ദേശാഭിമാനിയും ഈ ലക്കം ഗൊദാര്‍ദിനെക്കൊണ്ടു നിറച്ചിരിക്കുന്നു. 1950കളില്‍ ഫ്രാന്‍സില്‍ ആരംഭിച്ച ന്യൂവേവ്(New wave) സിനിമയുടെ വക്താക്കളില്‍ പ്രമുഖനാണ് ജീന്‍ ലൂക്ക് ഗൊദാര്‍ദ് (Jean Luc Godard).സിനിമയുടെ ഈറ്റില്ലമായ ഫ്രാന്‍സില്‍ നിന്നു തന്നെയാണ് ഈ പുതിയ പ്രസ്ഥാനവും ആരംഭിച്ചതെന്നതു ശ്രദ്ധേയമാണ്. ആശയപരം എന്നതിനെക്കാള്‍ സാങ്കേതിക ഘടകങ്ങളിലെ കുതിച്ചുചാട്ടമായിരുന്നു ന്യൂവേവ് സിനിമ. നേരമ്പോക്കിനുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്നു പറഞ്ഞ ഗൊദാര്‍ദില്‍ നിന്നാണ് പിന്നീട് ലോകസിനിമ പലതും പഠിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധ സിനിമയായ”Breathless’ല്‍ വ്യാപകമായി ഉപയോഗിച്ചാണ് ‘ജംപ് കട്ടി’നെ സിനിമയില്‍ സാര്‍വ്വത്രികമാക്കിയത്. എന്നാല്‍ പലരും പ്രചരിപ്പിക്കുന്നതുപോലെ ‘ജംപ്കട്ട്’ ഗൊദാര്‍ദിന്റെ കണ്ടെത്തല്‍ അല്ല. 1908-ല്‍ത്തന്നെ ജോര്‍ജസ് മെലിസ്(Marie Georges-Jean Melies) ഈ സങ്കേതം പ്രയോജനപ്പെടുത്തിയിരുന്നു. ‘ടൈം ലാപ്‌സ്’ ഉള്‍പ്പെടെ പല ടെക്‌നിക്കുകളുടെയും ആശാനായിരുന്നു മെലിസ്. അദ്ദേഹത്തിന്റെ ഒരു ചലച്ചിത്രത്തിന്റെ പേര് ‘ “The Brahmin and the Butterfly’ എന്നതായിരുന്നു എന്നത് നമുക്ക് കൗതുകമുണ്ടാക്കുന്നു. അതില്‍ ബ്രാഹ്മിന്‍ ആയി അഭിനയിച്ചതും മെലിസ് ആയിരുന്നു.
മാര്‍ക്‌സിസവും തന്റെ വായനയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നല്ലാതെ ഗൊദാര്‍ദ് ഒരു മാര്‍ക്‌സിസ്റ്റേ ആയിരുന്നില്ല. സി.എസ്. വെങ്കിടേശന്‍ തന്റെ ദേശാഭിമാനി ലേഖനത്തില്‍ അദ്ദേഹത്തെ സമ്പൂര്‍ണ മാര്‍ക്‌സിസ്റ്റ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിയറ്റ്‌നാം യുദ്ധത്തെ എതിര്‍ത്തവരെല്ലാം മാര്‍ക്‌സിസ്റ്റുകളായിരുന്നെങ്കില്‍ അമേരിക്ക ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചേനെ. കാരണം വലിയ ഒരു പങ്ക് അമേരിക്കന്‍ ബുദ്ധിജീവികളും വിയ്റ്റനാം യുദ്ധത്തെ എതിര്‍ത്തു. ഗൊദാര്‍ദ് ഒരു എക്‌സിസ്റ്റന്‍ഷിയലിസ്റ്റായിരുന്നു. ഒരു അസ്തിത്വവാദിക്ക് മാര്‍ക്‌സിസ്റ്റ് ആവുക സാധ്യമല്ല. മാര്‍ക്‌സിസത്തെപ്പോലെ എക്‌സിസ്റ്റന്‍ഷിയലിസം ജീവിതത്തെ കൃത്യമായ വ്യവസ്ഥകളില്‍ നിര്‍ത്തി വിലയിരുത്തുന്നില്ല. അതിനുപ്രത്യയശാസ്ത്രശാഠ്യങ്ങളില്ല. കേരളത്തിലും അസ്തിത്വവാദപക്ഷത്തു നിന്ന കാക്കനാടന്‍, ആനന്ദ്, മുകുന്ദന്‍, വിജയന്‍ എന്നിവരെയൊക്കെ ആക്ഷേപിക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തിട്ടുള്ളത്. പിന്നെ ഗൊദാര്‍ദു മാത്രം എങ്ങനെ വാഴ്ത്തപ്പെടുന്നു. വൈദേശികമായതെല്ലാം മഹത്തെന്ന ന്യായമേ അതിനുള്ളൂ.
ദേശാഭിമാനിയില്‍ ആകെ ഒരു കവിതയേയുള്ളൂ. അതു ബിന്ദു സജീവിന്റെ ‘ബാബയും ദത്താത്രേയനും’ എന്ന പേരുള്ളതാണ്. കവിത ആശയപ്രചരണോപാധിയല്ല. ആനന്ദം അഥവാ അനുഭൂതി സൃഷ്ടിക്കലാണ് അതിന്റെ ധര്‍മം. ആശയപ്രചാരണത്തിനും കവിത ഉപയോഗിക്കാം; കവിക്കു സാമര്‍ത്ഥ്യമുണ്ടെങ്കില്‍. പക്ഷെ അത് പാരായണത്തിന്റെ എല്ലാഘട്ടത്തിലും കവിതയെന്ന ധാരണ നിലനിര്‍ത്തണം. ബിന്ദു സജീവ് ദേശാഭിമാനിയെ തൃപ്തിപ്പെടുത്താന്‍ ഒരു മതേതരക്കവിത എഴുതിയിരിക്കുകയാണ്. കര്‍ണാടകത്തിലെ ബുധന്‍ഗിരി ഇന്ത്യയില്‍ പലയിടത്തും കാണുന്ന സര്‍വ്വമത പ്രാര്‍ത്ഥനാമന്ദിരങ്ങളില്‍ ഒന്നാണ്. മുസ്ലിങ്ങളും ഹിന്ദുക്കളെപ്പോലെ അവിടെ ആരാധനയ്‌ക്കെത്തുന്നു. ഇതൊക്കെയാണ് ബിന്ദുവിന്റെ കവിതയിലെ വിഷയം. ആകെ ഒരു വരിയിലേ കവിതയുള്ളൂ ”ചില സന്ധ്യകളില്‍ ചുറ്റുമുള്ള മലകളെപ്പോല്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്യും” – ഈ വരി മാത്രം. ബാക്കിയെല്ലാം പ്രസ്താവനകള്‍.
വാര്‍ത്താധിഷ്ഠിത ഗ്രന്ഥങ്ങളും ജീവചരിത്രങ്ങളുമൊക്കെ എഴുതിയ ഒരു പത്രപ്രവര്‍ത്തകനാണ് ടി.ജെ.എസ്. ജോര്‍ജ്ജ്. ശ്രദ്ധേയമെന്നു പറയാവുന്ന ഒരു കൃതിയും അദ്ദേഹം എഴുതിയിട്ടില്ല. പത്രപ്രവര്‍ത്തകനായിരുന്നതിനാല്‍ 2011-ല്‍ സര്‍ക്കാരിനെ സ്വാധീനിച്ച് പത്മഭൂഷണ്‍ കരസ്ഥമാക്കി. ഇത്തരം ചില ഭാഗ്യവാന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് കോടികള്‍ കൊള്ളയടിച്ചിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതെ ജീവിച്ചു കടന്നുപോയവരുണ്ട്. ചെയ്യാത്ത അഴിമതിയുടെ പേരില്‍ നട്ടംതിരിഞ്ഞവരുമുണ്ട്. പത്രപ്രവര്‍ത്തനത്തിന്റെ സുഖശീതളിമയില്‍ ജീവിച്ചു അംഗീകാരങ്ങള്‍ ധാരാളം നേടിയെടുത്ത അദ്ദേഹത്തിന് അതൊക്കെ എങ്ങനെ കിട്ടി എന്ന് മലയാളം വാരികയില്‍ അദ്ദേഹം എഴുതിയിരിക്കുന്ന കോളം (സപ്തംബര്‍ 26) വിയോജനക്കുറിപ്പിലെ ‘ജാതിയും പിന്നെ രാവണനും’ എന്ന ലേഖനം വായിച്ചപ്പോള്‍ മനസ്സിലായി.
ഇത്തരം എഴുത്തിന് പലതവണ ഈ പംക്തിയിലൂടെ മറുപടി പറഞ്ഞിട്ടുള്ളതിനാല്‍ വസ്തുതകള്‍ ആവര്‍ത്തിക്കുന്നതില്‍ മടുപ്പുണ്ട്. ഒരേ തെറ്റ് വീണ്ടുമാവര്‍ത്തിക്കുന്നതിനാല്‍ അതു സൂചിപ്പിക്കാതെ നിര്‍വ്വാഹമില്ല. അദ്ദേഹം പറയുന്ന വിഡ്ഢിത്തങ്ങളിലൊന്ന് ശ്രീരാമന്റെ ദൈവീകത ആദ്യം ഉയര്‍ത്തിപ്പിടിച്ച രാമായണകൃതി തുളസീദാസിന്റേത് ആണെന്നാണ്. രാമന്റെ ദൈവീകത ആദ്യം ഉയര്‍ത്തിക്കാണിച്ച കൃതി വാല്മീകിരാമായണം തന്നെയാണ്. അതിനുള്ള തെളിവുകള്‍ ചുവടെ നല്‍കാം. പ്രാദേശികഭാഷകളില്‍ രാമന്റെ ഈശ്വരീയത ആദ്യം സൂചിപ്പിച്ചത് തമിഴ് കവിയായ കമ്പരാണ്. കമ്പര്‍ ജീവിച്ചിരുന്നത് തുളസീദാസിനേക്കാള്‍ അഞ്ചുവര്‍ഷമെങ്കിലും മുന്‍പാണ്. കമ്പരാമായണത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയ വി.വി.എസ്. അയ്യര്‍ പറയുന്നത് കമ്പരുടെ കാലം സി.ഇ 9-ാം നൂറ്റാണ്ടാണെന്നാണ്. മറ്റു പലരും അതിനെ 12-ാം നൂറ്റാണ്ടുവരെ എത്തിക്കുന്നു. എന്നാല്‍ സി.ഇ 1532ല്‍ ജനിച്ച് 1623ല്‍ മരിച്ചതായി പൊതുവെ കരുതപ്പെടുന്ന തുളസീദാസ് ആദ്യമായി രാമനെ ഈശ്വരനാക്കിയ രാമായണകാരന്‍ ആകുന്നതെങ്ങനെ? കമ്പരാമായണം ജോര്‍ജ് കണ്ടിട്ടുപോലുമില്ലെന്നു വ്യക്തം. കേരളത്തില്‍ പലരും പറഞ്ഞു നടക്കുന്നതുപോലെ രാവണനെ മഹത്വവല്‍ക്കരിക്കുന്ന കൃതിയല്ല കമ്പരാമായണം. രാവണന് കുറച്ചു പ്രാധാന്യമുണ്ടെങ്കിലും ഒരു ദുഷ്ടകഥാപാത്രമായിത്തന്നെയാണ് കമ്പര്‍ അവതരിപ്പിക്കുന്നത്.
വാദത്തിനുവേണ്ടി വാത്മീകി രാമനെ മനുഷ്യനായി മാത്രമാണവതരിപ്പിക്കുന്നതെന്നും കമ്പരുടെത് രാവണനെ മഹത്വവല്ക്കരിക്കുന്ന കൃതിയാണെന്നും സമ്മതിച്ചാലും 13-ാം നൂറ്റാണ്ടില്‍ത്തന്നെ അദ്ധ്യാത്മരാമായണം ഉണ്ടായിരുന്നല്ലോ. അദ്ധ്യാത്മ രാമായണത്തില്‍ രാമനെ വാത്മീകി അവതരിപ്പിച്ചതിന്റെ എത്രയോ മടങ്ങ് ദൈവീകതയുള്ള കഥാപാത്രമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡ പുരാണത്തിലെ രാമായണ കഥയെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണ് അദ്ധ്യാത്മരാമായണം എന്നു പറയപ്പെടുന്നു. വേദവ്യാസ വിരചിതമെന്നു പൊതുവെ കരുതപ്പെടുന്ന ബ്രഹ്മാണ്ഡപുരാണം ഈ പറഞ്ഞ കൃതികള്‍ക്കൊക്കെ മുന്‍പേയുള്ളതാണെന്ന കാര്യത്തില്‍ തര്‍ക്കമുള്ള ആരും ഉണ്ടാകില്ലല്ലോ!
ഇനി വാത്മീകി രാമായണത്തിലേയ്ക്കു വന്നാല്‍ ശ്രീരാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു സൂചിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ നോക്കാം. ബാലകാണ്ഡം 15-ാം സര്‍ഗത്തില്‍ ദശരഥന്റെ പുത്രകാമേഷ്ടിയാഗത്തില്‍ ഹവിര്‍ഭാഗം വാങ്ങാനെത്തിയ ദേവന്മാര്‍ വിഷ്ണുവിനോട് പറയുന്നതിപ്രകാരമാണ്.
”ത്വാം നിയോക്ഷ്യാമഹേ വിഷ്‌ണോ ലോകാനാം ഹിതകാവ്യയാ
രാജ്ഞോ ദശരഥസ്യത്വമയോധ്യാധിപതേ: വിഭോ
ധര്‍മ്മജ്ഞസ്യ വദാന്യസ്യ മഹര്‍ഷി സമതേജസ”
…………. …………… …………..
ത്വംഗതി പരമാദേവ സര്‍വേഷാം നഃ പരന്തപ
(അല്ലയോ വിഷ്‌ണോ ലോകഹിതത്തിനായി കൊണ്ട് ഞങ്ങള്‍ അങ്ങയോടഭ്യര്‍ത്ഥിക്കയാണ്) നിയോഗിക്കയാണ് എന്നും ചിലര്‍ അര്‍ത്ഥം പറയുന്നുണ്ട്. ധര്‍മ്മജ്ഞനും മഹര്‍ഷിസമനുമായ അയോധ്യാധിപതി ദശരഥന്റെ പുത്രത്വം അങ്ങ് സ്വയം നാലായി രൂപപ്പെട്ട് കൈക്കൊണ്ടാലും …. മനുഷ്യാവതാരം കൈക്കൊണ്ട് ലോകകണ്ടകനായി വളര്‍ന്നിരിക്കുന്ന ദേവന്മാര്‍ക്ക് അവധ്യനായിരിക്കുന്ന രാവണനെ യുദ്ധത്തില്‍ നാമാവശേഷമാക്കിയാലും… അല്ലയോ പരന്തപാ അങ്ങാണു ഞങ്ങള്‍ക്കു രക്ഷയ്ക്കുള്ള ഒരേ ഒരു ഗതി. ബാലകാണ്ഡം 15-ാം സര്‍ഗ്ഗത്തില്‍ തന്നെ മറ്റൊരിടത്ത് ശ്രീരാമന്‍ തന്നെ പറയുന്നു. ”ഭയം ത്യജതഭദ്രം വോഹിതാര്‍ത്ഥം യുധിരാവണം…. ദശവര്‍ഷ ശതാനിച”. (ഭയം ത്യജിക്കുക. നിങ്ങള്‍ക്കു ഭദ്രം ഭവിക്കട്ടെ. യുദ്ധത്തില്‍ അജയ്യനും ദേവര്‍ഷിമാര്‍ക്കു ഭയമുണ്ടാക്കുന്നവനുമായ രാവണനെ പുത്രപൗത്രാദികളോടും അമാത്യന്മാരോടും ബന്ധുബാന്ധവരോടും കൂടി നിര്‍ദ്ദയം വധിച്ചിട്ട് മാനുഷലോകത്തില്‍ ഞാന്‍ 11000 കൊല്ലം ഭൂമിയെ ഭരിച്ചു കൊണ്ടു വസിക്കും. ബാലകാണ്ഡം 76-ാം സര്‍ഗ്ഗത്തില്‍ പരശുരാമന്‍ പറയുന്നു ”അക്ഷയ്യം മധുഹന്താരം ജാനാമിത്വാം സുരേശ്വരം.
ധനുഷോങ്കസ്യ പരാമര്‍ശാത്‌സ്വസ്തിത്യേ ങ്കസ്തുപരന്തപ”. (മധുവൈരിയും സുരേശ്വരനും ആയ അനശ്വരപരമാത്മാവായി ഞാന്‍ അങ്ങനെ മനസ്സിലാക്കുന്നു. ഈ വില്ലുകുലച്ചതുകൊണ്ടുതന്നെ പരന്തപ ഭവാനുസ്വസ്തി). തുടര്‍ന്ന് പരശുരാമന്‍ തന്നെ ‘ത്രൈലോക്യനാഥനായ അങ്ങയില്‍ നിന്നാണ് ഞാന്‍ വിമുഖീകൃതനായത് എന്നതില്‍ എനിക്കു ലജ്ജയില്ല’ എന്നു പറയുന്നുണ്ട്.
അയോദ്ധ്യാ കാണ്ഡത്തിന്റെ ആരംഭത്തില്‍ ഒന്നാം സര്‍ഗത്തില്‍ കവിവാക്യമായി ദേവന്മാര്‍ ആവശ്യപ്പെട്ടതിനാല്‍ മദോന്മത്തനായ രാവണനെ വധിക്കുന്നതിനായി മാനുഷലോകത്തില്‍ അവതരിച്ചവനാണല്ലോ അദ്ദേഹം’ എന്നു പറയുന്നുണ്ട്. ശ്രീരാമന്റെ പട്ടാഭിഷേകസമയത്ത് (അയോദ്ധ്യാ കാണ്ഡം രണ്ടാം സര്‍ഗം) ദശരഥനും അവതാരത്തെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. അയോദ്ധ്യാകാണ്ഡം 73-ാം സര്‍ഗത്തില്‍ ഭരതന്‍ കൈകേയിയോട് ‘ദുര്‍മോഹം പിടിപെട്ട ഭവതിയ്ക്ക് ശ്രീരാമന്റെ യാഥാര്‍ത്ഥ്യം അറിഞ്ഞു കൂടാ. അതാണ് രാജ്യം കിട്ടാന്‍ വേണ്ടി പെരുതായ അനര്‍ത്ഥം വരുത്തിവച്ചത്’ എന്നും പറയുന്നുണ്ട്. വേറേയും സന്ദര്‍ഭങ്ങളില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. രാമരാവണ യുദ്ധാനന്തരം ബ്രഹ്മാവുതന്നെ പ്രത്യക്ഷപ്പെട്ട് അങ്ങു വിഷ്ണുവാണെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇനിയും സന്ദര്‍ഭങ്ങള്‍ എടുത്തു കിട്ടാനുണ്ട്. എന്നിട്ടും ഒരു പെരുംനുണ, വാത്മീകരാമായണത്തില്‍ രാമന്‍ വെറും മനുഷ്യനാണെന്ന നുണ, കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു.
ജനിറ്റിക്കല്‍ പഠനങ്ങള്‍ ആര്യദ്രാവിഡ സങ്കല്പങ്ങളെ തീര്‍ത്തും തള്ളിക്കളിഞ്ഞിട്ടും ഇപ്പോഴും ജോര്‍ജ്ജിനെപ്പോലുള്ളവര്‍ രാമനെ ആര്യനായും രാവണനെ ദ്രാവിഡനായും ചിത്രീകരിക്കുന്നതു കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്. പത്രപ്രവര്‍ത്തകരില്‍ പലര്‍ക്കും ഇന്ത്യാ വിരുദ്ധമായ താല്പര്യങ്ങളുണ്ടെന്ന് ഏവര്‍ക്കുമറിവുള്ളതാണ്. അതുതന്നെയാണ് ഈ വാര്‍ദ്ധക്യത്തിലും ജോര്‍ജ്ജിനെപ്പോലുള്ളവരുടെ ലക്ഷ്യം.