ദേശാഭിമാനി പത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പെന്ന് പറയപ്പെടുന്ന ദി ഹിന്ദുവിന്റെ നേതൃത്വത്തില്‍ പ്രചണ്ഡമായ കോലാഹലത്തോടെ 2018 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ടോണി ജോസഫെന്ന പത്രപ്രവര്‍ത്തകന്റെ ‘ഏര്‍ലി ഇന്ത്യന്‍സ്’എന്ന കൃതി കൈയോടെ വാങ്ങി വായിച്ചപ്പോള്‍, ഇന്ത്യാവിരുദ്ധ ലോബികളുടെ ഉത്സവപ്പറമ്പിലെ ബലൂണ്‍ പറത്തലാണതെന്ന് വ്യക്തമായി. മനുഷ്യോല്‍പ്പത്തിയെയും ആദിമമനുഷ്യരുടെ കുടിയേറ്റങ്ങളെയും പറ്റി നിലവിലുള്ള ഒരു സിദ്ധാന്തത്തെ തന്റെ പുതിയ കണ്ടെത്തലായി കൊട്ടിഘോഷിച്ചതിന്റെ ഏക അടിസ്ഥാനം മുട്ടിന് മുട്ടിന് അതില്‍ വിശദീകരിക്കുന്ന മൈറ്റോ കോണ്‍ട്രിയല്‍ ഡിഎന്‍എ ടെസ്റ്റുകളുടെ ‘അദ്ഭുതസിദ്ധി’കളാണ്. പക്ഷെ, ഈ ശാസ്ത്ര സാങ്കേതിക പഠനം മുന്‍പ് ചില ചരിത്രമെഴുത്തുകാരെങ്കിലും ഉപയോഗിച്ചിട്ടുണ്ട്. എന്നിട്ടുമെന്തുകൊണ്ടാണ് ഹിന്ദുവിനും ഒരു വിഭാഗം ബുദ്ധിജീവികള്‍ക്കും ഇത് പുതിയ കണ്ടെത്തലായി മാറിയതെന്ന കാര്യം, വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍, ആഫ്രിക്കയിലാണ് മനുഷ്യവംശത്തിന്റെ ഉല്‍പ്പത്തിയെന്ന പഴയ സിദ്ധാന്തത്തിനപ്പുറത്ത്, ഏഷ്യകേന്ദ്രീകരിച്ചുള്ള ഒരു സൈദ്ധാന്തിക വിശകലനത്തിന്റെ കേന്ദ്ര ബിന്ദുവായി ഇന്ത്യ മാറിയേക്കുമെന്ന ശങ്കയും, അത് പ്രതിരോധിക്കാനായി, യൂറോപ്പിന്റെ മധ്യസ്ഥതയിലൂടെയാണ് ആഫ്രിക്കന്‍ സിദ്ധാന്തം സ്ഥാപിക്കപ്പെട്ടതെന്ന് വരുത്താനുള്ള ഗൂഢതന്ത്രവുമാണ് ഇതിന് പ്രേരണയെന്നുകാണാം. ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ‘അഡ്വാന്‍സ് പ്രയ്‌സ്’ എന്ന പേരില്‍ത്തന്നെ, രവി കൊസറ്റര്‍, ഗുരുചരണ്‍ദാസ് തുടങ്ങി ചിലരുടെ വാഴ്ത്തുകളുണ്ട്.
ഇന്ത്യക്കാര്‍ എവിടെ നിന്ന് വന്നു എന്ന മുന്‍ധാരണ നിറഞ്ഞ ചോദ്യത്തിലാരംഭിക്കുന്ന ഈ പുസ്തകത്തിന്റെ തുടക്കത്തില്‍ത്തന്നെ ആ ചോദ്യത്തിലെ പൊള്ളത്തരം പൊളിയുന്ന ഒരു പ്രസ്താവനയുണ്ട്. 70000 വര്‍ഷം മുമ്പാണ് വിജയകരമായ ‘ഔട്ട് ഓഫ് ആഫ്രിക്ക’ കുടിയേറ്റം ആരംഭിച്ചതെന്നും ഇന്ത്യയിലെ അനാഫ്രിക്കന്‍ ജനതയുടെ മുഴുവന്‍ പൂര്‍വികര്‍ ഇവരായിരുന്നുവെന്നും (അതുകൊണ്ടാണ് അത് ‘വിജയകരമായ കുടിയേറ്റ’മായത്) അവര്‍ ചെങ്കടല്‍ മുനമ്പിലൂടെ ഏഷ്യയിലും 65000 വര്‍ഷം മുമ്പ് ഇന്ത്യയിലും എത്തിയെന്നും അങ്ങനെ എത്തുമ്പോള്‍ ഇന്ത്യയില്‍ പ്രാചീനരായ ആരോഗ്യവാന്മാരായ ഒരു ജനസമൂഹമുണ്ടായിരുന്നുവെന്നും എഴുതുന്നുണ്ട്. മധ്യേന്ത്യയിലും തെന്നിന്ത്യയിലും പ്രാബല്യമുണ്ടായിരുന്ന വികസിത ജീവിവര്‍ഗങ്ങളെ (മനുഷ്യരുള്‍പ്പെടെ) ഒഴിവാക്കാനായിട്ടാണ് അവര്‍ ഉപഹിമാലയന്‍ വഴികളും തീരമാര്‍ഗങ്ങളും സ്വീകരിച്ചിട്ടുള്ളതെന്നും തുടര്‍ന്നെഴുതുന്നു (പുറം. xi). ഇന്ത്യയില്‍ ആഫ്രിക്കക്കാരെത്തുമ്പോഴുണ്ടായിരുന്ന പ്രാചീനരായ മനുഷ്യരെ ടോണി ജോസഫ് മനുഷ്യരായി കാണുന്നില്ല. കണ്ടിരുന്നെങ്കില്‍ അവരെ ആദ്യ ഇന്ത്യക്കാരായി പരിഗണിക്കുമായിരുന്നല്ലൊ? പരസ്പരവിരുദ്ധങ്ങളായ ഇത്തരം ‘കണ്ടെത്തലുക’ളാണിതിലാകെ. എന്നിട്ട് അവര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കടന്ന് തെക്ക്-കിഴക്കേ ഏഷ്യയിലും കിഴക്കനേഷ്യയിലും ആസ്‌ത്രേലിയയിലുമെത്തിയത്രെ. 45000-20000 വര്‍ഷം മുമ്പ് ആദ്യത്തെ ഇന്ത്യക്കാരായ ഉപഭൂഖണ്ഡത്തിലെ ആഫ്രിക്കന്‍ വരുത്തരുടെ പിന്‍ഗാമികള്‍ സൂക്ഷ്മ ശിലായുഗോപകരണങ്ങളുപയോഗിക്കാന്‍ തുടങ്ങുകയും അവരുടെ ജനസംഖ്യ നാടകീയമായി കുതിച്ചുയരുകയും ചെയ്തു. 7000 ല്‍ ബലൂചിസ്ഥാനിലെ മേര്‍ഗാഹില്‍ ആദ്യത്തെ കാര്‍ഷിക താവളം ആരംഭിച്ചു. ഇങ്ങനെ 1900-1300 ല്‍ ഹാരപ്പന്‍ സംസ്‌കാരത്തിലെത്തിച്ചേര്‍ന്നു. ഇതാണ് ഇദ്ദേഹം നല്‍കുന്ന ആഫ്രിക്കന്‍ വരുത്തരുടെ കാലാനുക്രമണിക. ഹാരപ്പന്മാരെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇത് വീണ്ടും മാറുന്നുണ്ട്. ആദ്യത്തെ ആഫ്രിക്കന്‍ വരുത്തരുടെ കാലത്ത് തന്നെ ഇന്ത്യയില്‍ പ്രാചീനരായ കരുത്തുറ്റ ഒരു ജനതയുണ്ടായിരുന്നുവെന്ന് പറയുന്നതോടെ ആഫ്രിക്കയില്‍ നിന്ന് വന്നവരാണ് ഇന്ത്യയിലെ ആദിമജനതയെന്ന വാദം പൊളിഞ്ഞ സ്ഥിതിക്ക് അതിനെപ്പറ്റി കൂടുതലെന്ത് പറയാന്‍? എങ്കിലും, ഈ പുസ്തകം എന്തിനാണെഴുതുന്നതെന്ന് ചോദിച്ചുകൊണ്ട്, Mt DNA(മൈറ്റോ കോണ്‍ട്രിയല്‍ ഡി.എന്‍.എ.)യുടെ പുകമറയിലൂടെ ഒരു സര്‍ക്കസ് കാണിക്കാനാണ് ശ്രമം. അതിനുവേണ്ടി അദ്ദേഹം പറയുന്നത്, ചരിത്രരചയിതാക്കളും നരവംശശാസ്ത്രജ്ഞന്മാരും പുരാവസ്തു ഗവേഷകരുമെല്ലാം പറയുന്നതൊക്കെ തെറ്റാണ,് ‘അടുത്തകാലത്ത്’ മാത്രം കണ്ടെത്തപ്പെട്ട ജനിതക ശാസ്ത്ര ത്തിലെ Mt DNA മാത്രമാണ് ശരി എന്നാണ് (പുറം.7). ഈ ശാസ്ത്രസങ്കേതം കേവലം അഞ്ചു വര്‍ഷം മുമ്പ് മാത്രമുണ്ടായതാണെന്നും തള്ളുന്നുണ്ട്. ഇതില്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ജനിതക ശാസ്ത്രത്തിലെ Mt DNA വിശകലന ഫലങ്ങള്‍ തന്നെ അവിതര്‍ക്കിതമല്ല. രണ്ട്, ഏതെങ്കിലും ഒരു ശാസ്ത്രശാഖ മാത്രം സ്വീകരിച്ചുകൊണ്ട് നടത്താന്‍ കഴിയുന്നതല്ല നരവംശചരിത്രപഠനം. പുരാവസ്തു ശാസ്ത്രവും നരവംശ ശാസ്ത്രവും മാത്രമല്ല, ഭാഷാശാസ്ത്രം, നാട്ടുവിജ്ഞാനീയം, ഐതിഹ്യങ്ങള്‍, സ്ഥലനാമങ്ങള്‍, താരതമ്യവിജ്ഞാനീയം, എഴുത്തുശാസ്ത്രം തുടങ്ങി ശിലാജൈവശാസ്ത്രവും കലാസാഹിത്യകൃതികളും ശില്‍പ്പകലയുമെല്ലാം ചേര്‍ത്തുവച്ചേ ചരിത്രകാല പൂര്‍വ ചരിത്രവും പ്രാങ് ചരിത്രവും, എന്തിന് ആധുനിക ചരിത്രം പോലുമെഴുതാനാകൂ. പ്രാചീന മനുഷ്യരെക്കുറിച്ചുള്ള യഥാര്‍ഥ അറിവ് നേടുന്നതിന് പുരാവസ്തുശാസ്ത്രം അങ്ങേയറ്റം പ്രാധാന്യമുള്ളതാണെന്ന് സമ്മതിക്കാത്തവരില്ല. ഏതൊരു ചരിത്രവിദ്യാര്‍ഥിക്കും ബാധകമായ, ചരിത്രം എല്ലാ ശാസ്ത്രങ്ങളുടെയും മാതാവാണെന്നുള്ള വിഖ്യാതമായ പ്രാഥമികജ്ഞാനംപോലുമില്ലാതെ, ആദിമ ഇന്ത്യക്കാരെ, ഇതെഴുതാന്‍ തന്നെ പ്രേരിപ്പിച്ചവരുടെ താല്‍പ്പര്യമനുസരിച്ച് കണ്ടെത്താന്‍ Mt DNA യാണ് സര്‍വസത്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറങ്ങിപ്പുറപ്പെട്ടാല്‍ അബദ്ധവലയില്‍ കുരുങ്ങിപ്പോകും. ചരിത്രരചയിതാക്കള്‍ക്കൊന്നും പരിഹരിക്കാന്‍ കഴിയാത്ത ഹാരപ്പന്‍ ജനതയെയും ലിപിയെയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അദ്ദേഹം ഒരു ലേഖനമെഴുതിയെങ്കിലും സിങും തങ്കരാജും അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങള്‍ തമ്മില്‍ യോജിക്കാത്തതുകൊണ്ട് തല്‍ക്കാലം നിര്‍ത്തി വച്ചെന്നും, രണ്ട് വര്‍ഷത്തിന് ശേഷം 2017 ല്‍ മാര്‍ട്ടിന്‍ ബി. റിച്ചാഡ്‌സ് എന്ന ബ്രിട്ടീഷ് പ്രൊഫസറുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനിതക കാലഗണനപ്പട്ടിക സംബന്ധിച്ച ഒരു ലേഖനം വായിച്ചതോടെ എല്ലപ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ട് ആ ലേഖനം എഴുതിയെന്നുമൊക്കെ (പുറം11) പുറപ്പാട് തുള്ളുന്നുണ്ട്. ഹാരപ്പന്‍ഭാഷ ഇതുവരെ അവിതര്‍ക്കിതമായി വായിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുതയെങ്കിലും, ഈ കൃതിയില്‍ പറയുന്നത്, ഉചഅ കണ്ടുപിടിത്തങ്ങളും പുരാവസ്തു ശാസ്ത്രവും ഭാഷാശാസ്ത്രവും കൈകോര്‍ത്തുകൊണ്ട് അവിടത്തെ ജനങ്ങളുടെ വിതരണ ക്രമത്തിനും ഭാഷയ്ക്കും യുക്തിസഹമായ വിശദീകരണം നല്‍കിക്കൊണ്ട് ഭാഷയുടെ കെട്ട് മുറിച്ചെന്നാണ് (പുറം 132) എന്തെളുപ്പം. ഇപ്പോള്‍ ആര്‍ക്കിയോളജിയും ഭാഷാശാസ്ത്രവുമെല്ലാം കൊള്ളാമെന്നതുമാത്രമല്ല, പുരാവസ്തു ഗവേഷകര്‍ മുന്നേ വിശദീകരിച്ചിട്ടുള്ള ഒരു കാര്യം ഉയര്‍ത്തിക്കാട്ടി ഇപ്പോള്‍ താനത് Mt DNA വഴി പരിഹരിച്ചുവെന്ന് പറയുന്നതിലെ ഉളുപ്പില്ലായ്മയാണ് ദയനീയം. തനിക്ക് അടിസ്ഥാനപരമായ അറിവോ, പരിപ്രേക്ഷ്യമോ ഇല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ പുറംപൂച്ച് പുറത്താകുന്നു. കാരണം, മറച്ചുവയ്ക്കുന്നതും വെളിപ്പെടുത്തുന്നതാണ് ഭാഷയുടെ ഒരു കുസൃതി. ആര്യന്മാര്‍ ആദ്യകാല കുടിയേറ്റക്കാരല്ല, പിന്നീടുള്ള കുടിയേറ്റക്കാരാണ് തുടങ്ങിയ ‘ഞെട്ടിപ്പിക്കുന്ന കണ്ടുപിടുത്ത’ങ്ങള്‍ നടത്തിയെന്നും മറ്റുമുള്ള വീരവാദങ്ങള്‍ പരിഹാസ്യമാകുന്നത്, ആര്യസംസ്‌കാരത്തിന്റെ വരവ് ഋഗ്വേദ കാലത്തുണ്ടായി എന്ന ചരിത്രബോധത്തിന്റെയും ഡോ.അംബേദ്കര്‍ പൊളിച്ചുകളഞ്ഞ ആര്യവംശ സിദ്ധാന്തത്തിന്റെയും വെളിച്ചത്തിലാണ്. ഈ ഗ്രന്ഥത്തിലെ ഇത്തരം വാദങ്ങളെല്ലാമെടുത്ത് ഖണ്ഡിക്കണമെങ്കില്‍ വലിയൊരു പുസ്തകം തന്നെ വേണ്ടിവരുമെന്നല്ല അത് അപ്രസക്തവുമാണെന്നതിനാല്‍, അതിന്റെ പൊള്ളത്തരം തുറന്നുകാട്ടുക മാത്രമാണിതില്‍.
300,000 വര്‍ഷം മുമ്പ് മൊറോക്കൊയില്‍ നിന്നാണ് ആദ്യത്തെ ആധുനിക മനുഷ്യന്റെ അവശിഷ്ടം കിട്ടിയതെന്നും 180,000 വര്‍ഷം മുമ്പ് ആഫ്രിക്കയ്ക്ക് പുറത്ത് ഇസ്രായേലിലെ ഒരു ശിലാഗുഹയില്‍ നിന്ന് ആദ്യത്തെ ആധുനികമനുഷ്യന്റെ അസ്ഥികൂടം കിട്ടിയെന്നും 70000 വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്ന് പുറത്തേയ്ക്കുള്ള വിജയകരമായ സഞ്ചാരമാരംഭിച്ചെന്നും മനുഷ്യസമൂഹം ആഫ്രിക്കയില്‍ നിന്നാണ് ലോകമെമ്പാടും പരന്നതെന്നും (പുറം.xi) Early Indians പറയുന്നതില്‍ പുതുമയൊന്നുമില്ല. അതിന് ഔട്ട് ഓഫ് ആഫ്രിക്ക എന്നൊരു പേരും നല്‍കി,Mt DNA വിശകലനത്തിലെ സങ്കേതപദാവലിയുടെ പിന്നിലൂടെ ഒരാശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമുണ്ടിതില്‍. 2012 ല്‍ ഈ പുസ്തകം എഴുതിത്തുടങ്ങുന്നതിന്അഞ്ചാറു വര്‍ഷം മുമ്പുമുതല്‍ ലോക ചരിത്രം മാറിത്തുടങ്ങിയെന്നും അതിന് കാരണം Mt DNA വിശകലനത്തിലൂടെ ആധുനിക മനുഷ്യന്റെ ഉല്‍പ്പത്തിയെയും വിതരണക്രമത്തെയും പറ്റിയുള്ള അറിവുകള്‍ മാറിമറിഞ്ഞതാണെന്നുമൊക്കെ പുലമ്പുന്ന (പുറം 7). ഈ പുസ്തകത്തില്‍, ഇന്ത്യയുടെ പൈതൃകം ഇടിച്ചുകാട്ടാനുതകുന്ന ചിലത് മാത്രം സ്വീകരിക്കുകയും തന്റെ വാദത്തിനിണങ്ങാത്തവ വിട്ടുകളയുകയും ചെയ്യുന്നു.
കാലാവസ്ഥയും പരിതഃസ്ഥിതിയും
പ്രാങ്ചരിത്രം പ്രകൃതി ചരിത്രത്തിന്റെ ഒരു തുടര്‍ച്ചയാണെന്നും ജൈവ പരിണാമവും സാംസ്‌കാരിക പുരോഗതിയും തമ്മില്‍ സാദൃശ്യമുണ്ടെന്നും1 ഗോര്‍ഡന്‍ ചൈല്‍ഡ് പ്രസ്താവിക്കുന്നു. സംസ്‌കാരത്തിന്റെ അടയാളങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിതവൃത്തികള്‍, കലാവിഷ്‌കാരങ്ങള്‍, തൊഴിലുപകരണങ്ങള്‍ എന്നിവയോരോന്നും അതിന്റെ നിര്‍മാതാക്കളുടെ ജീവിതദര്‍ശനത്തിന്റെയും അനുഭവങ്ങളുടെയും ആവിഷ്‌കാരമാണ്. കാട്ടാടുകള്‍ കട്ടിയായ രോമാവരണംകൊണ്ടും മനുഷ്യര്‍ ആടിന്റെ രോമമൊ, തോലൊ കൊണ്ടുണ്ടാക്കിയ കുപ്പായങ്ങള്‍ കൊണ്ടും ഹിമയുഗത്തിന്റെ തണുപ്പിനെ അതിജീവിച്ചു. മുയലുകള്‍ നഖങ്ങളും മറ്റും ഉപയോഗിച്ച് മാളങ്ങളും, മനുഷ്യര്‍ അതിനുപകരമുളള സാമഗ്രികള്‍കൊണ്ട് ആവാസ സ്ഥാനവും ഉണ്ടാക്കുന്നതും ഈ പ്രകൃതിപാഠമാണ്. ജന്തുക്കള്‍ക്ക് പിറവിയിലേ രക്ഷാകവചം കിട്ടുമ്പോള്‍, മനുഷ്യര്‍ സ്വയം രക്ഷയ്ക്കുളള വിദ്യ, തീ കൂട്ടുന്നതിന്റെയും കുപ്പായമുണ്ടാക്കുന്നതിന്റെയും കല, കുഞ്ഞുന്നാളിലേ പഠിക്കണം. മനുഷ്യര്‍ സാഹചര്യങ്ങള്‍ക്കൊപ്പം മാറി അതിജീവിച്ചു. ജനിതക പരിണാമങ്ങളെ മാത്രം ആശ്രയിച്ചവ മിക്കവാറും നശിച്ചുവെന്നാണ് ജന്തു-പുരാ ശാസ്ത്രം(bio-archaeology) വെളിപ്പെടുത്തുന്നത്.
അറേബ്യന്‍ കടല്‍ തുറസായ ഒരു പ്രവേശനമാര്‍ഗമായി പിറന്ന 62 ദശലക്ഷം വര്‍ഷം മുമ്പ് ഇവിടം മുഴുവന്‍ കരപ്രദേശമായിരുന്ന കാര്യവും, ഭൂപ്രകൃതിയിലെ നിരന്തരമാറ്റങ്ങളും മനുഷ്യോല്‍പ്പത്തിയെയും മനുഷ്യരുടെ വ്യാപനത്തെയും ലോകത്തിന്റെ ഭൂമിശാസ്ത്ര ചരിത്ര(Geographical history)) പഠനത്തെയും ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭൂമിശാസ്ത്രത്തിന്റെ ചരിത്രം, ഇന്നത്തെ ആഫ്രിക്കന്‍- അറേബ്യന്‍ -ആസ്‌ത്രേലിയന്‍ വന്‍കരകള്‍ ഒറ്റ ഭൂഖണ്ഡമായി കിടന്നിരുന്ന ചരിത്ര പശ്ചാത്തലത്തിലെത്തുമെന്ന് ഭൂവിജ്ഞാനീയ പഠനങ്ങള്‍ സിദ്ധാന്തിച്ചിട്ടുണ്ട്.2 അറേബ്യന്‍ കടലിന്റെ രൂപീകരണം അന്നുണ്ടായിരുന്നതില്‍ ഒരു വലിയ കരഭാഗത്തെ കടലിലാഴ്ത്തുകയും അവശിഷ്ട ഭാഗങ്ങള്‍ ഏഷ്യന്‍-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലും മറ്റു ദ്വീപസമൂഹങ്ങളിലുമായി ചിതറിപ്പോകുകയും ചെയ്യാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ നിഗമനത്തിലേയ്ക്കാണ് നീഗ്രിറ്റോ- പ്രോട്ടോ ആസ്ത്രിക്ക് -മെഡിറ്ററേനിയന്‍ ജനസമൂഹങ്ങളുടെ വ്യാപനചരിത്രം നമ്മെ നയിക്കുന്നത്. അറ്റ്‌ലാന്റാ, ലെമൂറിയ, കുമരികണ്ടം, ഗോണ്ട്വാന എന്നിങ്ങനെയുള്ള വിവിധ കാലങ്ങളിലെ ഭൂഖണ്ഡങ്ങളെപ്പറ്റിയും, വിവിധ പ്രളയങ്ങളെപ്പറ്റിയുമുള്ള ഐതിഹ്യങ്ങള്‍ വസ്തുതാപരമായ സൂചനകളടങ്ങുന്ന സാമൂഹിക ജ്ഞാനമാകാം.
ചട്ടമ്പിസ്വാമികള്‍ അഗസ്ത്യരെ ആധാരമാക്കി പറയുന്നത്, ഭൂമിയുടെ ആകൃതി മാറിക്കൊണ്ടിരിക്കുമെന്നും അതിനാല്‍ കാലക്രമത്തില്‍ താന്‍പറയുന്ന അഭിപ്രായം ആക്ഷേപിക്കപ്പെടാമെന്നും സൂചിപ്പിച്ചിട്ട,് ദ്രാവിഡ ദേശത്തെ ശീതോഷ്ണാവസ്ഥ ജന്തുജന്മത്തിന് അനുകൂലമായിരുന്നതിനാല്‍ ജീവന്റെ ഉല്‍പ്പത്തിതന്നെ ഭൂമധ്യരേഖ കടന്നുപോകുന്ന ദ്രാവിഡദേശത്താകാമെന്നാണ്. ഭൂമിശാസ്ത്രപ്രകാരം ആദ്യമായി സകലജീവികളുമുണ്ടായത് ദ്രാവിഡദേശത്താണെന്ന് അഗസ്ത്യസൂത്രത്തെ ആധാരമാക്കി അദ്ദേഹം3 പറയുന്നു. ഭാഷാശാസ്ത്രപരമായും അതാണ് സ്ഥിതിയെന്നും അദ്ദേഹം വാദിക്കുന്നു.4 അതുകൊണ്ടാണത്രെ, തിരു+ഇടം > തിരുവിടം > ദിരാവിടം > ദ്രാവിഡം (മാഹാത്മ്യമുള്ള പ്രദേശം) എന്ന് പേര് ലഭിച്ചത്. അവിടെ നിന്ന് കുറേപ്പേര്‍ ആര്യാവര്‍ത്ത ദേശം അഥവാ ബ്രഹ്മതീര്‍ഥമെന്ന സ്ഥലത്തേയ്ക്ക് പോയി. പരിഷ്‌കാരം മാറിയപ്പോള്‍ ക്രമേണ അവര്‍ ആര്യര്‍ എന്ന പേര് സ്വീകരിച്ചു. അവരുടെ ദേശത്തിന് ആര്യാവര്‍ത്തമെന്നും പേരിട്ടു. ഈ പ്രദേശത്തിന്റെ മേഖലയിലാണ് ഈജിപ്ത്, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍. ആര്യാവര്‍ത്തക്കാര്‍ പിന്നീട് ഈ രാജ്യങ്ങളിലും പിന്നീട് ഗ്രീസ്, ചൈന, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും പോയി താമസമുറപ്പിച്ചിരിക്കണം. ഇതൊക്കെ പല സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പാണെന്നും അതുകഴിഞ്ഞ് 3000 വര്‍ഷം മുമ്പ് വീണ്ടും അതില്‍ കുറേപ്പേര്‍ ചൈനയില്‍ നിന്നും മറ്റും ഇന്ത്യയിലേയ്ക്ക് തിരികെ വന്നിരിക്കാമെന്നും അതിനെയാണ് ചരിത്രകാരന്മാര്‍ ആര്യന്മാരുടെ വരവായിട്ട് പറഞ്ഞിരിക്കുന്നതെന്നുമാണ് സ്വാമികളുടെ നിഗമനം.
(തുടരും)