തിരതല്ലിയൊഴുകുമീ
യമുന തന്‍ മറുകരെ,
മഥുരയില്‍,
നിന്റെ
രാജധാനിയുണ്ടെന്നറിയാം,
അവിടെ നീയുണ്ടെന്നറിയാം,
നീയെന്ന രാജകുമാരനുണ്ടെന്നറിയാം.
ഒരു കടത്തുവഞ്ചിയേറിയാലരികിലെത്താമതുമറിയാം…
എങ്കിലും,
ആവതില്ലേ..
ആവതില്ലേയീ
ചെറുദൂരം കടക്കുവാന്‍…
മഥുരയുടെ
യുവരാജാവിന്റെ
കൊട്ടാരക്കെട്ടില്‍
തിരയുവതെങ്ങനെയീ വൃന്ദാവനവീഥികളില്‍
ഞങ്ങള്‍ക്കൊപ്പമോടിക്കളിച്ചൊരു കാലിച്ചെക്കനെ!
അവനിന്നൊരു
പോന്നോടക്കുഴലുണ്ടത്രേ..
ഗോവര്‍ദ്ധനസാനുവിലെ
മുളങ്കാട്ടില്‍ നിന്നും
ഞങ്ങള്‍ കണ്ടെടുത്ത മുളങ്കുഴല്‍
അവന്‍ വൃന്ദാവനത്തില്‍ത്തന്നെ
ഉപേക്ഷിച്ചിരുന്നുവല്ലൊ!
അവനൊരു
പൊന്നിന്‍കിരീടമുണ്ടത്രേ!
മന്ദാരപ്പൂക്കള്‍ കോര്‍ത്തൊരുക്കിയ
തലപ്പാവില്‍ പുഞ്ചിരിച്ച മയില്‍പ്പീലി
വൃന്ദാവനത്തെയോര്‍ത്തു
പിടയുന്നുണ്ടാവുമതില്‍,
മാധവാ,
നിന്നെയോര്‍ത്തീ ഞങ്ങള്‍ പിടയുംപോലെ..
ഒരു ജന്മം തീരുവോളമോര്‍മ്മകള്‍
തന്നുപോയ് നീ…
എങ്കിലും,
ആര്‍ക്കാണു തികയുക നിന്നെ ഹരേ!
ഇനി വരും ജന്മങ്ങളെല്ലാം
ഞങ്ങളീ നിധുവനലതകളായ്
പുനര്‍ജ്ജനിക്കാം…
നീ വന്നുചേരും വരെ കാത്തിരിക്കാം….