താലിബാന്‍ ഭരണം നടത്തുന്നതില്‍ മുസ്ലിംലീഗിനോട് മത്സരിക്കുകയാണ് ഇരു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും. യൂത്തു ലീഗ് പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ മഹിളാലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍ മൈക്കിനടുത്തെത്തിയപ്പോള്‍ തടഞ്ഞത് മായിന്‍ ഹാജി എന്ന സംസ്ഥാന നേതാവ്. എം.എസ്.എഫിലെ നേതാക്കള്‍ പാര്‍ട്ടി കളരിയില്‍ പഠിക്കുന്നതും മഹിളാ എം.എസ്.എഫുകാരെ അപമാനിക്കാന്‍. അതിര്‍ത്തി കടന്നു തുള്ളിയ ചെമ്മീനുകളായിരുന്നു ഹരിതയിലെ യുവതികള്‍. അവര്‍ ചട്ടിയിലെ വേവറിഞ്ഞു.
ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളിലെയും വനിതാ നേതാക്കള്‍ അനുഭവിക്കുന്നതും താലിബാന്‍ ഭരണം തന്നെ. സി.പി.എം സമ്മേളനത്തില്‍ മുഖ്യന്‍ വിജയന്‍ സഖാവിന്റെ വികസന രേഖാ ചര്‍ച്ചയില്‍ മന്ത്രി ആര്‍.ബിന്ദു പൊട്ടിത്തെറിച്ചത് പാര്‍ട്ടിയിലെ പുരുഷാധിപത്യത്തിനെതിരെ. അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങി. സി.പി.ഐയില്‍ പാര്‍ട്ടിയിലെ പുരുഷാധിപത്യത്തിനെതിരെ സാമൂഹ്യ മാധ്യമത്തില്‍ വാളെടുത്തത് മഹിളാ ഫെഡറേഷന്‍ നേതാവ് ബിജി മോള്‍. കേരളത്തില്‍ ഒരു ജില്ലാ സെക്രട്ടറിയെങ്കിലും വനിത വേണമെന്ന് സി.പി.ഐയുടെ ദേശീയ വനിതാ ഫെഡറേഷന്‍ കാലുപിടിച്ചു പറഞ്ഞപ്പോള്‍ കാനം കനിഞ്ഞു. എന്നാല്‍ മന്ത്രി പ്രസാദും മുന്‍ജില്ലാ സെക്രട്ടറി ശിവരാമനും കൂടി അതിനു പാര വെച്ചു. ഇ.എസ്. ബിജി മോളെ തോല്പിച്ച അവര്‍ കെ.സലിം കുമാറിനെ സെക്രട്ടറിയാക്കി. ഇപ്പോള്‍ ജില്ലാ കമ്മറ്റി ബിജി മോളോട് വിശദീകരണം ചോദിച്ചിരിക്കയാണ്. ചെണ്ട ചെന്നു മദ്ദളത്തോട് പരിഭവം പറയുന്നതു പോലെ വനിതാ ലീഗുകാര്‍ക്കും കമ്മ്യൂണിസ്റ്റ് സഖാത്തികള്‍ക്കും പരസ്പരം സങ്കടം പറഞ്ഞ് സമാധാനിക്കാം.