രമേശ് ചെന്നിത്തലയെ കെ.സി.വേണുഗോപാലിന്റെ പിന്‍ബലത്തില്‍ വെട്ടിവീഴ്ത്തിക്കൊണ്ട് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതും കെ.സുധാകരന്റെ രണ്ടാമനായി മാറിയതും വലിയ അത്ഭുതമുള്ള കാര്യമല്ല. കോണ്‍ഗ്രസ്സില്‍ ഇതൊക്കെ സ്വാഭാവികമാണ്. വെട്ടിയും വീഴ്ത്തിയും പരസ്പരം പോരടിച്ചും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയും ഒപ്പമുള്ള വനിതകളെ ചൂഷണം ചെയ്തും ഒക്കെ പോകുന്ന ആ സംസ്‌കാരത്തെയാണല്ലോ കോണ്‍ഗ്രസ് സംസ്‌കാരം എന്ന് പറയുന്നത്. ഒറ്റപ്പാലം എം.എല്‍.എ ആയിരുന്ന പി.കെ.ശശി സ്ത്രീപീഡനം നടത്തിയെന്നു പറഞ്ഞ് ബഹളം വെച്ചവര്‍ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ ലൈംഗിക അതിക്രമം അഥവാ പീഡനശ്രമം മുക്കി. പരാതി പിന്‍വലിക്കാനും പ്രശ്‌നം തീര്‍ക്കാനുമുള്ള ടെലഫോണ്‍ സംഭാഷണം മാധ്യമങ്ങളില്‍ വന്നതാണ്. ശശിയുടെ വിഷയത്തില്‍ നേരത്തെ സി.പി.എമ്മിനെതിരെ നിലപാടെടുത്ത വി.ഡി.സതീശന്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച നിശ്ശബ്ദത ആപത്കരമാണ്. എങ്ങനെയും ഒരു സ്ഥാനത്തെത്താനും ആ സ്ഥാനം നിലനിര്‍ത്താനുമുള്ള അതിശക്തമായ ശ്രമം മനുഷ്യസഹജമാണ്. ആ മനുഷ്യസഹജമായ ശ്രമമാണ് സംഘടനയ്ക്കകത്തും പുറത്തും ഇപ്പോള്‍ സതീശന്‍ പ്രകടിപ്പിക്കുന്നത്.
വി.ഡി.സതീശന്‍ എന്നുപറയുന്ന കെ.എസ്.യു-യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ ഞാന്‍ കാണുന്നത് 1987 നു ശേഷമാണ്. മാതൃഭൂമി കൊച്ചി യൂണിറ്റില്‍ റിപ്പോര്‍ട്ടറായിരിക്കെ എണ്ണമെഴുക്ക് പോകാത്ത മുടിയും മുഖവുമായി വന്നിരുന്ന യുവാവിനെ ഇന്നും ഓര്‍മ്മിക്കുന്നു. പതിവു കോണ്‍ഗ്രസ്സുകാരില്‍ നിന്ന് വ്യത്യസ്തമായി ആത്മാര്‍ത്ഥമായിരുന്നു സമീപനം. ഭരണകക്ഷിയായിരുന്നിട്ടും ജാടകള്‍ക്കോ ഫോണില്‍ വാര്‍ത്ത എഴുതിയെടുക്കാന്‍ പറയാനുള്ള അഹംഭാവമോ അഹങ്കാരമോ ഒന്നും അന്നുണ്ടായിരുന്നില്ല. രാഷ്ട്രീയമായ എതിര്‍പ്പുണ്ടായിട്ടും പലര്‍ക്കും വ്യക്തിപരമായി സതീശനോട് താല്പര്യമായിരുന്നു. നന്നാകണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ നിര്‍വ്വാഹക സമിതി അംഗമായും ആര്‍.എസ്.എസ്സിന്റെ ഖണ്ഡ് കാര്യവാഹ് ആയും ഒക്കെ പ്രവര്‍ത്തിച്ച ശേഷം മാതൃഭൂമിയിലേക്ക് എത്തിയ സംഘസ്വയംസേവകനായ എന്റെ രാഷ്ട്രീയം കോണ്‍ഗ്രസ്സിന് അനുകൂലമായിരുന്നില്ലെങ്കില്‍ പോലും വി. ഡി.സതീശനും പി.ടി.തോമസും ഡൊമിനിക് പ്രസന്റേഷനും കോതമംഗലം ബാബുവും അടക്കമുള്ള പലരോടും അത്യാവശ്യം സൗഹാര്‍ദ്ദമുണ്ടായിരുന്നു. സതീശനോടും പി.ടി.തോമസിനോടുമുള്ള അടുപ്പത്തിനു കാരണം അന്നവര്‍ പുലര്‍ത്തിയിരുന്ന സത്യസന്ധതയും ആര്‍ജ്ജവവും ആയിരുന്നു. പി.ടി. മരണം വരെ ആ കുലീനത്വം പുലര്‍ത്തി. അധികാരം വരികയും പോവുകയും ചെയ്തിട്ടും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം, പള്ളീലച്ചന്മാര്‍ പി.ടിക്കെതിരെ നിലപാടെടുത്തു. അദ്ദേഹത്തിന്റെ പ്രതീകാത്മക ശവപ്പെട്ടിയുമായി ഘോഷയാത്ര നടത്തി, ശവസംസ്‌കാരം നടത്തി. പക്ഷേ, അല്പം പോലും കുലുങ്ങാതെ തന്റെ നിലപാടില്‍ ഉറച്ചുനിന്നു എന്നുമാത്രമല്ല, തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി നിലപാടില്‍ വെള്ളം ചേര്‍ക്കാനോ അച്ചന്മാരുടെ കാലുപിടിക്കാനോ ബിഷപ്പുമാരുടെ കൈ മുത്താനോ പി.ടി പോയില്ല.
ഇവിടെയാണ് സതീശന്റെ നയവ്യതിയാനം വ്യക്തമാകുന്നത്. എം.എല്‍.എ ആയി അധികാരത്തിന്റെ വഴിയിലേക്ക് എത്തിയതിനുശേഷം എങ്ങനെയും മുകളിലേക്ക് എത്തുക എന്ന ലക്ഷ്യം സതീശനെ മാറ്റിയിരിക്കുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അത് സ്വാഭാവികം. കെ.കരുണാകരനെതിരെ ഗ്രൂപ്പ് പോരാട്ടം നടത്തിയ ഏ.കെ.ആന്റണിയും, ആന്റണിക്ക് ലീഗിനൊപ്പം ചേര്‍ന്ന് പണി കൊടുത്ത ഉമ്മന്‍ചാണ്ടിയും, ഉമ്മന്‍ചാണ്ടിയെ പാലം വലിച്ച രമേശ് ചെന്നിത്തലയും അവസാനം ചെന്നിത്തലയെ തുരത്തിയെറിഞ്ഞ വി.ഡി.സതീശനും പ്രതിനിധാനം ചെയ്യുന്നത് കോണ്‍ഗ്രസ്സിന്റെ തന്‍കാര്യം നേടാനും കുതികാല്‍ വെട്ടുന്നതിന്റെയും അധികാരത്തിനോടുള്ള അമിതമായ ആസക്തിയുടെയും ഒക്കെ ജീര്‍ണ്ണ സംസ്‌കാരം തന്നെയാണ്. വരുംകാലത്തെ തിരഞ്ഞെടുപ്പുകളില്‍ തന്റെ ഉദ്ദിഷ്ടകാര്യങ്ങള്‍ക്ക് ഇസ്ലാമിക ഭീകരരുടെയടക്കം പിന്തുണ വേണമെന്ന കാഴ്ചപ്പാടോ മുന്നില്‍ക്കൂട്ടിയുള്ള ഏറോ ആണ് സജി ചെറിയാന്‍ സംഭവത്തില്‍ വി.ഡി.സതീശന്റെ പ്രസ്താവനയ്ക്ക് നിദാനം. സജി ചെറിയാന്‍ പറഞ്ഞ ഭരണഘടനാ വിരുദ്ധത കേരളത്തില്‍ ഇന്നുവരെ ഒരു രാഷ്ട്രീയ നേതാവും പ്രകടിപ്പിക്കാത്തതാണ്. ഭരണഘടനയെ മോശമായി കണ്ട സജി ചെറിയാനോ അദ്ദേഹത്തെ ന്യായീകരിക്കാന്‍ ഇറങ്ങിയവരോ ആരും തന്നെ ഉന്നയിക്കാത്ത ഒരു കാര്യമാണ് വി.ഡി.സതീശന്‍ ഉന്നയിച്ചത്. ഗുരുജി ഗോള്‍വല്‍ക്കര്‍ വിചാരധാര എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് ആവര്‍ത്തിക്കുകയാണ് സജി ചെറിയാന്‍ ചെയ്തതെന്നാണ് വി.ഡി.സതീശന്റെ കണ്ടുപിടുത്തം. ഈ സംഭവത്തില്‍ ആര്‍.എസ്.എസ്സിനെ വലിച്ചിടേണ്ട ഒരു കാര്യവുമില്ല. വി.ഡി.സതീശന്‍ സി.പി.എമ്മുകാര്‍ പോലും പറയാത്തത് പറയുകയും സജി ചെറിയാനെയും പിണറായിയെയും രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തത് അവര്‍ തമ്മിലുള്ള അന്തര്‍ധാരകൊണ്ടോ കോണ്‍ഗ്രസ് നേതൃത്വത്തിലെ തമ്മിലടിയില്‍ പിടിച്ചുനില്‍ക്കുവാനോ ആയിരിക്കാം. പക്ഷേ, വിചാരധാരയില്‍ ഇങ്ങനെയുണ്ട് എന്നുപറഞ്ഞപ്പോള്‍ സ്വാഭാവികമായും ഏത് അദ്ധ്യായത്തിലാണ്, ഏത് പേജിലാണ് തുടങ്ങിയ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും അതിനെക്കുറിച്ച് പിന്നീട് പറയാമെന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി. ഈ പിന്നീട് എപ്പോഴാണെന്ന് ഇനിയും മനസ്സിലായിട്ടില്ല.
ഭരണഘടനയ്‌ക്കെതിരെ ഗുരുജി ഗോള്‍വല്‍ക്കര്‍ എന്ത് പറഞ്ഞുവെന്ന് പ്രത്യേകിച്ചും വിചാരധാര മുഴുവന്‍ പരതിയിട്ടും കണ്ടില്ല. വിചാരധാര ഗുരുജി ഗോള്‍വല്‍ക്കര്‍ പലകാലത്തായി എഴുതിയ ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമാണ്. ആയിരം വര്‍ഷക്കാലത്തെ അടിമത്തത്തിനുശേഷം സ്വാതന്ത്ര്യത്തിലേക്ക് പിച്ചവെച്ച ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പുമുള്ള കാലഘട്ടങ്ങളിലെ സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികളെ കുറിച്ചാണ് അദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ളത്. ഈ രാഷ്ട്രത്തിനുവേണ്ടി ജീവിതം ആഹുതി ചെയ്ത ഭാരതത്തിന്റെ പരമവൈഭവത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച താപസിയായ മനുഷ്യന്റെ യജ്ഞസമാനമായ ജീവിതത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് വിചാരധാരയില്‍ അന്തര്‍ലീനമായിട്ടുള്ളത്. 1966 ലാണ് ഇത് പുസ്തകരൂപത്തില്‍ സഞ്ചയിക്കപ്പെട്ടത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സൈദ്ധാന്തിക ഭൂമിക ഈ സമാഹാരത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രതിപാദിക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ തത്വങ്ങളും മാര്‍ഗ്ഗങ്ങളും എത്രമാത്രം സമ്പൂര്‍ണ്ണവും ഭാവാത്മകവും ദേശഭക്തിനിര്‍ഭരവും അതേ സമയത്തു തന്നെ എത്രമാത്രം പ്രായോഗികവും ആദര്‍ശാത്മകവുമാണെന്ന് വിചാരധാര സമാഹരിച്ച പ്രൊഫ. എം.എ.വെങ്കിട്ടറാവു ചൂണ്ടിക്കാട്ടുന്നു. നാലു ഭാഗങ്ങളിലായി 38 അദ്ധ്യായങ്ങളായാണ് വിചാരധാര സമാഹരിച്ചിട്ടുള്ളത്.
ഭരണഘടനയെക്കുറിച്ച് വിചാരധാരയില്‍ 309-ാം പേജില്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ കാര്യമാത്ര പ്രസക്തമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. ”നമ്മുടെ ഭരണഘടനയുടെ സംയുക്ത സ്വഭാവം (ഫെഡറല്‍ സ്ട്രക്ചര്‍) കുറിക്കുന്നത്, നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കു കൂടി ഈ ഏകാത്മക ദേശീയതയില്‍ ഉറച്ചു നില്‍ക്കുവാന്‍ കഴിഞ്ഞില്ലെന്നതാണ്. സ്റ്റേറ്റുകളുടെ ഒരു യൂണിയനായാണ് നമ്മുടെ രാഷ്ട്രത്തെ വിഭജിച്ചിട്ടുള്ളത്. മുന്‍പത്തെ വ്യവസ്ഥയില്‍ പ്രവിശ്യകളായിരുന്ന പ്രദേശങ്ങള്‍ക്കിപ്പോള്‍ ഒട്ടനവധി പ്രത്യേക അധികാരങ്ങളുള്ള സ്റ്റേറ്റുകളുടെ പദവി കല്‍പ്പിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ പണ്ടുണ്ടായിരുന്ന ഏക ദേശീയ ജീവിതത്തിന്റെ ഈ ശിഥിലീകരണവും, പ്രത്യേക അധികാരങ്ങളുള്ള നിരവധി രാജനൈതിക ഘടകങ്ങളുടെ സൃഷ്ടിയുമാണ്, നമ്മുടെ പരാജയത്തിന്റെയും ദേശീയദാര്‍ഢ്യത്തിന്റെ തകര്‍ച്ചയുടെയും വിത്തുകള്‍ വിതച്ചത്. ഈ ശിഥിലീകരണ വാസനകള്‍ ഭരണഘടനയിലെ സംയുക്ത സ്വഭാവത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്. അവയാണ് അതിര്‍ത്തികളുടെ കാര്യത്തിലും നദീജലത്തിന്റെ കാര്യത്തിലും സ്റ്റേറ്റുകള്‍ തമ്മിലുണ്ടാകുന്ന തീരാതര്‍ക്കങ്ങള്‍ ഉയര്‍ത്തിവിടുന്നത്. ഈ തര്‍ക്കങ്ങള്‍ക്കാകട്ടെ, ഉയര്‍ന്ന പദവി കല്‍പ്പിച്ചു കിട്ടുന്നുണ്ട്.”
”രാജ്യം ഇന്ന് ഗുരുതരമായ ഭക്ഷ്യധാന്യക്കമ്മിയിലൂടെ കടന്നുപോവുകയാണ്. പട്ടിണിയുടെ കരാളവക്ത്രത്തില്‍പ്പെട്ട് ഉഴലുകയാണ് ലക്ഷാവധി ജനങ്ങള്‍. ഇപ്പോഴെങ്കിലും പ്രാദേശികത അതിന്റെ വിഷപ്പല്ലുകള്‍ പുറത്തേക്ക് എടുക്കരുതായിരുന്നു. എന്നാല്‍ സംഭവിച്ചത് എന്താണ്! പ്രാദേശികതയുടെ വിഷപ്പല്ലുകള്‍ രാഷ്ട്ര ശരീരത്തില്‍ ഒരു ദംശനം കൂടി ഏല്‍പ്പിക്കുകയാണ് ചെയ്തത്. 1963-64 കാലത്ത് മധ്യപ്രദേശിനും പഞ്ചാബിനും ഗോതമ്പിന്റെ മിച്ചധാന്യ സ്റ്റോക്ക് ഉണ്ടായിരുന്നു. എന്നാല്‍ അതത് പ്രദേശ് സര്‍ക്കാരുകള്‍ അവ തങ്ങളുടെ അയല്‍ സ്റ്റേറ്റുകള്‍ക്ക് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. പഞ്ചാബില്‍ മിച്ച ഗോതമ്പ് ചീഞ്ഞുനാറാന്‍ തുടങ്ങിയെന്നും കന്നുകാലിത്തീറ്റയായി ഉപയോഗിക്കേണ്ടി വന്നുവെന്നും പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നു. എന്നാല്‍ വിശന്നുപൊരിയുന്ന അയല്‍ സ്റ്റേറ്റ് ആയ ഉത്തരപ്രദേശിന് ഒരുമണി ഗോതമ്പ് കൊടുക്കാന്‍ പോലും പഞ്ചാബ് സര്‍ക്കാര്‍ തയ്യാറായില്ല…. നമ്മുടെ മാതൃസമാജത്തെ ഒരിക്കല്‍ക്കൂടി ഏകബദ്ധവും സുസംഘടിതവും ജാഗരൂകവുമാക്കണം. ദേശീയബോധവും ദേശീയ ഐക്യവും കൊണ്ട് തീവ്രചൈതന്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒന്നാക്കണം.”
ഇതിനു പകരം ഭരണഘടന മോശമാണെന്നോ ഭരണഘടന ചൂഷണത്തിന്റെ ഉപാധിയാണെന്നോ ഒന്നും എവിടെയും ഗുരുജി ഗോള്‍വല്‍ക്കര്‍ പറഞ്ഞിട്ടില്ല. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചത് ശരിയാണെന്ന് പിന്നീട് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. മുസ്ലീംലീഗ് രാഷ്ട്രീയത്തിന്റെ പച്ച കണ്ണട മാറ്റി സതീശന്‍ കാര്യങ്ങള്‍ കുറച്ചുകൂടി വസ്തുനിഷ്ഠമായി പഠിച്ചാല്‍ ഇത് ബോദ്ധ്യപ്പെടും. നൂറുകണക്കിന് നാട്ടുരാജ്യങ്ങളും സാമന്തന്മാരും ഒക്കെയായി ഭാരതം ഭരിക്കപ്പെടുമ്പോഴും ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയും ഈ രാഷ്ട്രത്തെ പട്ടുനൂലില്‍ കോര്‍ത്തിണക്കിയ അന്തര്‍ലീനമായ, അനുസ്യൂതമായ, അനര്‍ഗ്ഗളമായ ഒരു ചൈതന്യപ്രവാഹമുണ്ടായിരുന്നു. അതാണ് ഭാരതീയ സംസ്‌കാരം, സനാതനധര്‍മ്മം, ഹിന്ദുത്വം. ഇപ്പോഴത്തെ ഏത് അളവുകോലില്‍ നോക്കിയാലും ‘ഹിമാലയം സമാരഭ്യ യാവദ് ഹിന്ദുസരോവരം തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷ്യതേ’ എന്ന മന്ത്രം പോലും പറയുന്നത്. ഭാരതത്തിന്റെ ഈ അന്തഃസത്തയാണ്.
ഇസ്ലാമിക ഭീകരതയുടെ വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് അവരുടെ താളത്തിന് തുള്ളുന്ന നികൃഷ്ട ജീവിയായി സതീശന്‍ മാറരുത്. അതിന് ഗുരുജി ഗോള്‍വല്‍ക്കറെ ആയുധമാക്കാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാട്ടണം. രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞതുപോലെ ‘ലേലു അല്ലു ലേലു അല്ലു’ ചൊല്ലിനടന്ന് ജീവിതം തുലയ്ക്കാതെ സക്രിയമായ എന്തെങ്കിലും ചെയ്യാന്‍ സതീശന്‍ തയ്യാറാകണം.