‘മടിയില്‍ കനമുള്ളവന്‍ മാത്രം സൂക്ഷിച്ചാല്‍ പോരേ? എന്റെ മടിയില്‍ കനമില്ല. എന്റെ പേര് പറഞ്ഞ് അവതാരങ്ങളൊന്നും വരരുത്’, ഇത് മുഖ്യമന്ത്രിയായ ശേഷമുള്ള പിണറായി വിജയന്റെ വാക്കുകളായിരുന്നു. പാര്‍ട്ടിയിലെ വെട്ടും തട്ടും വെട്ടിനിരത്തലും കഴിഞ്ഞ് പ്രതിപക്ഷനേതാവായപ്പോള്‍ എ.സു രേഷും കെ.എം.ഷാജഹാനും ചേര്‍ന്ന് വ്യക്തമായ ആസൂത്രണത്തിലൂടെ വി.എസ്. അച്യുതാനന്ദനെ ഒരു പുതിയ അവതാരമായി വാര്‍ത്തെടുക്കുന്നത് മാധ്യമപ്രവര്‍ത്തകരും കേരളവും കണ്ടതാണ്. മതികെട്ടാന്‍ മലയില്‍ നടന്നുകയറി പ്രകൃതിയുടെയും സ്ത്രീകളുടെയും സംരക്ഷകനായി അച്യുതാനന്ദനെ അവതരിപ്പിച്ചപ്പോള്‍ ഇതിഹാസതുല്യനായ നേതാവാക്കി മാറ്റിയെടുക്കാന്‍ പി.ആര്‍.വര്‍ക്കിന് കഴിഞ്ഞു. അതിന്റെ ബലത്തിലാണ് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ചരിത്രത്തിലാദ്യമായി സി.പി.എം പ്രവര്‍ത്തകര്‍ ഒരു നേതാവിനു വേണ്ടി തെരുവില്‍ ഇറങ്ങിയത്. ആ തരത്തിലുള്ള ഒരു പ്രതിച്ഛായാ മാറ്റം പിണറായിയിലും മുഖ്യമന്ത്രിയാകുമ്പോള്‍ പ്രതീക്ഷിച്ചു. കാരണം നേരത്തെ ഇത് കണ്ടതാണ്. നിയമസഭയില്‍ നടുത്തളത്തില്‍ ചാടിയിറങ്ങി ബഹളം വെച്ചിരുന്ന അത്യാവശ്യം ഗുണ്ടാ സ്വഭാവം കാട്ടിയിരുന്ന പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായപ്പോള്‍ പെരുമാറ്റത്തില്‍ കാണിച്ച മാറ്റം പ്രകടമായിരുന്നു. വേണമെങ്കില്‍ മാന്യനാകാമെന്ന് അദ്ദേഹം കാട്ടി. പക്ഷേ, ധനകാര്യ സെക്രട്ടറിയായിരുന്ന വരദാചാരിയുടെ തല പരിശോധിക്കണമെന്ന് ഫയലില്‍ എഴുതുമ്പോഴും സത്യസന്ധനും കഠിനാദ്ധ്വാനിയുമായിരുന്ന വി.രാജഗോപാലിനെ ലാവ്‌ലിന്‍ അടക്കം പലതിലും സഹായിച്ചില്ലെന്ന പേരില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി മരണത്തിലേക്ക് തള്ളിവിടുമ്പോഴും പിണറായി വിജയന്‍ പഴയ സ്വഭാവം കാട്ടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ പണ്ട് അച്യുതാനന്ദന്‍ ചെയ്തതെല്ലാം തനിയാവര്‍ത്തനം നടത്തി പാര്‍ട്ടി പിടിച്ചെടുത്തു. അച്യുതാനന്ദനൊപ്പം നിന്ന കെ.ചന്ദ്രന്‍പിള്ളയും എസ്.ശര്‍മ്മയും കെ.എന്‍. രവീന്ദ്രനാഥും അടക്കമുള്ള പ്രമുഖരെ മുഴുവന്‍ വെട്ടിവീഴ്ത്തി. കീഴടങ്ങിയ, വായപോയ കോടാലി എം.എം. മണിയെ വരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ഒക്കെയാക്കി. മൂന്ന് ടേം പാര്‍ട്ടി സെക്രട്ടറി ആയതോടെ ഇനിയൊരിക്കലും തലയുയര്‍ത്താന്‍ ആവാത്തവിധം എതിര്‍ശബ്ദങ്ങളെ പിണറായി ചവിട്ടിയൊതുക്കിയിരുന്നു. ആ പശ്ചാത്തലത്തില്‍ വരുമ്പോള്‍ ഒരു മികച്ച ഭരണാധികാരിയും ഭരണതന്ത്രജ്ഞനും മാത്രമല്ല, ജനകീയനും കൂടിയാകാന്‍ പിണറായി ശ്രമിക്കുമെന്നാണ് എല്ലാവരും കരുതിയത്.
ഈ പ്രതീക്ഷകളെല്ലാം തകര്‍ത്തെറിയുന്നതായിരുന്നു പിണറായി വിജയന്റെ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഭരണം. അധികാരം ആസ്വദിക്കാനുള്ളതാണെന്നും എല്ലാ അര്‍ത്ഥത്തിലും തന്‍കാര്യം നേടാനുള്ളതാണെന്നും തിരിച്ചറിഞ്ഞ, ഒരുപക്ഷെ, കേരളം കണ്ട ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി മാറി. ഒന്നാമൂഴത്തില്‍ തന്നെ ആരോപണങ്ങളുടെ കുത്തൊഴുക്കായിരുന്നു. കൊറോണ രോഗബാധയെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ അമേരിക്കയിലെ സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൈമാറിയിടത്തു നിന്ന് തുടങ്ങി അമേരിക്കന്‍ ബന്ധത്തിലൂടെയുള്ള പിണറായിയുടെ പ്രത്യക്ഷ അഴിമതി ഇടപാടുകള്‍. വിവരസാങ്കേതികവിദ്യ കൈമാറിയതിലൂടെ കോടികള്‍ ആര്‍ജ്ജിച്ചെന്നും ഇതിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഒക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അമേരിക്കാ സന്ദര്‍ശനത്തിനിടെ ഇത്തരം കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചകളും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും വരെ കാര്യക്ഷമതയുള്ള മികച്ച ഉദ്യോഗസ്ഥന്‍ എന്നാണ് എം.ശിവശങ്കര്‍ അറിയപ്പെട്ടിരുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറായും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായും ഒക്കെ സാമാന്യം നല്ല പേരെടുത്ത ശിവശങ്കര്‍ സ്പ്രിംഗ്ലര്‍ അടക്കമുള്ള പല വിവാദങ്ങളിലും ഉത്തരവാദിയോ ഇടനിലക്കാരനോ ആയി മാറി.
ഇതിനിടെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കെ.പി. യോഹന്നാനും പിണറായി വിജയനുമായി ഉണ്ടായ അവിശുദ്ധ ബന്ധം പല കാര്യങ്ങളിലും സ്വാധീനിക്കപ്പെടുന്നു എന്ന ആരോപണമുണ്ടായി. ശബരിമല തകര്‍ക്കുക എന്നത് മതപരിവര്‍ത്തനം ലക്ഷ്യമിട്ടിരുന്ന ക്രിസ്ത്യന്‍ ലോബിയുടെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു. ശബരിമല ധര്‍മ്മശാസ്താ അയ്യപ്പക്ഷേത്രവും പൂങ്കാവനവും തകര്‍ക്കുകയും കൈയേറുകയും മാത്രമല്ല, അവിടേക്കുള്ള ഭക്തജനപ്രവാഹം ഇല്ലാതാക്കുക എന്നതും അവരുടെ ലക്ഷ്യമായിരുന്നു. 1952 ലെ ശബരിമല തീവെയ്പ്പ് മുതല്‍ ഇതിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും അവര്‍ രംഗത്തുണ്ടായിരുന്നു. നിലയ്ക്കല്‍ ശബരിമല പൂങ്കാവനത്തില്‍ പള്ളി നിര്‍മ്മിക്കാനുള്ള അവരുടെ ശ്രമവും ഇതിന്റെ ഭാഗം തന്നെയായിരുന്നു. വോട്ടുബാങ്കിനു വേണ്ടി അധികാരകേന്ദ്രങ്ങള്‍ അതിനെ പിന്തുണച്ചപ്പോള്‍ ഹിന്ദുസമൂഹം അതിനെ ചെറുത്തു തോല്‍പ്പിച്ചു. പിണറായി എത്തുംവരെ നിശ്ശബ്ദരായിരുന്ന ഈ സമൂഹം ശബരിമലയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കാണ് തുടക്കമിട്ടത്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചു പോലും ശബരിമല പ്രദേശത്ത് വിമാനത്താവളം ആരംഭിക്കാനാവില്ല. അവിടെ തര്‍ക്കഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാനുള്ള നീക്കം തന്നെ വിവാദമായിരുന്നു. സര്‍ക്കാര്‍ ഭൂമി വില കൊടുത്ത് സര്‍ക്കാര്‍ തന്നെ ഏറ്റുവാങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന സംശയം അന്നും ഉണ്ടായിരുന്നു. കെ.പി.യോഹന്നാനും ഭരണകേന്ദ്രങ്ങളും തമ്മിലുള്ള ഈ അവിശുദ്ധ ബന്ധമാണ് ഈ അഴിമതിയുടെ പിന്നിലും ഉണ്ടായിരുന്നത്. ഇതുസംബന്ധിച്ച ഇടപാടുകള്‍ ഇപ്പോള്‍ പുറത്തുവന്നത് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ അടുത്ത ദിവസങ്ങളിലുണ്ടായ ഏറ്റവും വലിയ തുറന്നുപറച്ചിലുകളായിരുന്നു.
ക്രിമിനല്‍ നടപടിച്ചട്ടം 164-ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വപ്‌ന നല്‍കിയ മൊഴിയിലാണ് വളരെ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വപ്‌നയെ ഉപയോഗിച്ച് സ്വര്‍ണ്ണ-കറന്‍സി കള്ളക്കടത്തുകള്‍ നടത്തിയവരെ കോടതിയിലും പുറത്തും അവര്‍ തുറന്നുകാട്ടി. കോടതിയില്‍ നല്‍കിയ മൊഴിയുടെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ് അവര്‍ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ ഒരു പെട്ടി മറന്നുവെച്ച് പോയെന്നും അത് ക്ലിഫ് ഹൗസില്‍ നിന്ന് എംബസി വഴി ദുബായില്‍ എത്തിക്കണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ആവശ്യപ്പെട്ടു എന്നാണ് അവര്‍ പറഞ്ഞത്. നിര്‍ദ്ദേശമനുസരിച്ച് ഏറ്റുവാങ്ങിയ പെട്ടി കോണ്‍സുലേറ്റില്‍ കൊണ്ടുവന്ന് സ്‌കാന്‍ ചെയ്തിരുന്നുവെന്നും അതിനുള്ളില്‍ കറന്‍സിയായിരുന്നുവെന്ന് കണ്ടെത്തിയതായും സ്വപ്‌ന പറഞ്ഞു. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ വഴിയാണ് ഈ പെട്ടി ദുബായിലേക്ക് അയച്ചത്. ഇത് കൂടാതെ കോണ്‍സല്‍ ജനറലിന്റെ ജവഹര്‍ നഗറിലെ വീട്ടില്‍ നിന്ന് പലതവണ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിരിയാണിച്ചെമ്പുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ശിവശങ്കറിന്റെ നിര്‍ദ്ദേശമനുസരിച്ച് കോണ്‍സുലേറ്റിന്റെ വണ്ടിയിലാണ് ഈ പാത്രങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. ഭാരമുള്ള ലോഹങ്ങള്‍ (സ്വര്‍ണ്ണം?) ഈ പാത്രത്തില്‍ ഉണ്ടായിരുന്നതായും കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സെക്രട്ടറിമാരായ എം ശിവശങ്കര്‍, നളിനി നെറ്റോ, അന്നത്തെയും ഇപ്പോഴത്തെയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍ എന്നിവര്‍ക്ക് സ്വര്‍ണ്ണക്കടത്ത് കേസുമായുള്ള ബന്ധവും ഇടപാടുകളും സംബന്ധിച്ചുള്ള വിശദാംശങ്ങളും സ്വപ്‌ന കോടതിയില്‍ പറഞ്ഞു. നേരത്തെ കസ്റ്റംസില്‍ കൊടുത്ത മൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് 164 വകുപ്പനുസരിച്ചുള്ള മൊഴിയിലും ആവര്‍ത്തിച്ചതെന്ന് സ്വപ്‌ന പറഞ്ഞു.
സ്വപ്‌നയുടെ മൊഴി ഗൂഢപദ്ധതിയാണെന്നും അസത്യമാണെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കാറുള്ള പിണറായി ഇക്കുറി പ്രതികരിച്ചത് വെറും പ്രസ്താവനയിലൂടെയാണ്. അതിനപ്പുറത്തേക്ക് മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ പിണറായി വിജയന്‍ തയ്യാറായില്ല. പക്ഷേ, അതിനു പകരം അടുത്തദിവസം സ്വപ്‌നയുടെ പാലക്കാട് ഓഫീസില്‍ ഒരു അതിഥിയെത്തി. അതിനു മുന്‍പു തന്നെ പലതവണ സ്വപ്‌നയെ വിളിച്ച് സംസാരിച്ച മുന്‍ മാധ്യമപ്രവര്‍ത്തകനും കെ.പി. യോഹന്നാന്റെ ഗോസ്പല്‍ ഓഫ് ഏഷ്യ ഡയറക്ടറുമായ ഷാജ് കിരണ്‍ ആണ് എത്തിയത്. സ്വപ്‌നയുടെ രഹസ്യമൊഴി പിന്‍വലിപ്പിക്കാന്‍ പലതവണ സമ്മര്‍ദ്ദം ചെലുത്തി ശ്രമിച്ച ആളാണ് ഷാജ് കിരണ്‍. ഷാജ് കിരണുമായുള്ള ടെലിഫോണ്‍ സംഭാഷണവും നേരിട്ടെത്തി നടത്തിയ സംഭാഷണവും സ്വപ്‌ന പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു വേണ്ടി ബിലീവേഴ്‌സ് ചര്‍ച്ച് വഴി അമേരിക്കയിലേക്ക് ഫണ്ട് കടത്തുന്നതിന്റെ ഇടനിലക്കാരനാണ് താനെന്ന് ഷാജ് കിരണ്‍ അവകാശപ്പെട്ടതായി സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. ഷാജ് കിരണ്‍, സുഹൃത്ത് ഇബ്രാഹിം എന്നിവരുമായി നേരിട്ടും ടെലഫോണിലൂടെയും നടത്തിയ ഒന്നര മണിക്കൂര്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് സ്വപ്‌ന പുറത്തുവിട്ടത്.
രഹസ്യമൊഴി പിന്‍വലിച്ചാല്‍ എ.ഡി.ജി.പി വഴി പണം എത്തിക്കാന്‍ താന്‍ ഒരുക്കമാണെന്നും കേസുകളും വിദേശയാത്രയ്ക്കുള്ള വിലക്കും ഒഴിവാക്കി പുറത്തേക്ക് പോകാനുള്ള അവസരം ഒരുക്കാമെന്നും ഷാജ് കിരണ്‍ വാഗ്ദാനം ചെയ്തു. മകനെ അനാഥനാക്കുമെന്നും തന്റെ നഗ്നദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ ഷാജ് കിരണ്‍, മൊഴിയില്‍ നിന്നും പിന്മാറണമെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കുന്ന അഭിമുഖത്തില്‍ നേരത്തെ പറഞ്ഞത് തെറ്റാണെന്ന് പറയാനും സമ്മര്‍ദ്ദം ചെലുത്തിയത്രെ. അഡീഷണല്‍ ഡി.ജി.പിമാരായ എം.ആര്‍. അജിത്കുമാറും വിജയ് സാക്കറെയും ഇതിനായി പലതവണ വിളിച്ചതായും സ്വപ്‌ന വ്യക്തമാക്കി. ഷാജ് കിരണും അജിത്കുമാറും തമ്മില്‍ ആശാസ്യമല്ലാത്ത ഇടപാടുകള്‍ നടന്നുവെന്ന് ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തു. 36 തവണ ഷാജ് കിരണിനെ എം.ആര്‍.അജിത്കുമാര്‍ വിളിച്ചുവത്രെ. സ്വപ്‌നയുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഷാജ് കിരണിനെ വിജിലന്‍സ് ഡയറക്ടറായിരുന്ന എം.ആര്‍.അജിത് കുമാര്‍ അയച്ചതെന്നാണ് ആരോപണം. ഇതിനിടെ സ്വപ്‌നയുടെ കൂട്ടുപ്രതിയും സഹപ്രവര്‍ത്തകനുമായ സരിത്തിനെ മഫ്ടിയില്‍ വിജിലന്‍സ് പോലീസ് എത്തി പിടികൂടിയതും വിവാദമായി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സരിത്തിനെ വിട്ടയക്കേണ്ടിവന്നു. സ്വപ്‌നയുമായി അജിത്കുമാര്‍ നടത്തിയ വാട്‌സാപ്പ് കോളിന്റെ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ രാത്രിയില്‍ തന്നെ വിജിലന്‍സ് ഡയറക്ടറെ തെറിപ്പിച്ച് തലയൂരാനാണ് പിണറായി ശ്രമിച്ചത്. മറ്റ് ചുമതലകള്‍ നല്‍കാതെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അജിത് കുമാറിനെ നീക്കി. പകരം ചുമതല നല്‍കിയത് കെ.എച്ച്. നാഗരാജുവിനാണ്. വിജയ് സാക്കറെ താന്‍ വിളിച്ചിട്ടില്ലെന്നു പറഞ്ഞ് നിഷേധിച്ച് തലയൂരി. പിണറായിയെ സഹായിച്ചാലുള്ള വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമാണ് ഷാജ് കിരണ്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് സ്വപ്‌ന പുറത്തുവിട്ടത് എന്നായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. ഇതിനിടയ്ക്ക് ഷാജ് കിരണിന് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധമില്ലെന്നു പറഞ്ഞ് അവര്‍ തലയൂരാന്‍ ശ്രമിക്കുകയും ചെയ്തു. ഷാജ് കിരണും സ്വപ്‌നയുമായുള്ള സംഭാഷണത്തിനിടെ സരിത്തിനെ പിടികൂടുന്നതും സ്വപ്‌നയുടെ അഭിഭാഷകനായ കൃഷ്ണരാജിനെതിരെ കേസെടുക്കുന്നതുമടക്കം നിരവധി കാര്യങ്ങള്‍ സ്വപ്‌നയോട് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. മകളുടെ പേര് പറഞ്ഞത് പിണറായി ഒരിക്കലും സഹിക്കില്ലെന്നും പരമാവധി വന്നാല്‍ ശിവശങ്കറിനെ പൂട്ടാന്‍ മാത്രമേ സ്വപ്‌നക്ക് കഴിയുകയുള്ളൂവെന്നും ഷാജ് കിരണ്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. ഷാജ് കിരണിന്റെ ഭീഷണി പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണമായും മൗനിയായി.
സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം വന്‍ ജനകീയ പ്രതിഷേധമാണ് ഉയര്‍ന്നത്. പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികളില്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌ക്കും നിരോധിക്കപ്പെട്ടു. കറുത്ത പര്‍ദ്ദയിട്ട് ബസ് സ്റ്റാന്‍ഡില്‍ ബസ്സ് കാത്തുനിന്ന സ്ത്രീയെ പോലും പ്രതിഷേധമാണെന്ന് ഭയന്ന് മഴയത്തേക്ക് ഇറക്കിവിട്ട് പോലീസ് യജമാനനോടുള്ള കൂറ് പ്രകടമാക്കി. റോഡിലൂടെ കറുത്ത വസ്ത്രമണിഞ്ഞ് മെട്രോ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ട്രാന്‍സ്‌ജെന്ററുകളായ ആവന്തികയേയും അന്നയേയും പോലീസ് തടഞ്ഞു. അവര്‍ പ്രതിഷേധിച്ചതോടെ അവരെ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിലോരോന്നിലും നൂറുകണക്കിന് പോലീസുകാരെയാണ് വിന്യസിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന റോഡുകള്‍ മണിക്കൂറുകള്‍ക്കു മുന്‍പേ കൊട്ടിയടച്ചു. രോഗികള്‍ വന്ന ഓട്ടോറിക്ഷകളും സ്വകാര്യവാഹനങ്ങളും പോലും തടഞ്ഞിട്ടു. ആംബുലന്‍സുകള്‍ മാത്രമാണ് കടത്തിവിട്ടത്. കോട്ടയത്ത് മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ്ഹൗസിനടുത്ത് മൂലവട്ടത്തെ വീട്ടില്‍ നിന്ന് മകള്‍ സയയുടെ മാമോദീസക്കായി പുറപ്പെട്ട സുധീഷ് വര്‍ഗ്ഗീസിനും ഭാര്യ മോഫി തോമസിനും മുഖ്യമന്ത്രിയുടെ വരവ് ദുഃസ്വപ്‌നമായി മാറി. വൃക്കരോഗിയായ അമ്മയെ ഏഴ് കിലോമീറ്ററോളം ചുറ്റി എത്തിച്ചിട്ടും മുക്കാല്‍ മണിക്കൂറോളം വഴിയില്‍ കാത്തുകിടക്കേണ്ടി വന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ രോഗികളും വൃദ്ധരുമൊക്കെ മുഖ്യമന്ത്രിയുടെ യാത്രാപീഡനത്തിന് ഇരയായി. മുഖ്യമന്ത്രിക്കായി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമില്ലാത്ത സുരക്ഷാ സംവിധാനമാണ് കേരളാ പോലീസ് ഒരുക്കിയത്. നിലവിലുള്ള ഇസെഡ് പ്ലസ് സുരക്ഷയ്ക്കു പുറമെ വാഹനവ്യൂഹത്തില്‍ ഏഴ് ആയുധധാരികളടക്കം 25 കമാന്‍ഡോകള്‍ ഓരോ റൂട്ടിലും അതത് സ്ഥലത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ റോഡ് ക്ലിയറിംഗ് സംഘം, അഡ്വാന്‍സ് പൈലറ്റ്, മൂന്ന് എസ്‌കോര്‍ട്ട് വാഹനങ്ങള്‍, ആംബുലന്‍സ്, സ്‌പെയര്‍ വാഹനം, സ്‌ട്രൈക്കര്‍ ഫോഴ്‌സ് എന്നിവ ഉള്‍പ്പെട്ട വാഹനവ്യൂഹത്തില്‍ മാത്രം ഒരുഡസനിലേറെ വണ്ടികള്‍. അതത് സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ സംഘം എന്നിവ വേറെയും. മുഖ്യമന്ത്രിയുടെ ഈ സുരക്ഷാ സംവിധാനം മുഴുവന്‍ ലംഘിച്ച് യുവമോര്‍ച്ച, മഹിളാ മോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മാത്രമല്ല, ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധമുയര്‍ന്നു. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധിച്ചവരെ തള്ളി നിലത്തിട്ടത് വിവാദമായി.
ഇതിനിടെ സ്വപ്‌നയെ ബന്ധപ്പെട്ട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ഷാജ് കിരണും ഇബ്രാഹിമും കേരളത്തിന് പുറത്തേക്ക് കടന്നിരുന്നു. സ്വപ്‌ന നല്‍കിയ മൊഴികള്‍ ആരെയാണോ ബാധിച്ചത്, അവരില്‍ നിന്ന് വില പേശി പണം വാങ്ങണമെന്ന നിര്‍ദ്ദേശവും ഷാജ് കിരണ്‍ സ്വപ്‌നക്ക് നല്‍കിയിരുന്നു. ഇത്തരത്തില്‍ പണം ലഭിക്കാന്‍ 164-ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴികള്‍ തള്ളിപ്പറഞ്ഞ് അത് റെക്കോര്‍ഡ് ചെയ്ത് ഷാജ് കിരണിനെ ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും അയാള്‍ സ്വപ്‌നയ്ക്കു മുന്നില്‍ വെച്ചു. സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ക്ക് ഗൂഢാലോചനയുടെ സ്വഭാവമുണ്ടെന്ന് കാട്ടി, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞ് മുന്‍മന്ത്രി കെ.ടി.ജലീല്‍ കൊടുത്ത കേസില്‍ സ്വപ്‌നയ്‌ക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചു. ഇതോടൊപ്പം മാസങ്ങള്‍ക്കു മുന്‍പ് സാമൂഹ്യമാധ്യമത്തില്‍ വിദ്വേഷപ്രചാരണം നടത്തി എന്ന പേരില്‍ സ്വപ്‌നയുടെ അഭിഭാഷകനായ കൃഷ്ണരാജിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. സ്വപ്‌നയെ വേട്ടയാടാനുള്ള ശ്രമമാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പ്രതികരിച്ചതിനാണ് കേസെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് സ്വപ്‌ന പറയുന്നത്. സ്വപ്‌നാ സുരേഷും പി.സി. ജോര്‍ജ്ജും ഗൂഢാലോചന നടത്തിയെന്നാണ് കെ.ടി.ജലീല്‍ പരാതിയില്‍ ആരോപിച്ചത്. എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്.മധുസൂദനന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി എ.സി.പി പി.പി.സദാനന്ദന്‍ അടക്കമുള്ളവരാണ് സംഘത്തിലുള്ളത്. സ്വപ്‌നക്കും പി.സി.ജോര്‍ജ്ജിനും എതിരായ എല്ലാ കേസുകളും കുത്തിപ്പൊക്കി അന്വേഷണം ശക്തമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
സ്വപ്‌ന സുരേഷ് ജോലിചെയ്യുന്ന പാലക്കാട്ടെ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്) എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനും അപമാനിക്കാനുമുള്ള ശ്രമവും ഉണ്ടായി. സ്ഥാപനത്തിന്റെ വാഹനങ്ങളില്‍ നിന്ന് ബോര്‍ഡ് മാറ്റുകയും അവരുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ വേണ്ടി നിര്‍ദ്ദേശം കളക്ടര്‍ക്കും ആര്‍.ഡി.ഒയ്ക്കും കൊടുക്കുകയും ചെയ്തു. ഇത് കൂടാതെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ അന്വേഷിക്കുന്ന ജസ്റ്റിസ് മോഹനന്‍ കമ്മീഷന്റെ കാലാവധി നീട്ടുകയും ചെയ്തു. സ്വപ്‌ന സുരേഷിനെ തനിക്കറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നുമൊക്കെ പറഞ്ഞ മുഖ്യമന്ത്രി പിന്നീട് കോണ്‍സുല്‍ ജനറലിനോടൊപ്പം മാത്രമേ സ്വപ്‌നയെ കണ്ടിട്ടുള്ളൂ എന്ന് ഔദ്യോഗികമായിത്തന്നെ പ്രതികരിച്ചു. പക്ഷേ, ഓഫീസില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ നിരവധി തവണ പോയതിനെക്കുറിച്ചും അവിടെ അടച്ചിട്ട മുറികളില്‍ ചര്‍ച്ച നടത്തിയതിനെ കുറിച്ചും സ്വപ്‌ന പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും ആവശ്യപ്പെട്ടതനുസരിച്ച് ഷാര്‍ജ ഭരണാധികാരിയുമായി ഐ.ടി ബിസിനസ്സ് തുടങ്ങുന്നതിനെ കുറിച്ചും ചര്‍ച്ച നടത്തിയതായി അവര്‍ വെളിപ്പെടുത്തി. മാത്രമല്ല, ഇതിനായി ഷാര്‍ജയിലെ ഐ.ടി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി, ഭാര്യ, മകള്‍, ചില സംസ്ഥാന മന്ത്രിമാര്‍, മുന്‍ സ്പീക്കര്‍, ഐ.എ.എസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, എം.ശിവശങ്കര്‍ എന്നിവരാണ് ഈ ഇടപാടിലെ കണ്ണികളെന്നും ഇതിന്റെ മുഴുവന്‍ രേഖകളും തന്റെ പക്കലുണ്ടെന്നും സ്വപ്‌ന അവകാശപ്പെടുന്നു.
മുഖ്യമന്ത്രിക്കു വേണ്ടി എല്ലാ ഇടപാടുകളും നടത്തിയശേഷം ശിവശങ്കര്‍ പറഞ്ഞതനുസരിച്ച് പലതും തലയിലേറ്റിയ സ്വപ്‌ന സുരേഷ് ഇന്ന് ഭരണാധികാരികള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ്. അത് ചെറുക്കാനോ പ്രതിരോധിക്കാനോ കഴിയാതെ സംസ്ഥാനത്തുടനീളം പോലീസ് രാജിലൂടെ വഴിപോക്കരെയും കറുത്ത വസ്ത്രമണിഞ്ഞവരെയും പൊക്കുന്ന ജോലിയിലേക്ക് കേരളാ പോലീസ് അധപ്പതിച്ചിരിക്കുന്നു. ഏതു ഭരണാധികാരിയുടെയും നിയമാനുസൃതമല്ലാത്ത, നീതിയുക്തമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ക്ക് വഴിപ്പെടാന്‍ ഒരു ഉദ്യോഗസ്ഥനും ബാധ്യതയില്ല. മാധ്യമപ്രവര്‍ത്തകരുടെയടക്കം കറുത്ത മാസ്‌ക് അഴിപ്പിച്ചതിന്റെ രാഷ്ട്രീയം അന്വേഷിക്കപ്പെടേണ്ടതാണ്. ഇവിടെ സ്വര്‍ണ്ണക്കടത്തില്‍ പ്രതിയായ ഒരു സ്ത്രീ എല്ലാ തെളിവുകളോടെയും മുഖ്യമന്ത്രിയും കുടുംബവുമാണ് ഈ സംഭവങ്ങളുടെ പിന്നിലെന്നും അതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാമെന്നു പറഞ്ഞ് എല്ലാവിധ നിയമങ്ങളും പാലിച്ച് ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ 164-ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റിന് മൊഴി കൊടുക്കുമ്പോള്‍ ഇതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും ബി.ജെ.പിയാണെന്നുമൊക്കെ പറഞ്ഞ് തലയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഈ സൊസൈറ്റിയുമായോ സ്വപ്‌നയുമായോ ആര്‍.എസ്.എസ്സിന് യാതൊരു ബന്ധവുമില്ല.
പിണറായിക്കും കുടുംബത്തിനും വേണ്ടി എല്ലാം ചെയ്തിട്ടും ശിവശങ്കറിനെ രക്ഷിക്കാന്‍ വേണ്ടി സ്വപ്‌നയെ ഉപേക്ഷിക്കുക മാത്രമല്ല, ശിവശങ്കറിനെക്കൊണ്ട് പുസ്തകം കൂടി എഴുതിച്ച് അപഹസിച്ചുവെന്ന് സ്വപ്‌ന വിശ്വസിക്കുന്നു. എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്ന് സ്വപ്‌ന പറയുമ്പോള്‍ പിണറായിയുടെ ഉള്ള് പിടയുന്നതിന്റെ സൂചന കേരളാ പോലീസിന്റെ ഉയരുന്ന ലാത്തികളില്‍ കാണാം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍, സരിതാകേസ് വന്നപ്പോള്‍ പിണറായി ചോദിച്ച ചോദ്യം ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പൊതുജനം ആവര്‍ത്തിക്കുന്നു, ‘ഉളുപ്പുണ്ടോ നിങ്ങള്‍ക്ക്?’ ആ ചോദ്യം കേരളത്തിന്റെ സമൂഹമനസ്സാക്ഷിയുടെ ചോദ്യമാണ്. മടിയില്‍ കനമില്ലാത്തവര്‍ ഭയക്കേണ്ടെന്ന് പണ്ട് പറഞ്ഞ പിണറായി വിജയന്‍ ഇന്ന് ആരെയാണ് ഭയക്കുന്നത്? അതോ മടിയില്‍ കനം കൂടിയെന്ന് പിണറായിക്ക് തന്നെ മനസ്സിലായോ? സ്വപ്‌നയുടെ ആരോപണങ്ങള്‍, അവര്‍ ഉന്നയിക്കുന്ന രീതി, അവരുടെ ഭാഷ, സംസാരിക്കുമ്പോഴുള്ള ശരീരഭാഷ എല്ലാംതന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. അത് ചെറുക്കാനോ പ്രതിരോധിക്കാനോ ഉള്ള സത്യസന്ധതയോ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുനീങ്ങിയെന്ന് അവകാശപ്പെടുന്ന ഇരട്ടച്ചങ്കിന്റെ കരുത്തോ ഇപ്പോള്‍ കാണാനില്ല. 400 പോലീസുകാരുടെ അകമ്പടിയില്‍ സായുധ ഗണ്‍മാന്‍മാരുടെ നടുവില്‍ നിന്ന് ഇമ്മാതിരി പിപ്പിടിയൊന്നും കാട്ടേണ്ട എന്നു പറയുന്ന പിണറായിയുടെ ധൈര്യത്തിന് ഒരു ജീവന്‍രക്ഷാ പതക്കം നല്‍കേണ്ടതാണ്. അന്തസ്സുണ്ടെങ്കില്‍ രാജിവെക്കേണ്ടതാണ്. രാജിവെച്ച് സത്യം തെളിയിച്ച ശേഷം തിരിച്ചുവരിക. അതല്ലെങ്കില്‍ ഉളുപ്പുണ്ടോ എന്ന ചോദ്യം പിണറായിക്കെതിരെ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കും.