കുറച്ചുകാലം കമ്മ്യൂണിസ്റ്റ് ആയിരിക്കുകയും പെട്ടെന്നു തന്നെ അതുപേക്ഷിക്കുകയും ചെയ്ത ഫ്രഞ്ച് എഴുത്തുകാരനാണ് ആന്ദ്രി ഗിഡേ (Andre Gide). 1947 ല്‍ നൊബേല്‍ സമ്മാനം ലഭിച്ച ഗിഡേയുടെ കൃതികള്‍ കേരളത്തില്‍ വലിയ പ്രചാരം നേടിയവയല്ല. വിവര്‍ത്തനങ്ങള്‍ ഉള്ളതായും അറിയില്ല. 1902-ല്‍ പ്രസിദ്ധീകരിച്ച ‘ദ ഇമ്മോറലിസ്റ്റ്’ എന്ന നോവലാണ് അദ്ദേഹത്തെ നൊബേല്‍ സമ്മാനം വരെ എത്തിച്ചത്. എഡ്‌വേര്‍ഡ് സെയ്ദിനെപ്പോലുള്ളവര്‍ക്ക് ഓറിയന്റലിസത്തിന്റെ വിത്തുകള്‍ ലഭിച്ചത് ഈ നോവലില്‍ നിന്നാണെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള തുറന്നെഴുത്തുകളാണ് ഈ കൃതിയെ പാശ്ചാത്യ ലോകത്ത് പ്രശസ്തമാക്കിയത്.
ഫ്രഞ്ച് അള്‍ജീരിയയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചതാണ് ഗിഡേയുടെ വീക്ഷണഗതിയെ മാറ്റിമറിച്ചത്. പെട്ടെന്നു തന്നെ അദ്ദേഹം ഒരു ആന്റി കൊളോണിയലിസ്റ്റ് ആയി. ആഫ്രിക്കയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി വാദിക്കുന്ന ഒരാളായി ഇദ്ദേഹം മാറുകയായിരുന്നു. യാത്രകളെക്കുറിച്ച് ആന്ദ്രി ഗിഡേയുടെ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്. ‘””Man cannot discover new oceans unless he has the courage to lose sight of the Shore”തീരത്തിന്റെ കാഴ്ചയെ വലിച്ചെറിഞ്ഞ് അപാരതയിലേയ്ക്ക് എടുത്തു ചാടാനുള്ള തന്റേടം ഉണ്ടെങ്കിലേ നമുക്ക് പുതുതായി എന്തെങ്കിലും നേടാന്‍ കഴിയൂ.
അപാരതയെ പുല്‍കാന്‍ ആയിരക്കണക്കിനു സഞ്ചാരികള്‍ കാണിച്ച ധൈര്യമാണ് നമുക്കിന്നു കിട്ടിയിരിക്കുന്ന പുതിയ ലോകക്രമത്തിനു കാരണമായത്. ഇന്ത്യക്കാര്‍ പൊതുവെ സഞ്ചാര താല്പര്യമില്ലാത്തവരും സാഹസികത ഇഷ്ടപ്പെടാത്തവരുമാണെന്നാണ് പ്രചാരണം. എന്നാല്‍ യൂറോപ്യന്‍ സഞ്ചാരികളും മധ്യേഷ്യന്‍ ആക്രമണകാരികളും ഇന്ത്യയിലേയ്ക്കു വരുന്നതിനും മുമ്പുതന്നെ ഇന്ത്യന്‍ നാട്ടുരാജാക്കന്മാര്‍ വിദേശങ്ങളിലേയ്ക്ക് പടയോട്ടം നടത്തിയിട്ടുണ്ട്. എ.ഡി. (സിഇ) 4-ാം നൂറ്റാണ്ടില്‍ ഗുപ്തരാജാക്കന്മാരും തുടര്‍ന്നു കലിംഗരും ഇന്തോനേഷ്യവരെ എത്തിയതായി കരുതപ്പെടുന്നു. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ രാമായണ-ഭാരത സ്വാധീനത്തിനുകാരണം ഇതാണെന്ന് ഒരുകൂട്ടം ചരിത്രകാരന്മാര്‍ കരുതുമ്പോള്‍ കച്ചവടബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ എഡി (സിഇ) 1025ല്‍ രാജേന്ദ്രചോളന്റെ നാവികസേന ഇന്ത്യോനേഷ്യയിലെ ശ്രീവിജയ സാമ്രാജ്യത്തെ ആക്രമിച്ചു കീഴടക്കിയതിനു വ്യക്തമായ ചരിത്രരേഖകളുണ്ട്. 1070 വരെ അവിടെ ചോളാധിപത്യം നിലനിന്നതിനും വ്യക്തമായ ചരിത്രരേഖകളുണ്ട്. അലക്‌സാണ്ടര്‍ ഒഴിച്ചാല്‍ യൂറോപ്യര്‍ തങ്ങളുടെ കോളനിവല്‍ക്കരണം തുടങ്ങിയത് വീണ്ടും അഞ്ഞൂറുകൊല്ലം കഴിഞ്ഞാണെന്ന് ഓര്‍ക്കണം. മധ്യേഷ്യന്‍ ആക്രമണങ്ങളും ഇതിനുശേഷമാണ്. വിയറ്റ്‌നാം, കംപൂച്ചിയ, മലേഷ്യ എന്നിവിടങ്ങളിലെല്ലാം നിലനിന്ന ഹിന്ദു സാമ്രാജ്യങ്ങള്‍ പൂര്‍ണമായും ചരിത്രം അംഗീകരിക്കുന്നവയാണ്.
ഭാഷാപോഷിണി ജൂണ്‍ ലക്കം (വാര്‍ഷികപതിപ്പ്) യാത്രാ പുസ്തകമാണ്. മലയാളത്തിലെ പ്രമുഖരായ കുറെ എഴുത്തുകാര്‍ അവരുടെ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. അവയില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് സക്കറിയയുടെ ഹിമാലന്‍ യാത്രയാണ്. സക്കറിയ ഹൈന്ദവമായ എന്തിനേയും പുച്ഛിക്കുന്ന വ്യക്തിയായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് പണ്ടൊരിക്കല്‍ തര്‍ക്കിച്ചതും ഒടുവില്‍ ഹിന്ദു വര്‍ഗ്ഗീയവാദി എന്ന പേരില്‍ നിന്നും രക്ഷപ്പെടാന്‍ ബാലചന്ദ്രന്‍ ബുദ്ധമതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചതുമൊക്കെ കേരളം മറന്നു തുടങ്ങിയിരിക്കുന്നു. പഴയ സക്കറിയയെ സക്കറിയയും മറന്നുതുടങ്ങിയിരിക്കുന്നു. സക്കറിയയുടെ യാത്ര ഹിമാലയത്തിലേയ്ക്കാണ്; അതും ഒരു സന്ന്യാസിയോടൊപ്പം. വലിയ കഷ്ടപ്പാടുകള്‍ സഹിച്ചു ഗംഗോത്രി ഗ്ലേസിയര്‍ വരെ കാല്‍നടയായി സഞ്ചരിക്കാന്‍ തയ്യാറായ സക്കറിയ മുകളില്‍ സൂചിപ്പിച്ച മാനസിക പരിവര്‍ത്തനത്തിന്റെ സൂചനയാണ് നല്‍കുന്നത്.
ഹിമാലയത്തെയും അവിടത്തെ സന്ന്യാസിമാരെയും കുറിച്ച് എം.കെ. രാമചന്ദ്രനെഴുതുമ്പോള്‍ കാണുന്ന ആദരവും ഭക്തിയുമൊന്നും സക്കറിയ എഴുതുമ്പോള്‍ ഉണ്ടാവില്ലെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ അതില്‍ പുച്ഛമില്ല. അത്ഭുതമാണ് കഥാകൃത്തിന്റെ എഴുത്തിലാകെ നിറഞ്ഞുനില്‍ക്കുന്നത്. ഹിമാലയത്തിലെ സന്ന്യാസിമാര്‍ അവിടെ സന്ദര്‍ശിക്കുന്ന ആരെയും അത്ഭുതപ്പെടുത്തും. സക്കറിയയും അത്ഭുതപ്പെട്ടു. ഭാരതത്തിന്റെ സംസ്‌കാരത്തെ യും അതിന്റെ നിഗൂഢസൗന്ദര്യത്തെയും ദൂരെനിന്നു നോക്കുന്നവരെല്ലാം പണ്ടും പുച്ഛത്തോടെയാണ് കണ്ടിട്ടുള്ളത്. എന്നാല്‍ അതിലേയ്ക്ക് അടുക്കുംതോറും നിഷേധിക്കാന്‍ ഉപയോഗിച്ച അതേ കൈ കള്‍ തന്നെ കൂപ്പുകൈകളായി മാറുന്നതു നമുക്കു കാണാം. സക്കറിയ യാത്രാന്ത്യത്തിലും തന്റെ ആദരവ് തുറന്നു പറയുന്നില്ല. പക്ഷെ അദ്ദേഹം ഉപയോഗിക്കുന്ന ഭാഷയില്‍ നിന്നു നമുക്ക് അനുമാനിക്കാം സക്കറിയയുടെ ഉള്ളില്‍ ആത്മീയതയുടെ വിത്തുകള്‍ വീണിട്ടുണ്ട്. വൈകാതെ അവ മുളച്ചേക്കും.
സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സഞ്ചാരം പരിപാടിയിലൂടെയാണ് ഞാന്‍ ബാലിദ്വീപിനെ കാണുന്നത്. കണ്ട അന്നു മുതല്‍ തന്നെ ബാലിയില്‍ പോകണമെന്നും കുറച്ചുകാലം അവിടെ താമസിക്കണമെന്നും തോന്നിപ്പോയി. ബാലിയില്‍ പോകണമെന്ന ആഗ്രഹം സഞ്ചാരം പരിപാടി കണ്ടതിലൂടെ മാത്രം ഉണ്ടായതാണോ എന്ന് ഞാനൊരാത്മപരിശോധന നടത്തി നോക്കി. അപ്പോഴാണ് മനസ്സിലായത് ആ ആഗ്രഹം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എസ്.കെ. പൊറ്റെക്കാടിന്റെ ബാലിദ്വീപ് വായിച്ച കാലം മുതലേ ഉണ്ടായിരുന്നതാണെന്ന്. ബാലിദ്വീപില്‍ എസ്.കെ. പോകുന്ന കാലത്ത് ഇന്നത്തേതുപോലുള്ള നാഗരികതയും ടൂറിസം വികസനവും ഒന്നും അവിടെയില്ലായിരുന്നു. ഇന്നത്തെ ബാലിയെക്കാളും നമ്മള്‍ ഇഷ്ടപ്പെടുന്നത് ആ പഴയബാലി ആയിരിക്കും. അതിനെക്കാളുപരി സന്തോഷ് ജോര്‍ജ്ജ് പകര്‍ന്നു തരുന്ന കാഴ്ചയുടെ മഹാവിഭവത്തെക്കാള്‍ നമ്മള്‍ ആസ്വദിക്കുന്നത് പൊറ്റെക്കാടിന്റെ തൂലികയിലെ വിഭവങ്ങളെയാണ്.
ഒരേയിടം തന്നെ അല്ലെങ്കില്‍ ഒരേ വസ്തുവിനെത്തന്നെ സാധാരണക്കാരനും എഴുത്തുകാരനും കാണുന്ന രീതികള്‍ ഒരു പോലെയല്ല. ഉന്നതനായ ഒരെഴുത്തുകാരന്‍ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ കൂടി കാണും. അതിനെ ഹൃദയത്തിലേയ്ക്ക് തറഞ്ഞു കയറുന്ന ഭാഷ കൊണ്ട് അവതരിപ്പിക്കുകയും ചെയ്യും. ആ എഴുത്ത് നമ്മുടെ മനസ്സില്‍ നമ്മള്‍ കണ്ടിട്ടില്ലാത്ത സ്ഥലത്തിന്റെ ചരിത്രരേഖ വരയ്ക്കും. അതൊരു പക്ഷെ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ മിഴിവുറ്റതായിരിക്കും. നേരിട്ടു കാണുമ്പോള്‍ നിരാശയുണ്ടാകാനും സാധ്യതയുണ്ട്. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അത്ഭുത സഞ്ചാരിയാണ്. 130 രാജ്യങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിനു മടുക്കുന്നില്ല. ജീവിതത്തിലൊരിക്കലും നമ്മള്‍ കണ്ടിട്ടില്ലാത്ത കാണാനിടയില്ലാത്ത അലാസ്‌ക, അന്റാര്‍ട്ടിക്ക തുടങ്ങിയ സ്ഥലങ്ങളൊക്കെ അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങളിലൂടെ നാമറിയുന്നു. എന്നിരിക്കിലും എസ്.കെ. പൊറ്റെക്കാടിന്റെ പാതിരാസൂര്യന്റെ നാട്ടില്‍, നൈല്‍ ഡയറി, ലണ്ടന്‍ നോട്ട് ബുക്ക്, യൂറോപ്പിലൂടെ, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, ബാലിദ്വീപ് തുടങ്ങി യാത്രാവിവരണഗ്രന്ഥങ്ങള്‍ നല്‍കുന്ന അനുഭൂതി വിശേഷങ്ങള്‍ ഒരിക്കലും അപ്രസക്തമാകുന്നില്ല. കാഴ്ചയെക്കാള്‍ വായന ഹൃദ്യമായിത്തീരുന്നത് എഴുത്തുകാരന്റെ തൂലികയുടെ സൗകുമാര്യം കൊണ്ടാണ്.
യാത്രകളുടെ പുസ്തകത്തില്‍ സക്കറിയ കൂടാതെ ഒന്‍പത് പേര്‍ കൂടി പങ്കെടുക്കുന്നുണ്ട്. ഹിമാലയയാത്രയെപ്പോലെ നമ്മളെ ആനന്ദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കാഴ്ച വേറെ അനവധിയൊന്നും ഭൂമിയിലില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ യാത്രാനുഭവങ്ങള്‍ നമ്മളെ പിടിച്ചിരുത്തുന്നവയല്ല. സേതുവിന്റെ സ്പാനിഷ് യാത്രാനുഭവങ്ങളും സി.വി. ബാലകൃഷ്ണന്റെ ഗോവന്‍യാത്രയുമൊന്നും വായനയെ ഉത്തേജിപ്പിക്കുന്നില്ല.
ഭാഷാപോഷിണിയില്‍ ചില കവിതകളുമുണ്ട്. കൂട്ടത്തില്‍ മെച്ചപ്പെട്ടത് സച്ചിതാനന്ദന്റെ ‘ആത്മഗതം’ തന്നെ. ഒരോരോ കാലത്ത് എഴുത്തില്‍ ആധിപത്യം നേടുന്ന ഓരോ പ്രത്യയശാസ്ത്രങ്ങളുണ്ടാവും. അതിന്റെ പ്രസക്തി നിലനില്‍ക്കുന്നിടത്തോളം എല്ലാ എഴുത്തുകാരും അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ക്ലാസിക് നിയോക്ലാസിക് കാലഘട്ടത്തില്‍ ഈശ്വരീയത, കാല്പനിക ഘട്ടത്തില്‍ പ്രണയം, ശൂരത(Chivelry) ആധുനികഘട്ടത്തില്‍ അര്‍ത്ഥശൂന്യത, ഉത്തരാധുനികതയില്‍ പരിസ്ഥിതി, സ്ത്രീവിമോചനം എന്നിങ്ങനെ. ഇതിനൊന്നും കൃത്യമായ അതിര്‍ത്തിയൊന്നും നിശ്ചയിക്കാനാവില്ല. അപൂര്‍വ്വം ചിലപ്പോള്‍ ഇവ അതിവ്യാപനം നടത്താം. ഉദാഹരണത്തിന് വടക്കന്‍ പാട്ടുകളില്‍ കാല്പനികതയും ഷിവല്‍റിയുമൊക്കെയുണ്ട്. ആ പാട്ടുകള്‍ രൂപപ്പെടുന്നകാലത്ത് മലയാളത്തിന്റെ ക്ലാസിക് കൃതികള്‍ പലതും ജന്മമെടുത്തിരുന്നില്ല. ചില അപവാദങ്ങള്‍ ഉണ്ടാകാമെങ്കിലും പൊതുവെ ഒരു പ്രവണത എല്ലാഘട്ടങ്ങളിലും കാണാം. ഇത്തരം പ്രവണതകളില്‍ത്തന്നെ കടിച്ചു തൂങ്ങി നില്‍ക്കാനേ സാധാരണ എഴുത്തുകാര്‍ക്കു കഴിയൂ. എന്നാല്‍ പ്രതിഭാശാലികള്‍ അവയെ ഉല്ലംഘിക്കും. അവര്‍ പുതിയ പ്രവണതകള്‍ സ്വയം സൃഷ്ടിക്കുകയും പുതിയ കാലഘട്ടത്തെ വിളിച്ചു വരുത്തുകയും ചെയ്യും. അത്തരക്കാരാണ് നമ്മുടെ സാംസ്‌കാരിക ജീവിതത്തെ രൂപപ്പെടുത്തുന്നവര്‍.
‘ആത്മഗതം’ എന്ന കവിതയില്‍ സച്ചിതാനന്ദനെന്ന കവിയുടെ വളര്‍ച്ചയുടെ സൂചനകളൊന്നുമില്ല. പഴയവീഞ്ഞ് പുതിയ കുപ്പിയില്‍ തന്നെ. പഴയ അതെ ബിംബങ്ങള്‍ ഭാവനയുടെ പതിവുസഞ്ചാരങ്ങള്‍. ഉള്ളടക്കവും പഴയതുതന്നെ. പരിസ്ഥിതിയാണു വിഷയം എങ്കിലും പാരിസ്ഥിതികമായ ഉല്‍ക്കണ്ഠകളെ ഈശ്വരനെ കൊണ്ടാണു പറയിപ്പിച്ചിരിക്കുന്നത്. ‘അധികമായാല്‍ അമൃതും വിഷം’ എന്നു പറയുന്നതിനെ അനുസ്മരിപ്പിക്കും വിധം ആവര്‍ത്തനം മടുപ്പുളവാക്കുന്നു. സമഗ്രവിഷയങ്ങളെക്കുറിച്ചും എഴുതിയിരുന്ന കവിയ്ക്ക് ഇപ്പോള്‍ വിഷയദാരിദ്ര്യമുണ്ടാകാന്‍ കാരണം സ്ഥാനമാനങ്ങള്‍ നല്‍കുന്ന യജമാനന്മാര്‍ക്കു വേണ്ടി എഴുതുന്നതു കൊണ്ടാണ്. അഴിമതിയെക്കുറിച്ചെങ്ങാനും ഒരു വാക്കു പറഞ്ഞു പോയാല്‍ ഇപ്പോഴിരിക്കുന്ന സ്ഥാനത്തുനിന്നും തെറിച്ചുപോയാലോ! അപ്പോള്‍ പതിവുപല്ലവി ആവര്‍ത്തിക്കാനേ നിവൃത്തിയുള്ളൂ. കവി തന്നെ പണ്ട് എഴുതിയ ‘നിഷ്പക്ഷത’ എന്ന കവിതയില്‍ പറയുന്നതുപോലെ അദ്ദേഹമിപ്പോള്‍ ‘കയ്യാലപ്പുറത്തെ തേങ്ങ’യാണ് എങ്ങോട്ടുവേണമെങ്കിലും വീഴാം.