1735 ജനുവരി 20ന് ഹിന്ദുക്കളുടെ പുണ്യ ദിനമായ വസന്ത പഞ്ചമി നാളില്‍ ലാഹോറില്‍ പൊതുസ്ഥലത്തു വെച്ച് തടിച്ചു കൂടിയ ജനക്കൂട്ടത്തിന്റെ മുമ്പിലിട്ട് പന്ത്രണ്ട് വയസായ ഒരു കുട്ടിയുടെ തല വെട്ടി ദൂരെയെറിഞ്ഞു. കുറ്റം പ്രവാചക നിന്ദ. ഹകീക്കത്ത് റായ് എന്നായിരുന്നു ആ കുട്ടിയുടെ പേര്. അവന്‍ ചെയ്ത അപരാധം എന്താണെന്നോ? തന്റെ സഹപാഠികള്‍ ദുര്‍ഗ്ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ സഹികെട്ട അവന്‍ തിരിച്ചു ചോദിച്ചു: ”പ്രവാചകന്റെ മകള്‍ ഫാത്തിമയെക്കുറിച്ച് ഞാന്‍ ഇതു പോലെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ?” അതോടെ വിഷയത്തിന് തീ പിടിച്ചു. ഹകീക്കത്ത് പ്രവാചകനെ നിന്ദിച്ചു എന്ന പരാതി മൗലവിയ്ക്ക് മുമ്പിലെത്തി. വലിയ ഒച്ചപ്പാടായി. കുട്ടിയെ ബന്ധനസ്ഥനാക്കി ലാഹോര്‍ ഗവര്‍ണര്‍ സഖറിയ ഖാന്റെ മുമ്പില്‍ ഹാജരാക്കി. ഖാന്‍ ശിക്ഷ വിധിച്ചു. മതം മാറുക അല്ലെങ്കില്‍ തല വെട്ടുക. മരിച്ചാലും ശരി മതം മാറാനില്ലെന്ന് ഹകീക്കത്ത് റായ് ശഠിച്ചു. ആ ശിക്ഷയാണ് 1735 ലെ വസന്ത പഞ്ചമിക്ക് നടപ്പാക്കിയത്. ഈ സംഭവം കഴിഞ്ഞ് മൂന്ന് നൂറ്റാണ്ട് കാലമാകുമ്പോഴും തല വെട്ടി ദൂരെയെറിയാനുള്ള ഫത്വകള്‍ ഉയരുകയാണ്. പ്രവാചകനെ നിന്ദിച്ച നൂപുര്‍ ശര്‍മ്മയുടെ തല വെട്ടി ദൂരെയെറിയുമെന്നാണ് ഒരു ഇസ്ലാമിക സംഘടന സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫത്വയിറക്കിയത്. ലോകം മാറിയിട്ടും ഇസ്ലാമിക കാടത്തത്തിന് ഒരു മാറ്റവുമില്ല. നമ്മുടെ നാട്, നാട്ടിലെ മാധ്യമ രംഗം എത്ര തവണ ഈ ദുരന്തത്തിന് സാക്ഷിയായി!
1986 ലാണ് പി.കെ.എന്‍. നമ്പൂതിരി മണ്ടന്‍ മുഹമ്മദ് എന്ന കഥ കലാകൗമുദിയില്‍ എഴുതിയത്. 1986 ഡിസം 7 ന് ഈ കഥ ബാംഗ്ലൂരിലെ ഡക്കാന്‍ ഹെറാള്‍ഡ് പത്രം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. മുഹമ്മദ് ദി ഇഡിയറ്റ് എന്നായിരുന്നു പേര്. മന്ദബുദ്ധിയായ ഒരു യുവാവിന്റെ കഥ. ഈ കഥയുടെ പേരില്‍ പിറ്റേന്ന് പതിനായിരങ്ങള്‍ ചേര്‍ന്ന് ആ പത്ര സ്ഥാപനം കത്തിച്ചു. കോണ്‍ഗ്രസ് നേതാവ് സി.എം. ഇബ്രാഹിം (ഇദ്ദേഹം പിന്നീട് കേന്ദ്ര മന്ത്രിയായി) ആഹ്വാനം ചെയ്തതനുസരിച്ച് അവര്‍ പൊതുനിരത്തില്‍ നമാസ് നടത്തി. മറ്റൊരു കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബേഗും കലാപത്തീ ആളിക്കത്തിക്കാന്‍ പ്രേരണ നല്‍കി. നാലു ദിവസം ബാംഗ്ലൂര്‍ നഗരം കത്തി. നാല് പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ഇബ്രാഹിമിന്റെ രാഷ്ട്രീയ നേട്ടത്തിനുള്ള തീക്കളിയായിരുന്നു ഇതെന്ന് കലാപത്തെ വിലയിരുത്തിയവര്‍ പറഞ്ഞിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടാവുന്നതിനുമുമ്പ് ബാംഗ്ലൂര്‍ നഗരം ഇതേ രീതിയിലുള്ള മറ്റൊരു വര്‍ഗ്ഗീയ കലാപത്തിനും തീവെപ്പിനും സാക്ഷിയായി. 2020 ആഗസ്റ്റ് 11 ന് കലാപമഴിച്ചു വിടാന്‍ കാരണമായി കണ്ടെത്തിയതും മതനിന്ദ തന്നെയായിരുന്നു. ബാംഗ്ലൂരിലെ കോണ്‍ഗ്രസ് എം.എല്‍.എ. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു പറഞ്ഞ ഒരു പരാമര്‍ശമായിരുന്നു പ്രകോപനത്തിന് കാരണം. മൂര്‍ത്തിയുടെ വീടാക്രമിച്ച പോപ്പുലര്‍ ഫ്രണ്ടുകാര്‍ നഗരത്തില്‍ കലാപമഴിച്ചു വിട്ടു. 1986 ല്‍ ഇബ്രാഹിം വളര്‍ത്തിയവര്‍ സ്വന്തം സംഘടനയായി വളര്‍ന്ന് ബാംഗ്ലൂര്‍ എന്ന ഐ.ടി. നഗരത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ നേര്‍ചിത്രമായിരുന്നു ആ കലാപം.
ഇന്ത്യന്‍ എക്‌സ്പ്രസ്സും ഹിന്ദുവും മാതൃഭൂമിയുമെല്ലാം മത നിന്ദയുടെ പേരില്‍ ശരീയത്ത് കോടതിയുടെ മുമ്പില്‍ ചൂളി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഒരിക്കല്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജ് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത ഇറ്റാലിയന്‍ തത്വചിന്തകന്‍ ദാന്തെയുടെ വരികള്‍ ഉദ്ധരിച്ചത് മത നിന്ദയാണെന്ന് ആരോപിച്ച് പത്ര സ്ഥാപനത്തിനു നേരെ അക്രമം ഉണ്ടായി. മാപ്പുപറഞ്ഞ് പത്രം മതനേതാക്കളുടെ കാലു പിടിച്ചു. എന്നിട്ടും ലോറിയിലുണ്ടായിരുന്ന ന്യൂസ് പ്രിന്റിന് തീയിട്ടു. ഹിന്ദു പത്രത്തിന്റെ യങ് വേള്‍ഡ് എന്ന കുട്ടികളുടെ പേജില്‍ നബിയുടെ ഒരു കഥയോടൊപ്പം ചേര്‍ത്ത ചിത്രമാണ് മത നിന്ദ എന്ന ഡമോക്ലസിന്റെ വാളിന് ഇരയായത്. പത്രം കത്തിക്കലും അക്രമവും അവിടെയും ആവര്‍ത്തിച്ചു.
2016 മാര്‍ച്ച് മാസത്തില്‍ മാതൃഭൂമി പത്രവും മതനിന്ദ വാദത്തിന്റെ ഇരയായി. ജസ്റ്റിസ് കമാല്‍ പാഷ മുസ്ലിങ്ങളുടെ ബഹുഭാര്യാത്വത്തെയും മുസ്ലിം വ്യക്തിനിയമത്തെയും കുറിച്ചു പറഞ്ഞ അഭിപ്രായം മാതൃഭൂമിയുടെ തൃശൂര്‍ എഡിഷനില്‍ വന്നു. അതു പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിലും വന്നു. ഇത് കോഴിക്കോട് എഡിഷനില്‍ ചേര്‍ത്തത് ചിലര്‍ ആയുധമാക്കുകയായിരുന്നു. ഗള്‍ഫില്‍ നിന്നാണ് ആദ്യ ഭീഷണി വന്നത്. പിന്നെ ഭീഷണി വ്യാപകമായി. മാതൃഭൂമി മാനേജ്‌മെന്റ് വിറച്ചു. അവര്‍ സകല മത നേതാക്കളുടെയും കാലു പിടിച്ചു. പത്രം പരസ്യമായി മാപ്പു പറഞ്ഞു. പ്രസിദ്ധീകരിച്ചത് പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ടും സമസ്ത കേരള ജമായത്ത് ഉലമയും ക്ഷമാപണത്തില്‍ തൃപ്തരാണെന്ന് പത്രത്തിലൂടെ അണികളെ അറിയിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കാരണം ഉണ്ടാക്കി മാതൃഭൂമിയുടെ കോട്ടക്കല്‍ ഓഫീസില്‍ ഇസ്ലാമിക തീവ്രവാദികള്‍ തേര്‍വാഴ്ച നടത്തി. കാട്ടാന കയറിയ വാഴത്തോട്ടം പോലെയായി ഓഫീസ്.
2010 ജൂലായ് 4 ന് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അദ്ധ്യാപകന്‍ ടി.ജെ.ജോസഫ് സാറിന്റെ കൈ വെട്ടിയത് പ്രവാചക നിന്ദ ആരോപിച്ചായിരുന്നു. പി.ടി. കുഞ്ഞി മുഹമ്മദിന്റെ വരികളാണ് ജോസഫ് സാര്‍ ചോദ്യക്കടലാസില്‍ ഉള്‍പ്പെടുത്തിയത്. ചോദ്യം വിവാദമായപ്പോള്‍ അദ്ദേഹം മാപ്പു ചോദിച്ചു. കോളേജധികൃതര്‍ അദ്ദേഹത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മാപ്പില്ല, ചോദ്യം എഴുതിയ കൈ വെട്ടിക്കളയുക എന്ന ശരീയത്ത് നിയമം നടപ്പാക്കുക തന്നെ ചെയ്യുമെന്നതായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാട്.
കെ.എസ്.ആര്‍.ടി.സി. ആലുവ ഡിപ്പോയിലെ കണ്ടക്ടറും കോണ്‍ഗ്രസ് യൂണിയന്‍ അംഗവുമായ മധുസൂദനന്‍ എന്ന മനോജ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ പ്രതികരിച്ചത് ഖുറാനെ ഉദ്ധരിച്ചു കൊണ്ടായിരുന്നു. ഇതാണ് മതനിന്ദ എന്ന കുറ്റമായി മാറിയതും അദ്ദേഹം അക്രമിക്കപ്പെടാന്‍ കാരണമായതും. കുട്ടികളോടൊപ്പം ബസ്സില്‍ യാത്ര ചെയ്യവെ ന്യൂമാന്‍സ് കോളേജിന് സമീപം മാങ്ങാട്ടുകവലയില്‍ വെച്ച് നൂറ്റമ്പതോളം പോപ്പുലര്‍ ഫ്രണ്ടുകാര്‍ ബസ്സില്‍ കയറി ആക്രമിച്ചു. പോക്കറ്റടിക്കാരന്‍ എന്നു പറഞ്ഞ് സഹയാത്രികരെ നിശബ്ദരാക്കിയായിരുന്നു അക്രമം. മനോജ് ബഹളം വെച്ചപ്പോള്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന അനില്‍കുമാര്‍ എന്ന പോലീസുകാരന്‍ ഇടപെട്ടു. അദ്ദേഹത്തെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിച്ചു. പോലീസുകാരന്റെ ഇടപെടലില്‍ മനോജ് രക്ഷപ്പെട്ടു. ഇപ്പോള്‍ രക്ഷപ്പെട്ട നീ അടുത്ത അവസരത്തില്‍ രക്ഷപ്പെടില്ല എന്നു ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ സ്ഥലം വിട്ടത്.
പാകിസ്ഥാനില്‍ മതനിന്ദ നിയമപരമായി ശിക്ഷയുള്ള കുറ്റമാണ്. അവിടെ ഹിന്ദു ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആയുധമാണ് ഈ നിയമം. മത നിന്ദ നടത്തി എന്ന് വല്ല മൗലവിയും സാക്ഷി പറഞ്ഞാല്‍ മതി വധശിക്ഷ ഉറപ്പ്. ഭാരതത്തില്‍ ഇത്തരം നിയമമില്ല. മത വികാരം വ്രണപ്പെടുത്തുന്നവര്‍ക്ക് ശിക്ഷയുണ്ട്. അത്രമാത്രം. ഇസ്ലാമിസ്റ്റുകള്‍ അതില്‍ തൃപ്തരല്ല. അവര്‍ക്ക് മത നിന്ദാ നിയമം തന്നെ വേണം. അതു വിധിക്കുന്ന ശരീയത്തു കോടതിയും നടപ്പാക്കുന്ന ജിഹാദി സംഘവും അവരുടെ കയ്യിലുണ്ട്. തീയും വാളും കൊണ്ട് അത് നടപ്പാക്കുമെന്നാണ് മുകളില്‍ വിവരിച്ച സംഭവങ്ങളിലൂടെ അവര്‍ കാണിച്ചു തന്നത്.
മുകളില്‍ പറഞ്ഞ സംഭവങ്ങളിലൊന്നിലും മതനിന്ദ നടത്തിയ മുസ്ലിമിനു ശിക്ഷയില്ല. പി.ടി.കുഞ്ഞി മുഹമ്മദോ കലാം പാഷയോ ശിക്ഷിക്കപ്പെട്ടിട്ടില്ല. അവരെ ഉദ്ധരിച്ച ജോസഫ് സാറും പത്രങ്ങളും ശിക്ഷിക്കപ്പെട്ടു. അവിടെയും മതവിവേചനം. ഇതു തുറന്നു പറയാന്‍ ആരും തയ്യാറാവാത്തത് ഇസ്ലാമിസ്റ്റുകളെ ഭയന്നാണ്.
ഇപ്പോള്‍ നൂപുര്‍ ശര്‍മ്മയുടെ രക്തത്തിന് വേണ്ടി മുറവിളികൂട്ടുന്നവര്‍ നൂപുരിന്റെ തല വെട്ടുമെന്ന ഭീഷണി മുഴക്കി കഴിഞ്ഞു. ഭാരതത്തിലെ പ്രധാന നഗരങ്ങളില്‍ ബോംബുവെക്കുമെന്നു ഫത്വയിറക്കിക്കഴിഞ്ഞു. എന്നിട്ടും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മാപ്പിരക്കല്‍ വേറെ വേണമെന്നാണ് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുന്നത്. നൂപുര്‍ ശര്‍മ്മ ബുഖാരിയെയാണ് ഉദ്ധരിച്ചത്. ബുഖാരി പറഞ്ഞത് മത നിന്ദയാണെങ്കില്‍ ആദ്യം ചുട്ടെരിക്കേണ്ടത് അദ്ദേഹത്തിന്റെ വ്യാഖ്യാനത്തെയാണ്.
കാലം മാറി. ഭരണവും മാറി. രാജ്യത്ത് ഇന്ന് ഭരിക്കുന്നത് മുഗളന്മാരല്ല. മുഗള സംസ്‌കാരം ഉള്ളവരുമല്ല. അതുകൊണ്ടു തന്നെ ഫത്വകളും തീക്കളികളും അധികകാലം വിലപ്പോവില്ല എന്ന സത്യം തിരിച്ചറിയാനുള്ള ബുദ്ധി മതനിന്ദാവാദക്കാര്‍ക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു.