കൊല്‍ക്കൊത്തയിലെ യാദവപൂര്‍ യൂനിവേഴ്‌സിറ്റി ഈ ഇന്ത്യാമഹാരാജ്യത്ത് അല്ലെന്നു തോന്നുന്നു. അവിടെ ബാധകം ഈ രാജ്യത്തെ നിയമമല്ല; മമതയുടെയും തീവ്രഇടതന്മാരുടെയും നിയമങ്ങളാണ്. സാധാരണ ഹിന്ദുത്വക്കാര്‍ക്ക് മാത്രമല്ല കേന്ദ്രമന്ത്രിയ്ക്ക് പോലും ഇവിടെ രക്ഷയില്ല. കഴിഞ്ഞ സപ്തംബര്‍ 19ന് ബംഗാളില്‍ നിന്നുള്ള എം.പിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോ എ.ബി.വി.പിക്കാര്‍ സംഘടിപ്പിച്ച ഒരു ചടങ്ങിന് എത്തിയതായിരുന്നു. ചുകപ്പന്മാരും കടുംചുകപ്പന്മാരും ചേര്‍ന്ന് കരിങ്കൊടി കാണിക്കലും ‘ഗോബാക്ക്’ പറയലും മാത്രമല്ല തിരിച്ചുപോകാന്‍ സമ്മതിക്കാതെ തടഞ്ഞുവെച്ച് ദേഹോപദ്രവമേല്പിക്കുകയും ചെയ്തു. മമതയുടെ പോലീസ് നോക്കുകുത്തിയായി. അപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്നു കണ്ട് അദ്ദേഹം അവസാനരക്ഷ എന്ന നിലയ്ക്ക് ഗവര്‍ണറെ വിളിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരിട്ടു വന്നിട്ടും ചുകപ്പന്മാര്‍ വിട്ടില്ല. ഗവര്‍ണറെയും അവര്‍ ഒരു മണിക്കൂര്‍ തടഞ്ഞുവെച്ചു. അവസാനം അഞ്ചു മണിക്കൂര്‍ കഴിഞ്ഞേ അവരെ രക്ഷിച്ചുകൊണ്ടുപോകാനായുള്ളു.
ധനഞ്ജയന്‍ എന്ന വിദ്യാര്‍ത്ഥി മന്ത്രിയുടെ മുടിപിടിച്ചു വലിക്കുന്ന വീഡിയോ വൈറലായപ്പോള്‍ ‘എന്റെ മകനോട് ക്ഷമിക്കണേ’ എന്ന് അവന്റെ അമ്മ മന്ത്രിയോട് കേണപേക്ഷിച്ചു. അവനു നേരെ ഒരു പ്രതികാര നടപടിയും സ്വീകരിക്കില്ല എന്നു മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. അക്രമത്തിനിരയായ മന്ത്രി സ്വീകരിച്ച നിലപാട് ഇതായിരുന്നു. മറുപക്ഷത്തോ ? തീവ്ര ഇടതന്മാര്‍ ഭരിക്കുന്ന യൂനിവേഴ്‌സിറ്റി യൂനിയന്‍ മന്ത്രി വിദ്യാര്‍ത്ഥികളെ അക്രമിച്ചു എന്ന് പോലീസില്‍ പരാതി നല്‍കി. വി.സിയും ചില അദ്ധ്യാപകരും ഇവര്‍ക്ക് കൂട്ടായുണ്ട്. ഇതിനെതിരെ എ.ബി.വി.പി സപ്തം.26ന് ഗോല്‍പാര്‍ക്കിലെ വിവേകാനന്ദ പ്രതിമയ്ക്കു മുമ്പില്‍ നിന്നും യൂനിവേഴ്‌സിറ്റിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ജോദ്പൂര്‍ പാര്‍ക്കില്‍വെച്ച് പോലീസ് തടഞ്ഞു. അവിടെ പ്രകടനക്കാരെ അടിച്ചോടിക്കാന്‍ കാണിച്ച ആവേശം മന്ത്രിയെ അക്രമികളില്‍നിന്നു രക്ഷിക്കാന്‍ മമതയുടെ പോലീസ് കാണിച്ചില്ല. ദേശദ്രോഹികളുടെ കളിത്തൊട്ടിലായി മാറിയ ഈ യാദവപുരത്ത് ഒരു രാഷ്ട്രീയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണ്ടിവരുമോ?