മനുഷ്യ മനസ്സോളം ദുര്‍ഗ്രാഹ്യമായ മറ്റെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആ മനസ്സിനെ ശാസ്ത്രീയമായി പഠിക്കുവാന്‍ മനഃശാസ്ത്രം എന്ന ശാസ്ത്രശാഖ വരെ ഉണ്ടായി. എങ്കിലും ഈ ക്വാണ്ടം യുഗത്തിലും മനസ്സ്, ആത്മാവ് തുടങ്ങിയ അതീന്ദ്രിയ തത്ത്വങ്ങള്‍ പിടിതരാതെ മനുഷ്യബുദ്ധിയെ കുഴപ്പിക്കുന്നു. പാരാസൈക്കോളജിയും ഹിപ്‌നോട്ടിസവുമെല്ലാം ഈ പ്രഹേളികകള്‍ക്ക് ഉത്തരം അന്വേഷിക്കുന്നു. അങ്ങനെയുള്ള ഒരു പശ്ചാത്തലത്തില്‍ ഒരു നോവല്‍ രചിക്കപ്പെട്ടാല്‍ സാഹിത്യാഭിരുചിയുള്ളവര്‍ക്കു മാത്രമല്ല മനഃശാസ്ത്രകുതുകികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകും. അതിന്റെ ഒപ്പം ഒരു കുറ്റാന്വേഷണവുമായാലോ? ഇരട്ടിമധുരമെന്നു പറയാം. അത്തരമൊരു ശ്രമത്തില്‍ വിജയിച്ചിരിക്കുകയാണ് നോവലിസ്റ്റ് സുധീര്‍പറൂര് തന്റെ’ഹിപ്‌നോസ് ഉറങ്ങാത്ത രാത്രികള്‍’ എന്ന നോവലിലൂടെ. മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന വായനാനുഭവം നല്‍കുന്നതാണ് ഈ നോവല്‍. പാരാസൈക്കോളജിയുടെയും ഹിപ്‌നോട്ടിസത്തിന്റെയും ബാലപാഠങ്ങള്‍ ഈ നോവലില്‍ നിന്നും പഠിക്കുവാനാകും. അവയുമായി ബന്ധപ്പെട്ട ചരിത്രപശ്ചാത്തലങ്ങള്‍ കഥ പറയുംപോലെ അവതരിപ്പിച്ചിരിക്കുന്നത് വായനക്കാരില്‍ മടുപ്പുളവാക്കാതെയിരിക്കുന്നു.
ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥ ഈ നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനു സഹായകരമാകുന്ന കാര്യങ്ങള്‍ അതീന്ദ്രിയമെന്നോ മനസ്സിന്റെ പ്രതിഭാസമെന്നോ അതുമല്ല, അദൃശ്യമായ ഒരു ചേതനയുടെ ഇടപെടലെന്നോ നിശ്ചയിക്കാനാവാത്ത വിധം കുഴയുന്ന ഇതിലെ കഥാപാത്രങ്ങളെ പാരാസൈക്കോളജിയുമായി സ്വല്പമെങ്കിലും ബന്ധമുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടും. ആ വിഷയങ്ങള്‍ അത്ര പരിചയമില്ലാത്തവര്‍ക്ക് പോലും അത് മനസ്സിലാക്കുവാന്‍ സഹായിക്കുംവിധം ചില സാങ്കേതിക പദങ്ങളുടെ നിര്‍വ്വചനങ്ങള്‍ ഗ്രന്ഥകാരന്‍ ഒട്ടും വിരസത ഉളവാക്കാത്തവിധം അവതരിപ്പിച്ചിരിക്കുന്നത് അത്യന്തം ശ്ലാഘനീയമാണ്.
വായനക്കാരനില്‍ കഥയുടെ പരിണാമം എന്തെന്നറിയാനുള്ള ആകാംക്ഷ ഉളവാക്കുന്ന രചനാരീതി ഇതിന്റെ ആസ്വാദ്യത കൂട്ടുന്നു. ലളിതവും സാധാരണ ജീവിതങ്ങളെ സ്പര്‍ശിക്കുന്നതുമായ ഒരു സംഭവത്തെ മനഃശാസ്ത്രജ്ഞന്റെ പക്വതയോടെ നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. പഠിക്കാനും ചിന്തിക്കാനും ആസ്വദിക്കുവാനും ഒരുപോലെ അവസരം തരുന്ന ഈ നോവലിന് അവതാരിക എഴുതിയിരിക്കുന്നത് ബെന്യാമിനാണ്. അദ്ദേഹം ഇപ്രകാരം പറയുന്നു: ‘മാനസിക രോഗാവസ്ഥയെ നന്നായി വിശകലനം ചെയ്തും വിശദീകരിച്ചും വിശ്വാസത്തിന്റെയോ ശാസ്ത്രത്തിന്റെയോ പക്ഷം ചേരാതെയും വിശ്വാസയോഗ്യമായ രീതിയില്‍ മുന്നോട്ടു നീങ്ങുന്ന ഈ രചനയുടെ ഏറ്റവും നല്ല സവിശേഷത അതിന്റെ പാരായണക്ഷമത തന്നെയാണ്.’
സാഹിത്യവും ശാസ്ത്രവും സമ്മേളിക്കുന്ന ഈ നോവല്‍ വായനക്കാര്‍ക്ക് ആസ്വാദ്യകരമായ ഒരു ഹിപ്‌നോട്ടിക് അനുഭൂതി തരും എന്നതിന് തര്‍ക്കമില്ല.
ഹിപ്‌നോസ് ഉറങ്ങാത്ത രാത്രികള്‍
സുധീര്‍ പറൂര്
അടയാളം പബ്ലിക്കേഷന്‍സ് , തൃശ്ശൂർ
പേജ് 200, വില 235