നെഹ്‌റു കുടുംബത്തില്‍ ബുദ്ധിയുള്ള ഒരാളെ ഉണ്ടായിരുന്നുള്ളൂ, അത് മോത്തിലാല്‍ നെഹ്‌റുവായിരുന്നു എന്നു പറയാറുണ്ട്. മോത്തിലാലിന്റെ സാമര്‍ത്ഥ്യമാണ് ഗാന്ധിജിയെ വൈകാരികമായി ബ്ലാക്‌മെയില്‍ ചെയ്ത് മകന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കിയത്. ഗാന്ധിജിയുടെ പ്രതിപുരുഷനായി അഭിനയിച്ചാണ് മഹാരഥന്മാര്‍ക്കിടയില്‍ ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം രാജ്യം ഭരിക്കാന്‍ നെഹ്‌റുവിന് കഴിഞ്ഞത്. നെഹ്‌റുവിന്റെ തണലില്‍ മകള്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്തു. അമ്മയുടെ സ്വാധീനത്തില്‍ ആദ്യം കോണ്‍ഗ്രസ്സ് അധ്യക്ഷനായ രാജീവിന് പിന്നീട് പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞത് ഇന്ദിരാന്ധിയുടെ ദാരുണ മരണം ഉയര്‍ത്തിയ സഹതാപ തരംഗവും. അമ്മയുടെ ചിതയില്‍ അധികാരത്തിന്റെ അപ്പം ചുട്ടെടുക്കുകയായിരുന്നു രാജീവ് എന്ന് രാംജെത്മലാനി പറഞ്ഞത് ഇവിടെ ഓര്‍ക്കാം. രാജീവ് ഗാന്ധിയുടെ അകാലമരണമാണ് സോണിയയെ കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്തെത്തിച്ചതും, പിന്നീട് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ യഥാര്‍ത്ഥ അധികാര കേന്ദ്രമായി നിലനില്‍ക്കാന്‍ വിദേശ വനിതയായ അവര്‍ക്ക് കഴിഞ്ഞതും. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയുമൊക്കെ രക്തസാക്ഷിത്വത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞ് സാഹചര്യം അനുകൂലമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാഹുലിന്റെയും പ്രിയങ്കയുടെയും കാര്യത്തില്‍ ഈ വൈകാരിക ഘടകം പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് വസ്തുത. നെഹ്‌റു കുടുംബത്തിലെ രണ്ടുതലമുറയില്‍പ്പെട്ട മൂന്നുപേര്‍ക്ക്-സോണിയയും മക്കളായ രാഹുലും പ്രിയങ്കയും-സ്വന്തം നിലയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കാനോ പാര്‍ട്ടിയെ നയിക്കാനോ കഴിയില്ലെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായിവരികയാണ്.
2014 മുതലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് തുടര്‍ച്ചയായി തോല്‍ക്കുന്നതിന്റെ യഥാര്‍ത്ഥ കാരണവും ഇതാണ്. കഴിവുകള്‍ മാറ്റുരയ്ക്കുമ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ സോണിയയും രാഹുലും പ്രിയങ്കയും വട്ടപ്പൂജ്യങ്ങള്‍. പൂജ്യങ്ങള്‍ എത്ര ചേര്‍ത്താലും മൂല്യമുണ്ടാവില്ലല്ലോ. കോണ്‍ഗ്രസ്സിലെ ചിന്തിക്കുന്നവര്‍ക്കൊക്കെ ഈ സത്യം അറിയാം. എന്നിട്ടും നെഹ്‌റു കുടുംബത്തിലെ കഴിവുകെട്ടവരെ ചുമക്കേണ്ടിവരുന്നു എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി. ഗ്രൂപ്പ്-23 നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും പറയുന്നത് ഇക്കാര്യമാണ്. ഈ സാഹചര്യത്തെ അവഗണിച്ച് എങ്ങനെ നേതൃസ്ഥാനത്ത് തുടരാമെന്നാണ് നെഹ്‌റു കുടുംബത്തിലെ വ്യാജ ഗാന്ധിമാര്‍ നോക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന മൂന്നു ദിവസത്തെ ചിന്തന്‍ ശിബിരവും.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത പരാജയമാണ് കോണ്‍ഗ്രസ്സിനെ ചിന്തന്‍ ശിബിരത്തിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കേന്ദ്രീകരിച്ച് ഇതിനു മുന്‍പ് മറ്റ് ചില സംഭവങ്ങള്‍ പാര്‍ട്ടിയില്‍ അരങ്ങേറിയിരുന്നു. കോണ്‍ഗ്രസ്സിനെ പ്രശാന്തിന് പാട്ടത്തിന് കൊടുക്കുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് യോജിപ്പാണ്. അങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള വഴിയാണ് ഈ നേതാക്കള്‍ നോക്കുന്നത്. നെഹ്‌റു കുടുംബത്തിലെ മൂന്നു നേതാക്കളും പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് തിരിച്ചറിയുന്നവരാണ് ഇവര്‍. അത് സ്വന്തം നിലയ്ക്ക് നേരിട്ട് പറഞ്ഞാല്‍ അനഭിമതരാവും. പ്രശാന്ത് കിഷോറിനെക്കൊണ്ട് പറയിച്ച് കാര്യം സാധിക്കാമെന്ന് കരുതി. പ്രശാന്താകട്ടെ ഒരു പാക്കേജ് അവതരിപ്പിച്ച് പലവട്ടം ചര്‍ച്ചകള്‍ നടത്തി. രാഹുലിനെ എന്തുചെയ്യുമെന്നത് തര്‍ക്കവിഷയമായി. പരാജയത്തിന്റെ പ്രതീകമായ, ഒരു കോമാളിയുടെ പരിവേഷമുള്ള രാഹുലിനെ നേതാവായി നിര്‍ത്തി പാര്‍ട്ടിയെ നയിക്കാനാവില്ലെന്ന് പ്രശാന്ത് തുറന്നടിച്ചു. ഇതോടെ ചര്‍ച്ചകള്‍ തകര്‍ന്നു. പിന്‍വാങ്ങിയ പ്രശാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും, അതിനു മുന്നോടിയായി പദയാത്ര നടത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനു പിന്നില്‍ പോലും ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ ബുദ്ധിയുണ്ടാവാം.
രാഹുലിനെ മാറ്റണമെന്നതൊഴികെ പ്രശാന്ത് കിഷോര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണ് ഏറിയകൂറും ഉദയ്പൂരിലെ ചിന്തന്‍ ശിബിരം ചര്‍ച്ച ചെയ്തത്. പാര്‍ട്ടി സ്ഥാനങ്ങളില്‍ യുവാക്കള്‍ക്ക് 50 ശതമാനം സംവരണം, സൈബര്‍ വിഭാഗം ശക്തിപ്പെടുത്തല്‍, ഭാരത യാത്ര ഇതൊക്കെ പ്രശാന്ത് കിഷോര്‍ പറഞ്ഞതാണ്. കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്ത് കയറിക്കൂടി പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് പ്രശാന്ത് ശ്രമിച്ചത്. ഇങ്ങനെ വന്നാല്‍ രാഹുല്‍ അപ്രസക്തമാവുമെന്ന് ഒരു വിഭാഗം നേതാക്കള്‍ സോണിയയെ ധരിപ്പിച്ചതിന്റെ ഫലമായാണ് പ്രശാന്തിന് പിന്‍വാങ്ങേണ്ടി വന്നത്. അപ്പോഴും പ്രതീക്ഷ കൈവിടുന്നില്ല. ആദ്യം പദയാത്ര നടത്തുമെന്നും പിന്നീട് പാര്‍ട്ടി രൂപീകരിക്കുമെന്നുമൊക്കെയുള്ള പ്രശാന്തിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ്സിനെ വരുതിയില്‍ കൊണ്ടുവരുന്നതിനാണ്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍ തനിക്കൊപ്പമുണ്ടെന്നതാണ് പ്രശാന്തിന് കരുത്തുപകരുന്നത്. തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള സ്ഥാനം നല്‍കാന്‍ തല്‍ക്കാലം ബുദ്ധിമുട്ടുണ്ടെന്നും, എന്നാല്‍ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും പ്രശാന്ത് കിഷോറിനോട് പറഞ്ഞ കോണ്‍ഗ്രസ്സ് അവയൊക്കെ ചിന്തന്‍ ശിബിരത്തില്‍ പാര്‍ട്ടിയുടെ സ്വന്തം ആശയങ്ങളും പദ്ധതികളുമായി പ്രഖ്യാപിക്കുകയായിരുന്നു. ആത്മാഭിമാനമില്ലാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ ചിന്താശക്തിയുള്ളവര്‍ പാര്‍ട്ടിയിലില്ലെന്ന് കോണ്‍ഗ്രസ്സ് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ച കനത്ത പരാജയത്തിനും ഉത്തരവാദി രാഹുലായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മകനെ രക്ഷപ്പെടുത്തുന്നതിനായാണ് സോണിയ അധ്യക്ഷ പദവി ഏറ്റെടുത്തത്. മറ്റാരെങ്കിലും പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം ഉയരാതിരിക്കാനുള്ള തന്ത്രവുമായിരുന്നു ഇത്. എന്നിട്ടും പരാജയം തുടര്‍ക്കഥകളായി. ഗ്രൂപ്പ് 23 നേതാക്കള്‍ ഈ ആവശ്യം തന്നെ ഉന്നയിച്ചു. ഇതിന് തടയിടാന്‍ രാഹുല്‍ പാര്‍ട്ടിയെ നയിക്കാത്തതാണ് പരാജയകാരണമെന്നു പ്രചാരണം നടത്തി. ഇതിന്റെ കടയ്ക്കലാണ് പ്രശാന്ത് കിഷോര്‍ കത്തിവച്ചത്.
പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി, നെഹ്‌റു കുടുംബത്തിന് പക്ഷേ ഇത് ബാധകമല്ല, സോണിയയ്ക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയില്‍നിന്ന് തിരഞ്ഞെടുത്തവരെ ഉള്‍പ്പെടുത്തിയുള്ള ഉപദേശക സമിതി, പേപ്പര്‍ ബാലറ്റ് തിരിച്ചുകൊണ്ടുവരണം ഇതൊക്കെയാണ് ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍നിന്ന് പുറത്തുവന്ന തീരുമാനങ്ങള്‍. ഇതിലൊന്നും ഒരു പുതുമയുമില്ല. ഇതൊക്കെ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ജാള്യത മറച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇടക്കിടെ പറയുന്നതാണ്. നമ്മള്‍ അതിജീവിക്കുമെന്ന് സോണിയയും, ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ലെന്നുമൊക്കെ രാഹുലും പറയുന്നതിന്റെ പരിഹാസ്യത പ്രകടമാണ്. തിരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ സമിതിയെ വയ്ക്കുക, ചിന്തന്‍ ശിബിരങ്ങള്‍ സംഘടിപ്പിക്കുക എന്നിവയൊക്കെ കോണ്‍ഗ്രസ്സിന്റെ സ്ഥിരം അടവുനയങ്ങളാണ്. മുന്‍കാലങ്ങളില്‍ പഠനം നടത്താനുള്ള ചുമതല എ.കെ.ആന്റണിക്കാണ് നല്‍കാറുള്ളത്. എത്ര റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെന്ന് ആന്റണിക്കുപോലും അറിയില്ല. പരാജയത്തില്‍നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ ഇവയ്‌ക്കൊന്നും കഴിഞ്ഞില്ല. ഇനി കളി മതിയാക്കാം എന്നു തീരുമാനിച്ച ആന്റണി ഉദയ്പൂര്‍ ചിന്തന്‍ ശിബിരം നടക്കുന്നതിനു മുന്‍പുതന്നെ നെഹ്‌റു കുടുംബത്തോട് വിധേയത്വം പ്രഖ്യാപിച്ച് കേരളത്തിലേക്ക് കുടിയേറി. പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് ആന്റണി എന്ന രക്ഷകന് ഒന്നും പറയാനുമില്ല. പല കോണ്‍ഗ്രസ്സ് നേതാക്കളും പാര്‍ട്ടി വിടുന്നതിന്റെ കാരണം രാഹുലാണ്. 2014 നുശേഷം മുപ്പതിലേറെ പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇക്കാര്യം ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യാതിരുന്നത് രാഹുലിനെ രക്ഷിക്കാനാണ്. ചിന്തന്‍ ശിബിരം നടക്കുമ്പോഴും അത് കഴിഞ്ഞുമായി പഞ്ചാബിലെ സുനില്‍ ഝാക്കറും ഗുജറാത്തിലെ ഹാര്‍ദിക് പട്ടേലും പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ്സ് വിടരുതെന്ന രാഹുലിന്റെ അഭ്യര്‍ത്ഥന ഹാര്‍ദിക് നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു. രാഹുലിനെ കണക്കിന് പരിഹസിച്ചാണ് ഹാര്‍ദിക് പാര്‍ട്ടി വിട്ടത്.
കോണ്‍ഗ്രസ്സ് നേതൃത്വത്തിനുമേല്‍ തന്നെ കടുത്ത അമര്‍ഷം ഉയര്‍ന്നിരിക്കെ പാര്‍ട്ടിയുടെ തലപ്പത്ത് നെഹ്‌റു കുടുബത്തെ തുടര്‍ന്നും നിലനിര്‍ത്താന്‍ അവസരമൊരുക്കുന്നതിനുവേണ്ടിയാണ് ഉദയ്പൂര്‍ ചിന്തന്‍ ശിബിരം സംഘടിപ്പിച്ചത്. സോണിയയുടെ പിന്നിലെ ശക്തികള്‍ ബുദ്ധിപൂര്‍വം മെനയുന്ന തന്ത്രങ്ങളാണിത്. വിധേയന്മാരെ വിധി കര്‍ത്താക്കളാക്കിവച്ച് കഴിവുള്ളവരെയെല്ലാം മാറ്റി രാഹുലിനെ വിജയിയായി പ്രഖ്യാപിക്കുന്ന റിയാലിറ്റി ഷോയാണ് ഉദയ്പൂരില്‍ അരങ്ങേറിയത്. ആര്‍ക്കും വേണ്ടാത്ത ഒരു വ്യാജ ഉല്‍പ്പന്നം വിറ്റഴിക്കാനുള്ള ഈ ശ്രമവും പരാജയപ്പെടും.