ദേവാസുരയുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ബലവീര്യമുള്ളവര്‍ എന്ന് അഹങ്കരിച്ചിരുന്ന ദേവസമൂഹം പലപ്പോഴായി പരാജയം ഏറ്റുവാങ്ങി. ചണ്ഡാസുരനും മുണ്ഡാസുരനും വജ്രാംഗനും രക്തബീജനും ദേവഗണങ്ങളെ ഭയചകിതരാക്കി. ദേവദേവനായ ദേവേന്ദ്രന്‍ പരിവാരസമേതം സംഹാരമൂര്‍ത്തിയും കരുണാവാരിധിയുമായ ശ്രീ കൈലാസവാസിയെ ശരണം പ്രാപിച്ചു സങ്കടമുണര്‍ത്തിച്ചു. ആദി ദേവനും അസുരവിനാശകനുമായ ശങ്കരഭഗവാനുമാത്രമേ ദേവസങ്കടം തീര്‍ക്കാനാകൂ എന്ന് തൊഴുതു കരഞ്ഞു. ആശ്രിതവത്സലനായ ഭഗവാന്‍ ആശങ്കയകറ്റി അനുഗ്രഹം ചൊരിഞ്ഞു.
കൈലാസത്തിന്റെ അഗ്നികോണില്‍ ഹോമകുണ്ഡം പുകഞ്ഞു നെറ്റിക്കണ്ണുപോലെ കനല്‍ തിളങ്ങി. പത്തില്ലം പട്ടേരിമാരുടെ മന്ത്രാരവങ്ങള്‍ നാലുദിക്കിലും മുഴങ്ങി. പാലാഴിയില്‍ മുങ്ങി നിവര്‍ന്ന് നൂറ്റെട്ടു ജടയിലും പൂവുചൂടി ത്രിശൂലവും ഡമരുവും ഏന്തിയ ശങ്കരന്‍ തിരുമന്ത്ര നൃത്തമാടി. മഹാഹോമം നാല്പതു നാള്‍ പിന്നിട്ടു. നാല്പത്തിയൊന്നാം നാള്‍ ത്രിസന്ധ്യയില്‍ ആകാശം മേഘാവൃതമായി. ദിഗന്തം നടുക്കുന്ന ഇടി മുഴങ്ങി. മേഘപാളികളില്‍ കൊള്ളിമീന്‍ പുളഞ്ഞു. ഒരു നിമിഷം! കനലു മിന്നുന്ന ഹോമകുണ്ഡത്തില്‍ നിന്നും പൊന്നും പഴുക്കപോലെ ഏഴു ദിവ്യദേവതമാര്‍ ഒന്നൊന്നായി ഉത്ഭവിച്ചു. നടുങ്ങി നിന്ന പട്ടേരിമാര്‍ വട്ടക വിളക്ക് ഉഴിഞ്ഞു പേരുകള്‍ ചൊല്ലി സ്തുതിച്ചു. ആര്യചാമുണ്ഡി, വീരചാമുണ്ഡി, കൊല്ലും ചാമുണ്ഡി, കൊല്ലാച്ചാമുണ്ഡി, രക്തചാമുണ്ഡി, അര്‍ദ്ധചാമുണ്ഡി, എടലാപുരത്തു ചാമുണ്ഡി.
ഏഴിലും മികവേറിയ ശക്തിചൈതന്യ സ്വരൂപിണിയായി എടലാപുരത്തു ചാമുണ്ഡി പ്രത്യക്ഷയായപ്പോള്‍ കടലും മലയും കാറും കാറ്റും സതംഭിച്ചു നിന്നു. ദേവഗന്ധര്‍വ്വയക്ഷ കിന്നരാദികള്‍ തൊഴുകയ്യുമായി കുമ്പിട്ടു. പരമേശ്വരന്‍ ആ മുഖത്തേക്കൊന്നു നോക്കി. കനല്‍ കത്തുന്ന എട്ടുമുഖത്തോടെ, പതിനാറു കൈകളില്‍ ദിവ്യമായ ആയുധങ്ങളോടെ തിളങ്ങി നിന്ന ദേവി അവതാര ലക്ഷ്യമാരാഞ്ഞു. കൊടുങ്കാറ്റുപോലെ യുദ്ധക്കളത്തിലേക്കു പാഞ്ഞ ദേവിയുടെ നിശ്വാസാഗ്നിയില്‍ത്തന്നെ അസുരപ്പട ഛിന്നഭിന്നമായി. പടജയിച്ച കുടിലരൂപിണി കൈലാസം കേറിയപ്പോള്‍ പരമേശ്വന്‍ ദിവ്യായുധം നല്‍കി ഭൂമിയിലേക്ക് സാധുജനപരിപാലനത്തിന്ന് നിയോഗിച്ചു. ഈ ദേവി എടലാപുരം നാട്ടിലിറങ്ങി എടല എന്ന വടവൃക്ഷച്ചുവട്ടില്‍ വിശ്രമിക്കവേ വഴിയാത്ര കഴിഞ്ഞു മടങ്ങിയ കുന്നുമ്മല്‍ കാരണവരുടെ അടുക്കും ആചാരവും കണ്ട് കൊതിച്ചു കൂടെവന്ന് കുന്നുമ്മല്‍ കാരണവരുടെ പടിഞ്ഞാറ്റയില്‍ ആദ്യ സ്ഥാനം നേടി.
എടലാപുരത്തമ്മ വന്നു കേറിയതോടെ കുന്നുമ്മല്‍ കാരണവരുടെ സമ്പത്തും പ്രസിദ്ധിയും നാലുനാട്ടിലും നിറഞ്ഞു. കുതന്ത്രക്കാരനായ ആ അത്യാഗ്രഹി ദേവിയെ സ്വന്തമാക്കാന്‍ കൊതിച്ച് എടലമരച്ചോട്ടില്‍ വ്രതമിരിക്കയും കുന്നുമ്മല്‍ കാരണവരെ എന്നപോലെ തന്നെയും കുബേരനാക്കണമെന്ന് മൂഴിക്കര കര്‍ത്താവ് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ”അയ്യാറു തിങ്കള്‍ വ്രതമിരുന്നിട്ടും ദേവിയുടെ തിരുവുള്ളം തെളിയാത്തതു കണ്ട് കര്‍ത്താവിന് സഹികെട്ടു. ആ ദുര്‍വൃത്തന്‍ ദേവി വിശ്രമിച്ചിരുന്ന എടലാമരം അരിഞ്ഞിട്ടു. കലിയടങ്ങാതെ കുന്നുമ്മല്‍ത്തറവാട്ടിലെത്തി ദേവിയുടെ തിരുവായുധം എടുക്കവേ ആ ഭക്തോത്തമന്‍ തടഞ്ഞു. പിടിവലിയില്‍ ഭഗവതിയുടെ വാള്‍മുന തുളഞ്ഞു കേറി കുന്നുമ്മല്‍ കാരണവര്‍ പിടഞ്ഞു വീണു.
സ്വന്തം ഭവനത്തിലെത്തിയ മൂഴിക്കര കര്‍ത്താവ് ദുര്‍ന്നിമിത്തങ്ങളില്‍ തളര്‍ന്നുവീണു. ചാമുണ്ഡിയമ്മയുടെ കോപാഗ്നിയണഞ്ഞില്ലെന്ന് പ്രശ്‌നവശാല്‍ തിരിച്ചറിഞ്ഞ് ആ മഹാദേവിയെ വ്രതം ഇരുന്നു. ഒടുവില്‍ പ്രായശ്ചിത്തമായി താന്‍ തകര്‍ത്ത കുന്നുമ്മല്‍ പടിഞ്ഞാറ്റ പുനര്‍നിര്‍മ്മിക്കയും കാരണവരുടെ സ്വര്‍ണ്ണ പ്രതിരൂപമുണ്ടാക്കി സമര്‍പ്പിച്ച് മാപ്പപേക്ഷിക്കയും ചെയ്തു. പ്രായശ്ചിത്തമായി ദേവിയുടെ കോലസ്വരൂപം ആദ്യമായി അവതരിപ്പിക്കാന്‍ മുന്നിട്ടു നിന്നു പ്രവര്‍ത്തിച്ചു. വണ്ണാന്മാര്‍ അവതരിപ്പിച്ചു വരുന്ന ഈ ദേവിയുടെ തോറ്റം പാട്ടില്‍ വിസ്മയകരമായ ഈ ഐതിഹ്യം കേള്‍ക്കാം.
(തുടരും)