ഇസ്ലാമിന്റെ സ്ത്രീവിരുദ്ധത പുതിയ കാര്യമല്ല. നാല് കെട്ടി അഞ്ചും എട്ടും പെറ്റുകഴിയുമ്പോള്‍ മുത്തലാഖ് ചൊല്ലി വഴിയാധാരമാക്കി വലിച്ചെറിയാന്‍ അവര്‍ക്ക് മതത്തിന്റെ പരിചയുണ്ട്, വോട്ടുബാങ്കിന്റെ പരിരക്ഷയുമുണ്ട്. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാത്ത, പ്രകാശത്തിന്റെ അരുണവര്‍ണ്ണങ്ങള്‍ ഒരിക്കലും എത്തിച്ചേരാത്ത, നിശാചരന്മാരുടെ അഭിശപ്ത സന്തതികളായി അവര്‍ പെണ്ണിനെ ഭോഗിക്കാനുള്ള കൃഷിയിടം മാത്രമായി കാണുന്നു. അവര്‍ക്ക് സ്ത്രീ പരിഗണനയര്‍ഹിക്കുന്ന ഒരു മനുഷ്യസങ്കല്പം പോലുമല്ല. ദുഷ്ടവും ഭ്രാന്തവുമായ കാമത്തിന്റെ കണ്ണുകളില്‍ക്കൂടി മാത്രമേ അവര്‍ക്ക് പെണ്ണിനെ കാണാന്‍ കഴിയൂ. എന്തിനാണ് നാല് കെട്ടുന്നതെന്ന് ചോദിച്ചാല്‍ ഒരാളിന് മാസമുറയായാല്‍ കിടപ്പറ പങ്കിടാന്‍ ആളില്ലാണ്ടാവില്ലേ എന്ന് ഊശാന്താടി തടവിക്കൊണ്ടുള്ള മറുചോദ്യമായിരിക്കും മറുപടി. 42 ഡിഗ്രി ചൂടെടുക്കുന്ന കേരളത്തില്‍ പോലും കറുത്ത തുണികള്‍ക്കുള്ളില്‍ കണ്ണുപോലും പുറത്ത് കാണിക്കാതെ ചാക്കിനുള്ളില്‍ മൂടിക്കെട്ടി മറ്റാരും കാണാതെ കാമത്തിന്റെ ഭോഗവസ്തുവിനെ സ്വന്തം അധീനതയില്‍ അവര്‍ കാത്തുസൂക്ഷിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയില്‍ വരച്ചുകാട്ടിയ ഹാജിയാരുടെയും ഭാര്യയുടെയും വാങ്മയചിത്രം മലയാളികള്‍ മറക്കാനിടയില്ല.
ഒരുകാലത്ത് കേരളത്തില്‍ ഇസ്ലാമിക സമൂഹത്തിന്റെ നവീകരണത്തിനും നവോത്ഥാനത്തിനും വിത്തു പാകിയത് ഡോ. അബ്ദുള്‍ ഗഫൂര്‍ ആയിരുന്നു. എം.ഇ.എസ്സിലൂടെ മുസ്ലീം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അടുക്കളയിലെ നരകത്തില്‍ നിന്നും ബിരിയാണിച്ചെമ്പിന്റെ മറവില്‍ നിന്നും അവരെ പുറത്തേക്കെത്തിക്കാന്‍ ശ്രമം നടത്തി. മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ പഠിക്കാന്‍ തുടങ്ങി. പുതുമയുടെ നാമ്പുകള്‍ ഇസ്ലാമിക സ്ത്രീസമൂഹത്തിലേക്ക് എത്തിത്തുടങ്ങിയപ്പോഴാണ് കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന മതമൗലികവാദികള്‍ ആ സമൂഹത്തെ താലിബാനിസത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നത്. മലപ്പുറം ജില്ലയില്‍ വിദേശപണം ഉപയോഗിച്ച് കൂണുപോലെ മുളച്ചുപൊന്തുന്ന ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ ഓരോന്നും സ്ത്രീവിരുദ്ധമാണെന്ന് മാത്രമല്ല, മാനുഷിക സ്വാതന്ത്ര്യത്തിനും മാനവമൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കാത്ത അബദ്ധ പഞ്ചാംഗങ്ങളുമാണ്. പ്രായപൂര്‍ത്തിയായാല്‍ സ്ത്രീ ഒറ്റയ്ക്ക് യാത്രചെയ്യാന്‍ പാടില്ലെന്നും ബന്ധുവായ പുരുഷന്റെ കൂടെ മാത്രമേ യാത്ര ചെയ്യാവൂ എന്നൊക്കെ സന്മാര്‍ഗ്ഗം പോലെയുള്ള ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ ശഠിക്കുന്നു. പ്രായപൂര്‍ത്തിയായാല്‍ അപ്പോള്‍ തന്നെ പെണ്ണിനെ കെട്ടിച്ചുവിടണമെന്നാണ് ഇസ്ലാം മതത്തിലെ പണ്ഡിതര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. വിവാഹപ്രായം ഉയര്‍ത്താനുള്ള നിയമത്തിനെതിരെ കാന്തപുരം മുതല്‍ മുസ്ലീം ലീഗ് വരെ രംഗത്തുവരാനുള്ള കാരണവും ഇതുതന്നെയായിരുന്നു.
കഴിഞ്ഞദിവസം മലപ്പുറം ജില്ലയിലെ രാമപുരത്ത് നടന്ന ഒരു ചടങ്ങ് ഇസ്ലാമിക സമൂഹം സ്ത്രീകളെ എങ്ങനെ കാണുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ്. രാമപുരം പാതിരാമണ്ണ ദാറുല്‍ ഹുദാ മദ്രസയുടെ കെട്ടിട ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. പത്താംക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം കൊടുക്കാനായാണ് പി.വി.മാഷിദാ എന്ന വിദ്യാര്‍ത്ഥിനിയെ വേദിയിലേക്ക് വിളിച്ചത്. എന്നാല്‍ വേദിയില്‍ നിന്നിരുന്ന സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്‌ലിയാര്‍ പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചതിനെതിരെ പൊതുവേദിയില്‍ തന്നെ ആഞ്ഞടിച്ചു. ഇനിയൊരാളെ ഇങ്ങനെ വിളിച്ചാല്‍ അപ്പോള്‍ കാണിച്ചുതരാം എന്നായിരുന്നു വെല്ലുവിളി. പ്രശസ്ത വിജയം നേടിയതിന് സമ്മാനം വാങ്ങാന്‍ വേണ്ടി മുഖത്തെ മാസ്‌ക് മാറ്റി അഭിമാനത്തോടെ വേദിയിലേക്ക് കയറിവന്ന പി.വി.മാഷിദാ എന്ന കുഞ്ഞിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ പൂത്തിരികളുണ്ടായിരുന്നു. അവളുടെ തലയെടുപ്പിന് പിന്നില്‍ അഭിമാനബോധത്തിന്റെയും പുതിയ വെല്ലുവിളികള്‍ കീഴടക്കി ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കി മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജ്ജപ്രവാഹമുണ്ടായിരുന്നു. പത്താംക്ലാസ്സുകാരിയായ ഒരു വിദ്യാര്‍ത്ഥിനിയില്‍ പോലും കാമത്തിന്റെ സ്ഫുരണങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന പടുവൃദ്ധന്മാരായ ഇത്തരം മൗലവിമാരുടെ ജീര്‍ണ്ണത പ്രകടമാക്കുന്നതായിരുന്നു ഈ സംഭവം.
കണ്ണീരിന്റെ ഉപ്പും അപമാനത്തിന്റെ ഭീതിയും പേറി ആ പെണ്‍കുഞ്ഞ് നടന്നിറങ്ങിയത് കേരളത്തിന്റെ ഹൃദയത്തിലേക്കായിരുന്നു. ഒരാശ്വാസവചനത്തിന്റെയോ സാന്ത്വനത്തിന്റെയോ തലോടലിനായി ആ പിഞ്ചുഹൃദയം തേങ്ങി. രണ്ടുദിവസത്തിനുശേഷം വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ശബ്ദിച്ചു. ഈ സംഭവത്തില്‍ കേസെടുക്കാത്ത ന്യായസിംഹാസനങ്ങളെ നോക്കി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മാത്രം പരസ്യമായി പൊട്ടിത്തെറിച്ചു. കേസെടുക്കാത്ത സര്‍ക്കാര്‍ നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിമര്‍ശനം വാര്‍ത്താമാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തതോടെ ബാലാവകാശ കമ്മീഷന്‍ മുസ്‌ല്യാര്‍ക്കെതിരെ കേസെടുത്തു. ഒരു പെണ്‍കുട്ടി പൊതുവേദിയില്‍ വന്ന് വിദ്യാഭ്യാസരംഗത്തെ മികവിനുള്ള പുരസ്‌കാരം വാങ്ങിയാല്‍ ഇടിഞ്ഞുവീഴുന്ന എന്ത് അഭിമാനബോധമാണ് സമസ്തയ്ക്കും മുസ്‌ല്യാര്‍ക്കുമുള്ളത്. ഇസ്ലാമിക സമൂഹത്തില്‍ നിന്ന് ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണമുണ്ടായില്ല. അനാചാരങ്ങളെയും മുസ്‌ല്യാരുടെ അധമമായ അല്പ്പത്തത്തെയും പിന്തുണച്ചുകൊണ്ടാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് രംഗത്തെത്തിയത്. പെണ്‍കുട്ടികള്‍ നേടിയെടുത്ത വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് പിന്നില്‍ സാത്വികരായ പണ്ഡിതന്മാരായിരുന്നുവെന്ന് നവാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പക്ഷേ, ഇങ്ങനെ സാത്വിക പണ്ഡിതന്മാര്‍ സൃഷ്ടിച്ച ഒരു പുരോഗമന തീരുമാനം പോലും ചൂണ്ടിക്കാണിക്കാന്‍ നവാസിന് കഴിഞ്ഞില്ല. വെറുതെ പ്രതിരോധം തീര്‍ക്കാന്‍ ഇറങ്ങി ഇളിഭ്യരാകുമ്പോഴും ആ പെണ്‍കുട്ടിയുടെ വേദനയെന്താണെന്ന് കണ്ടറിയാനുള്ള മനസ്സുപോലും വിദ്യാര്‍ത്ഥിപ്രസ്ഥാനമായ എം.എസ്.എഫിന് ഉണ്ടായില്ല. മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥിപ്രസ്ഥാനം എന്ന നിലയില്‍ അതിനപ്പുറത്തേക്ക് എം.എസ്.എഫിന് പോകാന്‍ കഴിയില്ല എന്ന് കരുതാം.
പക്ഷേ, എസ്.എഫ്.ഐ എന്തുചെയ്തു? വിപ്ലവസിംഹങ്ങളുടെ ഗര്‍ജ്ജിക്കുന്ന കോട്ടയെന്ന് സ്വയം അഭിമാനിച്ചിരുന്ന എസ് എഫ് ഐയുടെയും എ.ഐ.എസ്.എഫിന്റെയും നിശ്ശബ്ദത അപമാനകരമാണ്. അതേപോലെ തന്നെയാണ് കേരളത്തിന്റെ സര്‍ക്കാര്‍ സംവിധാനങ്ങളും സാംസ്‌കാരിക നായകരും. ആര്‍ത്തവമുള്ള സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ 50 കോടി മുടക്കി മതില്‍ കെട്ടാന്‍ പോയ പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നാവ് തുറന്നിട്ടില്ല. അന്ന് അതിനെ പിന്തുണച്ച് രംഗത്തിറങ്ങിയ സാഹിത്യകാരന്മാരും സാംസ്‌കാരിക നായകരും വീട്ടില്‍ വാതിലടച്ച് ഇരിപ്പാണ്. എവിടെയും എന്ത് പ്രശ്‌നമുണ്ടായാലും അത് നരേന്ദ്രമോദിയും ഹിന്ദുക്കളുമാണെന്ന് ആരോപിച്ച് മെഴുകുതിരി കത്തിക്കാന്‍ നടന്ന കവി സച്ചിദാനന്ദനും സംഘവും എവിടെ പോയി? എന്താണ് സാംസ്‌കാരിക നായകന്മാര്‍ക്ക് ശബ്ദമടഞ്ഞത്? അധികാരത്തിലിരിക്കുന്നവര്‍ വലിച്ചെറിയുന്ന എല്ലിന്‍ കഷ്ണങ്ങള്‍ക്കുവേണ്ടി ഓച്ഛാനിച്ച് വാലാട്ടി കാവല്‍ കിടക്കുന്ന തെരുവുനായ്ക്കള്‍ കേരളത്തിലെ സാംസ്‌കാരിക നായകരേക്കാള്‍ എത്രയോ മുകളിലാണ്. അപരിചിതരായ ആരെ കണ്ടാലും കുരച്ചു ചാടുന്ന തെരുവുനായ്ക്കള്‍ കാട്ടുന്ന സാമൂഹിക പ്രതിബദ്ധത പോലും സാംസ്‌കാരിക നായകര്‍ക്ക് ഇല്ലാതായിരിക്കുന്നു. പരിഷ്‌ക്കരണം, അതിന്റെ പേരിലുള്ള മേക്കിട്ടുകയറ്റം ഹിന്ദുസമൂഹത്തോട് മാത്രം മതി എന്നാണ് ഈ സാംസ്‌കാരിക നായകര്‍ ചിന്തിക്കുന്നത്.
പത്താംക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ പൊതുവേദിയില്‍ കണ്ടാലുടന്‍ സംയമനം നഷ്ടപ്പെടുന്ന ആളുകളാണ് മുസ്‌ല്യാര്‍മാരെങ്കില്‍ അവര്‍ക്കുള്ള സ്ഥലം കുതിരവട്ടമാണ് എന്ന കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഓര്‍മ്മിപ്പിക്കട്ടെ. ഒരു പിഞ്ചു പെണ്‍കുട്ടിയെ കണ്ടാല്‍ പിതൃനിര്‍വിശേഷമായ വാത്സല്യമോ അനുകമ്പയോ ആണ് സാധാരണ മനുഷ്യര്‍ക്ക് തോന്നേണ്ടത്. അതിനുപകരം ലൈംഗികത തോന്നുന്നുണ്ടെങ്കില്‍ മുസ്‌ല്യാര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് പൊതു സമൂഹത്തിന് ബോദ്ധ്യപ്പെടുന്നത്. പ്രായഭേദമെന്യേ പിഞ്ചുകുഞ്ഞു മുതലുള്ള പെണ്‍കുട്ടികളെ മുഴുവന്‍ വിളനിലവും കൃഷിയിടവുമായി മാത്രം കാണുന്ന മാനസികാവസ്ഥ മനോരോഗമാണ് മുസ്‌ല്യാരെ. ഇക്കാര്യം ഓര്‍മ്മിപ്പിക്കാന്‍ തന്റേടമുള്ള ഒരു പെണ്‍കുട്ടി പോലുമില്ലാതെ മലബാറിലെ ഇസ്ലാമിക സമൂഹം അസ്തപ്രജ്ഞരായിട്ടുണ്ടെങ്കില്‍ അതിന് കാരണമായ മതബോധം സൃഷ്ടിക്കുന്ന അടിമത്തം തിരുത്തിയേ മതിയാകൂ. കശ്മീരില്‍ പിടികൂടിയ ജിഹാദി ഭീകരന്‍ ചാവേറായി സ്വയം പൊട്ടിത്തെറിക്കാന്‍ വന്നതായിരുന്നു. പൊട്ടിത്തെറിച്ചു കഴിഞ്ഞ് ഷഹീദായി സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ കിട്ടുന്ന 72 ഹൂറിമാരുമായി രമിക്കാന്‍ ലൈംഗികാവയവം മാത്രം പൊട്ടിത്തെറിക്കാത്ത ലോഹകവചം ഉപയോഗിച്ച് മറച്ചത് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കു പോലും കാലത്തെ വെല്ലുന്ന തമാശയായി മാറി. ഇതാണ് മദ്രസകളില്‍ പഠിപ്പിച്ചുവിടുന്നത്. മയക്കുമരുന്നിനെയും വെല്ലുന്ന ഈ മതബോധമാണ് ഭീകരതയെ സൃഷ്ടിക്കുന്നതും താലോലിക്കുന്നതും.
സാംസ്‌കാരികനായകര്‍ക്കപ്പുറം, വിദ്യാര്‍ത്ഥിസംഘടനകള്‍ക്കപ്പുറം നവോത്ഥാന നായകര്‍ എന്ന നിലയില്‍ ഹിന്ദുസമൂഹത്തെ ഉദ്ധരിക്കാന്‍ നടന്ന സാംസ്‌കാരിക കള്ളനാണയങ്ങളെ ഒന്നുപോലും ഇക്കാര്യത്തില്‍ കണ്ടില്ല. അറേബ്യയില്‍ പോലും ഉപേക്ഷിച്ചുകഴിഞ്ഞ പര്‍ദ്ദയും ബുര്‍ഖയും ഹിജാബും ഒക്കെയായി അധിനിവേശം നടത്താന്‍ എത്തിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ വിഹാരകേന്ദ്രമായി കേരളം മാറുകയാണ്. അവരെ പ്രതിരോധിക്കാനുള്ള ചങ്കൂറ്റം വോട്ടുബാങ്കിന്റെ രാഷ്ട്രീയം തകര്‍ത്തിരിക്കുന്നു. വോട്ടുബാങ്കിനെ ഭയമുള്ളതുകൊണ്ട് മുന്നണികള്‍ നിശ്ശബ്ദരാണ്. റംസാന്‍ സമയത്ത് തുറക്കാത്ത ഹോട്ടലുകളും ഭക്ഷണം തടയുന്നതും പുതിയ രോഗങ്ങളാണ്. പാട്ടും നൃത്തവും ഒക്കെ ഹറാമായി മാറിയിരിക്കുന്നു. നീനാപ്രസാദിന്റെ നൃത്തം തടഞ്ഞ സംഭവത്തില്‍ അവരുടെ പ്രതികരണമൊഴികെ പുറത്തുവന്നത് യുവമോര്‍ച്ച നടത്തിയ പ്രതിഷേധങ്ങള്‍ മാത്രമായിരുന്നു. കലാരൂപങ്ങള്‍ക്ക് എതിരെ ഉയരുന്ന മതപരമായ ചെറുത്തുനില്‍പ്പും നമ്മള്‍ കണ്ണടക്കുകയാണ്. കേരളം നീങ്ങുന്നത് താലിബാനിസത്തിലേക്കാണ്. ആസൂത്രിതമായി നമ്മുടെ ഭക്ഷണസംസ്‌കാരം അട്ടിമറിക്കാനുള്ള ശ്രമം നമ്മള്‍ കാണുന്നില്ല. കശ്മീര്‍ പിന്നിട്ട അതേ അവസ്ഥയിലൂടെ കേരളം ഇന്ന് നീങ്ങുകയാണ്. ഇത് കണ്ടറിയാനും തിരുത്താനും ചികിത്സ വേണ്ടിടത്ത് ചികിത്സ നല്‍കാനും സംഘടിതരായി മറ്റുള്ളവര്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ 30 വര്‍ഷത്തിനുശേഷം കശ്മീര്‍ ഫയല്‍സിന് പകരം കേരള ഫയല്‍സ് ഉണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ചരിത്രം അനുഭവങ്ങളാണ്. അധികാരത്തിനുവേണ്ടി ഗോറിക്കൊപ്പം നിന്ന ജയചന്ദ്രന്മാര്‍ എല്ലാകാലത്തും ഉണ്ടാകും. പേര് മാത്രമേ മാറൂ. പിണറായിയെന്നും കോടിയേരിയെന്നും സുധാകരനെന്നും സതീശനെന്നുമൊക്കെ അവരുടെ പേര് കാലത്തിനൊത്ത് മാറും. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്തവര്‍ വിഡ്ഢികളാണ്. അധികാരത്തിനപ്പുറം ഒരു സമൂഹത്തെയും സംസ്‌കാരത്തെയും പരിരക്ഷിക്കാനാണ് ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത്. അഭിമാനമെന്നത് തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍ മാഷിദായെ പൊതുവേദിയില്‍ വിളിച്ചുവരുത്തി അഭിനന്ദിക്കാന്‍ പിണറായി തയ്യാറാകണം.