സൂഫിമാര്‍ഗത്തിന്റെ യോഗാത്മകതയാണ് പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ സന്തൂര്‍ വായിക്കുമ്പോള്‍ നമ്മിലുളവാകുന്നത്. സന്തൂര്‍ ഒരു നാടോടി സംഗീതോപകരണമാണ്. ദേശീയ പാരമ്പര്യത്തിലുള്ള ഒരു സംഗീതോപകരണത്തിന് കല്‍സിക് തലത്തിലേക്കുകൂടി പരന്നൊഴുകാന്‍ വഴിയൊരുക്കി എന്നതാണ് ശിവ്കുമാര്‍ ശര്‍മ്മ എന്ന സംഗീതജ്ഞന്റെ പ്രസക്തി (കല്‍സിക് പദവിയിലേക്ക് ഉയരാന്‍ എന്നാണ് എഴുതാന്‍ ഒരുങ്ങിയത്, ഉയര്‍ന്നത് കല്‍സിക്കലാണോ നാടോടിയാണോ എന്ന് നിശ്ചയിക്കേണ്ടത് നമ്മളല്ലല്ലോ എന്ന് തോന്നി).
കശ്മീരിന്റെ തനത് സംഗീത പാരമ്പര്യമാണ് സൂഫിയാന കലാം. സ്വയം അറിഞ്ഞാല്‍ ദൈവത്തെ അറിഞ്ഞു എന്ന പൗരസ്ത്യദര്‍ശനത്തിലാണ് സൂഫിസത്തിന്റെയും വേരുകള്‍. സ്വയം അറിയാനായി അലയുന്ന അവധൂതരുടെ ആത്മീയാന്വേഷണവുമായി അലിഞ്ഞുചേര്‍ന്ന ലഹരിയാണ് സൂഫി സംഗീതം. ഖവാലിയും ഗസലും സൂഫിയാന കലാമുമൊക്കെ അതിന്റെ വകഭേദങ്ങള്‍. അമീര്‍ ഖുസ്രോയും ജലാലുദ്ദീന്‍ റൂമിയും ഖ്വാജാ ഗുലാം ഫരീദുമൊക്കെ ആ പാരമ്പര്യത്തിന്റെ കണ്ണികള്‍. സൂഫി സംഗീതവുമായി ബന്ധപ്പെട്ട കശ്മീരിലെ സന്തൂര്‍ എന്ന സംഗീതോപകരണത്തെ കുറിച്ച് കേള്‍ക്കാത്ത സംഗീതപ്രേമികള്‍ ഇന്ന് ലോകത്തെവിടെയുമുണ്ടാവില്ല. ഇതിന് കാരണം കഴിഞ്ഞദിവസം ഈ ലോകത്തോട് വിടപറഞ്ഞ സന്തൂര്‍ മാന്ത്രികന്‍ പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയാണ്.
പേര്‍ഷ്യയിലാണ് സന്തൂര്‍ എന്ന തന്ത്രിവാദ്യം ജന്മമെടുത്തതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നൂറ് കമ്പികള്‍ എന്നര്‍ത്ഥം വരുന്ന ‘സന്‍ താര്‍’ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നത്രെ സന്തൂര്‍ എന്ന പേരിന്റെ ഉത്ഭവം. സംസ്‌കൃതത്തില്‍ ശതതന്ത്രിവീണ എന്നാണ് പേര്. വേദകാലത്ത് ഒരുതരം പുല്ലുകൊണ്ട് നിര്‍മ്മിച്ചിരുന്ന ‘വാനവീണ’ എന്ന വാദ്യോപകരണമാണ് കാലക്രമത്തില്‍ ശതതന്ത്രി വീണയായതെന്നും പറയുന്നു. നൂറ് തന്ത്രികള്‍ (strings) ഉള്ളതിനാലാണ് ഈ പേര്. നാല് തന്ത്രികള്‍ വീതം ഘടിപ്പിച്ച 25 പാലങ്ങളുള്ള ഒരു പേടകമാണ് ഈ ഉപകരണം.
കശ്മീരിലെ സൂഫിയാനാ കലാം പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നു. സന്തൂറും തബലയും സിത്താറുമൊക്കെ അകമ്പടിയായി ഭക്തിയും ആത്മീയദര്‍ശനവും വഴിഞ്ഞൊഴുകുന്ന ഗാനങ്ങളുടെ ആലാപനവും ഇടവേളകളില്‍ തത്വചിന്താപരമായ പറച്ചിലുകളും ഉള്‍പ്പെടുന്നതാണ് സൂഫിയാനാ കലാം. ഈ കലാരൂപത്തെ മുഖ്യധാരയിലേക്ക് ആദ്യമായി അടുപ്പിക്കുന്നത് ശിവകുമാര്‍ ശര്‍മ്മയുടെ പിതാവ് ഉമാദത്ത് ശര്‍മ്മയാണ്. സംഗീതജ്ഞനും ആകാശവാണിയില്‍ ഉദ്യോഗസ്ഥനുമായിരുന്ന ഉമാദത്ത് ശര്‍മ്മ സന്തൂറിന്റെ സാധ്യതകള്‍ തിരിച്ചറിയുകയും മകന് അതിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. അഞ്ചാം വയസ്സുമുതല്‍ തന്നെ ഉമാദത്ത് മകനെ ശാസ്ത്രീയസംഗീതം അഭ്യസിപ്പിച്ചിരുന്നു. പതിമൂന്നാം വയസ്സില്‍ സന്തൂര്‍ അഭ്യസിച്ചു തുടങ്ങി. നിരന്തരമായ ഗവേഷണത്തിലൂടെ സന്തൂറില്‍ താന്‍ നേടിയെടുത്ത അവഗാഹം ഉമാദത്ത് മകന് പകര്‍ന്നു നല്‍കുകയായിരുന്നു. തബലയും ഹാര്‍മോണിയവും വായിക്കുന്നതില്‍ ശിവ്കുമാര്‍ സമര്‍ത്ഥനായിരുന്നു. ശിവ്കുമാറിന് ശാസ്ത്രീയമായ ഹിന്ദുസ്ഥാനി സംഗീതം ഒരു നാടോടി സംഗീതോപകരണത്തില്‍ വായിച്ചെടുക്കാനുള്ള പ്രേരണയും പരിശീലനവും നല്‍കിയത് പിതാവ് തന്നെയാണ്. 1955 ല്‍ ശിവ്കുമാര്‍ മുംബൈയില്‍ ആദ്യമായി സന്തൂറില്‍ കച്ചേരി നടത്തിക്കൊണ്ട് പിതാവിന്റെ സ്വപ്‌നം സഫലമാക്കി. അതുവരെ ഇന്ത്യന്‍ കല്‍സിക്കല്‍ സംഗീതത്തില്‍ സന്തൂര്‍ ഉപയോഗിച്ചിരുന്നില്ല. കശ്മീരിന് പുറത്ത് ഈ ഉപകരണത്തിന് പ്രചാരവുമുണ്ടായിരുന്നില്ല.
1960 ല്‍ ശിവ്കുമാര്‍ ശര്‍മ്മയുടെ ആദ്യ സന്തൂര്‍ സോളോ ആല്‍ബം റിക്കാര്‍ഡ് ചെയ്തു. പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയുടെ സന്തൂറും ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴലും ബ്രിജ് ഭൂഷ കബ്രയുടെ ഗിറ്റാറും ചേര്‍ത്തൊരുക്കിയ ‘കാള്‍ ഓഫ് ദ വാലി’ എന്ന ആല്‍ബം നിര്‍മ്മിച്ചത് 1967ലാണ്. ലോകപ്രശസ്ത മ്യൂസിക് റിക്കാര്‍ഡ് കമ്പനിയായ ഇഎംഐ പുറത്തിറക്കിയ ഈ ആല്‍ബം സംഗീതലോകത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. തബല വായിച്ച മണിക് റാവു പൊപാത്കര്‍ ഉള്‍പ്പെടെ ഈ സംഗീതാവിഷ്‌കാരത്തിനായി പ്രവര്‍ത്തിച്ച എല്ലാ സംഗീതജ്ഞരും ഈ ആല്‍ബത്തോടെ അതിപ്രശസ്തരായി. ലോകത്തിന്റെ എല്ലാഭാഗത്തും ഈ ആല്‍ബത്തിന് ആരാധകരുണ്ടായി. കശ്മീര്‍താഴ്‌വരയുടെ പ്രകൃതിയും അന്തരീക്ഷവും ജൈവികതയുമെല്ലാം ഹൃദയം കൊണ്ടനുഭവിക്കാന്‍ സാധിക്കുന്ന മായികമായ ഒരു അവസ്ഥയില്‍ ശ്രോതാവിനെ എത്തിക്കുന്നു എന്നതാണ് ‘കാള്‍ ഓഫ് ദ വാലി’ എന്ന ആല്‍ബത്തിന്റെ സവിശേഷത. അതുകൊണ്ടു തന്നെ ലോകത്തിലെ എക്കാലത്തെയും ബെസ്റ്റ് സെല്ലര്‍ ആല്‍ബമായി ഇത് മാറി.
സംഗീതലോകത്ത് സ്വന്തമായ ഒരു പാത വെട്ടിത്തുറന്നു എന്നതാണ് പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയുടെ മഹത്വം. സംഗീതത്തിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു. ഇരുപത് വര്‍ഷക്കാലത്തെ കഠിനപ്രയത്‌നം കൊണ്ടാണ് തനിക്ക് സന്തൂര്‍ വാദനം സ്വായത്തമാക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറ്റെല്ലാ സംഗീതോപകരണങ്ങളെക്കാളും ഏറെ ധ്യാനാത്മകമാണ് സന്തൂറിന്റെ സംഗീതം. അതുകൊണ്ടാവാം ഈ ഉപകരണം സൂഫിസത്തിന്റെ ഭാഗമായത്. ഓഷോയുടെ ആശ്രമത്തില്‍ ഒരിക്കല്‍ സന്തൂര്‍ കച്ചേരി നടത്തിയ അനുഭവം ശിവ്കുമാര്‍ പങ്കുവെക്കുന്നുണ്ട്. വാദനത്തിനിടയില്‍ ആശ്രമത്തിലെ അന്തേവാസികള്‍ ധ്യാനാവസ്ഥയിലായെന്നും കച്ചേരി കഴിഞ്ഞിട്ടും ഏറെ നേരത്തേക്ക് അവര്‍ ധ്യാനത്തില്‍ നിന്നും ഉണര്‍ന്നില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. 84 വയസ്സുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതം സന്തൂറില്‍ നിരന്തരം പുതുമകള്‍ തേടിക്കൊണ്ടുള്ളതായിരുന്നു. നിരവധി ഹിന്ദി സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുമുണ്ട് അദ്ദേഹം.
1991ല്‍ പത്മശ്രീയും 2001ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1985ല്‍ അമേരിക്കയിലെ സിറ്റി ഓഫ് ബാള്‍ട്ടിമോറില്‍ നിന്ന് ഓണററി സിറ്റിസണ്‍ഷിപ്പ്, 1986ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, ജമ്മു സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗൗരവ് പുരസ്‌കാര്‍ തുടങ്ങിയ നിരവധി ബഹുമതികള്‍ ശിവ്കുമാറിനെ തേടിയെത്തി. ഭാര്യ മനോരമ ശര്‍മ്മ പ്രശസ്തയായ സിത്താര്‍ വാദകയാണ്. ശിവ്കുമാര്‍ സന്തൂറിലൂടെ വെട്ടിത്തെളിച്ച സംഗീതവഴിയിലൂടെ മകന്‍ രാഹുല്‍ ശര്‍മ്മയും സഞ്ചരിക്കുന്നു. രാഹുലും ശിവ്കുമാറും ചേര്‍ന്നുള്ള ജുഗല്‍ബന്ദി കച്ചേരികള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടന്നിരുന്നു. ഇരുവരും ചേര്‍ന്നുള്ള ആല്‍ബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. അടുത്ത മാസം ഭോപ്പാലില്‍ കച്ചേരി അവതരിപ്പിക്കാനിരിക്കെയാണ് സംഗീതലോകത്ത് വലിയ വിടവ് സൃഷ്ടിച്ചുകൊണ്ടുള്ള പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയുടെ വിയോഗം.