കോലായില്‍ ചുമരും ചാരിയിരിക്കുകയാണ് മുത്തശ്ശി. കാലു നീട്ടിയിരിക്കണം മുത്തശ്ശിക്ക്. ഞാന്‍ മുത്തശ്ശിയോടു ചേര്‍ന്നിരിക്കുന്നു. പാണ്ഡവരുടേയും കൗരവരുടേയും കഥയാണിന്ന് മുത്തശ്ശി പറഞ്ഞു തരുന്നത്.
അങ്ങനെ കഥ കേട്ടു കൊണ്ടിരിക്കുമ്പോഴാണ് ഒരു നായ പടിചാടിക്കടന്നു വരുന്നതു കാണുന്നത്. നായ ഓടി മുറ്റത്തേക്കു കേറി. രണ്ടുമൂന്നു ചാല് മുറ്റത്തുകൂടി ഓടി നടന്നു. കോലായില്‍ നിന്ന് മുറ്റത്തേക്കിറങ്ങാനുള്ള കല്ലൊതുക്കില്‍ മണപ്പിച്ചു നോക്കി. മുറ്റത്തിന്റെ തെക്കേ തിണ്ടിന്റെ അരികില്‍ നില്‍ക്കുന്ന വെള്ള മന്ദാരത്തിന്റെ ചോട്ടില്‍ചെന്ന് കാലു പൊന്തിച്ചു. എന്നിട്ട് എന്തോ അത്യാവശ്യകാര്യം സാധിക്കാനുള്ളതു പോലെ വീട്ടിന്റെ പിന്നാമ്പുറത്തേക്ക് ഓടിപ്പോവുകയും ചെയ്തു.
”കണ്ടില്ലേ അപ്പൂ, എന്താ അവന്റെ തിരക്ക്. അതാ പണ്ടുള്ളോര് പറയണത്,
‘നായക്ക് ഇരിക്കാന്‍ നേരല്ല്യ. നായ ഓടീട്ട് കാര്യോല്ല്യ’ ”
ഒരു വീട്ടുകാരും ഇതിനെ ചോറു കൊടുത്തു വളര്‍ത്തുന്നില്ല. എന്നാലോ, ഇതാ ഇതുപോലെ ചുറ്റുവട്ടത്തുള്ള വീടുകളിലൊക്കെ കേറിയിറങ്ങും. വീടിനു ചുറ്റും, വളപ്പിലും ഓടിനടന്ന് കാര്യങ്ങളന്വേഷിക്കും. അതുകൊണ്ടാണ് ഇരിക്കാന്‍ പോയിട്ട് നടക്കാന്‍പോലും നായക്ക് സമയമില്ലാത്തത്.
”നായക്കെന്താ മുത്തശ്ശീ ഇങ്ങനെ ചെണ്ടക്കോലുപോലെ വളഞ്ഞ വാല്?”
”കുറുക്കനെ കണ്ടിട്ടുണ്ടോ അപ്പൂ?”
”ഇല്ല മുത്തശ്ശീ”
”കുറുക്കന്റെ വാല് നീണ്ടിട്ടാ. കീഴ്‌പ്പോട്ട് തൂങ്ങിക്കിടക്കും. നായിന്റെ വാലിനേക്കാള്‍ കട്ടിയുണ്ടാവും കുറുക്കന്റെ വാലിന്.”
”നായിന്റെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും നിവരില്ല. ചില മനുഷ്യന്മാരും അങ്ങനേണ്. കണ്ടാലും കൊണ്ടാലും പഠിക്കില്ല. എത്ര നമ്മള്് ശ്രമിച്ചാലും അവര്‌ടെ സ്വഭാവം നന്നാക്കാന്‍ പറ്റില്ല്യ. ”
നായ്ക്കളെന്താ മുത്തശ്ശീ നക്കിക്കുടിക്കണ്?”
ദൈവത്തിന്റെ ഒരു തമാശ. അല്ലാതെന്താ പറയാ. നായക്ക് വലിച്ചു കുടിക്കാന്‍ പറ്റില്ല്യ. അതല്ലേ പറയണത്, നടുക്കടലില്‍ ചെന്നാലും നായ നക്കിയേ കുടിക്കൂ. ചെറ്റത്തം കാണിക്കണ ചെല ആള്‍ക്കാരില്ലേ അപ്പൂ? എത്ര സ്വത്തുണ്ടെങ്കിലും ദാരിദ്രേ പറയൂ.
വേണ്ടപ്പെട്ടോര് മരിക്കാന്‍ കിടന്നാലും കാശു ചെലവാക്കാന്‍ മടിയാണ്. അറുത്ത കൈക്ക് ഉപ്പു തേക്കാത്തോന്‍ എന്നു പറയാറില്ലേ. കയ്യു മുറിഞ്ഞാ ഇത്തിരി ഉപ്പു തേച്ചാ മതി ശമനം കിട്ടും. അതിനും പിശുക്ക്. നായിന്റെ നാവിന് കനം കുറവാണത്രേ. അമ്മ ഉണ്ടാക്കുന്ന ദോശ മുത്തശ്ശിക്കിഷ്ടമല്ല.
നായിന്റെ നാവുപോലെ എന്നാണ് മുത്തശ്ശി പറയുക. കട്ടി ദോശയാണ് മുത്തശ്ശിക്കു പഥ്യം.
‘നായ പൂരം കാണാന്‍ പോയപോലെ എന്നൊരു ചൊല്ലുണ്ട്.’ ചില ആളുകളും അങ്ങനെയാണത്രെ. കാര്യഗൗരവം കുറയും. ഒറ്റപ്പാലത്തു പോയി വരാന്‍ പറഞ്ഞാല്‍ ഒറ്റപ്പാലത്തു പോയി വരും. തൃശ്ശൂരു പോയി വരണോ തൃശ്ശൂരു പോയി വരും. ഒറ്റപ്പാലത്തു ചെന്ന്, അല്ലെങ്കില്‍ തൃശ്ശൂരുപോയി ഒരു കാര്യം സാധിക്കാനാണെങ്കില്‍ ഈ ആളെ അയച്ചിട്ടു കാര്യമില്ല.
ഒരു പട്ടുസാരി വാങ്ങിത്തരണമെന്നു പറഞ്ഞ് അമ്മ കുറേദിവസമായി അച്ഛനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത് അപ്പു കാണുന്നുണ്ട്. അമ്മയുടെ അടുത്ത കൂട്ടുകാരിയുടെ മകളുടെ കല്ല്യാണത്തിനുടുക്കാനാണത്രേ. ബോണസ്സു കിട്ടട്ടെ എന്ന് അച്ഛന്‍. ബോണസ്സു കിട്ടുന്നതുവരെ കല്ല്യാണം നീട്ടിവെക്കാന്‍ പറ്റ്വോ എന്ന് അമ്മ. അപ്പോള്‍ മുത്തശ്ശി ഇടപെട്ടു.
‘നീ അവന്റെ ചെവിയില് കടുകു വാരി ഇടണ്ടാ’ ശാരദേ!
പിന്നീടമ്മ പട്ടുസാരിയുടെ കാര്യം മിണ്ടിയിട്ടേ ഇല്ല. എനിക്കത്ഭുതമായി. അമ്മ അച്ഛന്റെ ചെവിയില് കടുകു വാരിയിടാനോ! മുത്തശ്ശിയോടുതന്നെ ചോദിച്ചു. മുത്തശ്ശി ഒന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം വേറൊന്നായിരിക്കും.
”നായിന്റെ ചെവിയില് കടുകു പോയാലത്തെ അവസ്ഥ അറിയ്വോ അപ്പൂന്. ചാച്ചും ചെരിച്ചും തല കുടഞ്ഞാലും, തലകുത്തിമറിഞ്ഞാലും നായിന്റെ ചെവീന്ന് കടുകു പോവില്ല. അവസാനം എന്താവും? നായക്ക് പ്രാന്താവും.””
ചിലയാളുകളെ കാണുമ്പോള്‍ മുത്തശ്ശി പറയുന്നതു കേള്‍ക്കാം:
”ഇയാളെന്താ കാലു വെന്ത നായിനെപ്പോലെ?”
ഒരു സമാധാനവുമില്ലാതെ എപ്പോഴും പരിഭ്രമിച്ചുകൊണ്ടു നടക്കും. തീക്കനലില്‍ ചവിട്ടിയ നായിന്റെ അവസ്ഥ. കനലില്‍പ്പോയിച്ചാടേണ്ട ഒരാവശ്യവുമില്ലാ നായക്ക്. നാലുകാലിന്റേയും അടിഭാഗം പൊള്ളി. ആ സ്ഥിതിക്ക് എവിടേയെങ്കിലും അടങ്ങിക്കിടക്കുകയേ വേണ്ടൂ. അതുവയ്യ. വെന്ത കാലുംവെച്ച് ഓടിക്കൊണ്ടിരിക്കും, ഒരു കാര്യവുമില്ലാതെ.