മിഥുനവും കര്‍ക്കിടകവും പട്ടിണിമാസങ്ങളാണ്. ‘ഉച്ചക്ക് ഇല്ലാ എന്നൊരു വെപ്പ്; രാത്രി കലം മോറി വെപ്പ്.’ ഇതായിരുന്നുവത്രേ മുത്തശ്ശിയുടെ കുട്ടിക്കാലത്ത് നാട്ടുമ്പുറത്തെ അവസ്ഥ.
കഞ്ഞി കുടിക്കാനില്ലെങ്കിലും കര്‍ക്കിടകത്തില്‍ എന്തായാലും കഴിച്ചിരിക്കേണ്ട ഒരു സാധനമുണ്ട്. ചേന. ചേന തിടം വെച്ച് പറിക്കാറാവുന്ന കാലമാണ് കര്‍ക്കിടകം.
‘കര്‍ക്കിടത്തില്‍ ചേന കട്ടും തിന്നണം’ എന്നു പറയും മുത്തശ്ശി.
‘കര്‍ക്കിടകത്തില്‍ പത്തു വെയില്.’ അതുണ്ടാവാതിരിക്കില്ല. ഈ വെയിലത്താണ് പാടത്തു കതിരു നിരക്കുന്നതും നെല്ലു വിളയാന്‍ തുടങ്ങുന്നതും. കണ്ടത്തിലവിടവിടെ ഓരോ മുറിക്കതിരു വരാന്‍ തുടങ്ങിയാല്‍ മുപ്പതു ദിവസം. കതിരു നിരന്നുകഴിഞ്ഞാല്‍ ഇരുപതു ദിവസം. നെല്ലു കൊയ്യാറാവുന്നു. അതുകൊണ്ടാണ്,
‘മുറി മുപ്പത്; നിര ഇരുപത്’ എന്നു പറയുന്നത്.
‘കര്‍ക്കിടകത്തില്‍ ഉണ്ണാത്തോനും കന്നിയില്‍ തേക്കാത്തോനും.’ രണ്ടാളുടെ കാര്യവും കഷ്ടം. കര്‍ക്കിടകത്തില്‍ ഉണ്ണാത്തോന് ദേഹബലം കുറയും. കന്നി മാസത്തില്‍ കുളിര്‍ക്കനെ എണ്ണ തേച്ചു കുളിച്ചില്ലെങ്കില്‍ ദേഹം കറുത്തു കരുവാളിക്കും. അത്രക്കു ചൂടാണ് കന്നിയിലെ വെയിലിന്.
‘കന്നിമാസത്തിലെ വെയിലും കയ്യരുടെ അടിയും ഒരു പോലെ’ യാണത്രേ. കയ്യരുടെ അടിക്കു ചൂടു കൂടുതലാണെന്നാണ് മുത്തശ്ശി പറയാറ്. കയ്യരെന്നു വിളിക്കുന്നത് ഓണത്തല്ലുകാരെയാണ്. കയ്യു പരത്തിയാണ് കയ്യരുടെ അടി.
‘മിഥുനം കഴിഞ്ഞാ വ്യസനം തീര്‍ന്നു; കര്‍ക്കടം കഴിഞ്ഞാ ദുര്‍ഘടം തീര്‍ന്നു.’’
പൊന്നിന്‍ ചിങ്ങമാസം. കള്ളക്കര്‍ക്കിടകം ഓര്‍മ്മ മാത്രമാവുന്നു. ചിങ്ങത്തിലാണ് ഓണം. അത്തം തൊട്ടു പത്തു ദിവസവും ഓണമാഘോഷിക്കുന്നു. പത്താം ദിവസം, തിരുവോണം.
‘കാണം വിറ്റും ഓണമുണ്ണണ’മെന്നാണ് പ്രമാണം.
കാണമെന്നു പറഞ്ഞാല്‍ കാണഭൂമി. കിടപ്പാടം വിറ്റിട്ടായാലും ഓണം ആഘോഷിക്കാതിരി ക്കരുതെന്ന്!
ഈ പഴമൊഴി കേട്ട് ഓണം ആഘോഷിക്കാന്‍ നില്‍ക്കരുത്.
ഇല്ലെങ്കിലോ,
‘ഓണമുണ്ടവയറേ ശൂളം പാടിക്കെട’ എന്നു പാടിക്കൊടു ക്കേണ്ടി വരും അവനവന്റെ വയറിനോട്.
ചിങ്ങമാസം കൊയ്ത്തു കാലമാണ്. സമൃദ്ധിയുടെ നാളുകളാണ് ഇനി വരുന്നത്. പാടത്ത് കൊയ്ത്തരിവാളു വെക്കുന്നതിനുമുമ്പ് നിറയും പുത്തരിയും കഴിയണം. സ്വന്തം പാടത്തുനിന്ന് കുറച്ചു നെല്‍ക്കതിരുകള്‍ അടര്‍ത്തിയെടുത്ത്, കുളിച്ചീറന്‍ ചുറ്റി, നെല്‍ക്കതിരിന്റെ കെട്ട് തലയില്‍ വെച്ച്, അങ്ങനെ വേണം വീടിന്റെ പടി കടന്നു വരാന്‍. കൃഷിയില്ലാത്തവര്‍ക്ക് അമ്പലത്തില്‍നിന്ന് പൂജിച്ച കതിരു കിട്ടും.
‘നിറ നിറ പൊലി പൊലി
ഇല്ലം നിറ വല്ലം നിറ
വട്ടി നിറ കൊട്ട നിറ
പത്തായം നിറ’ ഇതാണ് വായ്ത്താരി.
ഉമ്മറക്കട്ടിളമേലും മച്ചറയുടെ വാതിലിന്മേലും പത്തായത്തിന്റെ നെറ്റിമേലും ചാണകയുരുളയില്‍ നെല്‍ക്കതിര് പതിച്ചുവെക്കുന്നു.
ഒന്നോ രണ്ടോ കതിരിന്റെ നെന്മണികളൂരിയെടുത്ത് ഉമികളഞ്ഞ് അരി പെറുക്കിയെടുത്ത് ഉണങ്ങല്ലരിയില്‍ ചേര്‍ത്തു പുത്തരിപ്പായസം വെക്കുന്നു.
പായസത്തിന്റെ അരി നന്നായി അരിച്ചു കഴുകണം.
പുത്തരിയില്‍ കല്ലു കടിക്കരുത്. ’ പുത്തരിപ്പായസത്തിന്റെ ഫലം വര്‍ഷം മുഴുവന്‍ കാണിക്കുമെന്നാണ് വിശ്വാസം.
നിറപുത്തരിക്ക് നല്ല ദിവസം നോക്കണം. എന്നാലോ, ഓണം അത്തത്തിന് നിറയും പുത്തരിയുമാവാമെന്ന് മുത്തശ്ശി പറയും:
”അപ്പൂ, അത്തത്തിന് നിറക്കാനും അമ്മാമന്റെ മകളെ കെട്ടാനും
ആരോടും ചോദിക്കണ്ട.”
വൃശ്ചികം, ധനു, മകരം. മഞ്ഞു വീണു നനയുന്ന മാസങ്ങള്‍. മഞ്ഞും കുളിരും രാത്രികാലങ്ങളിലേ കാണൂ.
മകരമാസത്തോടെ മുണ്ടകന്‍ കൊയ്ത്തു കഴിയും. (ചിങ്ങത്തില്‍ കൊയ്തു കേറുന്ന വിളക്ക് വിരിപ്പ് എന്നു പറയും). കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ കട്ട കീറി അങ്ങനെ മലര്‍ന്നു കിടക്കും.
കുംഭം, മീനം മാസങ്ങള്‍ അറ്റ വേനലാണ്. എപ്പോഴെങ്കിലും പൊട്ടിവീണേക്കാവുന്ന വേനല്‍മഴക്കു വേണ്ടി ഭൂമി കാത്തുകിടക്കുന്നു.
കുംഭത്തില്‍ മഴ കിട്ടണം.
‘കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല്’ എന്നാണ് മുത്തശ്ശി പറയുക.
ഒന്നുരണ്ടു മഴ തച്ചറഞ്ഞു പെയ്തുകിട്ടിയാല്‍ കൃഷിക്കാരന്റെ ഭാഗ്യം. വിരിപ്പിലെ കൊയ്ത്തിന് കറ്റക്കു കനം കൂടും. മീനത്തില്‍ മഴ പെയ്യരുത്. തെങ്ങിനും കവുങ്ങിനും വിളവു കുറയും.
‘മീനത്തില്‍ മഴ പെയ്താല്‍ മീനിന്റെ കണ്ണോളം’
മഴ പെയ്താലും ഇല്ലെങ്കിലും,
‘മീനം എട്ടെങ്കില്‍ പൂള പൊട്ട്.’
പഞ്ഞിപ്പൂള പൊട്ടിപ്പറക്കുന്ന കാര്യമാണ്. മീനം എട്ടിനുമുമ്പേ പൂളക്കായകള്‍ അറുത്തെടുത്തിരിക്കണം. ഇല്ലെങ്കിലോ, കായ പൊട്ടി പഞ്ഞി മുഴുവന്‍ പറന്നു പോകും. തൊണ്ടു മാത്രം മരത്തിന്റെ മുകളില്‍ ബാക്കിയാവും.