2019 സപ്തംബര്‍ 22: അത് ലോക ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. അന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയും അമേരിക്കയുടെ പ്രസിഡന്റും ഒന്നിച്ചൊരു സംഗമ വേദിയിലെത്തിയത്. അന്നാണ് ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ ശക്തികള്‍ കൈകോര്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. അന്ന് ഹൂസ്റ്റണില്‍ നടന്ന അരലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത ആ മഹാസമ്മേളനം വെറുമൊരു കൂട്ടായ്മയായിരുന്നില്ല. അതിലേറെ അതൊരു നയതന്ത്ര നീക്കം കൂടിയായിരുന്നു. നരേന്ദ്ര മോദി എന്ന നമ്മുടെ പ്രധാനമന്ത്രി വാനോളമുയര്‍ന്ന സന്ദര്‍ഭം കൂടിയാണത്. മോദി മാത്രമല്ല അതിനപ്പുറം ഇന്ത്യയുടെ യശസ്സും വാനോളമുയര്‍ന്നത് നാം അപ്പോള്‍ അനുഭവിച്ചു.
നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും ഇതാദ്യമായി കാണുകയാണ് എന്നാരും കരുതില്ലെന്നറിയാം. ഇന്ത്യ-അമേരിക്ക ബന്ധം ഇതാദ്യമായിട്ടാണ് രൂപപ്പെടുന്നത് എന്ന് ആരും കരുതുകയുമില്ലല്ലോ. മറ്റൊന്ന്, മുന്‍പും മോദി അമേരിക്കയില്‍ ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മയിലെത്തിയിട്ടുണ്ട്. മാഡിസണ്‍ ചതുരത്തിലെയും സിലിക്കോണ്‍ വാലിയിലെയും പരിപാടികള്‍ നാമൊക്കെ കണ്ടതാണല്ലോ. അതുപോലെ പലയിടത്തും സംഘടിപ്പിക്കപ്പെട്ടിരുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇതുപോലെ ആയിരങ്ങളാണ് അണിനിരന്നത്. എന്നാല്‍ അതിനെയൊക്കെ കടത്തിവെക്കുന്നതായി ഹൂസ്റ്റണ്‍. മോദിക്ക് പുറമെ ഡൊണാള്‍ഡ് ട്രംപ് കൂടി അവിടെയെത്തിയപ്പോള്‍ അതിന്റെ പ്രാധാന്യവും പ്രസക്തിയും കൂടി. മോദിയും ട്രംപും കൈകോര്‍ത്തുകൊണ്ട് ഇന്ത്യന്‍ വംശജരെ അഭിവാദ്യം ചെയ്യുമ്പോള്‍ അതൊരു ചരിത്രമായി മാറുകയായിരുന്നുവല്ലോ.
നയതന്ത്ര രംഗം വലിയ മാറ്റങ്ങള്‍ നേരിടുന്നത് നാം കാണുന്നുണ്ട്. നേരേ പോ നേരെ വാ എന്ന കാലമൊക്കെ മാറിക്കഴിഞ്ഞു എന്ന് കരുതുന്നവര്‍ അവിടെ അധികമാണ്. വിവിധ രാജ്യങ്ങളുടെ ഭരണകര്‍ത്താക്കള്‍ വികസനത്തിനായി എന്തിനുമേതിനും തയ്യാറാവുന്ന കാലമാണ്. എവിടെയും ‘ട്രേഡ് വാര്‍’. യഥാര്‍ത്ഥത്തില്‍ കച്ചവടമാണ് ഇപ്പോള്‍ സര്‍ക്കാരുകള്‍ക്ക് പ്രധാനം. പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍ എന്നിവരൊക്കെ പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ രാജ്യത്തിന് എന്ത് നേടാനാവും എന്നതാണ് ചിന്തിക്കുന്നത്. ഇത് ഇത്രത്തോളമാക്കിയത് ചൈനയാണ്. അവരാണ് അടുത്തകാലഘട്ടത്തില്‍ ഈ നിലപാടെടുത്തത്. നേരത്തെ ദക്ഷിണ കൊറിയയും ജപ്പാനും ജര്‍മ്മനിയുമൊക്കെ ഈ നിലക്ക് ചിന്തിച്ചത് മറക്കുകയല്ല. ചൈന ഒരു പദ്ധതി എന്ന നിലക്കുതന്നെ മുന്നോട്ടുപോയി. ഇന്ത്യയില്‍ ആ മാറ്റമുണ്ടായത് നരേന്ദ്ര മോദി വന്നത് മുതലാണ്. ഏതൊരു യാത്രയിലും എന്തെങ്കിലും പ്രതീക്ഷ അദ്ദേഹം മനസ്സില്‍വെച്ചിരുന്നു. അതിന്റെ മറ്റൊരു രൂപമാണ് ഇപ്പോള്‍ നാം അമേരിക്കയില്‍ കണ്ടത്.
അമേരിക്കയുമായി നരേന്ദ്ര മോദിക്ക് ആദ്യമേ തന്നെ നല്ല ബന്ധമാണ്. അത് ബറാക് ഒബാമയുടെ കാലഘട്ടത്തില്‍ കണ്ടുവല്ലോ. ട്രംപ് വന്നതിനുശേഷവും ആ ബന്ധം തുടരാനായി. എന്നാല്‍ ഹൂസ്റ്റണിലെ പരിപാടിയോടെ ആ വ്യക്തി ബന്ധം ഒരു സഖ്യമായി രൂപപ്പെട്ടു. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തിലെ ‘ഇലക്ട്രിഫയിങ് എഫക്ട്’ ട്രംപിനെയും വേറെയേതോ ലോകത്തിലേക്ക് നയിച്ചു. ഒരു അമേരിക്കന്‍ പ്രസിഡന്റിനും ഇതുപോലൊരു വേദി ലഭിച്ചിട്ടുണ്ടാവില്ല. ഒരേ മനസ്സോടെ നില്‍ക്കുന്ന ഇത്രവലിയ ജനക്കൂട്ടത്തെ അവര്‍ കണ്ടിട്ടുണ്ടാവില്ല. വേറൊന്ന്. ആ ഇന്ത്യന്‍ ജനതയുടെ പ്രതികരണത്തില്‍ നിന്ന്:
നരേന്ദ്രമോദിക്ക് ഇന്ത്യയിലുള്ള സ്ഥാനം, പോപ്പുലാരിറ്റി, കൃത്യമായി യുഎസിന് ബോധ്യമായി എന്നതാണ്; അത് ട്രംപും മനസ്സിലാക്കിയിരുന്നിരിക്കണം, ഇപ്പോള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞു. നാളെകളില്‍ ഇന്ത്യ -അമേരിക്ക ബന്ധത്തില്‍ അത് വളരെയേറെ നമുക്ക് ഗുണകരമാവും.
ഒരു കാര്യം കൂടി; അത് ഇവിടെ പറയാതിരുന്നാല്‍ ശരിയാവുകയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ മോദി അമേരിക്ക സന്ദര്‍ശിക്കാന്‍ പരിപാടിയിട്ടു. അവിടെയുള്ള ഗുജറാത്തി സമൂഹമാണ് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ പേരുപറഞ്ഞ് അദ്ദേഹത്തിന് യുഎസ് വിസ നിഷേധിച്ചു. മോദിയെ അവിടെ കടത്തരുതെന്ന് പറഞ്ഞുകൊണ്ട് അമേരിക്കക്ക് നമ്മുടെ കുറെ എംപിമാര്‍ കത്തുമയച്ചു. സാക്ഷാല്‍ സീതാറാം യെച്ചൂരി അടക്കമുള്ളവര്‍. അമേരിക്ക യെച്ചൂരി സഖാവിന് എത്രത്തോളം പരിഗണന നല്‍കി എന്നതും ഓര്‍ക്കുക. ആ മോദിയെയാണ് ഇന്നിപ്പോള്‍ യുഎസ് പ്രസിഡന്റ് വാനോളം പുകഴ്ത്തുന്നത്; ആ മോദിയെയാണ് ഇന്നിപ്പോള്‍ അമേരിക്ക കൂടപ്പിറപ്പിനെപ്പോലെ കൊണ്ടുനടക്കുന്നത്. വാഷിംഗ്ടണ്‍ ഒരു പക്ഷെ, ഒരര്‍ത്ഥത്തില്‍ പ്രായശ്ചിത്തം ചെയ്യുകയാവും.
ആ സദസ്സില്‍ ട്രംപ് നടത്തിയ പ്രസംഗം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യക്കൊപ്പമാണ് താന്‍ എന്നല്ലേ അദ്ദേഹം പറഞ്ഞത്…….. ‘ഇന്ത്യക്ക് അതിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ടതുണ്ട്’ എന്ന വാക്കുകള്‍ ആരോടുള്ള സൂചനയാണ് എന്ന് വ്യക്തം. ‘ഇസ്ലാമിക ഭീകരത’ എന്ന് പറഞ്ഞതും ആര്‍ക്കുള്ള സന്ദേശമാണ് എന്നതില്‍ സംശയമുണ്ടാവേണ്ട കാര്യമില്ലല്ലോ. മാത്രമല്ല അവസാനം ഭീകരതയെ നേരിടാന്‍ നമുക്ക് ഒന്നിച്ചു നീങ്ങാം എന്നാണ് ട്രംപ് പറഞ്ഞത്. വേറൊന്ന്, ഇന്ത്യയിലെ മോദി വിരുദ്ധരായ കുറെ മാധ്യമ സുഹൃത്തുക്കള്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയത് കാശ്മീരിന്റെ കാര്യത്തില്‍ ട്രംപ് ദല്‍ഹിക്കെതിരെ തിരിയുമെന്നാണ്. എന്നാല്‍ യുഎസ് പ്രസിഡന്റിനെ സാക്ഷിനിര്‍ത്തിക്കൊണ്ട് താനാണ് അനുച്ഛേദം 370 എടുത്തുകളഞ്ഞത് എന്ന് മോദി പ്രഖ്യാപിച്ചു. ”70 വര്‍ഷമായി ഇന്ത്യക്കുമുന്നില്‍ ഏറ്റവുംവലിയ വെല്ലുവിളിയായി നിലകൊണ്ട ഒരു പ്രശ്‌നത്തിന്നുകൂടിഏതാനും ദിവസം മുമ്പ് നാം യാത്രയയപ്പ് നല്‍കി. എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ? 370-ാം അനുച്ഛേദത്തെക്കുറിച്ചാണ് പറയുന്നത്. ജമ്മു കാശ്മീരിനെയും ലഡാക്കിനേയും വഞ്ചിച്ച, ചതിച്ച നിയമമായിരുന്നു അത്. ഭീകരതയേയും വിഘടനവാദത്തേയും പ്രോത്സാഹിപ്പിക്കുന്നവര്‍ ഈ അനുച്‌ഛേദത്തിന്റെ ആനുകൂല്യം മുതലെടുത്തു. ഇന്ത്യയില്‍ എല്ലാവരും അനുഭവിക്കുന്ന അവകാശങ്ങളും അധികാരങ്ങളും ഇപ്പോള്‍ ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളും അനുഭവിക്കുന്നു. പാര്‍ലമെന്റ് ഇതെക്കുറിച്ച് മണിക്കൂറുകള്‍ ചര്‍ച്ചനടത്തി. രാജ്യസഭയില്‍ നമ്മുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ല. എന്നിട്ടും രാജ്യസഭയും ലോക്‌സഭയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തിലുമാണ് ഈ നിര്‍ദ്ദേശം പാസ്സാക്കിയത്. അതിന് തയ്യാറായ ഇന്ത്യയുടെ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളേയും എഴുന്നേറ്റ്‌നിന്ന് സല്യൂട്ട് ചെയ്യാന്‍, ആദരിക്കാന്‍ നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”. എന്തായിരുന്നു അതിനോടുള്ള പ്രതികരണം എന്നത് കണ്ടതാണ്. എല്ലാവരും സീറ്റില്‍ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കുന്നു. എന്തൊരു രംഗമായിരുന്നു അത്.
അതുകഴിഞ്ഞ് ട്രംപിനെ വീണ്ടും മോദി കയ്യിലെടുക്കുന്നതും ലോകം കണ്ടു. ”ഭീകരതയ്ക്കും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമെതിരെ നിര്‍ണായക യുദ്ധത്തിനു സമയമായിരിക്കുന്നു. ഭീകരതയ്‌ക്കെതിരെ ഏറ്റവും കരുത്തോടെ പ്രസിഡന്റ് ട്രംപ് നിലയുറപ്പിച്ചിരിക്കുന്നു. ഉറച്ച മനസ്സോടെ ഭീകരതയ്‌ക്കെതിരെ പോരാടുന്ന പ്രസിഡന്റ് ട്രംപിന് നിങ്ങള്‍ എഴുന്നേറ്റുനിന്ന് ആദരം അറിയിക്കൂ” എന്ന മോദിയുടെ വാക്കുകളോടും അവിടെക്കൂടിയ അരലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ വംശജര്‍ എത്ര ആവേശത്തോടെയാണ് പ്രതികരിച്ചത്…… അവര്‍ വീണ്ടും എഴുന്നേറ്റ് നിന്ന് അമേരിക്കന്‍ പ്രസിഡന്റിനെ അഭിവാദ്യം ചെയ്തു. എനിക്ക് തോന്നുന്നില്ല, യുഎസ് പ്രസിഡന്റായി ഒരു വട്ടം പൂര്‍ത്തിയാക്കുന്ന ട്രംപിന് ഇതുപോലെയൊരു ആദരം ഇതുവരെ ലഭിച്ചിരിക്കുമെന്ന്. ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, മോദി ആ വിഷയത്തെ അവതരിപ്പിച്ച രീതിയാണ്.
ഇതൊക്കെ നടന്നത് ഏത് ലോക രാഷ്ട്രീയ സാഹചര്യത്തിലാണ് എന്നതാണ് പ്രധാനം. പാകിസ്ഥാന്‍ കുറെ ദിവസമായി ഇന്ത്യക്കെതിരെ അമേരിക്കയുടെ പിന്നാലെ നടന്ന് കാശ്മീരില്‍ ജനാധിപത്യ മനുഷ്യാവകാശ ധ്വസനം എന്നൊക്കെ പറഞ്ഞ് കരയുകയായിരുന്നല്ലോ. ഇമ്രാന്‍ ഖാന്‍ അപ്പോള്‍ യുഎസ്സില്‍ എത്തിയിരുന്നുതാനും. അപ്പോഴാണ് പരസ്യമായി ഇന്ത്യന്‍ നിലപാടിനൊപ്പം ട്രംപ് അണിനിരക്കുന്നത്. കാശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാന്‍ നയതന്ത്രതലത്തില്‍ ഏതാണ്ടൊക്കെ ഒറ്റപ്പെട്ടതാണ്; ഇപ്പോള്‍ മുഖത്ത് അടിയേറ്റ നിലയിലുമായി. മറ്റൊന്ന് ചൈനയാണ്; പാകിസ്ഥാനൊപ്പം അവരുമുണ്ട്. കാശ്മീരിന്റെ പേരില്‍ അവരും ഒളിഞ്ഞും തെളിഞ്ഞും കരച്ചില്‍ നടത്തുന്നുണ്ട്. മാത്രമല്ല യുഎസ് – ചൈന ബന്ധം ഇത്രയേറെ വഷളായ കാലഘട്ടവും ചുരുക്കമാവും. അപ്പോഴാണ് മോദി- ട്രംപ് സൗഹൃദം വര്‍ദ്ധിക്കുന്നത്. ചൈനീസ് പ്രസിഡന്റ് അടുത്തമാസം ഇന്ത്യയിലേക്ക് വരികയാണ് എന്നതുമോര്‍ക്കുക. ട്രംപ് സൂചിപ്പിച്ചത് ഇന്ത്യയുമായി ഒരു പ്രതിരോധ ധാരണക്ക് പോലും അമേരിക്ക തയ്യാറാണ് എന്നതാണ്. അതിനൊക്കെ വലിയ മാനങ്ങളുണ്ടല്ലോ.
ഏറ്റവുമൊടുവില്‍…… ഹൂസ്റ്റണിലെ ആ പരിപാടി ഇന്ത്യയും അമേരിക്കയും മാത്രമല്ല ലോകം മുഴുവന്‍ കണ്ടു. അത് ഉണ്ടാക്കിയ ചലനങ്ങള്‍ വിശദീകരിക്കേണ്ടതില്ലല്ലോ. അതാണ് നരേന്ദ്ര മോദി, നമ്മുടെ പ്രധാനമന്ത്രി.