ചൗരി ചൗര വെള്ളക്കാരന്റെ ധിക്കാരത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു… നിസ്സഹകരണപ്രസ്ഥാനവും സിവിൽ നിയമലംഘനവും കൊണ്ട് ബ്രിട്ടീഷ് ഭരണകൂടം പൊറുതി മുട്ടിയ കാലം …. പേര് കൊണ്ട് സമരത്തിന്റെ രീതി സഹനമായിരുന്നെങ്കിൽ പോരാളികളിലാകെ ജ്വലിച്ചത് വെള്ളക്കാരനോടുള്ള അമർഷമായിരുന്നു… 1922 ലാണ് ആ പ്രക്ഷോഭം പൊടുന്നനെ വഴി തിരിഞ്ഞത്. ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ നടന്ന ജാഥയിൽ പങ്കെടുത്തവർക്കെതിരെ പോലീസ് വെടിവച്ചു. സമവായം ശീലമാക്കിത്തുടങ്ങിയ സിംഹങ്ങളെ അവർ പ്രകോപിപ്പിച്ചു. ജനക്കൂട്ടം പോലീസ് സ്റ്റേഷന് നേരെ ഇരച്ചുകയറി. തീയിട്ടു. സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു. പോരാട്ടത്തിന്റെ ധീര ചരിത്രം എഴുതിയ ചൗരി ചൗരയിലെ പോരാളികൾക്ക് , സമര ചരിത്രത്തിലെ ധീരമായ അധ്യായങ്ങളിലൊന്ന് എഴുതിച്ചേർത്ത വീരനായകർക്ക് കാലം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
ബ്രിട്ടീഷുകാരെ വെള്ളം കുടിപ്പിച്ച സമാനതകളില്ലാത്ത സഹന സമരം വഴി തിരിഞ്ഞു പോയ ചൗരി ചൗര സംഭവം നടന്നിട്ട് ഇന്ന് നൂറ് വർഷം തികയുന്നു.
ബ്രിട്ടീഷുകാരെ തുരത്താൻ അവരുടെ സാമ്പത്തിക സ്രോതസ്സ് തകർക്കണമെന്ന ചിന്തയിലാണ് മഹാത്മജി 1922 ഫെബ്രുവരി 1-ന് സിവിൽ ആജ്ഞാലംഘനം ഗുജറാത്തിലെ ബർദോളിയിൽ നിന്നും തുടങ്ങാൻ ആഹ്വാനം ചെയ്തത്. നമ്മുടെ പരുത്തി തുച്ഛമായ വിലയ്ക്ക് വാങ്ങി തുണിയാക്കി നമുക്കു തന്നെ വിറ്റ് കൊള്ളലാഭമുണ്ടാക്കുന്നതിനെതിരെ ഗാന്ധിജി വിദേശ വസ്ത്രങ്ങൾ വലിച്ചെറിയാൻ ആഹ്വാനം ചെയ്തു. വസ്ത്രങ്ങളുടെ കൂമ്പാരങ്ങൾക്ക് നാടെങ്ങും തീയീട്ടാണ് ജനങ്ങളിതിനോട് പ്രതികരിച്ചത്.
ബ്രിട്ടീഷുകാരുടെ പ്രതികരണം പെട്ടെന്നായിരുന്നു. അവർ മുപ്പതിനായിരത്തോളമാളുകളെ അറസ്റ്റ് ചെയ്തു. പൊതുയോഗങ്ങളും ജാഥകളും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. ഇതോടെ സമരം കൂടുതൽ ശക്തമായി. നികുതി കൊടുക്കുവാൻ വിസമ്മതിക്കുവാനും ബ്രിട്ടീഷ് നിയമങ്ങളെ അവഗണിക്കുവാനും ഗാന്ധിജി ജനങ്ങളോടാവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഊർജ്ജം സംഭരിച്ച് ആയിരക്കണക്കിനാളുകൾ ജയിലിൽ പോയി. ലോകചരിത്രത്തിലെ ഏറ്റവും ഭീമമായ പരീക്ഷണം എന്നാണ് ബ്രിട്ടീഷുകാർ തന്നെ ഇതിനെ വിശേഷിപ്പിച്ചത്. സമരം എല്ലാ അർത്ഥത്തിലും വിജയത്തിനടുത്തെത്താറായ ദിവസങ്ങളിലാണ് ചൗരിചൗരാ സംഭവം അരങ്ങേറിയത്.
ചൗരി ചൗര സംഭവത്തിന്റെ പേരിൽ തൂക്കിലേറ്റപ്പെട്ട 19 ധീര ദേശാഭിമാനികൾക്ക് പ്രണാമങ്ങൾ