മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ എവിടേക്കാണ് നയിക്കുന്നത്? കൊറോണക്കാലത്ത് കിറ്റ് കൊടുത്ത് നേടിയ വിജയത്തിലൂടെ വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍ കേരളത്തില്‍ ഭാവാത്മകമായ മാറ്റമാണ് പ്രതീക്ഷിച്ചത്. ഇന്ന് സാധാരണക്കാരന്റെ തോരാക്കണ്ണീരില്‍ മുങ്ങിനില്‍ക്കുകയാണ് കേരളം.
മാര്‍ച്ച് 28, 29 തീയതികളില്‍ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രം ഒതുങ്ങി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ പണിമുടക്ക് ഉണ്ടായില്ല. കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പണിമുടക്കായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന് നോട്ടീസ് നല്‍കുമ്പോള്‍ ഭരിക്കുന്നത് ഏത് സര്‍ക്കാരായാലും ഡയസ്‌നോണ്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവ് അപ്പോള്‍ തന്നെ പുറപ്പെടുവിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കുറി കേരളത്തില്‍ ഡയസ്‌നോണ്‍ ഉത്തരവ് പുറപ്പെടുവിച്ചില്ല. അതേസമയം പണിമുടക്കില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളുടെ പട്ടികയില്‍ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഒരു സ്വകാര്യ മാള്‍ മാത്രം ഇടംപിടിച്ചു. എന്തുകൊണ്ടാണ് ബന്ദ് ആയി മാറിയ ഈ പണിമുടക്കില്‍ ഈ സ്വകാര്യ മാളിനെ മാത്രം ഒഴിവാക്കിയത് എന്നതിന് ന്യായീകരണമായി ഒരു കാരണം തുറന്നുപറയാന്‍ എളമരം കരീമിനും ഐ.എന്‍.ടി.യു.സി.ഐ പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരനും കഴിയുമോ? കേരളത്തില്‍ പാവപ്പെട്ട ജനങ്ങളുടെ അന്നം മുട്ടിച്ച്, ആശുപത്രിയില്‍ പോവേണ്ടവരെ പോലും വഴിയില്‍ ഇറക്കിവിട്ട് സമരം നടത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സ്ഥാപനം രണ്ടുദിവസവും ബാംഗ്ലൂരില്‍ തുറന്നുപ്രവര്‍ത്തിച്ചു. ഇവിടെയാണ് ജനങ്ങളോടൊപ്പം ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് പെരുമ്പറ കൊട്ടിയ പിണറായി വിജയന്‍ കേരളജനതയുടെ മുന്നില്‍ അശ്ലീലമായി, അശ്രീകരമായി മാറുന്നത്.
പണിമുടക്കിന് തൊട്ടടുത്ത ദിവസം തന്നെ ചേര്‍ന്ന മന്ത്രിസഭായോഗം എടുത്ത മൂന്നു തീരുമാനങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഈ അഭിപ്രായം കൂടുതല്‍ ശക്തമാവുകയാണ്. സംസ്ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിച്ചു. ഘട്ടം ഘട്ടമായി മദ്യം ഇല്ലാതാക്കാനുള്ള നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മദ്യനയത്തില്‍ ഉണ്ടായിരുന്നത്. മദ്യനയത്തിന്റെ പേരില്‍ കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാതെ നിയമസഭയില്‍ കയ്യാങ്കളി നടത്തിയ അതേ ടീം ഭരിക്കുന്ന കേരളത്തില്‍ മദ്യനയം അടപടലം മാറുകയാണ്. പുതിയ മദ്യനയം കൊണ്ടുവരുമ്പോള്‍ ഇത് ഒരു സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യേണ്ടതല്ലേ? സര്‍വ്വകക്ഷി യോഗം വിളിക്കാനോ, പ്രതിപക്ഷത്തോട് ചര്‍ച്ച ചെയ്യാനോ തയ്യാറല്ലെന്ന നിലപാടിനെ രാഷ്ട്രീയമായി അംഗീകരിക്കാം. ഇടതുമുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടോ? കേരളത്തിലെ പൊതുജനങ്ങളുടെ വികാരത്തിന് അനുസൃതമാണോ ഈ മദ്യനയം? കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള തീരുമാനമാണ് ഇതെന്ന് പറഞ്ഞാല്‍ നിരാകരിക്കാനാകുമോ?
സംസ്ഥാനത്ത് മദ്യോല്പ്പാദന യൂണിറ്റുകളുടെ എണ്ണം കൂട്ടാനും വൈനും ബിയറും ഉല്പാദിപ്പിക്കുന്ന പുതിയ ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കാനുമാണ് തീരുമാനം. കേരളത്തിന്റെ പ്രതീക്ഷയായ ഐ.ടി. പാര്‍ക്കുകള്‍ക്കുള്ളില്‍ മദ്യവിതരണത്തിന് പ്രത്യേക ലൈസന്‍സ് അനുവദിക്കാനും പുതിയ ഐ.ടി.ബാറുകള്‍ തുടങ്ങാനും തീരുമാനമുണ്ട്. ഐ.ടി.മേഖലയില്‍ മദ്യം കിട്ടുന്നില്ലെന്നോ മദ്യത്തിന് ക്ഷാമം ഉണ്ടെന്നോ ആരെങ്കിലും പരാതിപ്പെട്ടതായി അറിയില്ല. വിദേശമദ്യശാലകളില്‍ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ സംവിധാനമൊരുക്കും എന്നാണ് പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തെ റേഷന്‍കടകളിലോ മെഡിക്കല്‍ സ്റ്റോറുകളിലോ ക്യൂ നില്‍ക്കാതെ റേഷന്‍ സാധനങ്ങളും മരുന്നും വാങ്ങാന്‍ സംവിധാനം ഒരുക്കിയിട്ട് പോരെ വിദേശമദ്യത്തിന് ക്യൂ നില്‍ക്കാതെ വാങ്ങാനുള്ള സാഹചര്യം എന്ന് ചോദിച്ചാല്‍, പണ്ട് വരദാചാരിയുടെ പേഴ്‌സണല്‍ ഫയലില്‍ തല പരിശോധിക്കണം എന്നെഴുതിയ വൈദ്യുതി മന്ത്രി പിണറായി വിജയനെ ഓര്‍മ്മവരും. ഈ തീരുമാനങ്ങള്‍ക്ക് പിണറായിയുടെ തല പരിശോധിക്കേണ്ടതാണ്. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിത്തൊണ്ട് എന്നിവയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉല്പാദിപ്പിക്കാന്‍ അനുമതി നല്‍കുമെന്നാണ് മദ്യനയം പറയുന്നത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് അഖിലേന്ത്യാ ശരാശരിയേക്കാള്‍ കൂടി നില്‍ക്കുമ്പോള്‍ ഇത് മാത്രമല്ല, സുലഭമായ നാളികേരം കൂടി കണക്കിലെടുത്ത് അനുബന്ധ വ്യവസായങ്ങള്‍ ആരംഭിക്കുന്നത് ഉചിതമാകും. ഈ സാധനങ്ങളില്‍ നിന്ന് മദ്യം മാത്രമേ ഉല്പാദിപ്പിക്കാന്‍ കഴിയൂ എന്ന് പിണറായി വിജയനോട് പറഞ്ഞത് ആരാണ്? കര്‍ണ്ണാടകവും ആന്ധ്രയും തമിഴ്‌നാടും നാളികേരത്തിന്റെ അനുബന്ധ വ്യവസായമായി കൊണ്ടുവന്നിട്ടുള്ള ഉല്പ്പന്നങ്ങളും സ്ഥാപനങ്ങളും പിണറായി കാണണം. മദ്യം അല്ലാതെ മറ്റ് ഉല്പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, കാര്‍ഷിക സംസ്‌കരണശാലകള്‍ എന്തുകൊണ്ട് ആയിക്കൂടാ? ഇത് ആലോചിക്കാത്തിടത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സമൂഹത്തിന് മുന്നില്‍ വീണ്ടും അശ്ലീലമാകുന്നത്.
മറ്റൊരു തീരുമാനം ബസ്, ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടാനുള്ളതാണ്. വിലക്കയറ്റ സൂചികയ്ക്ക് അനുസരിച്ച് ആനുപാതികമായി നിരക്ക് കൂട്ടുന്നതില്‍ തെറ്റുണ്ടെന്ന് പറയുന്നില്ല. പക്ഷേ, അതിന്റെ പേരില്‍ മുന്നൊരുക്കം എന്ന പേരില്‍ നടത്തിയ സ്വകാര്യ ബസ് പണിമുടക്കിന് പിന്നിലെ ഗൂഢാലോചന കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല. തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ നിന്ന് അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിനുള്ളില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ഒരു കേസുണ്ടായിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ വിദേശിയായ മുതിര്‍ന്നയാള്‍ ധരിച്ചിരുന്ന ജട്ടിക്ക് പകരം ഒരു കൊച്ചുകുട്ടിയുടെ ജട്ടിയാണ് ഹാജരാക്കിയത്. പ്രതി സുഖമായി ഊരിപ്പോയി. പക്ഷേ, ജട്ടി മാറ്റിയ അഭിഭാഷകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. കേസ് ഇതുവരെ ഒന്നുമായിട്ടില്ല. ആ ജട്ടി മാറ്റിയെന്ന് ആരോപണ വിധേയനായ കൗശലക്കാരന്‍ മന്ത്രിയായിരിക്കുമ്പോള്‍ സ്വകാര്യബസ്-ടാക്‌സി-ഓട്ടോ നിരക്ക് കുത്തനെ കൂട്ടാന്‍ ഒരു പണിമുടക്ക് നടത്താന്‍ വല്ല പ്രയാസവുമുണ്ടോ? പണിമുടക്കില്‍ ജനങ്ങള്‍ – പ്രത്യേകിച്ച് മലബാറിലെ – വലഞ്ഞു. അപ്പോഴാണ് പൊടുന്നനെ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുന്നത്. യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പണിമുടക്ക് പിന്‍വലിക്കുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഓട്ടോ, ടാക്‌സി, ബസ് യാത്രാനിരക്ക് കൂട്ടുന്നു. ഒരു സംശയം സാധാരണക്കാരന്‍ എന്ന നിലയില്‍ അറിയാതെ വന്നതാണ്, ഈ നിരക്കിന്റെ പകുതിയ്ക്കടുത്ത് എങ്ങനെയാണ് ഊബറിന് സര്‍വ്വീസ് നടത്താന്‍ കഴിയുന്നത്? ഇത് പരിശോധിക്കാനുള്ള വകതിരിവ് പോലും കാണിക്കാതെ ആര്‍ക്കൊക്കെയോ പണം വാങ്ങാനും കമ്മീഷന്‍ പറ്റാനും നിന്നുകൊടുക്കുന്ന വെറും അശ്ലീലമായി മുഖ്യമന്ത്രി മാറുകയാണ്.
കഴിഞ്ഞില്ല, കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനു മുന്‍പ് പുറപ്പെടുവിച്ച ഒന്‍പത് ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതില്‍ ലോകായുക്ത ഓര്‍ഡിനന്‍സും ഉള്‍പ്പെടുന്നു. ലോകായുക്ത നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരെ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും ഇക്കാര്യം ബില്‍ നിയമസഭയില്‍ വരുമ്പോള്‍ ചര്‍ച്ച ചെയ്യാം എന്നായിരുന്നു സി.പി.എം നിലപാട്. നട്ടെല്ലൊടിച്ച് ചാകാന്‍ ഇട്ടിരിക്കുന്ന ഉടുമ്പ് അവസാനം വാലനക്കുന്നത് പോലെ സി.പി.ഐ പ്രതികരിച്ചെങ്കിലും ശക്തമായി നിലപാട് എടുക്കാനോ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാനോ അവര്‍ക്കായില്ല. മുസ്ലീം ലീഗ് മന്ത്രിസഭാ പ്രവേശനത്തിന് തയ്യാറെടുത്ത് നില്‍ക്കുമ്പോള്‍ പ്രതിഷേധമുയര്‍ത്തിയാല്‍ ഉള്ള സ്ഥാനം പോകുമെന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടാകില്ലെന്ന് നിയമസഭാകക്ഷി നേതാവായ കെ.രാജനും മറ്റ് മന്ത്രിമാരും തിരിച്ചറിഞ്ഞതാണോ വിജയകരമായ പിന്‍മാറ്റത്തിനും കീഴടങ്ങലിനും കാരണമെന്ന് അറിയില്ല. 25 വര്‍ഷം നിലനിന്നിരുന്ന ലോകായുക്ത നിയമം ഇ.കെ.നായനാര്‍ അടക്കം ഇന്ത്യയിലെ ഏറ്റവും മികച്ച അഴിമതി നിരോധന നിയമം എന്ന് പ്രകീര്‍ത്തിച്ചതാണ്. ആരെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ഭയക്കുന്നത്. അഴിമതിക്ക് തുറന്ന ലൈസന്‍സ് ആയല്ലേ ഈ നിയമഭേദഗതിയും നടപ്പിലാക്കുന്നത്? കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഈ ഓര്‍ഡിനന്‍സ് ബില്ലാക്കി ചര്‍ച്ചക്ക് കൊണ്ടുവരാമായിരുന്നല്ലോ. എന്തുകൊണ്ട് അത് ചെയ്യാതെ എല്ലാ കോടതിവിധികളും കാറ്റില്‍ പറത്തി വീണ്ടും വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കി ആശാസ്യമല്ലാത്ത ഈ നിയമം കേരള ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കണം? ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അശ്ലീലമാകുന്നത്.
ഉറപ്പാണ് എല്‍.ഡി.എഫ് എന്നായിരുന്നു പിണറായിയുടെ രണ്ടാംവരവിലെ മുദ്രാവാക്യം. പക്ഷേ, ചുരുങ്ങിയ കാലത്തിനുള്ളില്‍ ആ മുദ്രാവാക്യത്തിന് മലയാളികള്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നു. വെറുപ്പാണ് എല്‍.ഡി.എഫ് എന്ന പേരിലേക്ക് ആ മുദ്രാവാക്യം മാറുമ്പോള്‍ അത് ജനവികാരമാണ്, സാധാരണക്കാരന്റെ ഹൃദയവികാരമാണ് എന്ന് അറിയണം. കെ-റെയിലിന്റെ പേരില്‍ കേരളത്തില്‍ ഉടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ ശബ്ദത്തിന് രാഷ്ട്രീയമാനങ്ങളോ രാഷ്ട്രീയ പശ്ചാത്തലമോ ഇല്ല. പണ്ട് എക്‌സ്പ്രസ് ഹൈവേയെ എതിര്‍ത്തിരുന്ന സി.പി.എമ്മും ഇടുതുമുന്നണിയും ഇന്ന് സില്‍വര്‍ ലൈനിന്റെ പേരില്‍ കേരളത്തെ പാരിസ്ഥിതികമായി നശിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരുകാര്യം ഓര്‍മ്മവേണം. എന്നും ഇടതുപക്ഷ സഹയാത്രികരായിരുന്ന ഡോ. ആര്‍.വി.ജി മേനോന്‍, ഡോ. എം.പി.പരമേശ്വരന്‍, ഡോ. എം.കണ്ണന്‍ തുടങ്ങി നിരവധി ബുദ്ധിജീവികളും വ്യക്തികളും അതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ലോകത്ത് എല്ലായിടത്തും ഹൈ സ്പീഡ് തീവണ്ടികള്‍ ആരംഭിച്ചിട്ടുണ്ട്. അവയെല്ലാം നിലവിലുള്ള ബ്രോഡ് ഗേജ് സര്‍വ്വീസിനോടോ മീറ്റര്‍ഗേജ് സര്‍വ്വീസിനോടോ ചേരത്തക്ക രീതിയില്‍ മാത്രമാണ് അത് വന്നത്. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഭാവനം ചെയ്യുന്ന സില്‍വര്‍ ലൈന്‍ സ്‌പെഷ്യല്‍ഗേജ് ആണ്. അത് മീറ്റര്‍ ഗേജുമല്ല, ബ്രോഡ്‌ഗേജുമല്ല. അത് നിലവിലുള്ള ഒരു റെയില്‍ സംവിധാനവുമായും ബന്ധപ്പെടുത്താന്‍ ആകുന്നതല്ല. ജപ്പാനിലെ ഒരു കമ്പനി മാത്രമാണ് ഇത് ഉല്പാദിപ്പിക്കുന്നത്. ആ ഒരു കമ്പനിയില്‍ നിന്നു മാത്രം പാളങ്ങളും ബോഗികളും വാങ്ങി കെ-റെയില്‍ നടപ്പാക്കാന്‍ പിടിക്കുന്ന വാശി അല്ലെങ്കില്‍ ശാഠ്യം അത് അശ്ലീലമാണ്. അത് കമ്മീഷന്റെയോ കോഴപ്പണത്തിന്റെയോ മണമുള്ള അശ്ലീലമാണെന്ന് കെ-റെയില്‍ വിരുദ്ധ സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത് തള്ളാനാകുന്നില്ല. ഇന്ന് എല്ലാം മനസ്സിലാക്കുന്ന മലയാളികള്‍ കരുതുന്നത് ഒരുപക്ഷേ, ഭാരതത്തിലെ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് ഭരണം ഇതോടെ അവസാനിക്കും എന്നുതന്നെയാണ്. ആ ഉറപ്പാണ് ഇന്ന് മലയാളികളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. രാജാവ് നഗ്നനാണെന്ന് തുറന്നുപറയാന്‍ ശേഷിയുള്ള ഒരു പ്രതിപക്ഷം 40 അംഗങ്ങള്‍ ഉണ്ടായിട്ടും യു.ഡി.എഫില്‍ ഇല്ല എന്ന സത്യവും നമ്മള്‍ തിരിച്ചറിയുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു വേണ്ടി സി.പി. എമ്മിന്റെ, ഏ.കെ.ജി.സെന്ററിന്റെ ഉമ്മറക്കോലായില്‍ കാത്തുകിടക്കുന്ന മുസ്ലീം ലീഗ് ഉള്ളിടത്തോളം യു.ഡി.എഫ് ഒരിക്കലും ഇനി മടങ്ങിവരില്ല. യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഒരു മൂന്നാം ബദലിന് വഴിയൊരുക്കിയില്ലെങ്കില്‍ കേരളത്തിന് സര്‍വ്വനാശമായിരിക്കും പിണറായി എന്ന അശ്ലീലം നല്‍കുക. പിണറായി കാരണഭൂതനാകുന്നത് കേരളത്തിന്റെ വില്‍പ്പനയ്ക്കും സാധാരണക്കാരുടെ ജീവിതത്തിന്റെ തകര്‍ച്ചയ്ക്കുമാണ്.