പണിമുടക്കിനിടെ പാവപ്പെട്ട ഓട്ടോ ഡ്രൈവറെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും സഖാക്കള്‍ മര്‍ദ്ദിച്ചതുപോലെ സമരത്തിനാഹ്വാനം ചെയ്ത എളമരം കരീമിന്റെ മൂക്കത്തടിക്കണം എന്ന് ഒരു ചാനല്‍ അവതാരകന്‍ പറഞ്ഞത് കേട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഞെട്ടിപ്പോയി. അവതാരകന്‍ പറഞ്ഞതുകേട്ട് ആരെങ്കിലും കരീമിനെ ആക്രമിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന ഉല്‍ക്കണ്ഠയായിരുന്നു സഖാവിന്. എന്തൊരു വേദനിക്കുന്ന മനസ്സ്, അല്ലേ? വേണമെങ്കില്‍ പോലീസ് സ്റ്റേഷനകത്ത് വെച്ചും ബോംബുണ്ടാക്കും എന്ന് പരസ്യമായി പ്രസംഗിച്ചത് ഇതേ സഖാവായിരുന്നു. ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ട് കുട്ടി സഖാക്കള്‍ ബോംബു ഫാക്ടറി തുടങ്ങിയതിന്റെ ഫലമല്ലേ തലശ്ശേരിയിലെ ചോരപ്പുഴകള്‍? അന്നൊന്നും ഇത്ര ഉല്‍ക്കണ്ഠ ഈ സഖാവില്‍ കണ്ടിട്ടില്ല. മറിച്ച് മറ്റുള്ളവരുടെ ചോര കണ്ടതിലുള്ള ആഹ്ലാദം ആ കണ്ണില്‍ ഉണ്ടായിരുന്നു താനും.
നാഴികയ്ക്ക് നാല്പതുവട്ടം ആര്‍.എസ്.എസ്. സംസ്ഥാനത്ത് കലാപത്തിന് ഒരുങ്ങുന്നു എന്ന് അപസ്മാരരോഗിയെപ്പോലെ പുലമ്പുന്നയാളാണ് ബാലകൃഷ്ണന്‍ സഖാവ്. ഇതു കേട്ടല്ലേ സഖാക്കള്‍ കിട്ടുന്ന അവസരത്തിലൊക്കെ ആര്‍.എസ്.എസ്സുകാരെ വകവരുത്തിയത്? ദല്‍ഹിയില്‍ ഏ.കെ.ജി സെന്ററില്‍ ഏതോ രണ്ടുപേര്‍ യച്ചൂരിയോട് ചോദ്യം ചോദിച്ചതിന് ആര്‍.എസ്.എസ്സുകാര്‍ സി.പി.എം ഓഫീസ് അക്രമിച്ചു എന്നു പ്രചരണമഴിച്ചുവിട്ടതില്‍ ഈ ബാലകൃഷ്ണന്‍ സഖാവിനും പങ്കുണ്ട്. അതിന്റെ ഫലമായി എത്ര സംഘകാര്യാലയങ്ങളും ബി.ജെ.പി ഓഫീസുകളുമാണ് അടിച്ചു തകര്‍ത്തത്. അന്നൊന്നും ഇത്ര ഉല്‍ക്കണ്ഠ സഖാവിനു കണ്ടില്ലല്ലോ. പാര്‍ട്ടിക്കാരെക്കുറിച്ചു പറയുമ്പോള്‍ മാത്രം ചോര തിളയ്ക്കുകയും മറ്റുള്ളവരെ അക്രമിക്കാന്‍ അണികളെ പ്രേരിപ്പിച്ചു വിടുകയും ചെയ്യുന്ന ഇത്തരം നേതാക്കളുടെ നാവിനാണ് ആദ്യം ചികിത്സ വേണ്ടത്.