സ്വന്തക്കാരായിട്ടും, മുഖ്യമന്ത്രി വിജയന്‍ സഖാവ് മുന്‍പ് പത്രക്കാരെ ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് ആട്ടി പുറത്താക്കി. ഡിഫിയുടെ സജീവപ്രവര്‍ത്തകയായിട്ടും മാന്‍സിയ ശ്യാം കല്യാണ്‍ എന്ന നര്‍ത്തകിയോട് ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിലെ ഇടതു ദേവസ്വം അധികൃതര്‍ പറഞ്ഞതും കടക്ക് പുറത്ത് എന്നു തന്നെയായിരുന്നു. പത്രക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് സഖാക്കളുടെ ആട്ടും തുപ്പും മാത്രമല്ല അടിയും ഇടിയും കിട്ടാറുണ്ട്. എന്നാലും ഇടതിന്റെ മൂടുതാങ്ങാനാണ് തങ്ങളുടെ വിധിയെന്നു നിശ്ചയിച്ചവരാണവര്‍. മാന്‍സിയയ്ക്ക് കിട്ടിയത് അപ്രതീക്ഷിതമായ ഇരുട്ടടിയായിരുന്നു. ഭരതനാട്യം അവതരിപ്പിച്ചതിന്റെ പേരില്‍ ജിഹാദികള്‍ അവളെ ഇസ്ലാമിനു പുറത്താക്കി. അപ്പോഴും തന്റെ ചോര ചുവന്നതാണെന്നും അതിന്റെ നിറം കമ്മ്യൂണിസത്തിന്റേതാണെന്നും ഊറ്റം കൊണ്ടവളാണ് ആ കലാകാരി. കൂടല്‍മാണിക്യത്തെ ഇടത് ദേവസ്വക്കാര്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്റെ കമ്മ്യൂണിസ്റ്റ് ചോരയിലും മതമില്ലായ്മയിലും അവള്‍ ഊറ്റംകൊണ്ടു. എന്നാല്‍ ക്ഷണം നിരസിച്ചുകൊണ്ടുള്ള ചുകപ്പന്‍ കല്പന വന്നപ്പോഴാണ് ചുകപ്പിന് ഇസ്ലാമിക ജിഹാദിന്റെ പച്ചയുമായി കാര്യമായ നിറവ്യത്യാസമില്ലെന്നു ആ നര്‍ത്തകിയ്ക്ക് ബോധ്യമായത്. താന്‍ സവര്‍ണ ആഢ്യത്വമെന്നു പുച്ഛിച്ചതൊക്കെ തന്റെ വിശ്വാസമായ കമ്മ്യൂണിസത്തില്‍ നിന്നു തന്നെ നോക്കി പല്ലിളിക്കുന്നത് ആ കലാകാരി പച്ചയ്ക്ക് തന്നെ കണ്ടു.
അബ്രാഹ്‌മണ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളില്‍ നിയമിക്കുന്നത് തങ്ങളാണെന്ന് പുരപ്പുറത്തു കയറി പ്രസംഗിക്കുന്നവരാണ് മാര്‍ക്‌സിസ്റ്റു സഖാക്കള്‍. അവരാണ് നര്‍ത്തകിയായ മാന്‍സിയയെ വിളിച്ചുണര്‍ത്തി ഊണില്ല എന്നു പറഞ്ഞത്. മാന്‍സിയയെ വിലക്കിയ ഇടതുദേവസ്വത്തിനെതിരെ പ്രക്ഷോഭമുണ്ടാക്കാന്‍ ഒരു ഇടതു സാഹിത്യകാരനെയോ സാംസ്‌കാരിക നായകനെയോ കണ്ടില്ല. എന്തുപറ്റി ഈ സഖാക്കള്‍ക്ക് എന്ന് ചിന്തിക്കരുത്. അവര്‍ക്ക് മാന്‍സിയയ്‌ക്കൊപ്പം നില്‍ക്കാന്‍ ഭയമുണ്ട്. ജിഹാദികള്‍ മതത്തില്‍ നിന്നു പുറത്താക്കിയ ഒരാളെ താങ്ങി നടക്കാന്‍ സഖാക്കളുടെ ജീവഭയം അനുവദിക്കുന്നില്ല. ഡോ. നീനാപ്രസാദിന്റെ നൃത്തപരിപാടിയ്ക്ക് വിലക്കു കല്പിച്ച കലാം പാഷ എന്ന ജില്ലാ ജഡ്ജിക്കെതിരെ നാമമാത്ര പ്രതികരണമേ സഖാക്കളില്‍ നിന്നുണ്ടായിട്ടുള്ളൂ എന്നതും മറന്നുപോകരുത്.