നവമാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ ജനകീയമാക്കിയ കാലത്താണ് നാം ജീവിക്കുന്നത്. പത്രാധിപരും റിപ്പോര്‍ട്ടറും പത്രമുതലാളിയുമെല്ലാം ഒരാളാകുമ്പോള്‍ ലഭിക്കുന്ന പരിധിയില്ലാത്ത സ്വാതന്ത്ര്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ അനുഭവിക്കുന്നത്. സ്വാതന്ത്ര്യം മനുഷ്യന്റെ നൈസര്‍ഗ്ഗിക അഭിവാഞ്ഛയാണെങ്കിലും നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം അപകടങ്ങള്‍ ഉണ്ടാക്കും എന്നുതന്നെയാണ് അനുഭവം. അതുതന്നെയാവാം സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു എന്ന് സുപ്രീം കോടതി നിരീക്ഷിക്കുവാന്‍ കാരണം. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ എപ്പോള്‍ മാര്‍ഗ്ഗരേഖയുണ്ടാക്കുമെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ആവശ്യപ്പെട്ടിരിക്കുകയാണ്.
1990 കളോടെ ലോകം മുഴുവന്‍ മാറ്റിമറിച്ചുകൊണ്ടാണ് ഇന്റര്‍നെറ്റിന്റെ വ്യാപനം സംഭവിച്ചത്. ലോകത്തെ ഒരു ഗ്രാമമാക്കി മാറ്റിയ വിവരവിനിമയത്തിന്റെ വിപ്ലവമാണ് പിന്നീട് സംഭവിച്ചത്. ഏത് ശാസ്ത്രീയ കണ്ടുപിടുത്തവും മാനവകുലത്തിന് ഉപകാരപ്രദവും പിന്നീട് ഉപദ്രവകരവുമാക്കാന്‍ മനുഷ്യന് കഴിയുമെന്നത് ചരിത്രമാണ്. ഇന്റര്‍നെറ്റിന്റെ വ്യാപനം വിവരവിനിമയത്തെ വിരല്‍തുമ്പിലെത്തിച്ചു എന്നതിന്റെ ഉദാഹരണമാണ് ഫെയ്‌സ്ബുക്കും വാട്ട്‌സ് ആപ്പും ട്വിറ്ററും ഇന്‍സ്റ്റാഗ്രാമും എല്ലാം. വ്യക്തിപരവും സാമൂഹ്യവുമായ ഏത് കാര്യത്തിനും ഇന്ന് ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നത് ഈ സമൂഹമാധ്യമങ്ങളെയാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വ്യക്തിഹത്യകളും കൃത്രിമ പ്രതിച്ഛായ സൃഷ്ടിക്കലുമെല്ലാം ചേര്‍ന്ന് സാമൂഹ്യജീവിതത്തെ കലുഷിതമാക്കി തുടങ്ങിയപ്പോഴാണ് പ്രശ്‌നം കോടതിയുടെ മുന്നിലേക്ക് എത്തിയത്. സാമൂഹ്യദ്രോഹികള്‍ക്കും കുറ്റവാസനയുള്ളവര്‍ക്കും വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കി നുണ പ്രചരണങ്ങള്‍ നടത്താനും വ്യക്തിഹത്യകള്‍ ചെയ്യാനുമെല്ലാമുള്ള ഒളിയിടമായി സമൂഹമാധ്യമം അധഃപതിച്ചു എന്നിടത്താണ് പ്രശ്‌നത്തിന്റെ മര്‍മ്മം കിടക്കുന്നത്. നിയമസംവിധാനങ്ങളില്‍ പഴുതടച്ച സൈബര്‍ലോ ഉണ്ടാകേണ്ടിയിരിക്കുന്നു.
പ്രകൃതിദുരന്തവും മറ്റും ഉണ്ടാകുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ ജനോപകാരപ്രദമാകുന്നതിന്റെ ഉദാഹരണങ്ങള്‍ കഴിഞ്ഞ വെള്ളപ്പൊക്കസമയത്ത് കേരളം കണ്ടതാണ്. അതേപോലെതന്നെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പ്രളയത്തിന്റെ മറവില്‍ പണപ്പിരിവ് നടത്തുന്നതും നാം കണ്ടു. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൗലിക സവിശേഷതയാണ്. പക്ഷെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ന് ആര്‍ക്കും ആരെയും വിമര്‍ശനമെന്ന പേരില്‍ എന്തും പറയാം എന്ന അവസ്ഥ ആശാസ്യമല്ല. സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് പലപ്പോഴും വിമര്‍ശനമെന്ന പേരില്‍ വ്യക്തിഹത്യകളാണ്. നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടും പറയുന്നത് കളവാണ് എന്ന് അറിയുന്നതുകൊണ്ടും വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ‘പോരാളി ഷാജിമാര്‍’ വിലസുന്ന കാലമാണ്. വ്യക്തികളെപ്പോലെതന്നെ ചില രാഷ്ട്രീയപാര്‍ട്ടികളും കളവുപറയാനും പ്രചരിപ്പിക്കാനും വ്യക്തിഹത്യകള്‍ നടത്താനുമായി വ്യാജ അക്കൗണ്ടുകളില്‍ തങ്ങളുടെ സൈബര്‍ പടയെ വിന്യസിച്ചിരിക്കുന്നു എന്നതാണ് സത്യം. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന നുണപ്രചരണം ഒരു കുറ്റമായി കണ്ട് നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. രാജ്യസുരക്ഷയെ വരെ അപകടത്തിലാക്കുംവിധമുള്ള പ്രചരണങ്ങള്‍ ചില രാഷ്ട്രീയപാര്‍ട്ടികളും വര്‍ഗ്ഗീയ ഭീകരസംഘടനകളും ചേര്‍ന്ന് നടത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ജമ്മുകാശ്മീരിനെ ഭാരതയൂണിയനില്‍ ലയിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിനെതിരെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന സമൂഹമാധ്യമപ്രചരണങ്ങള്‍ രാജ്യസുരക്ഷയ്ക്ക് വരെ വെല്ലുവിളി ഉയര്‍ത്തുന്നതും മതവര്‍ഗ്ഗീയചേരിതിരിവുണ്ടാക്കുംവിധം ഉള്ളതുമാണ് എന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഇത്തരം സാഹചര്യത്തിലാണ്, ”സമൂഹമാധ്യമങ്ങളുടെ നിയന്ത്രണം അനിവാര്യമായിരിക്കുകയാണ്. ദുരുപയോഗം തടയാന്‍ എത്രയും വേഗം സര്‍ക്കാര്‍ ഇടപെടണം. ഇന്റര്‍നെറ്റിനെയല്ല, രാജ്യസുരക്ഷയെക്കുറിച്ചാണ് നമുക്ക് ആശങ്കവേണ്ടത്” എന്ന് സുപ്രീംകോടതി പറഞ്ഞത്.
അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലേര്‍പ്പെടുത്തുന്ന നിയന്ത്രണം എന്നു പറയുന്നവര്‍ ഉണ്ട്. ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങളിലൊന്നാണ് അഭിപ്രായസ്വാതന്ത്ര്യം എന്നും അതിനെ നിയന്ത്രിക്കാനുള്ള ഏതു ശ്രമവും ഫാസിസത്തിന്റെ വരവറിയിക്കലാണ് എന്നും വിലപിക്കുന്ന ഇടത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള ഒരു രാജ്യത്തും ജനാധിപത്യമോ അഭിപ്രായസ്വാതന്ത്ര്യമോ നിലനില്‍ക്കുന്നില്ല എന്ന സത്യം നമ്മള്‍ തിരിച്ചറിയണം. ഫാസിസം വരുന്നേ എന്ന് അലമുറയിടുന്ന ഇത്തരക്കാര്‍ക്ക് മേല്‍ ക്കൈ ലഭിക്കുന്ന എല്ലാ മണ്ഡലങ്ങളിലും യഥാര്‍ത്ഥ ഫാസിസമെന്തെന്ന് അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നു. സൈബര്‍ ഇടങ്ങളിലെ പരിധി ഇല്ലാത്ത സ്വാതന്ത്ര്യം രാജ്യത്ത് അരാജകാവസ്ഥ ഉണ്ടാക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമാണ് ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്. കത്ത്വസംഭവത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ ഇതിന് ഉദാഹരണമായിരുന്നു. ഇസ്ലാമിക ഭീകരവാദികളും കമ്മ്യൂണിസ്റ്റുകളും കൈകോര്‍ത്ത് നടത്തിയ സമൂഹമാധ്യമങ്ങളിലെ ഹിന്ദുവിരുദ്ധ പ്രചരണങ്ങള്‍ തെരുവുകളില്‍ അഴിഞ്ഞാടിയത് ഏത് പ്രകാരത്തിലായിരുന്നു എന്ന് മലയാളികള്‍ മറന്നിട്ടുണ്ടാവില്ല.
സാമൂഹ്യവിരുദ്ധരും തീവ്രവാദികളും വര്‍ഗ്ഗീയവാദികളും വ്യാജ അക്കൗണ്ടുകളിലൂടെയാണ് തങ്ങളുടെ വിഷം ചീറ്റുന്ന നുണകള്‍ പലപ്പോഴും പ്രചരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ നുണ പ്രചരിപ്പിയ്ക്കുന്ന തെമ്മാടികള്‍ക്ക് നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് വിവിധ ഹൈക്കോടതികളില്‍ ഉള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ഫെയ്‌സ് ബുക്ക് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണനയ്‌ക്കെടുത്തുകൊണ്ട് നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് മാര്‍ഗ്ഗരേഖ ഉണ്ടാക്കിയേ മതിയാകു എന്ന് കോടതി അസന്നിഗ്ദ്ധമായി പറഞ്ഞുകഴിഞ്ഞു. ഇനി പന്ത് കേന്ദ്രസര്‍ക്കാരിന്റെ കളത്തിലാണ്. വ്യക്തികളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും രാജ്യത്തിന്റെ പരമാധികാരത്തിനും കോട്ടം തട്ടാത്തവിധം ഒരു നയരൂപീകരണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനാവും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യം പോലെ തന്നെ പരമപ്രധാനമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും ജനങ്ങളുടെ സൈ്വരജീവിതവുമെന്ന് തിരിച്ചറിയുന്ന ഏതൊരുവനും സുപ്രീംകോടതിയുടെ പരമാര്‍ശങ്ങളെ ഗൗരവമായി കാണുകതന്നെ ചെ യ്യും. സാമൂഹ്യജീവിതത്തില്‍ എന്ന പോലെ സാ മൂഹ്യമാധ്യമങ്ങളിലും പരിധിയില്ലാത്ത സ്വാത ന്ത്ര്യം അരാജകത്വം ഉണ്ടാക്കും എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങള്‍ നല്‍കുന്ന സാധ്യതകള്‍ക്കൊപ്പം അത് കൈകാര്യം ചെയ്യുന്നവര്‍ക്ക് ചില ബാധ്യതയും ഉണ്ടെന്ന് നാം മനസ്സിലാക്കിയേ മതിയാകൂ.