കലാകൗമുദി (ഫെബ്രുവരി 6) യില്‍ കാമുവിന്റെ നോവലായ ‘ദ പ്ലേഗിനെ’ ക്കുറിച്ച് കെ. ജയകുമാറും പാബ്ലോ നെരൂദയെക്കുറിച്ച് മധുവാസുദേവനും എഴുതിയിരിക്കുന്നു. കെ.ജയകുമാര്‍ ലേഖനമാണെഴുതിയിരിക്കുന്നതെങ്കില്‍ മധുവാസുദേവന്‍ കവിതയാണെഴുതിയിരിക്കുന്നത്.
റിക്കാര്‍ഡോ എലീസര്‍ നെഫ്ത്താലി റേയ്‌സ് ബസോള്‍ട്ടോ (Recardo Eliecer Neftali Reyes Basoaltto) എന്ന ലാറ്റിനമേരിക്കന്‍ രീതിയിലുള്ള നീണ്ട പേരുള്ള നെരൂദ അദ്ദേഹത്തിന്റെ ജന്മനാടുകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്നത് കേരളത്തിലായിരിക്കും. 1964-ല്‍ ജീന്‍പോള്‍ സാര്‍ത്ര് നൊബേല്‍ സമ്മാനം നിരസിച്ചുകൊണ്ടു പറഞ്ഞ കാരണങ്ങളില്‍ ഒന്ന് തന്നെക്കാള്‍ അര്‍ഹതയുള്ള നെരൂദയെ മനഃപൂര്‍വ്വം സ്വീഡിഷ് അക്കാദമി തഴയുന്നു എന്നായിരുന്നുവത്രേ! ചിലിയില്‍ ജനിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അംബാസിഡറായി ജോലി ചെയ്ത വിശ്രുതനായ ഈ ഇടതുപക്ഷ കവിയുടെ മാസ്റ്റര്‍ പീസ് 15000 ത്തിലധികം വരികളുള്ള 231 കവിതകളുടെ സമാഹാരമായ ‘കാന്റേ ജനറല്‍’ ആണ്. അതിനു മലയാളത്തില്‍ തര്‍ജ്ജമയുണ്ടോ എന്നറിയില്ല.
മലയാളികള്‍ക്കു നെരൂദ ഒരു കൂട്ടം പ്രണയകവിതകളുടെ പൈങ്കിളിക്കവിയാണ്. എല്ലാ വലിയ കവികളുടെയും ദുര്‍ബലമായ രചനകളാണ് സമൂഹം കൊണ്ടാടാറുള്ളത്. അത്തരത്തിലുള്ള, കാര്യമായ കാവ്യസങ്കേതങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലാത്ത ഒന്നാണ് നെരുദയുടെ’Tonight I can write the saddest lines’ പാശ്ചാത്യമായ എല്ലാം ‘ഭയങ്കര’മെന്ന് ഭാവിച്ച് ബൗദ്ധികനാട്യം കാണിക്കുന്ന മലയാളിയുടെ ഇഷ്ടവിഷയങ്ങളിലൊന്നാണ് നെരൂദ. ബ്രട്ടോള്‍ഡ് ബ്രക്ത്, മാക്‌സിം ഗോര്‍ക്കി, ലൂയി അല്‍തൂസര്‍ തുടങ്ങി കേരളത്തിലെ ഇടതുപക്ഷ നാട്യക്കാരുടെ രോമാഞ്ചങ്ങളിലൊന്നാണ് നെരൂദയും.
സ്പാനിഷ് ഭാഷയിലെഴുതിയിരുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തു വരുമ്പോഴേയ്ക്കും അതിന്റെ ഊര്‍ജ്ജമെല്ലാം ചോര്‍ന്നു പോയിട്ടുണ്ടാവും. വാക്കുകളുടെ ധ്വന്യാത്മകത ഒക്കെ നഷ്ടപ്പെട്ടിരിക്കും. ചെറിപ്പഴവും തക്കാളിയും ഉള്ളിച്ചെടിയും വെടിയുപ്പുമൊക്കെ ഇമേജുകളായി ഉപയോഗിക്കുന്ന നെരൂദന്‍ കവിതകള്‍ നമുക്ക് വലിയ ഒരളവുവരെ അന്യമായ ഒരു കാവ്യപരിസരത്തുനിന്നാണ് വരുന്നത്. എങ്കിലും എല്ലാം ഉള്‍ക്കൊണ്ടതായി നടിച്ച് നമ്മളങ്ങ് ആസ്വദിക്കുകയാണ് പതിവ്. മധുവാസുദേവനും നെരൂദയുടെ കവിതയെ ഹഠാല്‍ ആസ്വദിക്കുന്നു. അതില്‍ ലയിച്ചുചേരുന്നു. ഒരു സാധാരണ പ്രണയകവിത എന്നതില്‍ കവിഞ്ഞ് വലിയ പ്രത്യേകതകളൊന്നും ഈ കവിത വായിച്ചപ്പോള്‍ ഈ ലേഖകന് അനുഭവപ്പെട്ടിട്ടില്ല. അതില്‍ ഏറ്റവും കവിത്വം തുളുമ്പുന്ന വരികളായി നമുക്ക് അനുഭവപ്പെടുന്ന’Love is short forgetting is so long’ ‘And verse falls to the soul like dew to the pasture’ തുടങ്ങിയ ഭാഗങ്ങള്‍ പോലും ശരാശരിയ്ക്കപ്പുറം കടക്കുന്നില്ല. എങ്കിലും നമ്മള്‍ ആഘോഷിക്കുന്നു. മധുവിന്റെ കവിത ‘പാബ്ലോ നെരൂദ വിട്ടുപോയ വരികള്‍’ പ്രണയത്തെ വിമര്‍ശനാത്മകമായി ആദ്യം സമീപിക്കുന്നുവെങ്കിലും ഒടുവില്‍ കവിയോടൊപ്പം പ്രണയ സങ്കടങ്ങളില്‍ അവസാനിപ്പിക്കുകയാണ്. കടല്‍ കടന്നാണെങ്കിലും പുതിയ ചിലതു പറയാന്‍ കവി ശ്രമിക്കുന്നതിനെ അഭിനന്ദിക്കാം. പ്രണയം അയഥാര്‍ത്ഥമായ സങ്കല്പമാണെങ്കിലും അതില്ലെന്ന് തിരിച്ചറിഞ്ഞാല്‍ മനുഷ്യജീവിതം തന്നെ അസാധ്യമാകും. ചക്രവാളത്തിന്റെ അതിര്‍ത്തി തേടുന്നതു പോലെ പ്രണയത്തിനുവേണ്ടിയുള്ള വ്യര്‍ത്ഥമായ അന്വേഷണമാണ് ഓരോ മനുഷ്യജന്മവും. ആ പ്രതീക്ഷയില്‍ ജീവിച്ചു ജീവിച്ച് ഒടുവില്‍ ഇവിടം വിട്ടുപോകുന്നു.
കെ.ജയകുമാര്‍ കാമ്യുവിന്റെ പ്ലേഗിനെക്കുറിച്ചെഴുതിയിരിക്കുന്നു. അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും കേരളത്തില്‍ ചര്‍ച്ച ചെയ്തു മടുത്തതാണ് കാമ്യുവും കാഫ്കയും അയണസ്‌കോയും ഷെനെയുമൊക്കെ. യൂറോപ്പില്‍ 30 കളിലും 40 കളിലും പുറത്തുവന്ന അസ്തിത്വവാദസാഹിത്യം കേരളത്തിലെത്താന്‍ വീണ്ടും മുപ്പതു വര്‍ഷമെടുത്തു. എന്തിനേയും പ്രസ്ഥാനങ്ങളാക്കി വിഭജിക്കുന്ന പടിഞ്ഞാറന്‍ പ്രവണതയില്‍ നിന്നും വ്യത്യസ്തമാണ് നമ്മുടേത്. ജീവിതത്തിന്റെ പൊരുളും വ്യര്‍ത്ഥതയും നമുക്ക് പണ്ടു മുതലേയുള്ള അന്വേഷണങ്ങളാണ്. ആ അന്വേഷണത്തിനൊടുവില്‍ പ്രസാദാത്മകമായ വശം ഉയര്‍ത്തിപ്പിടിക്കാനാണ് നമ്മളെപ്പോഴും ശ്രമിച്ചിട്ടുള്ളത്. കാരണം മറ്റേത് അപകടകരമെന്ന തിരിച്ചറിവാണ്.
കൊറോണ മനുഷ്യവംശത്തെ പിടിച്ചു കുലുക്കുന്ന ഈ സന്ദര്‍ഭത്തില്‍ ‘പ്ലേഗ്’ നെ ഓര്‍ക്കുന്നത് നല്ലതുതന്നെ. വസൂരിയും കോളറയും പ്ലേഗും ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത പഴയകാലത്തെ പുതിയ സമൂഹം അറിയേണ്ടതാണ്. പ്ലേഗ് പോലെ ഒരു പകര്‍ച്ചവ്യാധി മനുഷ്യരുടെ ആന്തരികവും സാമൂഹികവുമായ അവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇത്ര സൂക്ഷ്മമായി തിരിച്ചറിയുന്ന കൃതികള്‍ നമ്മുടെ സാഹിത്യത്തില്‍ ഉണ്ടോ എന്നു സംശയം. പ്ലേഗ് കഴിഞ്ഞ് മനുഷ്യര്‍ വീണ്ടും ആഹ്ലാദത്തോടെ ഒരുമിക്കുമ്പോള്‍ നിര്‍വ്വികാരനായി അതു നോക്കിനില്‍ക്കുന്ന നായകന്‍ ഡോ.റിയൂ (ഞശലൗഃ) ഏതു ദുരന്തത്തേയും മനുഷ്യജീവിതം അതിജീവിക്കുമെന്ന തിരിച്ചറിവും മനുഷ്യജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള സൂചനയും നമുക്കുനല്‍കുന്നു. മനുഷ്യജന്മം തന്നെ നിരര്‍ത്ഥകമെന്ന് വിശ്വസിച്ചിരുന്ന എഴുത്തുകാരനാണ് അല്‍ബേര്‍ കാമ്യു (അഹയലൃ േഇമാൗ)െ. ക്ലാസിക്കുകള്‍ ഒരിക്കലും നമ്മളെ വിട്ടുപോകില്ല. പുതിയ വ്യാഖ്യാനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അവ വിധേയമായിക്കൊണ്ടിരിക്കും. സാഹിത്യതല്പരരായിട്ടുള്ളവര്‍ക്ക് എന്നും നൂതനമായ അനുഭവം പകരുന്ന കൃതികളില്‍ ഒന്നാണ് ‘പ്ലേഗും’.
കലാകൗമുദിയില്‍ കണ്ട മറ്റൊരു പ്രത്യേകത കാവാലം ശശികുമാറിന്റെ കവിതയാണ്. ത്യാഗവും ദേശസ്‌നേഹവും ജീവിത വ്രതമാക്കിമാറ്റിയ ഒരു വിഭാഗം മനുഷ്യസ്‌നേഹികളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ രചന. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ആദിശങ്കരന്റെ കാലം മുതലുള്ള ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി ചേര്‍ത്ത് പ്രൗഢമായ ഭാഷയില്‍ കാവാലം അവതരിപ്പിച്ചിരിക്കുന്നു. ഉള്ളടക്കം പോലെതന്നെ ആവിഷ്‌കാരവും ഉജ്ജ്വലം. ‘കാടുപിടിച്ചുകിടന്നകാല’ത്ത് ആദിശങ്കരന്‍ തുടങ്ങി വെച്ച നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുന്നവരെക്കുറിച്ച് മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ ഒരു കവിത വരിക എന്നത് അതിശയകരം തന്നെ. കഴിഞ്ഞ മഹാപ്രളയകാലത്ത് സേവാഭാരതിയുടെ കുറച്ചു പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വെള്ളത്തില്‍ വീണു മരിച്ചുപോയി. ഏതോ പെണ്‍കുട്ടിയ്ക്ക് വള്ളത്തില്‍ കയറാന്‍ ഒരു ചെറുപ്പക്കാരന്‍ മുതുകുകാട്ടിക്കൊടുത്തതിനെ വാതോരാതെ പുകഴ്ത്തിയ കേരളത്തിലെ മാധ്യമങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്വന്തം ജീവന്‍ തന്നെ ദാനം ചെയ്ത ഈ മഹാസേവകരെക്കുറിച്ച് ഒരു വാക്കുപോലും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ വലിയ വേദനതോന്നി. കേരളം എത്രമാത്രം അപകടകരമായ ദിശയിലേയ്ക്കാണ് സഞ്ചരിക്കുന്നത് എന്നോര്‍ത്തപ്പോള്‍ ഭയമാണുണ്ടായത്. നിസ്സാരവിഷയങ്ങളെ ചര്‍ച്ചക്കെടുത്ത് യഥാര്‍ത്ഥ അഴിമതികളെയും ക്രൂരതകളെയും വെള്ളപൂശുന്ന നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ നാടിന് അപമാനം തന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവിടെയാണ് കലാകൗമുദിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെ പുകഴ്ത്തിക്കൊണ്ട് ഒരു കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലാകൗമുദിയും കവിയും അഭിനന്ദനം അര്‍ഹിക്കുന്നു.
മലയാളത്തില്‍ ഭാഷാപണ്ഡിതന്മാരുടെ കുലം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു. ഇനി ശേഷിക്കുന്നതില്‍ പണ്ഡിതനെന്ന വാക്കിന് അര്‍ഹതയുള്ള ഒരാള്‍ ഡോ. വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍ സര്‍ ആണ്. അദ്ദേഹം ഭാഷയെ സംബന്ധിച്ച് ”ആകെ നാല്‍പ്പത്തി ഒന്‍പത് സ്വരം 13 വ്യഞ്ജനം 36” എന്നൊരു ലേഖനം എഴുതിയിരിക്കുന്നു. കുറച്ചുദിവസം മുമ്പ് ഈ പംക്തിയില്‍ മലയാളത്തിലെ അക്ഷരമാലയെ നിജപ്പെടുത്തി വ്യക്തത ഉണ്ടാക്കണമെന്ന് ഈ ലേഖകന്‍ പറഞ്ഞിരുന്നു. അന്ന് ചില ഭാഷാ പണ്ഡിതന്മാരില്‍ നിന്നും ഭാഷാസ്‌നേഹികളില്‍ നിന്നും പ്രതികരണങ്ങള്‍ ഉണ്ടായതില്‍ സന്തോഷമുണ്ട്.
ഭാഷയുടെ പ്രത്യേകതകള്‍ എടുത്തുകാട്ടിയും അക്ഷരമാലയ്ക്ക് കൃത്യമായ വ്യവസ്ഥ അവതരിപ്പിച്ചും പ്രബോധചന്ദ്രന്‍ നായര്‍ എഴുതിയിരിക്കുന്ന ലേഖനം നാതിദീര്‍ഘമെങ്കിലും കാര്യമാത്ര പ്രസക്തിയുള്ളതാണ്. ലേഖനത്തില്‍ ഇതെഴുതുന്ന ആളെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു സംശയത്തിന്റെ കാര്യം അദ്ദേഹം ഉന്നയിച്ചതു കണ്ടപ്പോള്‍ അതിരറ്റ ആനന്ദം തോന്നി. അത് ‘സംവൃതോകാരം’ എന്ന സംജ്ഞയാണ്. കാട്, നാട്, വീട്, ഒന്ന്, രണ്ട് തുടങ്ങിയവയിലൊക്കെ കാണുന്ന തുറന്ന ‘ഉ’ കാരത്തെ സംവൃതോകാരം എന്ന വാക്കുകൊണ്ടാണ് വ്യാകരണത്തില്‍ സൂചിപ്പിക്കുന്നത്. ‘സംവൃത’ എന്ന വാക്കിന് ചുറ്റപ്പെട്ട, മറയ്ക്കപ്പെട്ട, അടയ്ക്കപ്പെട്ട എന്നൊക്കെയാണര്‍ത്ഥം. കണ്ടു, നിന്നു, തിന്നു, കിടന്നു ഇതിലൊക്കെ കാണുന്ന ഉകാരമല്ലെ യഥാര്‍ത്ഥത്തില്‍ അടച്ചുച്ചരിക്കപ്പെടുന്ന ഉകാരം. അതിനാല്‍ കാട്, നാട് തുടങ്ങിയ പദങ്ങളിലെ ഉകാരത്തിന് യോജിക്കുന്നത് ‘വിവൃതോകാരം’ എന്ന പേരല്ലേ എന്ന സശയം ഹൈസ്‌കൂളില്‍ വ്യാകരണം പഠിക്കുന്ന കാലത്തേതന്നെ എന്നില്‍ ഉണ്ടായിട്ടുണ്ട്. വ്യാകരണവിഷയത്തില്‍ ഞാനൊരു പണ്ഡിതനല്ലാത്തതിനാല്‍ ആ പ്രശ്‌നം ഉന്നയിക്കാന്‍ ശ്രമിച്ചിട്ടില്ല. വ്യാകരണാദി വിഷയത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും ഉന്നതനായ വ്യക്തി തന്നെ ‘സംവൃതോകാരം’ ഒരു അശാസ്ത്രീയ സംജ്ഞയാണെന്ന് സൂചിപ്പിച്ചിരിക്കുന്നതു കണ്ടപ്പോള്‍ എന്റെ ചിന്ത സാര്‍ത്ഥകമായതായി അനുഭവപ്പെട്ടു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
ലിപി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഒരു സമിതിയെ നിയമിച്ചതായിക്കണ്ടു. അവര്‍ പഴയ ലിപിയെ അപ്പാടെ വലിച്ചെറിഞ്ഞ് എഴുത്തിനും കൂടി പുതിയ ലിപി ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചതായറിയുന്നു. അത് വിഡ്ഢിത്തമാണെന്നാണ് എന്റെ പക്ഷം. ഇംഗ്ലീഷില്‍ പ്രിന്റിങ്ങിനും എഴുത്തിനും രണ്ടു ലിപികളാണെന്നകാര്യം ഈ പണ്ഡിതന്മാര്‍ ഓര്‍ക്കുന്നില്ല എന്നു തോന്നുന്നു. ലോകത്തെല്ലാ ഭാഷയ്ക്കും എഴുത്തിനും അച്ചടിക്കും രണ്ടു ലിപികളുണ്ട്. എഴുത്തിലെ ലിപിയെ പരിഷ്‌ക്കരിച്ച് ഏകീകരിക്കുന്നത് ഭാഷയിലെ വൈവിധ്യത്തെ ഇല്ലാതാക്കും. ആ ഏകീകരണം നിലനില്‍ക്കില്ല. ക്രമേണ പഴയ ലിപിയിലേയ്ക്കുതന്നെ എഴുത്ത് മടങ്ങിപ്പോകും.ഭാഷ വൈയാകരണന്മാരുടെ നിയന്ത്രണത്തിനു നിന്നുകൊടുക്കില്ല.