2020ഒക്ടോബര്‍ 13. തിങ്കളാഴ്ച രാവിലെ 10 മണി. മുംബൈ നഗരത്തില്‍ ഒന്നാകെ വൈദ്യുതി നിലച്ചു. ട്രെയിനുകള്‍ ഓടാതായി. സ്‌റ്റോക്ക് മാര്‍ക്കറ്റ് അടച്ചു. ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനവും, ഓപ്പറേഷനുകളും ജനറേറ്ററുകളുടെ സഹായത്തോടെ നടത്തേണ്ടി വന്നു. പെട്രോള്‍ പമ്പുകളുടെ മുമ്പില്‍ നീണ്ട നിരകള്‍ പ്രത്യക്ഷപ്പെട്ടു. ബിസിനസ്സ്, സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. അപ്പാര്‍ട്ടുമെന്റുകളിലും ഓഫീസുകളിലും ചൂട് സഹിക്കവയ്യാതെ ജനം പൊറുതിമുട്ടി. ചുരുക്കത്തില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബെ പൂര്‍ണമായും നിശ്ചലമായി. രണ്ടു കോടിയോളം വരുന്ന പൗരന്മാരുടെ ജീവിതം ഒറ്റയടിക്ക് താറുമാറായി.
സാങ്കേതിക തകരാറുകള്‍ മൂലമാണ് വൈദ്യുതി നിലച്ചത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും അതിര്‍ത്തിക്കപ്പുറത്തെവിടെയോ നിന്നും ”മാള്‍വേര്‍” (കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍) ഉപയോഗിച്ച് നടത്തിയ ഒരു സൈബര്‍ ആക്രമണമാകാം അതെന്ന സംശയം ആദ്യമേതന്നെ ഉണ്ടായിരുന്നു. ”മുംബൈ ബ്ലാക്ക്ഔട്ട്”നെ കുറിച്ച് ഈ വര്‍ഷം ഫെബ്രുവരി മാസം ന്യുയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടും അത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലഡാക്കില്‍ ചൈനയുടെ കടന്നുകയറ്റ ശ്രമത്തിനെതിരെ ഇന്ത്യ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പില്‍ അരിശം പൂണ്ട പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഹാക്കിംഗ് ഗ്രൂപ്പുകളെ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തി മുംബൈ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (എം.എസ്.ഇ.ബി) സെര്‍വറുകളെ തകരാറാക്കി ഇന്ത്യക്ക് ഒരു താക്കീതു നല്‍കിയതാവാം അതെന്നായിരിന്നു ന്യുയോര്‍ക്ക് ടൈംസ് നടത്തിയ പഠനം കണ്ടെത്തിയത്. സൈബര്‍ ആക്രമണങ്ങളുടെ ഏറ്റവും വലിയ വിജയം തന്നെ പലപ്പോഴും അവയുടെ ഉറവിടം സംശയാതീതമായി കണ്ടെത്താന്‍ കഴിയില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന രാഷ്ട്രങ്ങള്‍ക്ക് നയതന്ത്രരീതിയിലോ, സൈനികമായോ ശത്രുപക്ഷത്തെ നേരിടാന്‍ ബുദ്ധിമുട്ട് ആണ്. പ്രതികരിക്കാനുള്ള ഏക വഴി മറ്റൊരു സൈബര്‍ ആക്രമണത്തിലൂടെ തിരിച്ചടിക്കുക മാത്രമാണ്..
അഞ്ചാം തലമുറ ഹൈബ്രിഡ് യുദ്ധം (Fifth Generation Hybrid warfare):
ആധുനിക കാലഘട്ടത്തില്‍ പലപ്പോഴും ശത്രുരാജ്യങ്ങള്‍ക്കിടയില്‍ യുദ്ധം നടക്കുന്നത് അതിര്‍ത്തികളില്‍ നിന്ന് അകലെയാണ്.അതിര്‍ത്തികളില്‍ നടക്കുന്ന പരമ്പരാഗതരീതിയിലുള്ള സൈനിക നടപടികള്‍ക്കുപരിയായി നയതന്ത്രം, രാഷ്ട്രീയം, ഭീകരാക്രമണം, ശത്രുപക്ഷത്തെ ജനതയെ ഭിന്നിപ്പിക്കുക, അവരുടെ മനോവീര്യം തകര്‍ക്കുക, അവര്‍ക്കിടയിലുള്ള ഐക്യത്തെ താറുമാറാക്കുക, കലാപം സൃഷ്ടിക്കുക, സമ്പദ്ഘടനയെ ദുര്‍ബലമാക്കുക തുടങ്ങിയ ക്രമരഹിതമായ പല വഴികളിലൂടെയും നടപ്പിലാക്കുന്ന ഹൈബ്രിഡ് (സങ്കര) യുദ്ധമുറകള്‍ നിര്‍വ്വചിക്കുക എളുപ്പമല്ല. ഹൈബ്രിഡ് യുദ്ധങ്ങള്‍ ഒരു പുതിയ കണ്ടുപിടുത്തമൊന്നുമല്ലെങ്കിലും ആധുനിക വിവര സാങ്കേതിക യുഗത്തില്‍ ഇത്തരം യുദ്ധമുറകള്‍ പ്രയോഗിക്കുന്നത് കൂടുതല്‍ എളുപ്പവും, ചെലവ് കുറഞ്ഞതുമായി മാറിയിരിക്കുന്നു. പലപ്പോഴും വൈവിധ്യങ്ങള്‍ നിറഞ്ഞ, നാനാത്വത്തില്‍ വിശ്വസിക്കുന്ന, ജനാധിപത്യഭരണ സംവിധാനമുള്ള, രാഷ്ട്രങ്ങളാണ് ഇത്തരം അസാധാരണ യുദ്ധരീതികള്‍ക്ക് എളുപ്പത്തില്‍ ഇരയാകുന്നത് എന്നത് സങ്കടകരമായ വസ്തുതയാണ്. 2016- ല്‍ അമേരിക്കയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലുകളും, ചൈനയ്ക്ക് ഇന്ത്യയിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ഉണ്ടെന്നു പറയപ്പെടുന്ന അവിഹിതമായ അടുപ്പവും ഇത്തരം അസാധാരണ യുദ്ധ തന്ത്രങ്ങളുടെ ഭാഗമായി കണക്കാക്കാം. സൈബര്‍ ആക്രമണം നടത്തി മറുപക്ഷത്തെ പവര്‍ ഗ്രിഡുകള്‍, ബാങ്കിംഗ് സെക്ടര്‍ തുടങ്ങിയ സുപ്രധാന മേഖലകളെ അലങ്കോലപ്പെടുത്തിയും, നിശ്ചലമാക്കിയും, ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കുപ്രചരണം നടത്തി ശത്രു രാജ്യത്തെ ജനതയെ മാനസികമായി തകര്‍ത്ത് അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കിയും എതിരാളിയെ അസ്ഥിരപ്പെടുത്താറുണ്ട്. ഇത്തരം ”സൂത്രപ്പണി”കളിലൂടെയാണ് പലപ്പോഴും ഹൈബ്രിഡ് യുദ്ധരീതികള്‍ ഒപ്പിച്ചെടുക്കുന്നതെങ്കിലും അവയ്ക്ക് പക്ഷെ ദൂരവ്യാപകമായ ആഘാതങ്ങള്‍ സൃഷ്ടിക്കാനാകും.
ഡ്രോണുകളും, മയക്കുമരുന്നും ഇത്തരം ഹൈബ്രിഡ് യുദ്ധങ്ങളില്‍ ചെലവ് കുറഞ്ഞ പടക്കോപ്പുകളായി മാറുന്നു. ഏതു വിധേനെയും, അതിന്റെ പ്രയോജനം എത്ര ചെറുതാണെങ്കിലും, ശത്രുരാജ്യത്തെ ബലഹീനമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് എല്ലാ നീക്കങ്ങളും നടത്തുക. സര്‍ക്കാരിന് പുറത്തുള്ള ഏജന്‍സികളെയും, സംഘടനകളെയുമൊക്കെയായിരിക്കും (Non state Actors) ഇത്തരം വിഘടന പ്രവര്‍ത്തങ്ങളുടെ ചുമതലകള്‍ ഏല്‍പ്പിക്കുക. അതുകൊണ്ട് തന്നെ പിടിക്കപെടുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് ”തടിയൂരല്‍” എളുപ്പമാകുകയും ചെയ്യും. അതേസമയം ശത്രുപക്ഷത്ത് നിന്നുള്ള സൈനികമായ തിരിച്ചടിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം. 2008 ല്‍ പാകിസ്ഥാനി രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ യുടെ നേതൃത്വത്തില്‍ കടല്‍ മാര്‍ഗ്ഗം നടത്തിയ മുംബൈ ഭീകരാക്രമണം തന്നെ ഏറ്റവും നല്ല ഉദാഹരണം. ബാലക്കോട്ടു ശൈലിയിലുള്ള പ്രത്യാക്രമണങ്ങള്‍ വളരെ സാഹസികവും, അപൂര്‍വമായിമാത്രം നടപ്പിലാക്കാന്‍ കഴിയുന്ന സൈനികനീക്കങ്ങളും ആണെന്നകാര്യം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
ഭാരതത്തിനെതിരെ ഇനിയുമൊരു യുദ്ധം നടത്തി ജയിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യമായ പാകിസ്താന്‍ പട്ടാളം കഴിഞ്ഞ മുപ്പതു വര്‍ഷമായി ജമ്മു-കാശ്മീരില്‍ നിരന്തരമായി ഇത്തരം അസാധാരണ യുദ്ധമുറകള്‍ പയറ്റി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ആയിരം ചെറുമുറിവുകളിലൂടെ രക്തമൂറ്റി ഇന്ത്യയെ നശിപ്പിക്കുക എന്ന പാക് പട്ടാളത്തിന്റെ പ്രഖ്യാപിത ലക്ഷ്യവുമായി എളുപ്പത്തില്‍ ചേര്‍ന്നു പോകുന്നതാണ് ഹൈബ്രിഡ് യുദ്ധമുറകള്‍. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ല എന്ന വ്യാജ പ്രചരണം നടത്തി ഭാരതീയരായ മുസ്ലിങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് നിരന്തരമായ ശ്രമം നടക്കുന്നുണ്ട്. കര്‍ഷക സമരം നടത്തിയ സിക്കുകര്‍ഷകരുടെ അമര്‍ഷം, വഴിതിരിച്ചുവിട്ടു അവരെ ഇന്ത്യാ വിരുദ്ധരാക്കാനുള്ള നീക്കങ്ങളും തകൃതിയായി നടത്തിയിട്ടുണ്ട്. 2019- ല്‍ ഉദ്ഘാടനം ചെയ്ത വളരെ വിശുദ്ധമെന്നു കരുതുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി” പോലും പാകിസ്ഥാന്‍ തന്ത്രപൂര്‍വ്വം ഭാരതത്തിനെതിരെ പ്രയോഗിക്കാനുള്ള തങ്ങളുടെ ആവനാഴിയിലെ മറ്റൊരു കരു ആക്കി മാറ്റുകയായിരുന്നു. ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും ഈ ഇടനാഴി വഴി പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന തീര്‍ഥാടനകേന്ദ്രമായ കര്‍ത്താര്‍പൂര്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയില്‍ എത്തിച്ചേരുന്ന സിഖുമതവിശ്വാസികളെ പ്രലോഭിപ്പിച്ച് ഖാലിസ്ഥാന്‍ അനുകൂലികള്‍ ആക്കി മാറ്റാനുള്ള നിരന്തര ശ്രമം നടന്നുവരികയാണ്. ഭാരതത്തില്‍ വളരെ സാഹോദര്യത്തോടെ വസിക്കുന്ന ഹിന്ദു-സിഖു മതക്കാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചു നേട്ടം കൊയ്യാനുള്ള ആ രാജ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ കടന്നുവരുന്ന ഏതൊരു തീര്‍ഥാടകനും ഞെട്ടലോടെ മാത്രം കാണുന്ന ഒരു വസ്തു ആ ഗുരുദ്വാരയില്‍ വളരെ പ്രാധാന്യത്തോടെ ചില്ലിട്ടു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1971 ലെ യുദ്ധത്തില്‍ ഭാരതീയ വായു സേന ഗുരുദ്വാര ബോംബിട്ടു തകര്‍ക്കാന്‍ ശ്രമിച്ചെന്നും പക്ഷെ ദൈവസഹായംകൊണ്ട് മാത്രം ആ ബോംബു പൊട്ടിത്തെറിച്ചു നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും അടിക്കുറിപ്പ് പറയുന്നു. പൊട്ടാതെ പോയെന്നു പറയുന്ന ഒരു ചെറു ബോംബ് ആണ് പ്രചാരവേലക്കായി ഈ ആരാധനാകേന്ദ്രത്തില്‍ പാകിസ്ഥാന്‍ ചില്ലിട്ട്‌നിര്‍ത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിനു സിക്കു സൈനികരും ഉന്നത ഓഫീസര്‍മാരും ഭാഗമായ ഭാരതീയ വായു സേന പ്രമുഖമായ ഒരു ഗുരുദ്വാര തകര്‍ക്കാന്‍ ശ്രമിച്ചു എന്നുള്ളത് എളുപ്പത്തില്‍ ചിലവാക്കാന്‍ ബുദ്ധിമുട്ടുള്ള പച്ചക്കള്ളം ആണെന്ന് ഇത് സ്ഥാപിച്ചവര്‍ക്ക് തന്നെ അറിയാം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും ഏതാനും നാഴികകള്‍ മാത്രം അകലെ വിജനമായി കിടക്കുന്ന ഒരു ഗ്രാമീണമേഖലയിലെ, പാടങ്ങള്‍ക്ക് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്രസിദ്ധമായ ഗുരുദ്വാര പിശക് പറ്റി ബോംബിടാനുള്ള സാധ്യതയും തീരെയില്ല. എന്നാല്‍ പിന്നെ പാകിസ്ഥാന്‍ എന്തിനാണ് ഇത്തരത്തിലുള്ള ഒരു സാഹസത്തിനു മുതിരുന്നത്? പ്രത്യേകിച്ചു ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ”ശാന്തിയുടെ ഇടനാഴി” ആയി മാറാന്‍ സാധ്യതയുണ്ടെന്നു കരുതുന്ന കര്‍ത്താര്‍പൂരിലെ പാവനമായ മണ്ണില്‍ എന്തിനാണ് കുടിപ്പകയുടെയും, വിദ്വേഷത്തിന്റെയും അടയാളങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്! ഹൈബ്രിഡ് യുദ്ധങ്ങളില്‍ അനൗചിത്യമായോ, അസംബന്ധമായോ, ഒന്നുമില്ലെന്നുള്ളതാണ് ദയനീയ സത്യം.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 2021 ഒക്ടോബര്‍ 24-ാം തീയതി നടന്ന ഇന്ത്യ പാകിസ്ഥാന്‍ ടി-20 മാച്ചിനു ശേഷം പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ഷെയിക്ക് റഷിദ് അഹമ്മദ് തങ്ങളുടെ ടീമിന്റെ വിജയം ഇസ്ലാമിന്റെ വിജയമാണെന്നും, പാകിസ്ഥാന്റെ വിജയം ഇന്ത്യയിലെ മുസ്ലിങ്ങളും ആഘോഷിക്കുന്നതായും പ്രഖ്യാപിച്ചതും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. സ്‌പോര്‍ട്‌സും കലയും സാഹിത്യവുമൊക്കെ മനുഷ്യര്‍ കൃത്രിമമായി നിര്‍മിക്കുന്ന അതിര്‍ത്തികള്‍ക്കും അതിര്‍വരമ്പുകള്‍ക്കുമുപരിയായി മാനവരാശിയെ ഒന്നിച്ചു നിര്‍ത്താന്‍ വേണ്ടിയാണെന്നാണ് കരുതുന്നത്. പക്ഷെ അധികാരം പൂര്‍ണ്ണമായും തങ്ങളില്‍ കേന്ദ്രീകരിച്ച പാക് സായുധസേനയുടെ പൊയ്മുഖമായി മാറിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഒരു ഇരുപതു ഓവര്‍ ക്രിക്കറ്റിനെ പോലും എങ്ങിനെ ഭാരതത്തിനെതിരെ പാക് പട്ടാളം നടത്തുന്ന ഹൈബ്രിഡ് യുദ്ധത്തിന്റെ ഭാഗമാക്കുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഇതിനകം ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിമാറിയ, (വെറുപ്പ് കലര്‍ന്ന സ്വരവും ശരീര ഭാഷയുമായി) റഷിദ് അഹമ്മദ് നടത്തിയ ആ പ്രസ്താവന. ഇന്ത്യക്കുമേലുള്ള ഏതു വിജയവും ഇസ്ലാമിന്റെ വിജയമായി ചിത്രീകരിച്ചു ഭാരതത്തിനു അകത്തും പുറത്തുമുള്ള ഇസ്ലാം മതവിശ്വാസികളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ പാകിസ്ഥാന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരില്‍ സ്ഥാപിതമായ ആ രാജ്യത്തിലുള്ളതിനെക്കള്‍ ഇസ്ലാം മത വിശ്വാസികള്‍ ഭാരതത്തില്‍ സുഖമായി വസിക്കുന്നു എന്ന വസ്തുത ഇതുവരെയും പാകിസ്ഥാന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സൗദിഅറേബ്യ, യു.എ.ഇ, ഇറാന്‍ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ ഭാരതവുമായി സൗഹൃദം തുടരുന്നത് ആഗോള ഇസ്ലാമിന്റെ ”അട്ടിപ്പേര്‍” അവകാശം ഏറ്റെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അരോചകമായ സംഗതിയാണ്. ബഹറിന്‍ അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ തങ്ങളുടെ ഏറ്റവും വലിയ ബഹുമതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയതുമായി ഇമ്രാന്‍ഖാനും സംഘത്തിനും ഇന്നുവരെ പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ശത്രുവിനെതിരെ പ്രയോഗിക്കാനുതകുന്ന എന്തും, ഏതും ഹൈബ്രിഡ് യുദ്ധങ്ങളില്‍ അവസരങ്ങളായി മാറുന്നതാണ്. പരമ്പരാഗത യുദ്ധങ്ങളില്‍ രാഷ്ട്രങ്ങള്‍ പാലിക്കേണ്ട ചില പെരുമാറ്റച്ചട്ടങ്ങളും മറ്റും ജനീവ ഉടമ്പടി പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുദ്ധത്തടവുകാര്‍, സാധാരണ പൗരന്മാര്‍, അസുഖബാധിതര്‍, മുറിവ് പറ്റിയവര്‍ തുടങ്ങിയവര്‍ക്ക് മാനുഷിക മൂല്യങ്ങള്‍ ഉറപ്പാക്കാനും സംരക്ഷണവും സുരക്ഷിതത്ത്വവും നല്‍കാനും അംഗ രാഷ്ട്രങ്ങള്‍ ബാധ്യസ്ഥരാണ്. അതേസമയം ഹൈബ്രിഡ് യുദ്ധമുറകളില്‍ അത്തരം ക്രമീകരണങ്ങള്‍ക്കൊന്നും പ്രസക്തിയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഹൈബ്രിഡ് യുദ്ധത്തെ എങ്ങിനെ പ്രതിരോധിക്കാം ?
പരമ്പരാഗതമായ യുദ്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദേശീയബോധമുള്ള ഏതൊരു പൗരനും ഹൈബ്രിഡ് യുദ്ധത്തില്‍ മാതൃരാഷ്ട്രത്തിന്റെ പടയാളി ആയി മാറുന്നു എന്നുള്ളതാണ് പരമ പ്രധാനമായ വസ്തുത. അതുകൊണ്ട് തന്നെ രാജ്യത്തെ പൗരന്മാര്‍ക്കേവര്‍ക്കും ഇത്തരം യുദ്ധമുറകളെക്കുറിച്ചു പൊതുവായ ഒരു ധാരണ അത്യാവശ്യമാണ്. രാഷ്ട്രത്തിനെതിരെ ശത്രു ഒരുക്കുന്ന കെണികളില്‍ സ്വയം വീഴാതെ നോക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്. ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും ഹൈബ്രിഡ് യുദ്ധമുറകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആയുധങ്ങളായി മാറിയിരിക്കുന്നു എന്ന് സൂചിപ്പിച്ചല്ലോ. അതുകൊണ്ടുതന്നെ പൗരന്മാരുടെ ”ഇന്റര്‍നെറ്റ്- സാമൂഹികമാധ്യമ” ഉപയോഗത്തിലെ ഉയര്‍ന്ന സാക്ഷരതയും, കൃത്യമായ പെരുമാറ്റച്ചട്ടങ്ങളും ഒരു പരിധിവരെ ഇത്തരം രാഷ്ടവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അറിയാതെ വീണുപോകാതെ നമ്മെ സംരക്ഷിക്കുന്നതാണ്. മുകളില്‍ സൂചിപ്പിച്ച ഇന്ത്യ-പാകിസ്ഥാന്‍ മാച്ചിനു ശേഷം ഇന്ത്യന്‍ കളിക്കാരനായ മുഹമ്മദ് ഷാമിയ്ക്ക് നേരെ രാജ്യത്തു വലിയ തോതിലുള്ള സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഉണ്ടായി . സ്വന്തം കളിക്കാരന്റെ മത വിശ്വാസങ്ങളെ ഉയര്‍ത്തിപിടിച്ചു ട്രോള്‍ ആക്രമണം നടത്തിയവര്‍ അവരറിയാതെ ശത്രുക്കളുടെ കൈകളിലെ പാവകള്‍ ആയി മാറുകയായിരുന്നു. അതേസമയം ഒരു കളിക്കാരനെ തിരഞ്ഞുപിടിച്ച് നടത്തിയ ഇത്തരം ട്രോളുകള്‍ക്ക് തുടക്കം കൊടുത്തതും, പ്രചോദനം നല്‍കിയതും അതിര്‍ത്തിക്കപ്പുറത്ത് നിന്നാകാനുള്ള സാധ്യതയും വളരെയധികമാണ്. പക്വതയുള്ള ഒരു ജനാധിപത്യരാജ്യം എന്ന ഭാരതത്തിന്റെ സല്‍പ്പേരിനുണ്ടാകുന്ന ചെറിയ കളങ്കം പോലും ശത്രു പക്ഷത്തിനു മുതല്‍ക്കൂട്ട് ആയി മാറുമെന്നു നാം ഓര്‍ക്കേണ്ടതുണ്ട്.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും, ബാങ്കുകളിലെയും മറ്റും കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ കൃത്യമായ സുരക്ഷ പ്രോട്ടോകോള്‍ പിന്തുടരുന്നു എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലുള്ള രാഷ്ട്രീയമായ ഭിന്നതകള്‍ രാഷ്ട്രവിരുദ്ധതയായി മാറാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ജനാധിപത്യരാഷ്ടങ്ങളില്‍ ”നാലാം എസ്റ്റേറ്റ്” ( Fourth Estate) എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ അഞ്ചാം തലമുറ ഹൈബ്രിഡ് യുദ്ധങ്ങളുടെ കാലത്ത് ചില സമാലോചനകള്‍ നടത്താന്‍ സ്വയം തയ്യാറാവേണ്ടതുണ്ട്. പത്രധര്‍മ്മം നിറവേറ്റുന്നതോടൊപ്പം തന്നെ തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ ശത്രു രാഷ്ട്രങ്ങളുടെ പ്രചാരവേലകള്‍ക്ക് ആക്കം കൂട്ടുന്നില്ല എന്നുറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കാശ്മീര്‍ പോലുള്ള സംഘര്‍ഷ മേഖലകളില്‍ നിന്നുള്ള വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഹൈബ്രിഡ് യുദ്ധങ്ങള്‍ക്ക് പ്രത്യേക സമയമോ , കാലമോ ഇല്ലെന്നിരിക്കെ പരമ്പരാഗത യുദ്ധത്തിന്റെ സമയത്തെടുക്കുന്ന അതേ ജാഗ്രത, സുരക്ഷ സംബന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ഏതു സമയത്തും കാണിക്കേണ്ടതുണ്ട്.