‘ഇല്ലാ ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യമാണിത്. അതുവച്ച് നോക്കുമ്പോള്‍ ലോകായുക്തയുടെ മുദ്രാവാക്യം മാറ്റിവിളിക്കാം ‘ഇല്ലാ ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഓര്‍മ്മകളിലൂടെ’. 22 വര്‍ഷം മുമ്പ് സ്ഥാപിതമായ ലോകായുക്ത മാത്രമായിരുന്നു പൊതുപ്രവര്‍ത്തകരുടെ അഴിമതിയും ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്കും പേടി സ്വപ്‌നമായിരുന്നത്. അത് മാറ്റാനാണ് നിയമസഭ ചേരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഓര്‍ഡിനന്‍സ് വഴി ലോകായുക്തയ്ക്ക് അകാലചരമം പ്രഖ്യാപിച്ചത്. ആവശ്യമെങ്കില്‍ കടിക്കാനും കഴിയുന്ന അധികാരമുണ്ടായിരുന്നത് ലോകായുക്തയില്‍ നിന്നും നീക്കാനുള്ളതാണ് ഓര്‍ഡിനന്‍സ്.
ഭരണനിര്‍വഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകള്‍ക്കുമെതിരെ ആര്‍ക്കും പണച്ചെലവില്ലാതെ ലോകായുക്തയെ സമീപിക്കാമായിരുന്നു. താമസംവിനാ പല കാര്യങ്ങളിലും പരിഹാരവുമുണ്ടായിട്ടുണ്ട്. ലോകായുക്ത നിയമ ഭേദഗതിയില്‍ കഴിഞ്ഞദിവസം കേരള സര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചതോടെ എല്ലാം പഴങ്കഥയായി. ഇനിയങ്ങോട്ട് ലോകായുക്ത എന്ന അര്‍ധ ജുഡീഷ്യല്‍ സ്ഥാപനത്തിന് വെറും ഓംബുഡ്‌സ്മാന്റെ ദൗത്യമേയുള്ളൂ. പ്രതിപക്ഷത്തിന്റെ എതിര്‍പ്പും ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ വിയോജിപ്പും അവഗണിച്ച് സിപിഎം നടത്തിയ ഓര്‍ഡിനന്‍സ് നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്കും പ്രവണതകള്‍ക്കും വഴിതുറക്കുമെന്ന് ഉറപ്പാണ്. ജനുവരി 19നാണ് മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. 22ന് ഗവര്‍ണറുടെ പരിഗണനയ്‌ക്കെത്തി. വിവാദമായപ്പോള്‍ അനുമതി നീണ്ടു. ഓര്‍ഡിനന്‍സ് ആയതിനാല്‍ നിയമസഭായോഗം ചേരാന്‍ തീരുമാനവുമായി. സഭ ചേരാന്‍ നിശ്ചയിച്ചതിനാല്‍ ഓര്‍ഡിനന്‍സ് വിവാദവും തീര്‍ന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും നിയസഭയെ അവഹേളിച്ചെന്ന പുതിയ ആരോപണവും ഉയര്‍ന്നു. അഴിമതിക്കേസില്‍ ലോകായുക്തയുടെ ഉത്തരവ് കൈമാറേണ്ടത് ഗവര്‍ണര്‍, മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്കാണ്.
ലോകായുക്ത നിയമത്തിലെ 3, 14 വകുപ്പുകളിലാണ് സര്‍ക്കാര്‍ ഭേദഗതി നിര്‍ദ്ദേശിച്ച് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചത്. നേരത്തെ, പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അഴിമതിയടക്കമുള്ള കുറ്റം തെളിഞ്ഞാല്‍ അവര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാമായിരുന്നു. ഭേദഗതിപ്രകാരം, ലോകായുക്ത കുറ്റക്കാരെന്ന് കണ്ടെത്തിയാലും ഹിയറിംഗിലൂടെ ആ വിധി തള്ളാനും സ്വീകരിക്കാനും മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ ‘മേലധികാരി’കള്‍ക്ക് സാധിക്കും. അഥവാ, ഒരു പ്രവര്‍ത്തകനോ ജനപ്രതിനിധിയോ അഴിമതി നടത്തിയത് സ്പഷ്ടമായി ലോകായുക്തയില്‍ തെളിഞ്ഞാല്‍പോലും, സര്‍ക്കാരിന്റെ താല്പര്യത്തിനനുസരിച്ച് മാത്രമേ വിധി നടപ്പാക്കാവൂ. കേവലം ഉപദേഷ്ടാവിന്റെ പണിമാത്രമാകും ലോകായുക്തക്കെന്ന് ചുരുക്കം. മറ്റൊരര്‍ത്ഥത്തില്‍, കഴിഞ്ഞ 22 വര്‍ഷമായി കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ജുഡീഷ്യല്‍ സംവിധാനം ഇനിയങ്ങോട്ട് നോക്കുകുത്തി മാത്രമാകും.
1999-ല്‍ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ മറ്റൊരു ഇടതു സര്‍ക്കാര്‍ തന്നെ ഈവിധം കൊല്ലാക്കൊല ചെയ്തത് ചരിത്രത്തിന്റെ വിധിവൈപരീത്യമാകാം. അന്ന് സഭയില്‍ അവതരിപ്പിച്ച കരടിലും ഈ ഭേദഗതി നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. പ്രസ്തുത സഭയിലെ ഭരണകക്ഷി അംഗങ്ങള്‍ തന്നെ അതിനെ എതിര്‍ത്തതിന്റെ ഫലമായാണ് 22 വര്‍ഷം ലോകായുക്ത താരതമ്യേന കുറ്റമറ്റൊരു മാതൃകാസ്ഥാപനമായി നിലനിന്നത്. അന്നത്തെ ആ നിലപാടിനെ തെറ്റായ സമീപനമായിട്ടാണ് സിപിഎം ഇപ്പോള്‍ കാണുന്നതെന്ന് തോന്നുന്നു. രണ്ട് പതിറ്റാണ്ടിലധികം നിലനിന്ന തെറ്റായ കീഴ്‌വഴക്കം ‘തിരുത്തു’ന്നുവെന്നാണ് അവരുടെ ന്യായം. ലോകായുക്തയുടെ ‘പരമമായ’ അധികാരം പൊതുപ്രവര്‍ത്തകരുടെ മൗലികാവകാശത്തെ പലവിധത്തില്‍ കവരുന്നുണ്ടത്രെ.
ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച് കെ.ടി. ജലീലിനെ സിപിഎം ഈ ചര്‍ച്ചയില്‍ ‘ഇര’യെന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ജലീലിന്റെ വാദം കേള്‍ക്കാതെ ലോകായുക്ത വിധി പറഞ്ഞുവെന്ന ന്യായത്തെ മുഖവിലക്കെടുത്താല്‍പ്പോലും, അതിന് മേല്‍ക്കോടതികളിലെത്തുംവരെയുള്ള ആയുസ്സേയുള്ളൂ. ജലീലിന്റെ വാദം കേട്ട ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയുമെല്ലാം ലോകായുക്ത വിധിയെ ശരിവച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരായ പരാതികളടക്കം ലോകായുക്ത പരിഗണിക്കാനിരിക്കുകയാണ്. സ്വരക്ഷ മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ നീക്കമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മാത്രമവുമല്ല, വി.സി. നിയമനത്തിലും രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ കേരള സര്‍വകലാശാല തള്ളിയതുമെല്ലാം സംസ്ഥാന സര്‍ക്കാരുമായി ഉടക്കിനില്‍ക്കുകയായിരുന്ന ഗവര്‍ണറുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടന്നതായും അവര്‍ സംശയമുന്നയിക്കുന്നുണ്ട്. ജലീലിനെ മുന്നില്‍ നിര്‍ത്തിയുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ന്യായീകരണങ്ങള്‍ കാണുമ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളെ മുഖവിലക്കെടുക്കാതിരിക്കാനാവില്ല.
ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച് സിപിഎം കേന്ദ്രങ്ങള്‍ നടത്തുന്ന ന്യായീകരണങ്ങളെ ഒരുവേള ശരിവച്ചാല്‍പോലും, ഓര്‍ഡിനന്‍സ് നീക്കത്തില്‍ തികഞ്ഞ അനൗചിത്യമുണ്ട്. ഒരര്‍ത്ഥത്തില്‍ ആ ഭേദഗതി ജനാധിപത്യ മര്യാദകളെ തച്ചുടക്കുന്നതുമാണ്. നിയമഭേദഗതി ആവശ്യമെങ്കില്‍ അത് സഭയില്‍ അവതരിപ്പിച്ച് വിശദമായ ചര്‍ച്ചയ്ക്കുശേഷം പാസ്സാക്കിയെടുക്കുന്നതായിരുന്നു മര്യാദ. മുന്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം എന്ന നിലയില്‍ പിണറായി സര്‍ക്കാരിന് അക്കാര്യത്തില്‍ അധികബാധ്യതയുണ്ട്. പക്ഷേ, അതെല്ലാം മറന്ന് സ്വന്തം സഖ്യകക്ഷികളെപ്പോലും ബോധ്യപ്പെടുത്താതെ നേരെ രാജ്ഭവനിലേക്ക് വച്ചുപിടിച്ചത് ദുരൂഹവും ഇടതുപാരമ്പര്യത്തിന് നിരക്കാത്തതുമാണ്. സിപിഐയുടെ വിയോജിപ്പിന് പിന്നില്‍ അതാണെന്ന് കരുതാനാണ് ന്യായം. ചുരുക്കത്തില്‍, വിജിലന്‍സിന്റെ ചിറകരിഞ്ഞതുപോലെ പിണറായി സര്‍ക്കാര്‍ ലോകായുക്തയെ വെറുമൊരു ‘കുരയ്ക്കും പട്ടി’യാക്കി മാറ്റിയിരിക്കുന്നു. പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും ഓഡിറ്റ് ചെയ്യാനുള്ള പൗരന്റെ ഏറ്റവും മികച്ചൊരു ആയുധമാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. ലോകായുക്തയുടെ അകാല നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയേ നിര്‍വാഹമുള്ളൂ.