ഇന്ത്യയുടെ ഏറ്റവും പരിചിതവും പ്രിയങ്കരവുമായ പാട്ടിന്റെ പേരായിരുന്നു ലത മങ്കേഷ്‌കര്‍. നമ്മുടെ സന്തോഷത്തിലും വിഷാദത്തിലും ഏകാന്തതയിലും ഭക്തിയിലും സ്വപ്‌നത്തിലും പ്രണയത്തിലുമൊക്കെ ഒപ്പമുണ്ടായിരുന്ന ലത. ഹൃദയങ്ങളില്‍ പടര്‍ന്ന സ്വരലത. കശ്മീര്‍ നിങ്ങളെടുത്തോളൂ, പകരം നിങ്ങളുടെ ലതയെ ഞങ്ങള്‍ക്ക് തരൂ എന്നു പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ പറഞ്ഞതായി ഒരു കഥയുണ്ട്. അതു ശരിയാണെങ്കിലും അല്ലെങ്കിലും ഒന്നുറപ്പ്. ഏതുതരം വിദ്വേഷത്തിന്റെയും അതിരുകളെ മായ്ച്ചുകളയാനുള്ള കരുത്ത് ലതാമങ്കേഷ്‌കറുടെ മാന്ത്രിക സ്വരത്തിനുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെപ്പോലെ പാകിസ്ഥാനും ആ സ്വരത്തെ ആദരിച്ചത്. പാടിപ്പാടി ഗിന്നസ്ബുക്കിന്റെ താളില്‍വരെ ഇടം പിടിച്ച ഈ ശബ്ദം ഏഴുപതിറ്റാണ്ടിലേറെയായി ഏതൊരു ഇന്ത്യാക്കാരന്റെയും ഇടനെഞ്ചിന്റെ ഈണമായിരുന്നു. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നൊഴുകിയ സ്വരത്തിനുടമയെ നമ്മള്‍ വാനമ്പാടിയെന്നു വിളിച്ചു ലാളിച്ചതും അതുകൊണ്ടുതന്നെ. മുപ്പത്തിയഞ്ചിലേറെ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലൂടെ ഏഴുപതിറ്റാണ്ടോളം ഇന്ത്യയുടെ ഹൃദയനാദമായ ശബ്ദമാണ് നിലച്ചത്. ഒടുവില്‍ ആ സ്വരം മാത്രം ബാക്കിയായി. നിലച്ചത് നാലുതലമുറകളെ പാട്ടിലാക്കിയ നാദവിസ്മയം. ഇനിയുമേറെ സംവത്സരങ്ങള്‍ ഇന്ത്യയുടെ വാനമ്പാടിയുടെ സ്വരം ഹൃദയങ്ങള്‍ കീഴടക്കുമെങ്കിലും ആ വിയോഗം ഉള്‍ക്കൊള്ളാന്‍ നാളേറെ വേണ്ടിവരും. 92-ാം വയസ്സില്‍ വിട.
1929 സപ്തംബര്‍ 28ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്തമകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലത ജനിച്ചത്. സംഗീതസംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗായികയും സംഗീതസംവിധായകയുമായ മീനഖാദികര്‍, ഗായിക ഉഷാ മങ്കേഷ്‌കര്‍, ഗായിക ആശാഭോസ്‌ലേ എന്നിവരാണ് സഹോദരങ്ങള്‍. പേരെടുത്ത സംഗീതജ്ഞനും നാടക കലാകാരനുമായിരുന്നു ദീനാനാഥ് മങ്കേഷ്‌കര്‍. പതിമൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു. വൈകാതെ സിനിമാ അഭിനയത്തിലേക്കെത്തി. പിന്നീട് പിന്നണി സംഗീതത്തിലേക്ക് തിരിഞ്ഞു. കുന്ദന്‍ലാല്‍ സൈഗാള്‍ പാടി അഭിനയിച്ച സിനിമകണ്ട് വീട്ടിലെത്തിയ ആ പെണ്‍കുട്ടി ഒരിക്കല്‍ ഇങ്ങനെ പ്രഖ്യാപിച്ചു. വലുതാകുമ്പോള്‍ ഞാന്‍ സൈഗാളിനെ വിവാഹം കഴിക്കും. വിവാഹം ചെയ്തില്ലെങ്കിലും പിന്നീട് സൈഗാളിലുമേറെ പ്രശസ്തി നേടി. ലതയുടെ നേര്‍ത്ത ശബ്ദം സിനിമയ്ക്കു യോജിച്ചതല്ലെന്ന് പറഞ്ഞ് തിരസ്‌കരിച്ച ഹിന്ദി സിനിമാലോകം അധികം വൈകാതെ അതിലെ മാന്ത്രികത തിരിച്ചറിയുക തന്നെ ചെയ്തു. 1949ല്‍ പുറത്തിറങ്ങിയ മഹലിയിലെ ”ആയേഗാ ആനെവാലാ….” എന്ന ഹിറ്റിനുശേഷം ലതയ്ക്ക് പിന്‍തിരിയാനുള്ള സമയമുണ്ടായിരുന്നില്ല. ”തോല്‍ക്കാന്‍ എനിക്കാവുമായിരുന്നില്ല” ഒരഭിമുഖത്തില്‍ ലത പറഞ്ഞു: അനേകം സംഗീതപ്രതിഭകള്‍ ആ പേരിനോട് ചേര്‍ന്നു നില്‍ക്കുന്നു. രചയിതാക്കള്‍, ഗായകര്‍, സംഗീതജ്ഞര്‍, സംഗീതസംവിധായകര്‍ എന്നിവര്‍ തീര്‍ത്ത വസന്തഭൂമിയില്‍ ലത തളിര്‍ത്തു, പൂവിട്ടു. ആ പാട്ടുകള്‍ ഹൃദയലതികകളായി ആസ്വാദകരുടെ മനസ്സില്‍ പടര്‍ന്നുകയറി. അന്‍പതുകളിലെ മധുബാലയും ദുഃഖപുത്രിയായ മീനാകുമാരിയും ലതയുടെ പാട്ടുകള്‍ പാടി തെളിഞ്ഞു കത്തിയത് തിരശ്ശീലയിലായിരുന്നില്ല. ജനഹൃദയങ്ങളിലായിരുന്നു. ലതയുടെ സ്വരത്തിന്റെ മാന്ത്രികതയില്‍ സിനിമകള്‍ വിജയിക്കുന്ന സ്ഥിതിയായി. അങ്ങനെ എത്രയെത്ര നിത്യസുന്ദരഗാനങ്ങള്‍. ആ പാട്ടുകള്‍ക്ക് പിന്നിലെ കണ്ണീരും കിനാവും ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.
സംഗീതത്തിന്റെ ഒരു തലമുറമാറ്റം നടക്കുകയായിരുന്നു. ഇന്ത്യന്‍ സംഗീതത്തിന്റെ വിസ്തൃതമായ ആകാശത്തേക്ക് പുതിയ പ്രതിഭകള്‍ പറന്നുവന്നു. ലതവരും മുമ്പേ മുകേഷ് വന്നു. മുഹമ്മദ് റഫി, കിഷോര്‍, ഹേമന്ത്കുമാര്‍, മന്നാഡെ എന്നിവരുടെ വരവ് ഹൃദ്യമായിരുന്നു. ആദ്യം കടന്നുവന്നത് ഹേമന്ത് ദാ ആയിരുന്നു. ലതയോടൊപ്പമാണ് ഗീതാദത്ത് വന്നത്. രാജകുമാരിയും ഷംസദ് ബീഗവും സൊഹ്‌റാഭായിയും പതുക്കെ പിന്നിലാവുകയായിരുന്നു. നൂര്‍ജഹാന്‍, പാകിസ്ഥാനിലേക്ക് പോയി. നടിയും ഗായികയുമായ സുരയ്യ തിരക്കുകാരണം ലതയെ പിന്നണിപാടാന്‍ ക്ഷണിച്ചു. സംഗീതത്തിന്റെ ശില്‍പങ്ങള്‍ നിര്‍മ്മിച്ചവര്‍ക്ക് വരമായിരുന്നു ലതയുടെ നാദം. നൗഷാദ് സജ്ജദ് ഹുസൈന്‍, ഹേമന്ത്കുമാര്‍, റോഷന്‍, ഖയാം, എസ്.ഡി.ബര്‍മന്‍, മദന്‍മോഹന്‍, സലില്‍ ദാ, ഉഷഖന്ന, ആര്‍.ഡി ബര്‍മന്‍ മുതല്‍ എ.ആര്‍.റഹ്‌മാന്‍ വരെ ആ സ്വരത്തിന്റെ മഹത്വത്തില്‍ ശില്‍പങ്ങള്‍ നിര്‍മ്മിച്ചു. ശങ്കര്‍ ജയ്കിഷന്‍, ലക്ഷ്മികാന്ത് പ്യാരിലാല്‍, കല്യാണ്‍ജി ആനന്ദ്ജി എന്നീ ഇരട്ടകളുടെ സംഗീതജീവിതം ലതയുടെയും റഫിയുടെയും നാദത്തിന്റെ കൂടെയായിരുന്നു. നാല്‍പതുകളില്‍ 230 ഗാനങ്ങള്‍ മാത്രം പാടിയ ലത അമ്പതുകളില്‍ 1875 ഗാനങ്ങള്‍ക്കാണ് ജീവന്‍ നല്‍കിയത്. 204 നായികമാര്‍ അവരുടെ പാട്ടുകള്‍ക്കൊപ്പം വേഷമണിഞ്ഞു. പണ്ഡിറ്റ് രവിശങ്കര്‍ അനുരാധയിലെ എല്ലാ ഗാനങ്ങളും പാടിച്ചത് സംഗീതലോകം അത്ഭുതാദരവോടെയാണ് വീക്ഷിച്ചത്. ലതാജി ഇന്ത്യന്‍ സംഗീതത്തിന്റെ ഒരു പ്രതീകമായി മാറുകയായിരുന്നു. മെലഡി, റേഞ്ച്, നൈസര്‍ഗികത, മികച്ച ശാസ്ത്രീയാടിസ്ഥാനം എല്ലാത്തിനുമുപരി നാദത്തിന്റെ സാര്‍വജനീനത ആര്‍ക്കും നിഷേധിക്കാനാവുമായിരുന്നില്ല. സൗമ്യഗാനങ്ങളില്‍ അവര്‍ യുവത്വം നിറച്ചു. ആഹ്ലാദാവസ്ഥകള്‍ കണ്ണാടിപോലെ തിളങ്ങി. വിഷാദത്തിന്റെ ഗരിമകള്‍ രുചികരമായിരുന്നു. ഗസലും ശാസ്ത്രീയാലാപനവും വേണ്ട സന്ദര്‍ഭങ്ങളില്‍ ലത അല്ലാതെ മറ്റൊരുഗായികയെ ചിന്തിക്കാനാവുമായിരുന്നില്ല. ഇന്ത്യമാത്രമല്ല പുറംലോകവും ലതാജിയുടെ പാട്ടിന്റെ കൊടുമുടികള്‍ കണ്ടു. ഇന്ത്യയുടെ അതിരുകള്‍ക്കപ്പുറം എം.എസ്. സുബ്ബലക്ഷ്മിയാണ് ആദ്യം എത്തിയതെങ്കിലും ലതാജിയാണ് ആകാശങ്ങള്‍ വിസ്തൃതമാക്കിയത്. റഫി, മുകേഷ്, കിഷോര്‍ എന്നീ ട്രിനിറ്റികളോടൊപ്പം നമ്മുടെ സംഗീതലോകത്തെ വിസ്തൃതമാക്കിയ ലതാജി അവരുടെ മക്കളോടൊപ്പവും പാടി. നൂതനും തനൂജയ്ക്കും മകള്‍ കജോളിനും വേണ്ടിപാടി.
പുരുഷമേധാവിത്തം നിറഞ്ഞ അക്കാല ഇന്ത്യന്‍ ചലച്ചിത്രലോകത്തേക്ക് ഒരു വനിതയുടെ സ്വരാശ്വമേധം തുടങ്ങുകയായിരുന്നു. പാട്ടിഷ്ടക്കാരുടെ കാതുകള്‍ ശബ്ദമാധുരിയാല്‍ കവര്‍ന്നെടുത്തു. ഹൃദയങ്ങള്‍ കീഴടക്കി ലത പാടിക്കൊണ്ടേയിരുന്നു. 1963-ല്‍ ചൈനായുദ്ധത്തില്‍ പോരാടി മരിച്ച ഇന്ത്യന്‍ സൈനികരെ ആദരിച്ചുകൊണ്ടെഴുതിയ ആ ഗാനം, ‘ഏ മേരെ വത്തന്‍ കേ ലോഗോം…’ ലത പാടിയത് കേട്ട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കണ്ണുകള്‍ വരെ നിറഞ്ഞിട്ടുണ്ട്. ഒരു ഹാര്‍മോണിയവും ലതയെയും തരൂ ഞാന്‍ സംഗീതം സൃഷ്ടിക്കാം എന്നു പറഞ്ഞത് സാക്ഷാല്‍ സച്ചിന്‍ ദേബ് ബര്‍മനാണ്. ആജ് ഫിര്‍ ജീനെ കി തമന്നാ ഹെ, രംഗീലാരേ തുടങ്ങിയ മാസ്റ്റര്‍ പീസുകള്‍ ഏതുവിഷമകരമായ സാധ്യതകളും പാടി ഫലിപ്പിക്കുന്ന പ്രതിഭാസം എന്ന് വിശേഷിപ്പിക്കുന്ന സലില്‍ ചൗധരി – പരഖിലെ ഓസജനാ ബര്‍ഖാ ബാഹര്‍ ആയി. മധുമതിയിലെ ആജാരെ… പരദേശി… രജനീഗന്ധായിലെ രജനീഗന്ധാഫൂല്‍തുമാരെ… പി.വല്‍സലയുടെ നോവല്‍ രാമുകാര്യാട്ട് സിനിമയാക്കിയപ്പോള്‍ നെല്ല് എന്ന ചിത്രത്തിലൂടെ കദളി കണ്‍കദളീ ചെങ്കദളീ… എന്ന ഗാനത്തിലൂടെ മലയാളിയും ആ ശബ്ദം തിരിച്ചറിഞ്ഞു.
പ്രണയവും കുസൃതിയും വിരഹവും ഒരുപോലെ അനായാസം വരച്ചിടുന്ന ആര്‍.ഡി.ബര്‍മന്റെ ”രെയ്‌ന ബീകി ജായെ…”, ബാഹോം മെചലെ ആവോ”, തേരെ ബിനാസിന്ദഗി സെ കോയി ഷിക്കവാ…, തേരെ ബിനാജിയാജാനേനാ… ദേശീയപുരസ്‌കാരം നേടിക്കൊടുത്ത ബീതി നാബിതായി രെയ്‌നാ… ലക്ഷ്മികാന്ത് പ്യാരേലാല്‍ ദ്വയത്തിനു വേണ്ടി നൂറുകണക്കിന് പാട്ടുകളാണ് ലതപാടിയത്. ഭൂപന്‍ ഹസാരിക… (ദില്‍ ഹും… ഹും… കരെ) മുതല്‍ എ.ആര്‍.റഹ്‌മാന്‍ (ജിയാജലെ) വരെ ഒട്ടേറെ സംഗീതജ്ഞര്‍ ലതയുടെ ശബ്ദത്തില്‍ പ്രകാശനം നടത്തി. ഗായകരുമായി ചേര്‍ന്ന് എത്രയോ യുഗ്മഗാനങ്ങള്‍. റാഫിയുമായി ഇണങ്ങിയും പിണങ്ങിയും കിഷോര്‍ കുമാറുമായി ചിരിച്ചും കളിച്ചും മുകേഷ് മുതല്‍ സോനു നിഗം വരെ നീളുന്ന നിര എല്ലാപുരുഷ ശബ്ദങ്ങള്‍ക്കു മീതെയും അവര്‍ ഉദിച്ചു നിന്നു. 1971ല്‍ യേശുദാസ് ഹിന്ദി സിനിമയില്‍ പാടി തുടങ്ങിയെങ്കിലും ലതാജിയുമൊത്ത് പാടാന്‍ അവസരം ലഭിച്ചത് ത്രിശൂലില്‍ ഖയാം ഈണമിട്ട ”ആപ്കിമെ ഹകി ഹുയി” എന്ന ഗാനമായിരുന്നു.
ലതാമങ്കേഷ്‌കര്‍ എത്ര ഗാനം പാടിയിട്ടുണ്ടാകും എന്നതിന് കൃത്യമായ കണക്കില്ല. കണക്ക് സൂക്ഷിച്ചുവയ്ക്കാറില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചലച്ചിത്രേതര ഗാനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ അരലക്ഷത്തിലേറെ പാട്ടുകള്‍ പാടിയതായി ആസ്വാദകര്‍ ചൂണ്ടിക്കാട്ടുന്നു. തിരക്കിനും പ്രശസ്തിക്കുമിടയില്‍ ജീവിതം ഒറ്റയ്ക്കു ശ്രുതിചേര്‍ത്ത ഏകാകിനിയായിരുന്നു ലത. ആത്മാവിനെ ആപാദം ആര്‍ദ്രമാക്കിയ ആ മധുരസ്വരം നിലച്ചിരിക്കുന്നു. ”ഒരു പാകിസ്ഥാന്‍ സുഹൃത്ത് പണ്ട് പറഞ്ഞു, നിങ്ങള്‍ക്കുള്ളതെല്ലാം ഞങ്ങള്‍ക്കുമുണ്ട്, രണ്ടുകാര്യങ്ങളൊഴികെ – താജ്മഹലും ലതാമങ്കേഷ്‌കറും (അമിതാഭ് ബച്ചന്‍ 2011ല്‍ ട്വിറ്റ് ചെയ്തത്). ”ഒന്നും ശാശ്വതമായി നിലനില്‍ക്കില്ല. മറ്റൊന്നുപകരം വരും എന്നാല്‍ ലോകത്ത് ലതയുടെ ദിവ്യസ്വരം എക്കാലവും അതുപോലെ നില്‍ക്കും”. ഇളയരാജ പറഞ്ഞു. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം (2001), ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ് (1989), പത്മവിഭൂഷണ്‍ (1999), പത്മഭൂഷണ്‍ ലിജിയന്‍ ഓഫ് ഓണര്‍ (2007) എന്നിവ ലഭിച്ചു. ഗിന്നസ് റെക്കോര്‍ഡ്, വിവിധ സര്‍ക്കാര്‍ പുരസ്‌കാരം, സമഗ്രസംഭാവന പുരസ്‌കാരം തുടങ്ങിയവ നല്‍കി ആദരിച്ചു. പാട്ട് നിര്‍ത്തി വാനമ്പാടി വിണ്ണിലേക്ക് ചിറകടിച്ചു മറഞ്ഞു: അതെ ശബ്ദപൂര്‍ണ്ണമായിരുന്ന ആ മഹാഗായികയുടെ കണ്ഠത്തില്‍ പാട്ടുള്ള കാലത്തോളം അതുകേള്‍ക്കാന്‍ കാതുള്ള കാലത്തോളം ലതാമങ്കേഷ്‌കര്‍ നമുക്കൊപ്പമുണ്ടാവും. സുന്ദരഗാനങ്ങളുടെ സ്വരസാമ്രാജ്യം ദീര്‍ഘകാലം വാണചക്രവര്‍ത്തിനീ, യാത്ര. ”സ്വര്‍ഗ്ഗ ഗായികയ്ക്ക് നാദാഞ്ജലി”!