ജനാധിപത്യ ക്രമം നിലനില്‍ക്കുന്ന സമൂഹത്തില്‍ ന്യൂക്ലിയര്‍ ബോംബിനേക്കാള്‍ ശക്തിയുള്ള ആയുധമേത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, മാധ്യമങ്ങള്‍. ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത്രയും വിനാശം വിതക്കാനാവുന്ന മറ്റൊരായുധമില്ല.
സമൂഹത്തില്‍ സ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്യണമെന്ന കാര്യത്തില്‍ ഇന്ത്യയുടെ മഹാനായ പത്രാധിപര്‍ ഗാന്ധിജിക്ക് പോലും അനുകൂല നിലപാടായിരുന്നു. സമൂഹത്തെ വഴിതെറ്റിക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ ക്രിമിനല്‍ കുറ്റമായാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സമൂഹത്തോട് വലിയ കടമകളുണ്ടെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ച പത്രാധിപരായിരുന്നു മഹാത്മാ ഗാന്ധി.
ജനാധിപത്യ രാഷ്ട്രീയക്രമത്തിന്റെ നാലാം തൂണെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. നിയമ നിര്‍മ്മാണ സഭയും (ലെജിസ്ലേച്ചര്‍),നിര്‍വ്വഹണാധികാരികളും(എക്‌സിക്യുട്ടീവ്),നീതിന്യായ സംവിധാനവു(ജുഡീഷ്യറി)മാണ് മറ്റ് മൂന്ന് തൂണുകള്‍. ഈ മൂന്ന് വിഭാഗങ്ങളും നിരന്തരമായ സാമൂഹ്യവിമര്‍ശനത്തിനും തിരുത്തലിനും വിധേയമാകുമ്പോള്‍ മാധ്യമങ്ങള്‍ അത്തരം വിമര്‍ശനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അതീതമാണ് എന്ന വാദം ഒരു തരത്തിലും നിലനില്‍ക്കുന്നതല്ല.പ്രത്യേകിച്ചും മാധ്യമങ്ങളുടെ ഉടമാവകാശം ഏതാണ്ട് പൂര്‍ണമായ തരത്തില്‍ മൂലധന ശക്തികള്‍ കൈയാളുന്ന വര്‍ത്തമാന കാലഘട്ടത്തില്‍.
ജമായത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനല്‍ സംപ്രേഷണവിലക്ക് നേരിട്ട സാഹചര്യം ഇത്തരത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചാനലിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വ്യക്തമായ സാഹചര്യത്തിലാണ് സംപ്രേഷണാവകാശം വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചത്.
കാശ്മീര്‍ പ്രശ്‌നം, ഇന്ത്യ-പാക് നയതന്ത്രം, ദല്‍ഹി കലാപം, ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഈ ചാനല്‍ സ്വീകരിച്ച അപകടകരവും രാജ്യ വിരുദ്ധവുമായ സമീപനങ്ങള്‍ ദീര്‍ഘകാലമായി നിരീക്ഷിച്ച ശേഷമാണ് ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍.
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണ് നടപടിയെന്നും സ്വതന്ത്ര മാധ്യമങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നുവെന്നുമുള്ള വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. അടിസ്ഥാനരഹിതവും ബാലിശവുമായ ആരോപണങ്ങള്‍ മാത്രമാണിവയെന്ന് വ്യക്തം. കേന്ദ്രസര്‍ക്കാരിനെതിരെ നിശിത രാഷ്ട്രീയവിമര്‍ശനം നടത്തുന്ന നൂറ് കണക്കിന് മാധ്യമങ്ങള്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും പ്രവര്‍ത്തിക്കുന്നത് തന്നെയാണ് ഇതിന് തെളിവ്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്തുന്നതുപോലെയുള്ള ഗുരുതര കുറ്റങ്ങളാണ് ജമായത്തെ ഇസ്ലാമിയുടെ ചാനലിന് മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. 2020 ല്‍ വടക്കു കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപ കാലത്ത് ചാനല്‍ നിരന്തരം വര്‍ഗീയതയും കലാപാഹ്വാനവും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ ഏകപക്ഷീയമായി അവതരിപ്പിക്കുകയും വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അന്ന് നടപടി നേരിട്ട ചാനല്‍ എന്നിട്ടും നിലപാട് തിരുത്താന്‍ തയ്യറായില്ല.
പൊതു താത്പര്യത്തിന്റെ ഏറ്റവും മികച്ച കാവലാള്‍ എന്നതാണ് മാധ്യമങ്ങളുടെ സുന്ദരമായ നിര്‍വ്വചനം. സര്‍ക്കാരിന്റെ നയങ്ങളെയും നിലപാടുകളേയും പൊതുതാത്പര്യം മുന്‍നിര്‍ത്തി വിമര്‍ശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. അത്തരം വിമര്‍ശനങ്ങളെ സര്‍ക്കാര്‍ സഹിഷ്ണുതയോടെ കാണുകയും അംഗീകരിക്കുകയും വേണം. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഭീകരമായ മാധ്യമ ഓഡിറ്റിങ്ങിന് വിധേയമാകുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. വിമര്‍ശനത്തിന്റെ പേരില്‍ ഒരു മാധ്യമത്തിനു നേരെയും സര്‍ക്കാര്‍ അസഹിഷ്ണുത കാണിച്ചിട്ടില്ല.
അതേസമയം മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ രാജ്യത്തിന്റെ പരമാധികാരത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും തള്ളിപ്പറയുകയും ശത്രുരാജ്യങ്ങളുടെ നാവായി മാറുകയും ചെയ്യുന്നവര്‍ക്ക് ഈ പരിഗണന നല്കാനാവില്ല. മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി ഏറെ അവബോധമുള്ള യൂറോപ്യന്‍ ജനാധിപത്യ രാജ്യങ്ങളില്‍ പോലും ദേശീയനിലപാടുകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഗൗരവമര്‍ഹിക്കുന്ന കുറ്റമാണ്.
മാധ്യമങ്ങള്‍ സ്വതന്ത്രമാവണം എന്ന് മാത്രമല്ല അവ രാജ്യത്തോട് പ്രതിബദ്ധതയുള്ളതുവുമാവണമെന്നാണ് വര്‍ത്തമാനകാല ജനാധിപത്യം ആവശ്യപ്പെടുന്നത്. ഈ ജനാധിപത്യത്തെ നിലനിര്‍ത്തുന്ന സമൂഹത്തോട്, രാഷ്ട്രീയ ക്രമത്തോട്, ഭരണഘടനയോട്, രാജ്യത്തിന്റെ പരമാധികാരത്തോട് മാധ്യമങ്ങള്‍ക്ക് പ്രതിബദ്ധത വേണം. സ്വാതന്ത്ര്യമെന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള അധികാരമല്ല. അത്തരം അപകടകരമായ വിഢ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കുന്നവരെ നിലക്കുനിര്‍ത്തുക തന്നെവേണം. പൊതു സമൂഹത്തിന്റെ രക്ഷക്കും അതിജീവനത്തിനും അതാവശ്യമാണ്.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിലും നിയമ വാഴ്ച ഉറപ്പ് വരുത്തുന്നതിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിലും നിര്‍ണായകമായ പങ്ക് വഹിക്കുന്നവയാണ് മാധ്യമങ്ങള്‍. സമഗ്രാധിപത്യ പ്രവണതകള്‍ക്കെതിരായ, അഴിമതിക്കെതിരായ ജാഗ്രത മാധ്യമ ധര്‍മ്മമാണ്. ആ നിലക്ക് രാജ്യ വികസനത്തില്‍, പദ്ധതി നിര്‍വ്വഹണത്തില്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍, ജനാധിപത്യ സംരക്ഷണത്തില്‍ എല്ലാം പ്രധാന പങ്ക് വഹിക്കുന്നതും മാധ്യമങ്ങളാണ്. വിശാലമായ ഈയര്‍ത്ഥത്തിലാണ് മാധ്യമപ്രവര്‍ത്തനം രാജ്യസേവനവും സാമൂഹ്യപ്രവര്‍ത്തനവുമാകുന്നത്. ഈ സാമൂഹ്യ ദൗത്യത്തിനുള്ള പ്രതിഫലമെന്ന നിലക്ക് പൊതു ഖജനാവില്‍ നിന്ന് ഒട്ടേറെ ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ടാണ് ഇന്ത്യയില്‍ ഓരോ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്.
വര്‍ത്തമാനകാലത്ത് ശക്തിപ്പെട്ടു വരുന്ന മൂലധന ശക്തികളുടെ ഇടപെല്‍ വാര്‍ത്താ മാധ്യമങ്ങളുടെ സാമൂഹ്യപ്രതിബദ്ധതക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. മാധ്യമപ്രവര്‍ത്തനം ഇന്ന് കോടികള്‍ മറിയുന്ന വ്യവസായമായി മാറിയിരിക്കുന്നു. സമൂഹ താത്പര്യത്തേക്കാള്‍ മൂലധന താത്പര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കും. അതിന് പുറമേയാണ് ഈ രംഗത്തേക്കുള്ള അന്താരാഷ്ട്ര തലത്തിലുള്ള മതഭീകരവാദത്തിന്റെ വലിയ ഫണ്ടിങ്ങ്.
ഇപ്പോള്‍ നടപടി നേരിടുന്ന ചാനലിനും കേരളത്തില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച മറ്റൊരു ചാനലിനും എതിരെ ഇത്തരം ഫണ്ടിങ്ങ് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും വര്‍ഗീയ സ്പര്‍ദ്ധകള്‍ സൃഷ്ടിക്കുകയുമാണ് ഇത്തരം ഫണ്ടിങ്ങ് ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ എളുപ്പത്തില്‍ കടന്നുവരില്ല എന്ന് കരുതുന്ന മാധ്യമ മേഖലയെ അവര്‍ ഇതിനുള്ള ടൂളായി ഉപയോഗിക്കുന്നു.
നേരത്തെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ജനാധിപത്യ രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്താന്‍ മാധ്യമ രംഗത്തും രഹസ്യമായി പണം മുടക്കിയുള്ള ഇടപെടലുകള്‍ നടത്തിയിരുന്നു. ആഗോള തലത്തില്‍ കമ്യൂണിസ്റ്റ് സാമ്രാജ്യത്വം തകര്‍ന്നതോടെയാണ് അതിനവസാനമായത്. ആഗോളവത്കരണത്തിന്റെ ഭാഗമായി മൂലധന നിക്ഷേപത്തിനുള്ള നിബന്ധനകള്‍ ഉദാരമായതോടെ ഇത്തരം ഫണ്ടിങ്ങുകള്‍ കൂടുതല്‍ എളുപ്പമായി തീര്‍ന്നിട്ടുണ്ട്. ഈ സാധ്യതകള്‍ ഇപ്പോള്‍ മതഭീകരവാദ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരോ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ അല്ല, അവരുടെ ലക്ഷ്യം ഭാരതത്തിന്റെ തകര്‍ച്ചയാണ് എന്നതാണ് വസ്തുത.
ഉപജീവനത്തിനായി കഥയറിയാതെ ആട്ടംകാണുന്ന ഒരു പറ്റം മാധ്യമപ്രവര്‍ത്തകരും ഈ നീക്കത്തില്‍ അറിയാതെ ഉള്‍പ്പെട്ടുപോകുന്നു. ഇപ്പോഴത്തെ നടപടിക്കെതിരെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവരുയര്‍ത്തുന്ന മുറവിളികള്‍ സ്വന്തം തൊഴില്‍ സംരക്ഷണത്തിന് വേണ്ടിയുള്ളത് മാത്രമാണ്. അതിസൂക്ഷ്മമായ നിരീക്ഷണവും ജാഗ്രതയും ഈ രംഗത്ത് വേണമെന്നാണ് ഈ നടപടികള്‍ ഓര്‍മ്മിപ്പിക്കുന്നത്.