ഫെബ്രുവരി 9
പരമേശ്വര്‍ജി ചരമദിനം
പരമേശ്വര്‍ജിയെ ഡോ.ബി.ഇക്ബാല്‍ അനുസ്മരിക്കുന്ന രണ്ടു സംഭവങ്ങളിലൊന്ന് ഇഎംഎസ് നമ്പൂതിരിപ്പാടുമായുണ്ടായ ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. 1996ല്‍ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം സംസാരിക്കാന്‍ ഇഎംഎസ്സിന്റെ വീട്ടില്‍ ഡോ.ഇക്ബാല്‍ എത്തുന്നു. തന്റെ പുസ്തകക്കൂട്ടത്തില്‍ നിന്ന് നമ്പൂതിരിപ്പാട് ഒരു പുസ്തകമെടുത്ത് ഡോ.ഇക്ബാലിന് നല്‍കിയിട്ട് ‘ഇത് വായിച്ചില്ലെങ്കില്‍ ഉടനെ വായിക്കണം’. എന്ന് നിര്‍ദ്ദേശിക്കുന്നു. വൈകാതെ താനൊരു റിവ്യു എഴുതുന്നുണ്ടെന്ന് കൂടി ഇഎംഎസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പുസ്തകവുംഇഎംഎസ്സിന്റെ വിമര്‍ശന പഠനവും വൈകാതെ വായിച്ചുവെന്ന് പറഞ്ഞു കൊണ്ടാണ് ഡോ.ഇക്ബാല്‍ തന്റെ അനുസ്മരണക്കുറിപ്പ് തുടരുന്നത്.
‘ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന പുസ്തകത്തെക്കുറിച്ചാണ് നമ്പൂതിരിപ്പാട് അന്ന് ഡോ.ഇക്ബാലിനോട് സംസാരിച്ചത്.
ജനകീയാസൂത്രണ ചര്‍ച്ചയില്‍ പരമേശ്വര്‍ജിയുടെ പുസ്തകം കടന്നു വരാനിടയായ സാഹചര്യം എന്തായിരുന്നുവെന്ന് ഡോ.ഇക്ബാല്‍ വിശദീകരിച്ചിട്ടില്ല. അത് വായനക്കാര്‍ക്ക് ഊഹിക്കാവുന്നതാണ്.
പരമേശ്വര്‍ജിയില്ലാത്ത കേരളത്തിന് രണ്ട് ആണ്ട് തികയുന്ന ഈ അവസരത്തില്‍ ഡോ.ഇക്ബാലിന്റെ ഓര്‍മ്മക്കുറിപ്പിന് പ്രത്യേക പ്രസക്തിയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതായി മാതൃഭൂമി, ദേശാഭിമാനി പത്രങ്ങളില്‍ വന്ന ‘ഗുരുദര്‍ശനവും സംഘപരിവാറും’ എന്ന ലേഖനത്തിന്റെ പശ്ചാത്തലമാണ് സൂചിപ്പിച്ചത്. പുസ്തകം വായിക്കണമെന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് എന്തായാലും കോടിയേരിയോട് പറഞ്ഞിട്ടുണ്ടാവില്ലെന്ന് വ്യക്തമാണ്. അത്തരമൊരു നിര്‍ദ്ദേശം നിരര്‍ത്ഥകമാണെന്ന് മനസ്സിലാക്കിയിട്ടാവും.
‘ശ്രീനാരായണനെ തുടര്‍ന്ന് വന്ന സന്യാസിമാരും ചുരുക്കം ചില മതഭക്തരുമൊഴിച്ച് ഈഴവരില്‍ തന്നെ അധികമാരും സ്വാമികളുടെ സന്യാസജീവിതത്തെ ആദര്‍ശമാക്കിയെടുക്കുന്നില്ലെന്നും ശിവഗിരി തീര്‍ത്ഥാടന പരിപാടിയില്‍ പങ്കെടുക്കുന്നത് അവിവേകമായിരിക്കുമെന്നും പറഞ്ഞ ഇഎംഎസ്സിന് പക്ഷെ പരമേശ്വര്‍ജി അമ്പത് കൊല്ലം മുമ്പ് എഴുതിയ ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തെക്കുറിച്ച് അറിവും അതിന്റെ ‘പ്രത്യാഘാതത്തെക്കുറിച്ചുള്ള’ കമ്മ്യൂണിസ്റ്റ് ധാരണയുമുണ്ടായിരുന്നുവെന്ന് വ്യക്തം.1948 ല്‍ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ബൃഹദ്ഗ്രന്ഥം രചിച്ച ഇഎംഎസ് നമ്പൂതിരിപ്പാട് ആ ചരിത്ര പുസ്തകത്തില്‍ ശ്രീനാരായണ ഗുരുവിനെ അടയാളപ്പെടുത്തിയതെങ്ങിനെയെന്നും ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ പി.പരമേശ്വരന്‍ എങ്ങിനെയാണ് വിശദീകരിച്ചതെന്നും താരതമ്യപ്പെടുത്തുമ്പോള്‍ അവസാനിക്കുന്നതാണ് സിപിഎം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന വിവാദങ്ങള്‍ ‘ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന ഗ്രന്ഥം പരമേശ്വര്‍ജി എഴുതി അതിന്റെ ആദ്യ പ്രതി അച്ചടിച്ചത് 1970 ലാണെന്ന് ഓര്‍മ്മിക്കണം. ഭാരതീയ ജനസംഘത്തിന്റെ ദേശീയ നേതാവായി പ്രവര്‍ത്തിക്കുമ്പോഴാണ് തന്റെ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം ആ ചരിത്ര കര്‍ത്തവ്യം പൂര്‍ത്തിയാക്കിയത്. കേരളത്തിന്റെ നവോത്ഥാന മണ്ഡലത്തെ രൂപപ്പെടുത്തിയ ആര്‍ഷ ഗുരുക്കളില്‍ പ്രഥമഗണനീയനായ ശ്രീനാരായണഗുരുവിന്റെ മഹത്വം അദ്ദേഹം എന്നേ തിരിച്ചറിഞ്ഞിരുന്നു. ഇന്ന് ഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ പെടാപ്പാടു പെടുന്ന കമ്മ്യൂണിസ്റ്റ് നേതൃത്വം അന്ന് ഗുരുവിന്റെ മഹത് പാരമ്പര്യത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. സിമന്റ് നാണുവെന്നും പൂണൂലിട്ട ബൂര്‍ഷ്വാസിയെന്നും വിമര്‍ശിച്ച് നവോത്ഥാനത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തെ അപഹസിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് സവര്‍ണ്ണ മേധാവിത്വം. പരമേശ്വര്‍ജി എഴുതിയ ഗുരുദേവന്റെ ജീവചരിത്രത്തെക്കുറിച്ച് സുകുമാര്‍ അഴീക്കോട് കൃത്യമായി വിവരിക്കുന്നുണ്ട്.
ഒരു പൂര്‍വ്വ പരമ്പരയുടെ തുടര്‍ച്ചയായി വരുന്ന മിക്ക കൃതികള്‍ക്കും പിണയുന്ന ഒരപകടം അവ പഴയതിന്റെ പ്രതിധ്വനിയും പ്രതിച്ഛായയും ആയി തരംതാണു പോകുമെന്ന് പറയുന്ന സുകുമാര്‍ അഴീക്കോട് പരമേശ്വര്‍ജിയുടെ ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞത് ‘ആ അപകടത്തില്‍ നിന്ന് ഒഴിയാന്‍ കഴിഞ്ഞുവെന്നതാണ് ഗ്രന്ഥകാരന്റെ ഏറ്റവും വലിയ വിജയം എന്നാണ്’.
ശ്രീനാരായണഗുരുവിനെ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ദയനീയ കാഴ്ചകള്‍ക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ തന്റെ വ്യക്തിഗതങ്ങളായ സ്ഥൂലപക്ഷപാതങ്ങളെ ഉത്തമമായ ജീവചരിത്ര നിര്‍മാണത്തിനുതകുമാറ് സ്വയം നിയന്ത്രിച്ചുകൊണ്ട് വിഷയത്തിന്റെ ഭാവോന്മീലനത്തില്‍ അതിശ്രദ്ധാലുവായിക്കൊണ്ടുളള ശ്ലാഘ്യമായ ഒരു രചനാ രീതിയാണ് ഈ പുസ്തകം എഴുതുന്നതില്‍ ഗ്രന്ഥകാരന്‍ സ്വീകരിച്ചുകാണുന്നത്. എഴുത്തുകാരായ എഴുത്തുകാര്‍ക്ക് പോലും സുഖകരമല്ലാത്ത ഒരു പരിപാടിയാണിത്. ഈ ഗ്രന്ഥകാരന്‍ ആ ദുര്‍ലഭമായ ഗുണം പ്രകടിപ്പിക്കുമ്പോള്‍ അദ്ദേഹത്തെ സാമാന്യാധികമായി പ്രശംസിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. കാരണം അദ്ദേഹം ഇന്ന് ഒരു രാഷ്ട്രീയകക്ഷിയുടെ അഖിലേന്ത്യാതലത്തിലുളള ഒരു പ്രമുഖ പ്രവര്‍ത്തകനാണ്. എഴുത്തുകാരന്റെ ഹൃദയത്തെ സങ്കോചിപ്പിക്കുന്ന ബാഹ്യശക്തികളില്‍ ഏറ്റവും ചീത്തയാണ് രാഷ്ട്രീയ താല്പര്യം എന്ന് ആരും സമ്മതിക്കും. എന്നിട്ടും ആ പരാധീനതയെ അതി ലംഘിച്ചുയരുവാനും ലേഖനകലയോടോ ശ്രീനാരായണഗുരുവോടോ, ഗുരു ചൈതന്യത്തിനോടൊ അപരാധം പ്രവര്‍ത്തിക്കാത്ത നിലയില്‍ രചന പൂര്‍ത്തിയാക്കുവാനും കഴിഞ്ഞ അദ്ദേഹത്തെ ആദരിക്കാതിരിക്കാന്‍ വയ്യാ” എന്ന് സുകുമാര്‍ അഴീക്കോട് പരമേശ്വര്‍ജിയുടെ പുസ്തകത്തെകുറിച്ച് വിലയിരുത്തുന്നുണ്ട്.
കേരള നവോത്ഥാന ചരിത്രത്തിന്റെ ആത്മീയ ഉള്ളടക്കത്തെ ഉച്ചാടനം ചെയ്യാനുള്ള കമ്മ്യൂണിസ്റ്റ്ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെയുള്ള ധൈഷണിക പ്രതിരോധമായിരുന്നു പരമേശ്വര്‍ജിക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. അതിലദ്ദേഹം ഏറെ വിജയിച്ചുവെന്നത് പില്‍ക്കാല കേരള ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഇന്ന് ശ്രീനാരായണ ഗുരൂവിനെ ഒരു അടവ് നയത്തിന്റെ ഭാഗമായെങ്കിലും അംഗീകരിക്കാന്‍ ശ്രമിക്കുന്ന ഇടത് കാപട്യം അതിന് തെളിവാണ്.
കമ്മ്യൂണിസ്റ്റ് നവോത്ഥാന ആശയങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നതായിരുന്നു പരമേശ്വര്‍ജിയുടെ എഴുത്ത്. ”ആള്‍ദൈവങ്ങള്‍ക്കെതിരെയുള്ള രണ്ടാം നവോത്ഥാന പ്രക്ഷോഭം’ എന്ന മുദ്രാവാക്യം, ‘മഹത്തായ പ്രോലിറ്റേറിയന്‍ സാംസ്‌കാരികവിപ്ലവം’ എന്ന മുദ്രാവാക്യം പോലെ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും നേതൃത്വത്തില്‍ നടന്ന ഒന്നാം നവോത്ഥാനം അതിന്റെ ആദ്ധ്യാത്മികാടിത്തറയില്‍നിന്ന് ഭൗതികവാദരാഷ്ട്രീയത്തിലേക്കു ഹൈജാക്ക് ചെയ്തുകൊണ്ടുപോയവരാണ് ഇപ്പോള്‍ രണ്ടാം നവോത്ഥാനപ്രക്ഷോഭത്തിന്റെ വൈതാളികരായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആള്‍ദൈവങ്ങള്‍ എന്ന പദം പോലും കടം വാങ്ങിയതാണ്. സ്വന്തം പ്രതിഭയില്‍ നിന്ന് ഉയിര്‍കൊണ്ടതല്ല.” എന്നായിരുന്നു കമ്മ്യൂണിസ്റ്റ് കാപട്യത്തിനെതിരായ പരമേശ്വര്‍ജിയുടെ ശക്തമായ നിലപാട്.
കേരള നവോത്ഥാനത്തെ അതിന്റെ നേര്‍മാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചിന്താമഥനത്തിന് ആസൂത്രിതമായ പരിശ്രമങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവിലാണ് ഭാരതീയവിചാരകേന്ദ്രം ഉടലെടുക്കുന്നത്. ചരിത്രത്തെക്കുറിച്ച് മാത്രമല്ല വര്‍ത്തമാനത്തെ വിശകലനം ചെയ്യാനും ഭാവിയെ രൂപപ്പെടുത്താനുമുള്ള ശ്രദ്ധാപൂര്‍വ്വമായ തുടക്കമായിരുന്നു അത്. പ്രതിസന്ധിയിലായ കേരള വികസന മാതൃകയുടെ അകം പൊള്ളയാണെന്ന് ആദ്യമായി ഉറക്കെ പറഞ്ഞത് പരമേശ്വര്‍ജിയായിരുന്നു. കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പരമേശ്വര്‍ജിയുടെ വിലയിരുത്തലുകള്‍ ഇന്നും ഏറെ പ്രസക്തമാണെന്ന് തിരിച്ചറിയാനാവും.
പരമേശ്വര്‍ജിയെകുറിച്ച് ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ മഹാകവി അക്കിത്തം പറഞ്ഞു: ”ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ ജനിക്കുകയും ഭാരതത്തിലാകെ പടര്‍ന്നു നില്‍ക്കുകയും ചെയ്ത മൂന്നു വ്യക്തികളാണ് കേളപ്പജി, ഇഎംഎസ്, പരമേശ്വര്‍ജി എന്നിവര്‍. എന്തൊക്കെ അഭിപ്രായഭിന്നതയുണ്ടായാലും അവനവനോടു കളവു പറഞ്ഞു എന്ന കുറ്റം ഈ മൂന്നുപേരിലും ചുമത്താനാവില്ല. കവിയുടേതില്‍ നിന്നു ഭിന്നമല്ലാത്ത ആത്മാരാധനയോടുകൂടി സാമൂഹ്യജീവിതത്തെ സേവിച്ചവരാണ് മൂന്നുപേരും. മൂന്നുപേരും സാഹിത്യാദികലകളോട് ദൃഢാഭിമുഖ്യം പുലര്‍ത്തി. എന്നാല്‍ മൂന്നുപേരുടെയും രചനകള്‍ സാധാരണസാഹിത്യത്തിന്റെ മാനദണ്ഡങ്ങളെവെച്ച് അളക്കാവുന്നതിന്നുപരിയായിരുന്നു”.
അക്കിത്തത്തിന്റെ വിലയിരുത്തല്‍ കേരളത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിനെക്കുറിച്ചുള്ള അടയാളപ്പെടുത്തലാണ്. വിയോജിക്കാനും വിമര്‍ശിക്കാനും ഏറെ സാധ്യതകള്‍ ഉള്ള വിലയിരുത്തലാണത്. എന്നാല്‍ അത് ഒരു ക്രാന്തദര്‍ശിയുടെ സത്യസാക്ഷ്യം തന്നെയാണ്. കേരളത്തിലെ ഈ മൂന്നു പ്രതിഭകളെ വിലയിരുത്തുമ്പോള്‍ അത് ആധുനിക കേരള ചരിത്രത്തെക്കുറിച്ചുള്ള വിശദമായ വായനായി മാറും. അത് മുന്നോട്ടുവെക്കുന്ന സൂചനകള്‍ ഏറെ അര്‍ത്ഥഗര്‍ഭവുമാണ്. 1920 ആഗസ്റ്റ് 21ന് പൊന്നാനിയില്‍ ഖിലാഫത്തു തടയാന്‍ കുതിച്ചെത്തിയ കെ. കേളപ്പന്‍ സ്വാതന്ത്ര്യത്തിനുശേഷം പി. പരമേശ്വരനോടൊപ്പം മലപ്പുറം ജില്ലാവിരുദ്ധ സമരത്തിനും അങ്ങാടിപ്പുറം തളി ക്ഷേത്ര വിമോചന സമരത്തിനും നേതൃത്വം നല്‍കി. കേരളത്തെ നയിച്ച രണ്ട് ധാരകളെ ഇതില്‍ നിന്ന് വായനക്കാരന് സുപരിചിതമാവും. ഭാരതീയതയുടെ മലയാള ആഖ്യാനമാണ് കേരളമെന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ട ധാരയാണതിലൊന്ന്. എന്നാല്‍ പിറവി തൊട്ടിന്നേവരെ ഈ പൈതൃകത്തെ തള്ളിപ്പറഞ്ഞതാണ് മറ്റൊന്ന്. 1942 ലെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞത് മുതല്‍ ദേശീയ ധാരയില്‍ നിന്ന് കേരളത്തെ വേര്‍പെടുത്തുന്നതിനായി പരിശ്രമിക്കുന്ന ചിന്താധാരയാണത്.
ഈ കമ്മ്യൂണിസ്റ്റ് ചിന്താധാര കെട്ടിപ്പൊക്കിയ അബദ്ധധാരണകള്‍ പൊളിച്ചെഴുതുന്ന ഇടപെടലുകളിലൂടെ പരമേശ്വര്‍ജി ചെയ്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധീശത്വം അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനം മാത്രമായിരുന്നില്ല. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയുമടക്കമുള്ള ആദ്ധ്യാത്മിക നേതൃത്വം പടുത്തുയര്‍ത്തിയ നവോത്ഥാന കേരളം കേരള ഗാന്ധി കേളപ്പജിയിലൂടെ ആധുനിക കേരളമായി പരിണമിച്ചപ്പോള്‍ ആ ചരിത്ര സന്ധിയെ അട്ടിമറിച്ച് രാഷ്ട്രീയാധികാരം ഏറ്റെടുത്ത കമ്മ്യൂണിസത്തെ പ്രതിരോധിക്കുകയായിരുന്നു. നവോത്ഥാനപാരമ്പര്യത്തിന്റെ അറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ത്ത് ആ മഹത് പാരമ്പര്യത്തിന്റെ വഴിയിലേക്ക് കേരളത്തെ തിരിച്ചുപിടിക്കുകയെന്ന ചരിത്രദൗത്യമാണ് അദ്ദേഹം നിര്‍വ്വഹിച്ചത്..
വിവേകാനന്ദ ദര്‍ശനത്തേയും അരവിന്ദ ദര്‍ശനത്തേയും കേരളത്തിന് പരിചയപ്പെടുത്തുന്നതില്‍ ഏറെ പങ്കാണ് പരമേശ്വര്‍ജി നിര്‍വ്വഹിച്ചത്. വിവേകാനന്ദ സ്വാമികളുടെ 150-ാം ജന്മവാര്‍ഷിക ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന 600 ഓളം പേജുവരുന്ന ബൃഹദ്ഗ്രന്ഥം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതില്‍ പരമേശ്വര്‍ജി ശ്രദ്ധവെച്ചു. വി.ആര്‍ കൃഷ്ണയ്യര്‍ മുതല്‍ എം.പി. വീരേന്ദ്രകുമാര്‍ വരെ മാതാഅമൃതാനന്ദമയി മുതല്‍ സ്വാമിചിദാനന്ദപുരിവരെയുമുള്ള ഒട്ടനവധി മഹത് വ്യക്തികളാണ് ഈ ഗ്രന്ഥത്തെ സമ്പുഷ്ടമാക്കിയത്. പരമേശ്വര്‍ജിയുടെ സുഹൃത്തായിരുന്ന സഖാവ് പി.ഗോവിന്ദപിള്ളയായിരുന്നു ലേഖനം അയച്ചുതരാമെന്ന് സ്വന്തം കൈപ്പടയില്‍ കത്തെഴുതി ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ദേഹവിയോഗം മൂലം ഗോവിന്ദപിള്ളയുടെ ലേഖനം ഗ്രന്ഥത്തില്‍ ഉണ്ടായില്ല. ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവ ദര്‍ശനം കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതില്‍ പരമേശ്വര്‍ജി ഏറെ പങ്കുവഹിച്ചു. ആധുനിക സമൂഹത്തിന്റെ ആര്‍ത്ഥികവും സാംസ്‌കാരികപരവുമായ സമസ്യകള്‍ക്ക് പരിഹാരം കാണുന്നതില്‍ ഏകാത്മ മാനവ ദര്‍ശനത്തിന്റെ പങ്ക് ശാസ്ത്രയുക്ത്യാ വിവരിക്കാന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞു.
ഇന്ന് കേരളം ചര്‍ച്ചചെയ്യുന്ന സുപ്രധാന വിഷയങ്ങളെല്ലാം ഇന്നലെ കേരളസമൂഹത്തിന്റെ മുന്നിലേക്ക് പരമേശ്വര്‍ജി ചര്‍ച്ചയ്ക്ക് വെച്ച വിഷയങ്ങളായിരുന്നു. പ്രകൃതി സംരക്ഷണം മുതല്‍ മാതൃഭാഷയുടെ മഹത്വം വരെ, രാമായണം മാസം മുതല്‍ ശ്രീനാരായണഗുരുവരെ, ചരിത്രരചനാ രീതികളിലെ ഭാരതീയ സമീപനം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന ഗുണപരമായ വളര്‍ച്ചയെകുറിച്ചുവരെ നമുക്കിടയില്‍ നിന്ന് പരമേശ്വര്‍ജി സംസാരിച്ചുകൊണ്ടേയിരുന്നു; കൂടുതല്‍ ആഴത്തില്‍, വ്യക്തതയോടെ.
കേവലം അക്കാദമിക പഠനങ്ങളില്‍ ഒതുങ്ങുന്നതല്ല പരമേശ്വര്‍ജിയുടെ ജീവിതം 1970 കളില്‍ വയനാട്ടില്‍ നടന്ന ആദിവാസി ഭൂസമരത്തിന്റെ മുന്നിലും പിന്നിലും പരമേശ്വരനെന്ന പൊതു പ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു. അതിന് മുമ്പ് നടന്ന മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിലും അങ്ങാടിപ്പുറം തളി ക്ഷേത്രവിമോചനസമരത്തിലും സമരമുഖത്ത് പരമേശ്വരന്‍ എന്ന സംഘടനാ പ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു. അടിയന്താരവസ്ഥയില്‍ പാലക്കാട്ട് വെച്ച് പ്രക്ഷോഭം നടത്തി അറസ്റ്റ് വരിച്ച് ജയില്‍ വാസം അനുഷ്ഠിക്കാന്‍ അദ്ദേഹം തയ്യാറായി. കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന വിശാല ഹിന്ദു സമ്മേളനത്തിന്റെ ആശയധാരയ്ക്ക് പിന്നില്‍ പരമേശ്വര്‍ജി ഉണ്ടായിരുന്നു. കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അന്തര്‍ദേശീയമായ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രേരണാ സ്രോതസ്സ് പി.പരമേശ്വരനാണ്. സാമൂഹ്യ മാറ്റങ്ങളുടെ അളവുകള്‍ രാഷ്ട്രീയ അധികാരം മാത്രമല്ലെന്ന ആശയം വെച്ചുപുലര്‍ത്തുമ്പോള്‍ തന്നെ രാഷ്ട്രീയ മേഖലയ്ക്ക് ധൈഷണികമായ കരുത്തും സത്യസന്ധമായ സമീപനവും ഉണ്ടാകണമെന്ന ആശയം അദ്ദേഹം മുന്നോട്ട് വെച്ചത് ഇന്നത്തെ രാഷ്ടീയ വിദ്യാര്‍ത്ഥിക്ക് ഗൃഹപാഠമാകേണ്ടതാണ്. സമാനതകളില്ലാത്ത മാതൃകകള്‍ ബാക്കി വെച്ചാണ് പരമേശ്വര്‍ജി യാത്രയായത്. എതിരാളികളുടെ മനസ്സിനെപ്പോലും ആകര്‍ഷിക്കാന്‍ കഴിയുന്ന സ്‌നേഹ നൈര്‍മ്മല്യമായിരുന്നു പരമേശ്വര്‍ജിയുടെ ജീവിതം. ”ഞാനൊരു വെറും ധൂളി, നീയാകും മഹസ്സിന്റെ താരപ്പൊന്‍കതിര്‍ തട്ടി മിന്നിടും ഹിമബിന്ദു” എന്ന് പാടിയ നിസ്വന്റെ ജീവിതം.