ജനങ്ങളുടെ തോളിലിരുന്ന് അവരുടെ ചെവി തിന്നുകയാണ് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. പത്തുവര്‍ഷം ഉപരാഷ്ട്രപതി പദവിയില്‍ ഇരുന്നുകൊണ്ട് ജനങ്ങളുടെ ചെലവില്‍ ആര്‍ഭാട ജീവിതം. വിരമിച്ച ഉപരാഷ്ട്രപതി എന്ന നിലയ്ക്ക് തുടര്‍ന്നുള്ള ജീവിതവും ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ചു കൊണ്ട് തന്നെ. ഇത്രയൊക്കെ സുഖിച്ചു കഴിയുമ്പോഴും ജനങ്ങളെ അധിക്ഷേപിക്കുകയാണ് നന്ദിയില്ലാത്ത ഈ മനുഷ്യന്‍. ഭാരതത്തില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ആശങ്കാജനകമാണെന്നും ഹിന്ദു ദേശീയ വാദം ശക്തിപ്പെടുന്നു എന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ഇത് പറയുന്നതാകട്ടെ അമേരിക്കയിലെ പാകിസ്ഥാന്‍ അനുകൂല ഇസ്ലാമിക തീവ്രവാദ വിഭാഗത്തിന്റെ വേദിയില്‍ വച്ച്. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലിന്റെതായിരുന്നു വേദി. സമ്മതിദായകരായ ഭാരതജനതയെ അവഹേളിക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സിവിക് ദേശീയതക്ക് പകരം സാംസ്‌കാരിക ദേശീയത കൊണ്ടുവരുന്നു എന്നാണ് ആരോപണം. ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ അവഗണന അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ടത്, ആഭ്യന്തരകാര്യം എന്ന നിലയ്ക്ക് രാജ്യത്തിനകത്താണ്. എന്നാല്‍ അന്‍സാരി രാജ്യത്തെ ജനങ്ങളെ അധിക്ഷേപിക്കുന്ന വിധം ഭാരതവിരുദ്ധശക്തികളുടെ വേദിയില്‍ ഈ കാര്യം പറഞ്ഞത് രാജ്യത്തെ അപമാനിക്കാനാണ്. ഇറാന്‍ നയതന്ത്രപ്രതിനിധി ആയിരിക്കെ ഭാരതത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യുടെ ഉദ്യോഗസ്ഥന്മാരെ ഇറാനിയന്‍ രഹസ്യപോലീസ് തട്ടിക്കൊണ്ടു പോയപ്പോള്‍ അവരുടെ രക്ഷയ്ക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്ന ആളാണ് അന്‍സാരി.
ഭാരതത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ അവരുടെ ഭാര്യമാരും സഹപ്രവര്‍ത്തകരും കേണപേക്ഷിച്ചിട്ടും അന്‍സാരി കുലുങ്ങിയില്ല. എന്നുമാത്രമല്ല ഇറാന്‍ ഭരണകൂടത്തോട് ഒപ്പം നില്‍ക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രതിനിധി എന്നതിനേക്കാള്‍ മുസ്ലിം എന്ന നിലയ്ക്ക് മുസ്ലിം രാജ്യത്തിന് ഒപ്പം നില്‍ക്കുകയായിരുന്നു അന്‍സാരി ചെയ്തത്.
ഭാരതത്തിലെ ദശലക്ഷക്കണക്കിനു മുസ്ലീങ്ങളുടെ വോട്ട് നേടിയാണ് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയത്. അന്‍സാരി തന്റെ പ്രസംഗത്തിലൂടെ ഈ വോട്ടര്‍മാരെയാണ് അവഹേളിച്ചത്. വിദേശങ്ങളിലെ ഭാരത വിരുദ്ധ ശക്തികളുടെ വേദിയില്‍ അവരുടെ കയ്യടി കിട്ടാന്‍ സ്വന്തം നാടിനെയും ജനങ്ങളേയും അവഹേളിക്കുന്ന അന്‍സാരി ഇത്തരമൊരു പ്രവൃത്തി ചെയ്തത് പാകിസ്ഥാനിലായിരുന്നെങ്കില്‍ അദ്ദേഹം എവിടെയായിരിക്കും കിടക്കുക എന്ന് ഒന്ന് സങ്കല്പിക്കുന്നത് നല്ലതാണ്.