ലാടവൈദ്യന്റെ കയ്യിലെ പല്ലു പറിക്കുന്ന കൊടിലുമായി മുഖ്യമന്ത്രി വിജയന്‍ സഖാവും കടത്തനാടന്‍ കളരി വഴക്കത്തോടെ നാവ് ഉറുമിയാക്കിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ സഖാവും യുദ്ധത്തിനിറങ്ങിയിരിക്കുകയാണ്. കാറ്റാടിയന്ത്രത്തോട് യുദ്ധംചെയ്ത ഡോണ്‍ ക്വിക്‌സോട്ടിന്റെ മാര്‍ക്‌സിസ്റ്റ് അവതാരം പോലെയുണ്ട് ഈ സഖാക്കള്‍. ഇവര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ആര്‍.എസ്. എസ്സിനോടാണ്. ഈ യുദ്ധത്തിന്റെ ഭാഗമാണത്രേ ലോകായുക്ത നിയമം ഭേദഗതി ചെയ്യല്‍. ആര്‍എസ്എസ് എന്ന് കേട്ടാല്‍ ഈ രണ്ടു സഖാക്കള്‍ക്കും വയറ്റില്‍ ഒരു ആളലാണ്. മുറിക്ക് കാവലിന് ഗണ്‍മാന്‍ പുറത്തുണ്ടായാലും അകത്തുനിന്ന് വാതില്‍ പൂട്ടുന്ന വിജയന്‍ സഖാവിനെ കുറിച്ച് ഒരു കാലത്തെ സന്തതസഹചാരിയായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ‘ഒളിക്യാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ കളിയാക്കിയിട്ടുണ്ട്. ആരെയും വിശ്വസിക്കാന്‍ പറ്റില്ല എന്ന് മറുപടി പറയുന്ന സഖാവിന്റെ ഭയം ആര്‍എസ്എസ്സുകാര്‍ ചാടി വീഴുമോ എന്നാണ്.
ഇതേ ആര്‍എസ്എസ് പേടി തന്നെയാണ് ലോകായുക്ത നിയമത്തിന്റെ പല്ലു പറിക്കാനുള്ള നീക്കത്തിലും ഉള്ളതെന്ന് ബാലകൃഷ്ണന്‍ സഖാവ് തുറന്നു സമ്മതിക്കുന്നു. ജനുവരി 28 ലെ പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ സഖാവ് പറയുന്നത് ‘ആര്‍എസ്എസ് നയിക്കുന്ന ബിജെപി ഭരണത്തിന്റെ’ കയ്യേറ്റത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ബില്‍ കൊണ്ടുവന്നതെന്നാണ്. 1999ല്‍ നായനാരാണ് ഈ നിയമം കൊണ്ടുവന്നത് എങ്കിലും അന്നത്തെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത് എന്ന് സഖാവ് പറയുന്നതിന് പിന്നിലുമുണ്ട് ആര്‍എസ്എസ് പേടി.
ഇന്ത്യ ഇന്ന് ഭരിക്കുന്നത് ആര്‍എസ്എസുകാരനായ മോദി ആണല്ലോ. മാര്‍ക്‌സിസ്റ്റ് ഭൂതക്കണ്ണാടി വെച്ച് നോക്കിയ ബാലകൃഷ്ണന്‍ സഖാവ് ഞെട്ടിപ്പോയി! കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ വഴി ഇടപെട്ടു സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള ചതിക്കുഴി ഈ നിയമത്തില്‍ ഒളിഞ്ഞു കിടക്കുന്നത് തന്റെ ഭൂതക്കണ്ണാടിയിലൂടെ സഖാവ് തെളിഞ്ഞു കണ്ടു. പിന്നെ നിയമസഭാ സമ്മേളനമോ മന്ത്രിമാരെ വിവരമറിയിക്ക ലോ ഒന്നിനും നില്‍ക്കാതെ ഭേദഗതി കൊണ്ടുവരിക എന്ന യുദ്ധ തന്ത്രം പ്രഖ്യാപിച്ചു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ആര്‍എസ്എസ്സിനെ സ്വപ്‌നം കണ്ടു വിയര്‍ത്തു കുളിക്കുന്ന സഖാക്കള്‍ക്ക് മനോരോഗമായി അത് മാറിയപ്പോള്‍ ഗവര്‍ണര്‍ എന്നല്ല എന്തുകണ്ടാലും ആര്‍എസ്എസ് എന്നേ തോന്നൂ !