കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയേയും സാമ്പത്തിക സാംസ്‌കാരിക മേഖലയെയും അപകട പ്പെടുത്തുന്ന തരത്തില്‍ കുടിയേറ്റത്തൊഴിലാളികളുടെ സാന്നിധ്യം ക്രമേണ വര്‍ദ്ധിക്കുന്നു. 2021 ല്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് പുറത്തിറക്കിയ ‘അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന അസംഘടിതമേഖലയും നഗരവല്‍ക്കരണവു’മെന്ന പഠനറിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്ന കണ്ടെത്തലുകള്‍ കൂടുതല്‍ ചര്‍ച്ചയ്ക്കും ചിന്തയ്ക്കും വിഷയീഭവിക്കേണ്ടതാണ്. അതിഥിത്തൊഴിലാളികളിലൂടെ രൂപപ്പെടുന്ന സാമൂഹ്യ മാറ്റങ്ങളോടൊപ്പം ജനസംഖ്യാവര്‍ദ്ധനവും മത രാഷ്ട്രീയ സമവാക്യങ്ങളില്‍ കാലക്രമേണ രൂപപ്പെടുവാന്‍ സാധ്യതയുള്ള വെല്ലുവിളികളും കേരളത്തിലെ നിലവിലുള്ള ജനജീവിതത്തെ സാരമായി ബാധിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയരുത്. ഉന്നതവിദ്യാഭ്യാസത്തിനും ഉയര്‍ന്ന തൊഴില്‍സാധ്യതകള്‍ തേടിയും കേരളത്തിന്റെ യുവതലമുറ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ചേക്കേറുമ്പോള്‍ കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്ന അവിദഗ്ദ്ധ തൊഴിലാളികള്‍ സൃഷ്ടിക്കുന്ന ജനസംഖ്യാപെരുപ്പവുമായി ഇതിനെ തുലനം ചെയ്യാനാവുമോ? സംഘടിതശക്തിയായി കേരളത്തില്‍ ഇക്കൂട്ടരെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന തീവ്രവാദപ്രസ്ഥാനങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ അന്വേഷണവിധേയമാക്കി നിയന്ത്രിച്ചില്ലെങ്കില്‍ പോലീസ് സംവിധാനങ്ങള്‍പോലും ഭാവിയില്‍ ചോദ്യംചെയ്യപ്പെടുമെന്ന് ആനുകാലിക സംഭവങ്ങള്‍ പലതും സൂചന നല്‍കുന്നു.
ജനസംഖ്യ: സര്‍ക്കാര്‍ കണക്കുകള്‍
കേരള സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ ഇവാല്യുവേഷന്‍ വിഭാഗം നടത്തിയ സര്‍വ്വേകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളത്തിലെത്തിച്ചേരുന്ന കുടിയേറ്റത്തൊഴിലാളികളുടെ ജനസംഖ്യാകണക്കുകള്‍ 2021 ല്‍ പുറത്തുവിട്ടു. നിലവിലുള്ള ജനസംഖ്യാവര്‍ദ്ധന നിരക്കനുസരിച്ച് 2030ല്‍ കേരള ജനസംഖ്യ 3.60 കോടിയിലെത്താം. 2017-18ലെ 31.4 ലക്ഷം അതിഥിത്തൊഴിലാളികള്‍ 2030ല്‍ 59.7 ലക്ഷമായി കുതിക്കുമെന്നാണ് ആസൂത്രണ ബോര്‍ഡ് നല്‍കുന്ന മുന്നറിയിപ്പ്. കേരള ജനസംഖ്യയുടെ ആറിലൊന്ന് അന്യസംസ്ഥാന തൊഴിലാളികളാകും. അതായത് ആകെ ജനസംഖ്യയുടെ 16.6 ശതമാനമാണിത്. സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ മാറ്റം ഏറെ സ്വാധീനം ചെലുത്തുന്ന നിര്‍ണ്ണായക ഘടകമാകും.
കേരളത്തില്‍ കുടുംബമായി തുടരുന്ന അതിഥിത്തൊഴിലാളികള്‍ 10.3 ലക്ഷമാണ്. വരുന്ന മൂന്നുവര്‍ഷം കൊണ്ടിത് 13.2 ലക്ഷമായും എട്ടുവര്‍ഷംകൊണ്ട് 15.2 ലക്ഷമായും ഉയരും. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് മൂന്നു രീതികളിലുള്ള കുടിയേറ്റമാണുള്ളത്. വിവിധ കമ്പനികള്‍ നേരിട്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവരുന്നവര്‍, വിവിധ കോണ്‍ട്രാക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്താല്‍ എത്തുന്നവര്‍, ആരുടെയും സഹായമില്ലാതെ കൂട്ടമായി വണ്ടികയറി എത്തി സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവര്‍. പ്രായമാകട്ടെ 16 മുതല്‍ 35 വരെ. ഇവരില്‍ സ്‌കൂളില്‍ പോകാത്തവരും പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയവരും ഉള്‍പ്പെടുന്നു. ഹ്രസ്വകാല കുടിയേറ്റക്കാരുടെ എണ്ണം 2017-18 വര്‍ഷത്തില്‍ 21.1 ലക്ഷമെങ്കില്‍ 2025നോടെ 34.4 ലക്ഷവും 2030 നോടുകൂടി 44 ലക്ഷമായും ഉയരുമെന്നാണ് സര്‍വ്വേ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഉറവിടവും വേതനവും
ബംഗാള്‍, ബീഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, അസം തുടങ്ങിയവ കൂടാതെ ഇന്ത്യയിലെ ഇതര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുംവരെ തൊഴില്‍തേടി കേരളത്തിലെത്തുന്നവരാണ് പ്രധാന കുടിയേറ്റക്കാര്‍. മേല്പറഞ്ഞ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറവെന്നു മാത്രമല്ല, വേതനവും കുറവ്. മികച്ച ശമ്പളവും സാമൂഹികാന്തരീക്ഷവും ഇക്കൂട്ടരെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നു. ഒരുകാലത്ത് കേരളത്തിലെ യുവത്വം ഗള്‍ഫ് രാജ്യങ്ങള്‍ സ്വപ്‌നം കണ്ട് നടത്തിയ പ്രയാണത്തിന്റെ മറ്റൊരു വകഭേദം. കേരളമാകുന്ന ഗള്‍ഫ് സ്വപ്‌നം കണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ എത്തുന്നുവെന്നും പറയാം.
2018 ഡിസംബറിലെ കണക്കുപ്രകാരം ഇന്ത്യയിലെ കാര്‍ഷിക ഗ്രാമീണമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കു ലഭിക്കുന്ന ദിവസക്കൂലിയുടെ ശരാശരി 321 രൂപയാണ്. ഗുജറാത്തില്‍ 265 രൂപ. ത്രിപുര 270 രൂപ, ബംഗാള്‍ 329 രൂപ, ഉത്തര്‍പ്രദേശ് 247 രൂപ, ഒറീസ്സ 239 രൂപ. എന്നാല്‍ കേരളത്തിലാകട്ടെ 767 രൂപയും. അതിഥികളുടെ സ്വന്തം നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി. നിര്‍മ്മാണമേഖലയിലും സമാനമായ വേതനവ്യത്യാസമുണ്ട്. മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ 300 രൂപ മാത്രം ദിവസക്കൂലിയായി നിര്‍മ്മാണമേഖലയില്‍ ലഭിക്കുമ്പോള്‍ കേരളത്തിലത് 800 മുതല്‍ 1000 രൂപവരെയും അതിനുമുകളിലും. ഈ സാമ്പത്തികനേട്ടമാണ് ഇതരസംസ്ഥാനക്കാരെ കേരളത്തിലേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്.
അവിദഗ്ദ്ധമേഖലകള്‍ കീഴടക്കി
17.5 ലക്ഷത്തോളം കുടിയേറ്റക്കാര്‍ കേരളത്തില്‍ ജോലിക്കായി ആശ്രയിച്ചിരിക്കുന്നത് കെട്ടിടങ്ങളുള്‍പ്പെടെ നിര്‍മ്മാണരംഗത്താണ്. 6.3 ലക്ഷത്തോളംപേര്‍ ഫാക്ടറികളിലും വ്യവസായ ഉല്പാദനമേഖലയിലും 3 ലക്ഷത്തോളംപേര്‍ കാര്‍ഷികവും അനുബന്ധ ജോലികളിലും വന്‍കിട ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മൊത്ത ചെറുകിട വ്യാപാരങ്ങള്‍ എന്നുവേണ്ട സമൂഹത്തിന്റെ താഴേത്തട്ടുമുതല്‍ വിവിധങ്ങളായ അവിദഗ്ദ്ധ മേഖലകളിലൊക്കെ അതിഥികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. 16,000-20,000 രൂപയോളം മാസശരാശരി വരുമാനവുമുണ്ട്.
അയല്‍രാജ്യങ്ങളിലെ അനധികൃതരോ?
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരും ബംഗാള്‍, അസം കൂടാതെ മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയും കേരളത്തിലെത്തിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത് പലരും കേട്ടില്ലെന്ന് നടിക്കുന്നു. ഇവരുടെ പൗരത്വരേഖയുടെ നിജസ്ഥിതിയും സംശയത്തോടെ കാണേണ്ടിയിരിക്കുന്നു. മ്യാന്‍മറില്‍ നിന്ന് അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലെത്തിയ രോഹിംഗ്യന്‍ വിഭാഗങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് പറയപ്പെടുന്നതില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണ്. മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക്; ബംഗ്ലാദേശില്‍ നിന്ന് പുഴകടന്ന് ബംഗാളിലേയ്ക്ക്; നിങ്ങളെവിടെ നിന്ന് എന്നു ചോദിച്ചാല്‍ കല്‍ക്കട്ടയില്‍ നിന്ന് എന്നുള്ള മറുപടി. രേഖകള്‍ വല്ലതുമുണ്ടോയെന്ന ചോദ്യത്തിന് കാണിക്കുന്നത് ഹസ്തരേഖ മാത്രം. ചിലരാകട്ടെ ബംഗളൂരില്‍ നിന്നുള്ള വോട്ടര്‍ ഐഡിയും കാണിക്കും. ഇതെങ്ങനെ കുടിയേറ്റത്തൊഴിലാളികള്‍ സംഘടിപ്പിക്കും? ആരാണിവരുടെ പിന്നില്‍, ഇവരുടെ ലക്ഷ്യമെന്ത്? തൊഴില്‍ ആഭ്യന്തരവകുപ്പുകള്‍ ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്.
മധ്യകേരളത്തിലെ മാറുന്ന സമവാക്യങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥിത്തൊഴിലാളികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് മധ്യകേരളത്തിലാണ്. 2017-18ലെ കണക്കുകള്‍ പ്രകാരമുള്ള 31 ലക്ഷം കുടിയേറ്റത്തൊഴിലാളികളില്‍ 21 ലക്ഷം താല്‍ക്കാലികമായിട്ട് എത്തിച്ചേര്‍ന്നവരാണെന്നാണ് പറയപ്പെടുന്നത്. 10 ലക്ഷം ദീര്‍ഘകാല ലക്ഷ്യത്തോടെ ഭാവിയില്‍ സ്ഥിരതാമസമാക്കുകയെന്ന ഉദ്ദേശ്യത്തോടെ നിലവിലുണ്ട്. ഈ പത്തുലക്ഷത്തില്‍ ഏതാണ്ട് 10 ശതമാനത്തോളം കുടുംബമായി കേരളത്തില്‍ ഇതിനോടകം കഴിയുന്നു. ശരാശരി രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്.
സംസ്ഥാനത്തെ ജില്ലാതല കണക്കുകള്‍ പരിശോധിച്ചാല്‍ അതിഥിത്തൊഴിലാളികളില്‍ 28 ശതമാനവും എറണാകുളം ജില്ലയിലാണ്. 13.6 ശതമാനം തൃശ്ശൂര്‍, 9.7 ശതമാനം ആലപ്പുഴ, 9 ശതമാനം കോട്ടയം എന്നിങ്ങനെ പോകുന്നു ലഭ്യമായ കണക്കുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ അതിഥിത്തൊഴിലാളികളില്‍ 68 ശതമാനവും മധ്യകേരളത്തില്‍. ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് മധ്യകേരളത്തിലെ രാഷ്ട്രീയ മത സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വരുംനാളുകളില്‍ വരാനിടയുള്ള മാറ്റങ്ങളിലേയ്ക്കാണ്. ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഭരണഘടനാപരമായ വോട്ടവകാശം കേരളത്തില്‍ സ്ഥിരതാമസക്കാരായി കാലാന്തരത്തില്‍ മാറാന്‍ സാധ്യതകളുള്ള അതിഥിത്തൊഴിലാളികള്‍ക്ക് നിഷേധിക്കാനാവില്ല.
സംഘടിതരൂപം കൈവരിക്കുന്ന അതിഥികളുടെ രാഷ്ട്രീയ സ്വാധീനവും മധ്യകേരളത്തില്‍ വരുംനാളുകളില്‍ ശക്തമാകും. നിലവിലുള്ള രാഷ്ട്രീയമുന്നണികളെ വെല്ലുവിളിക്കുന്ന ബാഹ്യശക്തികള്‍ രൂപപ്പെട്ടെന്നും വരാം. സംഘടിതശക്തികളായി മറ്റൊരു സംസ്ഥാനത്തും കുടിയേറ്റത്തൊഴിലാളികള്‍ മാറിയിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളും ചില തീവ്രവാദഗ്രൂപ്പുകളും നടത്തുന്ന അണിയറ അജണ്ടകള്‍ മധ്യകേരളത്തില്‍ വിവിധ തലങ്ങളില്‍ ഇവരിലൂടെ മാറ്റങ്ങള്‍ സൃഷ്ടിക്കാം. മതവും ജാതിയും തിരിച്ചുള്ള സര്‍വ്വേ കണക്കുകള്‍ ഔദ്യോഗികമായി ലഭ്യമല്ലെങ്കിലും മുസ്ലീംവിഭാഗങ്ങളാണ് അതിഥിത്തൊഴിലാളികളിലേറെയുമെന്നാണ് വ്യക്തമാകുന്നത്. ക്രൈസ്തവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഇതെല്ലാം മധ്യകേരളത്തിലെ മത രാഷ്ട്രീയ സമവാക്യങ്ങളെ ഭാവിയില്‍ സ്വാധീനിക്കാം. വെറും സ്വാധീനമല്ല. മതാധിഷ്ഠിത ജനസംഖ്യാനുപാതത്തില്‍ വലിയ തിരിച്ചടികളുണ്ടാവും.
തീവ്രവാദഗ്രൂപ്പുകള്‍ നുഴഞ്ഞുകയറിയോ?
കിഴക്കമ്പലത്ത് പോലീസ്ജീപ്പ് കത്തിച്ച കുടിയേറ്റത്തൊഴിലാളികളുടെ അഴിഞ്ഞാട്ടത്തിന്റെ മറവില്‍ കിറ്റെക്‌സ് കമ്പനിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവരുടെയും ശ്രമിക്കുന്നവരുടെയും രാഷ്ട്രീയ അജണ്ടകളും യാഥാര്‍ത്ഥ്യവും അന്വേഷിച്ചറിയേണ്ടതുതന്നെ. വോട്ടുബാങ്ക് രാഷ്ട്രീയ മറവില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം അവഹേളിതരാകുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കാതെ അതിഥിത്തൊഴിലാളികളുടെയിടയിലേയ്ക്ക് നുഴഞ്ഞുകയറി അവരെ അക്രമത്തിലേയ്ക്ക് നയിക്കുന്ന സംഘടിത തീവ്രവാദഗ്രൂപ്പുകളിലേയ്ക്ക് അന്വേഷണമാരംഭിക്കുവാന്‍ ഭരണസംവിധാനങ്ങള്‍ക്കാവുമോ?
കോവിഡ് ആരംഭകാലത്ത് ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് കേന്ദ്രമായി ഒറ്റരാത്രിയിലെ ഏതാനും മണിക്കൂറുകള്‍കൊണ്ട് പതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ച് കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും നിഷ്‌ക്രിയരും നോക്കുകുത്തികളുമാക്കി തെരുവില്‍ സംഘടിച്ചിറങ്ങിയതിന്റെ പിന്നിലാരെന്ന് പരസ്യമായി വെളിപ്പെടുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മടിക്കുന്നതെന്തു കൊണ്ട്?
ക്രിമിനലുകള്‍ കസറുമ്പോള്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3650ലേറെ ക്രിമിനല്‍ കേസുകളാണ് അതിഥിത്തൊഴിലാളികളുടേതായി കേരളത്തിലുള്ളത്. 2021ല്‍ മാത്രം 1059 പേര്‍ പ്രതികള്‍. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ പ്രതികളായവര്‍ വേറെ. കേരളത്തിലെ വിവിധ ജയിലുകളില്‍ കൊലക്കയര്‍ കാത്തുകഴിയുന്ന 16 പേരില്‍ 3 പേര്‍ അതിഥികളുടെ കൂട്ടത്തില്‍പ്പെടുന്നു. കണ്ണൂര്‍ ജയിലിലുള്ള പരിമള്‍ ബഹു, വിയ്യൂരുള്ള അസംകാരന്‍ അമീല്‍ ഇസ്ലാം, പൂജപ്പുരയുള്ള യു.പിക്കാരന്‍ നരേന്ദ്രകുമാര്‍ എന്നിവരാണവര്‍. 2021ല്‍ അതിഥിത്തൊഴിലാളികളുടേതായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 17 എണ്ണം കൊലപാതകമാണ്. പത്തെണ്ണം കൊലപാതകശ്രമവും. 116 സ്വത്തുകേസും, 29 ബലാല്‍സംഗക്കേസും, 31 കേസുകള്‍ പോക്‌സോ പ്രകാരമുള്ള കുട്ടികളെ പീഡിപ്പിച്ചതുമാണ്.
കുടിയേറ്റക്കാര്‍ക്കുള്ള പരിപാലനങ്ങള്‍
കുടിയേറ്റത്തൊഴിലാളികളുടെ കേരളത്തിലെ ജീവിത സാഹചര്യങ്ങള്‍ ഏറെ ദയനീയമാണെന്നത് വാസ്തവം തന്നെ. കേരളസമൂഹത്തിന്റെ സാക്ഷര, സാംസ്‌കാരിക ജീവിത നിലവാരങ്ങള്‍ ഒരു പരിധിവരെ ഇവര്‍ക്കില്ലെങ്കിലും മനുഷ്യര്‍ക്കുതകുന്ന ജീവിതചുറ്റുപാടുകള്‍ നല്‍കേണ്ടത് നമ്മുടെ കടമയാണ്. ഒത്തുകൂടി താമസിക്കുന്നവരാണ് 96 ശതമാനവും. ഇതില്‍ 36 ശതമാനവും താല്‍ക്കാലിക ഷെഡില്‍. അനുബന്ധസാഹചര്യങ്ങളാകട്ടെ ഏറെ വൃത്തിഹീനവും രോഗസാധ്യതകളേറെയുള്ളതും.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ 13 ശതമാനം പേര്‍ മാത്രം പങ്കുചേരുന്നു. 55.6 ശതമാനം കുടിയേറ്റത്തൊഴിലാളികളും വിവിധ രോഗങ്ങള്‍ക്കും അടിമകളാണ്. ക്യാന്‍സര്‍, എയ്ഡ്‌സ്, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ഡയബറ്റിസ് ആദിയായവയ്ക്കുപുറമെ അപകടങ്ങളില്‍പ്പെട്ട് കൈകാലുകളില്‍ ക്ഷതമേറ്റവരും മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നവരുമുണ്ട്. 13.5 ശതമാനത്തിന് സാധാരണ രോഗങ്ങള്‍ മാത്രം. ഇക്കൂട്ടരുടെ ആരോഗ്യപ്രശ്‌നങ്ങളും ജീവിത നിലവാരത്തിലെ പിന്നാക്കവും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ആവശ്യമുള്ള മേഖലകളാണ്. ജോലികളിലുള്ള അവ്യക്തതയോടൊപ്പം വിവിധങ്ങളായ കാരണങ്ങളാല്‍ തൊഴില്‍ സാധ്യതകള്‍ മങ്ങുന്നതും ഉയര്‍ന്ന ജീവിത ചെലവും അതിഥിത്തൊഴിലാളികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു.
അതിഥികള്‍ ആതിഥേയരാകുന്നു
കേരളത്തിന്റെ വിവിധങ്ങളായ മണ്ഡലങ്ങളില്‍ അതിഥിത്തൊഴിലാളികള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവരായിട്ടുണ്ടെന്നു മാത്രമല്ല ഒഴിവാക്കാന്‍ പറ്റാത്ത കണ്ണികളുമാണ്. സൗഹാര്‍ദ്ദതയോടെ സ്വദേശികളെ സ്വീകരിക്കുന്നവരും സമീപിക്കുന്നവരും നല്ലസേവനം നല്‍കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നാടിന്റെ നഗരവല്‍ക്കരണപ്രക്രിയയിലും അവിദഗ്ദ്ധമേഖലകളിലും ഇക്കൂട്ടരുടെ പങ്കാളിത്തം അതിവിശിഷ്ടം തന്നെ. മാന്യതയും പക്വതയും പെരുമാറ്റത്തില്‍ കാത്തുസൂക്ഷിക്കുന്നവരുമുണ്ട്.
അതേസമയം കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിതമായി തുടരുന്ന അതിഥികളുടെ അക്രമങ്ങളെ ഭരണനേതൃത്വങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുത്. കുടിയേറ്റത്തൊഴിലാളികള്‍ സംഘടിതരൂപം കൈവരിച്ചിരിക്കുന്നതുകൂടാതെ തീവ്രവാദഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഇവരുടെയിടയില്‍ രൂപപ്പെട്ടിട്ടുണ്ടന്നുള്ളതും മുഖ്യമായ വിഷയമാണ്. കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്ന വോട്ടുബാങ്കായി നാളെ ഇവര്‍ മാറാം. ഇടത്-വലത്-ബിജെപി മുന്നണികള്‍ക്കപ്പുറം മത തീവ്രവാദ ശക്തികള്‍ക്കുപിന്നില്‍ വിലപേശല്‍ കേന്ദ്രങ്ങളായി അണിചേരുന്നത് ഇക്കൂട്ടരായിരിക്കും. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതും രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങള്‍ക്ക് വിധേയമാകുന്നതും പ്രധാനമായും മധ്യകേരളവുമായിരിക്കും.
(കാത്തിലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)