‘സത്യമേവ ജയതേ’ എന്ന് ആലേഖനം ചെയ്യപ്പെട്ട നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു ‘നീതിദേവത കൊലചെയ്യപ്പെട്ടു’ എന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വിലപിച്ച ദിവസം. 13 തവണ ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയോടൊപ്പമെന്ന് ഇരയേയും സമൂഹത്തെയും വിശ്വസിപ്പിച്ച് വേട്ടക്കാരന് രക്ഷപ്പെടാന്‍ പഴുതൊരുക്കിയ സര്‍ക്കാര്‍ സംവിധാനമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ യഥാര്‍ത്ഥ കുറ്റവാളി. വിധിയെഴുതിയ ന്യായാധിപന്റെ നേര്‍ക്ക് സമൂഹം ചോദ്യശരങ്ങള്‍ എയ്യുമ്പോള്‍ ‘മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി ഗൂഢമായി ആഹ്ലാദിക്കുകയാണ്’. അരമനകളില്‍ അന്തിയുറങ്ങുന്ന ആര്‍ക്കൊക്കെയോ കൊടുത്ത വാഗ്ദാനങ്ങള്‍ നിറവേറ്റിയ സന്തോഷത്തില്‍ അത് വരുംകാലങ്ങളില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയോടെ.
പഴുതടച്ച അന്വേഷണം നടത്തിയെന്നും കുറ്റവാളി ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും പറഞ്ഞ കോട്ടയം എസ്.പി ഹരിശങ്കറിന്റെയും കേസ് അന്വേഷിച്ച മറ്റു പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴികള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. വിധി അപ്രതീക്ഷിതം എന്നാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. ഇത്തരത്തിലൊരു വിധി മാത്രമാണ് ഇവരെല്ലാം പ്രതീക്ഷിച്ചിരുന്നത് എന്നതാണ് വാസ്തവം. എന്നാല്‍ ഇത്രയും ദുര്‍ബലമായ അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ നശിപ്പിച്ചിട്ടും പ്രതി ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ അതായിരുന്നു അപ്രതീക്ഷിതം. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ജലന്ധറില്‍ പോകുമ്പോള്‍ ജലന്ധര്‍ സിറ്റി കമ്മീഷണര്‍ക്ക് ഒരു ഫോണ്‍കോള്‍ ചെയ്തുപോലും അറിവു കൊടുക്കാതെ ശ്രദ്ധിച്ചവരാണ് കേരളാ പൊലീസിലെ ഈ കുറ്റാന്വേഷണവിദഗ്ദ്ധര്‍. ജലന്ധറിലെ ലോക്കല്‍ പത്രപ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ കൂടിയപ്പോഴാണ് ജലന്ധര്‍ സിറ്റി കമ്മീഷണര്‍ പി.കെ സിന്‍ഹ തന്നെ സഹികെട്ട് കോട്ടയം എസ്.പിയെ വിളിച്ച് എന്തെങ്കിലും സഹായം വേണമെങ്കില്‍ ചെയ്തു തരാമെന്ന് അറിയിച്ചത്. അതുപോലും കേരളാ പോലീസ് സ്വീകരിക്കുകയുണ്ടായില്ല. 2018-ല്‍ പ്രാഥമിക തെളിവുകള്‍ ശേഖരിച്ചശേഷം ബിഷപ്പ് ഫ്രാങ്കോവിനെ അറസ്റ്റ് ചെയ്യാന്‍ ജലന്ധറിലേയ്ക്ക് പോകണോ, അതോ അരമനയിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യണോ എന്ന് തീരുമാനിക്കാന്‍ ഐ. ജി.വിജയ് സാഖറെയുടെ വസതിയില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയവരാണ് കേരളാ പോലീസ്. കേരളത്തില്‍ ഏതെങ്കിലുമൊരു കൗമാരക്കാരന്‍ ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് പരാതികിട്ടിയാല്‍ പോലും അയാളെ തൂക്കിയെടുത്തു മാനഭംഗം, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്ന പൊലീസാണ് കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായ ഫ്രാങ്കോവിന് തെളിവ് നശിപ്പിക്കാനും, വേണ്ട മുന്‍കരുതലുകളെടുക്കാനും ആവശ്യമായ സമയം ആദരപൂര്‍വ്വം അനുവദിച്ചു കൊടുത്തത്.
289 പേജുകളുള്ള വിധിന്യായത്തില്‍ പൊരുത്തക്കേടുകള്‍ നിരവധിയാണ്. പ്രോസിക്യൂഷന്‍ മുപ്പത്തിയൊമ്പത് സാക്ഷികളെ വിസ്തരിച്ചു. ഇരുപത്തിരണ്ടു രേഖകള്‍ തെളിവിനായി ഹാജരാക്കി. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ ഹാജരായത് ഹൈക്കോടതിയിലെ തന്നെ പ്രഗത്ഭ ക്രിമിനല്‍ അഭിഭാഷകന്‍. ഒരു മുടിയിഴപ്പഴുതുപോലും ഇല്ലാതെ അന്വേഷിച്ചു പൂര്‍ത്തിയാക്കിയ കേസെന്ന ഖ്യാതിയോടെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം. എന്നിട്ടും സംശയത്തിനതീതമായി ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
നിരാലംബയും, നിഷ്‌കാമകര്‍മ്മിയുമായ ഒരു കര്‍ത്താവിന്റെ മണവാട്ടിയെ ഒന്നല്ല, രണ്ടല്ല 13 തവണ പ്രകൃതിവിരുദ്ധ പീഡനമടക്കമുള്ള രതിവൈകൃതങ്ങള്‍ക്കിരയാക്കിയ ബിഷപ്പ് ഫ്രാങ്കോവിനെ കുറ്റവിമുക്തനാക്കിയ വിധിന്യായം വായിച്ചാല്‍ ഇനി മണവാട്ടിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് എടുക്കാത്തത് ദയ കൊണ്ടാണെന്നാണ് തോന്നുക. ഇരയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഉഭയസമ്മതപ്രകാരം ലൈംഗിക വേഴ്ചയില്‍ മുഴുകിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അതുകൊണ്ട് ബലാത്സംഗം എന്ന കുറ്റം നിലനില്‍ക്കില്ലത്രേ.
പീഡനത്തിനിരയായ ഇരയോട് സഹാനുഭൂതിയോടെ പെരുമാറുന്നതിന് പകരം അവരെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണങ്ങളാണ് വിധിന്യായത്തില്‍പ്പോലുമുള്ളത്. പലപ്പോഴായി പോലീസിനും, ഡോക്ടര്‍ക്കും കോടതിയ്ക്കും മുമ്പാകെ നല്‍കിയ കന്യാസ്ത്രീയുടെ മൊഴിയിലെ 9 വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കന്യാസ്ത്രീയുടെ മൊഴി അവിശ്വസനീയമാണ് എന്ന് നിരീക്ഷിച്ച് കോടതി വിധി പറഞ്ഞിരിക്കുന്നത്. മൊഴിയിലെ സാങ്കേതികത്വത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ‘ഇര മൂന്നാം സാക്ഷിയോടും, നാലാം സാക്ഷിയോടും ഫ്രാങ്കോ തന്നെ ബലാത്സംഗം ചെയ്തതായി പറഞ്ഞിട്ടില്ല, ഫ്രാങ്കോയോടൊപ്പം കിടക്ക പങ്കിടാന്‍ താന്‍ നിര്‍ബന്ധിതയായി എന്നേ പറഞ്ഞിട്ടുള്ളൂ. ഇര കോട്ടയം എസ്.പിയ്ക്ക് കൊടുത്ത പരാതിയില്‍ 13 തവണ തന്നെ ബിഷപ്പ് ബാലാല്‍ത്സംഗം ചെയ്തതായി പറഞ്ഞിട്ടില്ല. പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരമുള്ള കുറ്റത്തിന് താന്‍ ഇരയായി എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ’. സംഭവത്തെക്കുറിച്ചു വിശദമായി പരാതി കൊടുത്തിട്ടില്ല. പ്രതിയുടെ ശുക്ലസ്ഖലനത്തിന് തെളിവില്ല, എന്നിങ്ങനെയുള്ള നിരവധി പഴുതുകള്‍ നോക്കിയാണ് കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നു കോടതി നിരീക്ഷിച്ചത്. സ്ത്രീയുടെ വസ്ത്രത്തിന് മുകളില്‍ കൂടി സ്പര്‍ശിച്ചാലും അത് ലൈംഗികാതിക്രമം തന്നെയാണെന്ന് സുപ്രീംകോടതി വിധി പറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല. ആ സമയത്താണ് ഇത്രത്തോളം ദയാവായ്‌പോടെ പ്രതിയെ കുറ്റവിമുക്തനാക്കിയത് എന്നുകൂടി ചേര്‍ത്ത് വായിക്കണം. ബലാത്സംഗ കേസുകളില്‍ ഇരയുടെ സംശയാതീതമായ മൊഴിതന്നെ പ്രതിയ്ക്ക് ശിക്ഷ വിധിക്കാന്‍ പര്യാപ്തമാണ് എന്നിരിക്കെ ഇരയുടെ മൊഴികള്‍ സംശയാസ്പദമാക്കി അവിശ്വസിച്ചതുകൊണ്ടു മാത്രമാണ് ഫ്രാങ്കോ കുറ്റവിമുക്തനായത്. ഇരയായ കന്യാസ്ത്രീയുടെയും, രണ്ടു മുതല്‍ ഒമ്പതു വരെയുള്ള സാക്ഷികളുടെയും മൊഴികള്‍മാത്രം മതി ഫ്രാങ്കോ കുറ്റക്കാരനാണെന്നു കണ്ടെത്താന്‍.
കേരളത്തില്‍ കര്‍ത്താവിന്റെ മണവാട്ടിയായി ലൗകിക ജീവിതം ത്യജിച്ച് പവിത്രമായ ആത്മീയജീവിതചര്യ സ്വയം വരിച്ച് സമൂഹസേവനത്തിറങ്ങിയ ഒരു കന്യാസ്ത്രീയ്ക്ക് നേരിട്ട ദുരനുഭവത്തില്‍ സമൂഹത്തിലെ വലിയൊരു വിഭാഗം പിന്തുണച്ചിട്ടുപോലും, സംഘടിത മതമേലധ്യക്ഷന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ കേസ് അട്ടിമറിക്കപ്പെട്ടു. അവര്‍ക്ക് നീതി കിട്ടാക്കനിയാകുമ്പോള്‍ സാധാരണക്കാരായ ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട നിര്‍ധനരായ വിദ്യാഭ്യാസമില്ലാത്ത, രാഷ്ട്രീയ സ്വാധീനമില്ലാത്ത പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും ഈ കേരളത്തില്‍ എത്രകണ്ട് നീതി ലഭ്യമാകും?
ലോകത്തിന് മുഴുവന്‍ ആത്മീയവെളിച്ചം നല്‍കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തിലെ ക്രിസ്തീയ സഭകള്‍ക്ക് ബലാത്സംഗക്കുറ്റത്തിന് ഒരു ക്രിസ്തീയ പുരോഹിതന്‍ ഇരുമ്പഴികള്‍ക്ക് ഉള്ളില്‍ അകപ്പെടുന്നത് കേരളം പോലെയുള്ള സംഘടിത ക്രിസ്തീയ മതാധിപത്യ സംസ്ഥാനത്ത് തങ്ങളുടെ പ്രതിച്ഛായയ്ക്ക് സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. അതിനെ അതിജീവിക്കാന്‍, വത്തിക്കാനിലേയ്ക്ക് വരെ ക്രിസ്തീയ പുരോഹിതരെ കയറ്റുമതി ചെയ്യുന്ന കേരളത്തില്‍ ഫ്രാങ്കോവിനെപ്പോലെയുള്ള പൗരോഹിത്യമെന്ന പുണ്യവൃത്തിയെ വ്യഭിചരിക്കുന്ന ആഭാസന്മാരെ സഭയ്ക്ക് നിയമത്തിന്റെ പിടിയില്‍നിന്നും സംരക്ഷിച്ചേ മതിയാകൂ. അതിന് നീതിദേവതയുടെ കണ്ണ് മൂടിക്കെട്ടിയെങ്കില്‍ മാത്രമേ കഴിയൂ. ഭരണകൂടവും, സംഘടിത മതമേധാവികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറവില്‍ നീതിദേവതയുടെ കണ്ണ് മൂടിക്കെട്ടിയപ്പോള്‍ പൊലിഞ്ഞത് സാധാരണക്കാരായ പൗരന്മാര്‍ക്ക് നീതിപീഠത്തിന്മേലുള്ള വിശ്വാസമാണ്. ‘മതമല്ല മതമല്ല മതമല്ല പ്രശ്‌നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം’, എന്നു മുദ്രാവാക്യം മുഴക്കിയവര്‍ ഞങ്ങള്‍ക്ക് മതം മാത്രമാണ് വിഷയം, മതാടിസ്ഥാനത്തിലുള്ള വോട്ടുമാത്രമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന നയം സ്വീകരിച്ചപ്പോള്‍, മതാധിപത്യത്തിന് ഇരയായി, സംഘടിത പുരോഹിത മേലാളന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി പരിശുദ്ധവും പാവനയുമായ ഒരു കന്യാസ്ത്രീയ്ക്ക് സാങ്കേതിക കാരണങ്ങളാല്‍ നീതി നിഷേധിക്കപ്പെട്ടു. നീതിന്യായവ്യവസ്ഥയുടെ താഴെത്തട്ടില്‍ സംഭവിച്ച ഈ കളങ്കം കഴുകിക്കളയാന്‍ മേല്‍ക്കോടതികള്‍ക്ക് കഴിയുമോ എന്ന് കണ്ടുതന്നെ അറിയണം.
(ലേഖകന്‍ പാലക്കാട് ജില്ലാ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ക്രിമിനല്‍ അഭിഭാഷകനാണ്)