നവസംരംഭകന്‍മാരൊന്നും കേരളത്തില്‍ മുതല്‍ മുടക്കുന്നില്ല എന്നൊരു പരാതി വ്യാപകമായി ഉയര്‍ന്നു കേള്‍ക്കാറുണ്ട്. അതിനുകാരണം മുതല്‍ മുടക്കുന്നവന്റെ മുതലും സ്ഥാപനവും വിഴുങ്ങുന്ന രാഷ്ട്രീയ വെട്ടുകിളികള്‍ ഏറെയുള്ള ഇടമാണ് കേരളം എന്നുള്ളതാണ്. കമ്മ്യൂണിസം കേരളത്തിനു സമ്മാനിച്ച നിരവധി നവ സംസ്‌ക്കാരങ്ങളിലൊന്നാണ് സംരംഭകന്റെ കൂടും കുടുക്കയും വരെ തകര്‍ക്കുന്ന ട്രേഡ് യൂണിയനിസം. എന്നാല്‍ വലിയ മുതല്‍ മുടക്കില്ലാതെ തന്നെ കോടികള്‍ സമ്പാദിക്കാവുന്ന പുതിയ ഒരു സംരംഭവുമായി നിരവധി ചെറുപ്പക്കാര്‍ ഇപ്പോള്‍ കേരളത്തില്‍ സജീവമാണ്. ഇതിനാകട്ടെ സി.ഐ.ടി.യുക്കാരന്റെ നോക്കുകൂലി ഇല്ലെന്നു മാത്രമല്ല പാര്‍ട്ടിക്കാരുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. മുതല്‍ മുടക്കില്ലാത്ത ഈ നവസംരംഭത്തിന്റെ പേര് ഗുണ്ടാപ്പണി എന്നാണ്. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്നു പുകള്‍പെറ്റ കേരളം ഇപ്പോള്‍ ഗുണ്ടകളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു. ഗുണ്ടായിസവും കമ്മ്യൂണിസവും തമ്മില്‍ സൈദ്ധാന്തികമായ അന്തര്‍ധാരകള്‍ സജീവമായതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ വരുമ്പോഴൊക്കെ ഗുണ്ടകളുടെ സ്വന്തം രാജ്യവും നിലവില്‍ വരാറുണ്ട്. അബ്കാരികളുടെ വാടക ഗുണ്ടകളായിരുന്നവരും കവലച്ചട്ടമ്പികള്‍ ആയിരുന്നവരും കൊലക്കേസ് പ്രതികളുമൊക്കെ തിരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ച് എം.എല്‍. എമാരും മന്ത്രിമാരുമായി വിളയാടുമ്പോള്‍ ഗുണ്ടാരാജല്ലാതെ രാമരാജ്യം വരുമെന്നു വ്യാമോഹിക്കുന്നവരെ വേണം മുക്കാലിയില്‍ കെട്ടി അടിക്കാന്‍.
സംസ്ഥാനത്ത് ഇപ്പോള്‍ 4500-ല്‍ ഏറെ ഗുണ്ടകള്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഗുണ്ടകളില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കി തുടങ്ങിയാല്‍ ഒരു പക്ഷെ ടൂറിസത്തില്‍ നിന്നും മദ്യവില്‍പ്പനയില്‍ നിന്നും ഉള്ള വരുമാനത്തെക്കാള്‍ ഖജനാവിലേക്ക് വരുമാനമുണ്ടാക്കാവുന്നതാണ്. കേരളത്തില്‍ ഇപ്പോള്‍ 150-ല്‍ അധികം ഗുണ്ടാസംഘങ്ങളുണ്ടത്രെ. അതെന്തായാലും പ്രതിദിനം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങളുടെ എണ്ണം വച്ചുനോക്കുമ്പോള്‍ തീരെ കുറഞ്ഞുപോയി. അയല്‍ക്കൂട്ടങ്ങള്‍ പോലെയോ സ്വാശ്രയ സംഘങ്ങള്‍ പോലെയോ പുതിയ ഗുണ്ടാസംഘങ്ങളെ സര്‍ക്കാര്‍ നേതൃത്വത്തില്‍ രൂപീകരിക്കാവുന്നതാണ്. അപകട സാദ്ധ്യത ഉള്ള തൊഴിലെന്ന നിലയില്‍ ഗുണ്ടകള്‍ക്ക് ഇന്‍ഷ്വറന്‍സും സൗജന്യ ചികിത്സയും തൊഴിലാളി സൗഹൃദ സര്‍ക്കാര്‍ എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചെയ്യാവുന്നതാണ്. കേരളത്തിലെ സര്‍വ്വകലാശാലകളുടെ നിലയും നിലവാരവും വച്ചു നോക്കുമ്പോള്‍ തൊഴിലധിഷ്ഠിത കോഴ്‌സ് എന്ന നിലയില്‍ ഗുണ്ടാപ്പണിയ്ക്ക് വേണ്ട പരിശീലന കോഴ്‌സുകളും ആരംഭിച്ചുകൂടായ്കയില്ല. ഗുണ്ടാപ്പണിയെ മാന്യമായ ഒരു തൊഴിലായി അംഗീകരിച്ച് ഗുണ്ടകള്‍ക്ക് വേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആദ്യമായി നടപ്പിലാക്കിയ ഗവണ്‍മെന്റാണ് കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ്. ടി.പി.ചന്ദ്രശേഖരനടക്കമുള്ളവരെ വെട്ടിക്കൊന്ന് ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിയ കൊടി സുനിയെപ്പോലുള്ള ഗുണ്ടകള്‍ കാലങ്ങളായി പരോളിലിറങ്ങി ലഹരി പാര്‍ട്ടികളും പുതിയ ക്വട്ടേഷന്‍ പരിപാടികളുമായി പണമുണ്ടാക്കി കഴിയുന്നു. കോവിഡിന്റെ പേരിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ സര്‍വ്വ ഗുണ്ടകളെയും പരോളിലും ജാമ്യത്തിലും വിട്ടിരിക്കുന്നത്. ഒരു ഗുണ്ടയുടെ ജീവിത പ്രാരബ്ധങ്ങള്‍ ഏതൊരു ഗുണ്ടയെക്കാളും കൃത്യമായി തിരിച്ചറിയുന്ന വ്യക്തിയാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന വിജയന്‍ മുഖ്യമന്ത്രി. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ തലസ്ഥാന നഗരിയില്‍ മാത്രം 25ല്‍ അധികം ഗുണ്ടാ ആക്രമണങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം ഗുണ്ടകളുടെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിജയന്‍ മുഖ്യന്റെ ഭരണ നേട്ടങ്ങളുടെ പട്ടികയില്‍ വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങളെയും കണക്കാക്കി കൂടായ്കയില്ല. എന്തായാലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 399 കൊലപാതകങ്ങളുള്‍പ്പെടെ 1,29,278 കുറ്റകൃത്യങ്ങളാണ് കേരള സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒരു കാലത്ത് ബീഹാറിലും ഉത്തര്‍പ്രദേശിലുമൊക്കെ നിലനിന്നിരുന്ന ജംഗിള്‍ രാജ് അഥവാ ഗുണ്ടാരാജിനെക്കുറിച്ച് പ്രബുദ്ധ മലയാളി രോഷം കൊണ്ടിരുന്നു. എന്നാല്‍ ഇന്ന് ബീഹാറിലും യു.പിയിലും ഗുണ്ടാപ്പണിക്കിറങ്ങുന്നവന്റെ നെഞ്ചില്‍ പോലീസ് ഓട്ടയിടും എന്നതുകൊണ്ട് അവിടങ്ങളില്‍ ഗുണ്ടകളൊക്കെ നല്ല പിള്ളകളായി മാറിത്തുടങ്ങിയിരിക്കുന്നു. കേരളം പ്രബുദ്ധ മലയാളികളുടെ നമ്പര്‍ വണ്‍ നാടായതു കൊണ്ട് പോലീസ് സ്റ്റേഷനിലും വേണ്ടിവന്നാല്‍ ഞങ്ങള്‍ ബോംബുണ്ടാക്കുമെന്നു പറയുന്ന ഗുണ്ട സമ്മാന്യനായി മാറുന്നു. മക്കളെ തികഞ്ഞ ഗുണ്ടകളായി വളര്‍ത്തുന്ന മാര്‍ക്‌സിസ്റ്റ് മാതാപിതാക്കളുള്ള കേരളത്തില്‍ ഗുണ്ടാരാജ് വന്നില്ലെങ്കിലേ അതിശയമുള്ളൂ. കേരളത്തില്‍ ഗുണ്ടാ ശല്യമേറുന്നു എന്ന ചിലരുടെ വിലാപം സഹിക്കാതെയാണ് മനസ്സില്ലാ മനസ്സോടെയാണെങ്കിലും ചില ഗുണ്ടകളെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് തീരുമാനിച്ചത്. അങ്ങിനെ ഡിസംബര്‍ 18ന് ആരംഭിച്ച ‘ഓപ്പറേഷന്‍ കാവല്‍’ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കരുതലായി മലയാള മാധ്യമങ്ങള്‍ കൊണ്ടാടി. 14,287 സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും പോലീസ് പിടികൂടിയെങ്കിലും 650 പേര്‍ മാത്രമാണ് ജയിലിലെത്തിയത്. കാരണം പിടിക്കപ്പെട്ട ഗുണ്ടകള്‍ പലരും ഭരണകക്ഷിയ്ക്ക് വേണ്ടപ്പെട്ടവരായിരുന്നു.
പോലീസ് പിടിയിലായി സ്ഥിരം കുറ്റവാളിയെന്ന് ബോധ്യപ്പെട്ട് മജിസ്‌ട്രേറ്റ് നാടുകടത്തിയ പ്രതിയാണ് കോട്ടയത്ത് 19 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്റ്റേഷനില്‍ കൊണ്ടിട്ടത്. മകനെ പാതിരാത്രിയില്‍ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി എന്ന് അമ്മ പരാതിപ്പെട്ടിട്ട് ഒരു ചെറുവിരലനക്കാതെ മാതൃകയായ പോലീസാണ് കേരളത്തിലുള്ളത്. പോത്തന്‍കോട് ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഒരു ചെറുപ്പക്കാരനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന് പട്ടാപ്പകല്‍ മുറിച്ചെടുത്ത കാലുമായി ബൈക്കില്‍ പ്രകടനമായി വന്ന് കാല്‍ പൊതുനിരത്തിലെറിഞ്ഞ നാടാണിത്. പോലീസ് സ്റ്റേഷന്‍ പോലും ഇന്ന് കേരളത്തില്‍ അരക്ഷിതമായി മാറിയിരിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ആര്യങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് ഗുണ്ടകള്‍ പെട്രോള്‍ ബോംബെറിയുന്നിടം വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
കേരളത്തില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല എന്ന് ഇനി പറയാന്‍ കഴിയില്ല. കേരളത്തില്‍ ഗുണ്ടാസംഘങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത് ക്യാമ്പസുകളില്‍ നിന്നാണ്. മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത്, മണല്‍ മാഫിയ, കുഴല്‍പ്പണം എന്നു വേണ്ട ഏത് ക്വട്ടേഷന്‍ സംഘങ്ങളിലും ഇന്ന് വിദ്യാര്‍ത്ഥികള്‍ ഏറി വരുന്നു. നന്മയുടെയും സമാധാനത്തിന്റെയും അവസാനകണവും വിഴുങ്ങി ഒരു ചുവന്ന വ്യാളി ചിരിക്കുന്നത് മലയാളിക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഗുണ്ടാപ്പണി മാന്യമായൊരു തൊഴിലായി ഇവിടെ വികസിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.