കൃഷ്ണനും-രാധയും തമ്മിലുള്ള പ്രണയകഥ പല രൂപത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. വ്യാസവിരചിതമെന്നു കരുതപ്പെടുന്ന ഹരിവംശത്തില്‍ നിന്നാണ് ആ കഥ ആരംഭിച്ചത് (പുരാണകൃതികളിലൊന്നും രാധയെക്കുറിച്ച് വിശദമായ പരാമര്‍ശങ്ങള്‍ ഇല്ല). പിന്നീട് 12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയദേവ കവിയുടെ തൂലിക അതിനെ വിശ്വം മുഴുവനെത്തിച്ചു. ആയിരക്കണക്കിനു കാവ്യങ്ങളിലൂടെ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഇന്നും ആ കഥ സമൂഹത്തെ ആകര്‍ഷിക്കുന്നു. ജീവാത്മ-പരമാത്മ ബന്ധമായും കേവല പ്രണയമായും പലരും ആ ബന്ധത്തെ വിലയിരുത്തി. ജയദേവന്റെ തൂലിക ശൃംഗാരത്തിന്റെ എല്ലാ അതിരുകളും ഉല്ലംഘിച്ചു.
‘ഗോപി പീനപയോധരമര്‍ദ്ദക
ചഞ്ചല കരയുഗശാലി’
എന്നുവരെ അദ്ദേഹം എഴുതി. അത് പലരുടേയും നെറ്റിചുളിപ്പിച്ചു. പക്ഷെ ഗീതാഗോവിന്ദം തലമുറകളെ കടന്ന് കാലത്തെ അവഗണിച്ച് ഇന്നും നിലനില്‍ക്കുന്നു. ആസ്വാദകഹൃദയങ്ങളെ അതു ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ചങ്ങമ്പുഴയുടെ വിവര്‍ത്തനമായ ‘ദേവഗീത’ യാണ് മലയാളത്തില്‍ ഗീതഗോവിന്ദത്തിന്റെ സൗന്ദര്യം പകര്‍ന്നു നല്‍കിയ പ്രധാന വിവര്‍ത്തന കൃതി. ചങ്ങമ്പുഴ നല്‍കിയ പേരു തന്നെ ശ്രദ്ധേയം. പ്രണയത്തിന്റെ ഗീതയായാണ് ചങ്ങമ്പുഴ അഷ്ടപദിയെക്കണ്ടത്. പില്‍ക്കാലത്ത് പ്രശസ്തമായ ചങ്ങമ്പുഴയുടെ പദകുബേരത്വം മുഖ്യമായും ജയദേവനില്‍ നിന്നും ആര്‍ജ്ജിച്ചതാണ്. മുരളി എന്നൊരു മനോഹരകവിതയും കൃഷ്ണകഥയെ ആസ്പദിച്ച് ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്. മൊത്തത്തില്‍ അദ്ദേഹത്തിന്റെ രചനാരീതിയുടെ പിറകില്‍ നേര്‍ത്ത സാന്നിദ്ധ്യമായി കൃഷ്ണഗീതികളുണ്ട്. കവിയുടെ പ്രണയ സങ്കല്പത്തിന്റെ കാതല്‍ കൃഷ്ണ-രാധ പ്രണയം തന്നെ.
‘കൃഷ്ണാ നീയെന്നെയറിയില്ല’ തുടങ്ങി ‘രാധയെവിടെ’ വരെ എഴുതിയ സുഗതകുമാരി തന്നെയാണ് കൃഷ്ണഗീതിയുടെ സമ്പൂര്‍ണ ആരാധിക.
”നിത്യമാം പ്രേമത്തിനല്ലയോ ഹാ ഞങ്ങള്‍
കൃഷ്ണനെന്നുള്ളൊരു പേര്‍വിളിച്ചു”
(രാധയെവിടെ) എന്നു പാടിയ സുഗത തന്നെയാണ് ആധുനികകാലത്തെ ഭക്തമീര.
”രാധയുള്ളില്‍ പ്രതിഷ്ഠിതമാകയാല്‍
തീരാത്ത തേടലാകുന്നു ജന്മം” (കാടാണ്)
എന്നിങ്ങനെ സ്വയം രാധയായി മലയാളിയുടെ പ്രിയ കവി സുഗതകുമാരി ജീവിച്ചു.
ഓ.എന്‍.വിയും ”കൃഷ്ണപക്ഷത്തിലെ പാട്ട്” എഴുതി തന്റെയുള്ളിലെ കൃഷ്ണ സാന്നിധ്യം തെളിയിച്ചു. സുഗതയുടെ കാളിയമര്‍ദ്ദനം പോലെ ഒരു കവിത ഓ.എന്‍.വിയ്ക്ക് എഴുതുക സാധ്യമല്ല. സ്വയം രാധയാവുക എന്നത്, കൃഷ്ണന്റെ പ്രണയത്തിന്റെ തീവ്രത അനുഭവിക്കുക എന്നത് സ്ത്രീ സ്വത്വത്തിനാകും പോലെ പുരുഷസ്വത്വത്തിന് സാധ്യമാകില്ലല്ലോ. കൃഷ്ണ സങ്കല്പം പ്രച്ഛന്നമായെങ്കിലും സ്വാധീനിക്കാത്ത കവികള്‍ മലയാളത്തിലില്ല. കൃഷ്ണാഷ്ടമിയില്‍
”ഇച്ഛപോല്‍ പാല്‍തൈര്‍ വെണ്ണകളൂട്ടി
കൊച്ചുകുടവയര്‍ വീര്‍പ്പിക്കാന്‍
ചന്തമീയന്നു തുളുമ്പും പൂവല്‍
ചന്തിയിലോമന നുളേളകാന്‍” കൊതിക്കുന്ന കവി ഹൃദയം ഉണ്ണികൃഷ്ണന്റെ ബാലലീലകളില്‍ മതിമറന്നു പാടിപ്പോകുന്നതുതന്നെ (വൈലോപ്പിള്ളി).
അയ്യപ്പപ്പണിക്കരുടെ ഗോപികാ ദണ്ഡകവും കടമ്മനിട്ടയുടെ പരാതിയും കൃഷ്ണ-രാധാസങ്കല്പത്തെ ഏറ്റവും സഫലമായി അവതരിപ്പിച്ച കവിതകളാണ്. പണിക്കരുടെ കവിത സുഗതകുമാരിയുടെ ‘കൃഷ്ണാ നീയെന്നെ അറിയില്ല’ എന്ന കവിതയുടെ മറുപടിയായി പോലും പലരും വ്യാഖ്യാനിച്ചു. സുഗതയുടെ കവിത ‘കൃഷ്ണാ നിയെന്നെയറിയില്ല’ എന്നാരംഭിച്ചപ്പോള്‍ ‘അറിയുന്നു ഗോപികേ’ എന്നായിരുന്നു പണിക്കരുടെ കവിതയുടെ തുടക്കം.
”ജാഞാനലവം പോല്‍ പ്രാതര്‍ദ്യുതി പോല്‍
ഗാനലയസ്മൃതിപോല്‍
എങ്ങനെ മുന്നിലണഞ്ഞു വന്നാ
കിങ്ങിണി കെട്ടിയബാല്യം” (മങ്ങാത്ത മയില്‍പീലി) എന്നിങ്ങനെ കക്കാടിന്റെ സ്മൃതിയിലും ഉണ്ണിക്കണ്ണന്‍ നൃത്തം ചെയ്യുന്നുണ്ട്.
‘സ്വന്തം ജീവിതമൂല്യമടര്‍ത്തി-
പ്പന്താടുകയായ് ഗോകുലം’ (അമ്പാടിയിലേയ്ക്കു വീണ്ടും) എന്നിങ്ങനെ ഇടശ്ശേരി പകരുന്ന അമ്പാടിയിലെ കാഴ്ച മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.
”ആനായര്‍കുലനിക്ഷേപം ആര്‍തന്‍
ഭൂകുടിവിക്ഷേപം പ്രപഞ്ചകഥ തന്‍ സംക്ഷേപം”
എന്നാണ് കൃഷ്ണനെ ഇടശ്ശേരി കാണുന്നത്.
പുതുകാലത്തെ കവികളുടെ സംഭാവനകള്‍ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ. നാരായണീയവും പൂന്താനത്തിന്റെ ഭക്തിഗീതങ്ങളും നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളവും തുടങ്ങി കൃഷ്ണഗീതികള്‍ ഉള്ളടക്കമായ അസംഖ്യം കവിതകള്‍ മഹാകാവ്യങ്ങള്‍ ഒക്കെ മലയാളത്തിലുള്ളത് ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കു പരിചിതമാകയാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. വള്ളത്തോളിന്റെ ‘കര്‍മഭൂമിയുടെ പിഞ്ചുകാല്‍’ മുതലാണ് ലഘുകവിതകളില്‍ കൃഷ്ണ സാന്നിധ്യം പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ”ആറ്റിലേയ്ക്കച്യുത ചാടല്ലേ ചാടല്ലേ, കാട്ടിലെ പൊയ്കയില്‍ പോയി നീന്താം” എന്നു തുടങ്ങുന്ന വള്ളത്തോള്‍ കവിത കൃഷ്ണഗാഥയുടെ ഗാനാത്മകത ഉള്‍ക്കൊണ്ട് പുതുകവിതയായി.
പുതുകാലത്തെ ഗദ്യകവനക്കാരനായ ഉത്തരാധുനികന്‍ സച്ചിതാനന്ദനും ഇപ്പോള്‍ കൃഷ്ണപക്ഷത്തേയ്ക്കു മാറിയിരിക്കുന്നു. മാതൃഭൂമി (ജനുവരി-8) ‘മറ്റൊരു രാധ’ ”ആരേ പഠിപ്പിച്ചു രണ്ടാണു ഭക്തിയും മോഹവുമെന്ന് അഭേദമെനിക്കവ’ എന്നുപാടുന്ന സച്ചിതാനന്ദന്‍ പ്രായത്തിന്റേതായ ആത്മീയൗന്നത്യം നേടിയിരിക്കുന്നു. യൗവ്വനത്തിന്റെ നിരീശ്വര തീക്ഷ്ണതയെല്ലാം വാര്‍ദ്ധക്യത്തിലേയ്‌ക്കെത്തുമ്പോള്‍ പതുക്കെ പതുക്കെ കൊഴിഞ്ഞുപോകുന്നു. ക്രമേണ ആത്മാവിനെ നഗ്നമായി കാണാനുള്ള ഉള്‍ക്കാഴ്ച രൂപപ്പെടുന്നു, പ്രത്യേകിച്ചും കവികള്‍ക്ക്. ജന്മം പോലെത്തന്നെ നിരര്‍ത്ഥകങ്ങളാണ് പ്രത്യയശാസ്ത്ര ശാഠ്യങ്ങളുമെന്ന് വൃദ്ധ കവി തിരിച്ചറിയും. ഷേക്‌സ്പിയറിന്റെ’As you like it’ ല്‍ പറയുന്നതുപോലെ
“”And so from hour to hour
We ripe and ripe
And then from hour to hour
We rot and rot
And thereby hangs a tale ”
(അവസാനവരിയില്‍ എലിസബത്തന്‍കാലഘട്ടത്തിലെ അശ്ലീല ധ്വനിയുള്ളതായി നിരൂപകര്‍ എഴുതിക്കണ്ടിട്ടുണ്ട്).
ഇര്‍ഫാന്‍ഹബീബിന്റെ ധൈഷണിക ജീവിതത്തെക്കുറിച്ച് ജിതേഷ് പി.എം. മാതൃഭൂമിയില്‍ കവര്‍ സ്റ്റോറി ചെയ്തിരിക്കുന്നു. പ്രച്ഛന്നമായ മതതീവ്രവാദ നിലപാടുകളെ ഇടതുപക്ഷ താത്വിക വിശകലനങ്ങള്‍ക്കു പിറകില്‍ ഒളിപ്പിച്ച് അവതരിപ്പിക്കുന്ന ഇര്‍ഫാന്‍ ഹബീബ് കേരളത്തില്‍ പ്രിയങ്കരനാകുന്നതില്‍ അതിശയമില്ല. ഇര്‍ഫാന്റെ ചില പ്രബന്ധങ്ങള്‍ മാത്രമേ വായിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. അതില്‍ പലതിലും രാജ്യവിരുദ്ധവും പ്രതിലോമകരവുമായ ആശയങ്ങള്‍ കുത്തിനിറച്ചു വയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ വിരുത് ദര്‍ശിക്കാനാവും. ഈ ലേഖനത്തില്‍ ജിതേഷ് എടുത്തു പറയുന്ന പ്രധാന വസ്തുതകളിലൊന്ന് ക്വിറ്റ് ഇന്ത്യാ സമരം സന്ദര്‍ഭോചിതമായിരുന്നില്ല എന്നാണ്. കമ്മ്യൂണിസ്റ്റുകള്‍ തന്നെ പില്‍ക്കാലത്ത് തള്ളിക്കളഞ്ഞ ദേശവിരുദ്ധ നിലപാടിനെയാണ് ഹബീബ് വീണ്ടും എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത്. ക്വിറ്റ് ഇന്ത്യാസമരത്തെ സാര്‍വ്വദേശീയതയുടെ പേരില്‍ തള്ളിപ്പറഞ്ഞ ഇടതുപക്ഷത്തിന്റെ അക്കാലത്തെ നിലപാട് പമ്പര വിഡ്ഢിത്തമായിപ്പോയി എന്നാണ് അവരിന്നു കാണുന്നത്. സോവിയറ്റു ചേരി ദുര്‍ബലമായപ്പോള്‍ അവരോടൊപ്പം നില്‍ക്കുന്നതാണ് ശരി, ഇന്ത്യയുടെ സ്വാതന്ത്ര്യമല്ല പ്രധാനം എന്നൊക്കെ പറയാന്‍ യാഥാര്‍ത്ഥ്യബോധമുള്ള ആര്‍ക്കെങ്കിലും കഴിയുമോ? അതൊക്കെയാണ് മഹത്തായ നിലപാടുകളായി ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ വ്യത്യസ്ത നിലപാട് സമരതന്ത്രത്തെ ചൊല്ലിയായിരുന്നു. സ്വാതന്ത്ര്യത്തെ സംബന്ധിച്ചായിരുന്നില്ല എന്നൊക്കെ പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നു വ്യക്തം. സുവ്യക്തമായിത്തന്നെ അന്നത്തെ ഇടതുപക്ഷം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് എതിരായിരുന്നു. അവരുടെ നിലപാടിനെ മറച്ചുപിടിക്കാനാണ് ഇര്‍ഫാന്‍ ഹബീബ് ശ്രമിക്കുന്നത്.
മാതൃഭൂമിയില്‍ കൊടുത്തിരിക്കുന്ന പി.ടി. ബിനുവിന്റെ കവിത ധ്വന്യാത്മകമാണ്. ഗദ്യമാണെങ്കിലും വായിക്കുമ്പോള്‍ ഭാവഭംഗി മനസ്സിനെ ചലിപ്പിക്കുന്നു. ‘നദിയില്‍ തെളിയുന്ന മുഖം’ എന്ന തലക്കെട്ടു മാത്രം ഒരു പൊരുത്തക്കേടായി തോന്നി. കാറ്റ് പക്ഷികളോടും ഇലകളോടും സംസാരിക്കുന്നതൊക്കെ പലരും ധാരാളം എഴുതിക്കഴിഞ്ഞ സംഗതിയാണ്.
ജനുവരി 2 കലാകൗമുദിയില്‍ ജോസ്‌വാഴയില്‍ എഴുതിയിരിക്കുന്ന കവിത ‘കിണര്‍വെട്ടുകാരന്‍’ പഴയ കിണറുകള്‍ പോയി പൈപ്പു വന്നതിലുള്ള കുണ്ഠിതമാണ്. പഴയതലമുറക്ക് കിണറിനോടു കമ്പം തോന്നുമെങ്കിലും പൈപ്പുകൊണ്ടുള്ള സൗകര്യം വിസ്മരിക്കുന്നതെങ്ങനെ? പഴയ മനസുള്ള കവിയെ തള്ളിപ്പറയാന്‍ വയ്യ.
”മൃതിയിവിടെയിരുട്ടില്‍ കാത്തുനിന്നീടിലും വാര്‍
മതി മുകളിലണഞ്ഞാല്‍ വശ്യമീ ലോകരംഗം”
എന്നത് കവിഹൃദയത്തിന്റെ സൗന്ദര്യാരാധനയുടെ നല്ല ഉദാഹരണമാണ്. നിലാവും മഴയും ഉദയവും അസ്തമയവും തുടങ്ങിയുള്ള പ്രകൃതി പ്രതിഭാസങ്ങളാണ് നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത.് മൃതി ഒരു സത്യമാണെങ്കിലും പ്രപഞ്ചത്തിലെ സൗന്ദര്യാതിരേകങ്ങളാണ് നമ്മളെ ജീവിപ്പിക്കുന്നത്. വീണ്ടും മഹാകവി തന്നെ ശരണം
പ്രപഞ്ചമേ നീ പല ദുഃഖജാലം
നിറഞ്ഞാണെങ്കിലും മിത്രമാത്രം
ചേതോഹരകാഴ്ചകള്‍നിങ്കലുള്ള
കാലത്തു നിന്‍പേരിലെവന്‍ വെറുക്കും
(സാഹിത്യ മഞ്ജരി – വള്ളത്തോള്‍) ചേതോഹരക്കാഴ്ച എന്തെന്ന് വള്ളത്തോള്‍ പറയുന്നില്ല. ജോസ്‌വാഴയില്‍ പറയുന്നു അതേയുള്ളൂ വ്യത്യാസം.