‘കവി ക്രാന്തദര്‍ശനഃ’ എന്ന് നിര്‍വ്വചിച്ചത് നിരുക്തത്തിന്റെ സ്രഷ്ടാവായ യാസ്‌കനാണെന്നാണ് കേട്ടിട്ടുള്ളത്. പഴയകാലത്ത് കവിതയെഴുതുന്നവര്‍ മാത്രമല്ല കവികള്‍. മന്ത്രദ്രഷ്ടാക്കളായ ഋഷിമാരും പണ്ഡിതന്മാരുമെല്ലാം കവികള്‍ തന്നെ. എന്നാല്‍ കവി എന്നുള്ളപദം ഏറ്റവും അനുയോജ്യം എഴുത്തുകാര്‍ക്കു തന്നെയാണ്; പ്രത്യേകിച്ചും കവിത എഴുതുന്നവര്‍ക്ക്. നല്ല നോവലിസ്റ്റുകളും ചെറുകഥാകാരന്മാരും നിരൂപകരുമൊക്കെ ജനഹൃദയങ്ങളെ ആകര്‍ഷിക്കുന്നത് അവരുടെ ഗദ്യത്തെ കവിതയോട് അടുപ്പിക്കുമ്പോഴാണ്. മാരാരുടെ ഭാരതപര്യടനം മലയാളത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നതിനുള്ള കാരണം അതിലെ ഭാഷയുടെ കാവ്യാത്മകതയാണ്. ഭാരതപര്യടനത്തെ കടന്നു നില്‍ക്കുന്ന ഒരു നിരൂപണകൃതി ഭാഷയില്‍ ഇന്നുവരെ വേറെ ഉണ്ടായിട്ടില്ല എന്നതു ശ്രദ്ധേയം.
കവികള്‍ ക്രാന്തദര്‍ശികളും കടന്നു കാണുന്നവരും ആണെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. പുതുകാലത്ത് ഇസാക് ആസിമോവ് (Isaac Asimov) റോബര്‍ട്ട് ഹെയിന്‍ലീന്‍(Robert & Heinlein) ആര്‍തര്‍ ക്ലാര്‍ക് ((Arthur & Clarke)- തുടങ്ങിയ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാര്‍ വരുംകാലത്തെ ഭാവനചെയ്യുന്നു. ശാസ്ത്രം ഇവരുടെ വഴിയിലേയ്ക്ക് പിന്നെ നടന്നെത്തുകയേയുള്ളൂ. അയ്യായിരം കൊല്ലം മുന്‍പ് ഭാരതം ഭാവന ചെയ്ത വിമാനത്തിലേയ്ക്ക് ലോകം എത്തിയത് 1903ല്‍ മാത്രമാണ്. 1903 ഡിസംബര്‍ 17 നാണ് റൈറ്റ് സഹോദരന്മാര്‍ (Oraville wright, wilber wright) അവരുടെ ആദ്യ വിമാനപ്പറക്കല്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്ന് ചരിത്രം പറയുന്നു. അന്യഗ്രഹജീവികളെ (Extra terrestrial life) ക്കുറിച്ച് എഴുത്തുകാരുടെ സങ്കല്പങ്ങള്‍ ഇനിയും ഗവേഷകര്‍ ശരിവച്ചിട്ടില്ലെങ്കിലും അത്തരം സങ്കല്പങ്ങള്‍ ഗവേഷകര്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ട്. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ(steven spielberg) പ്രശസ്ത ചലച്ചിത്രം E.T (The Extra – Terrestrial) ഭൂമിയില്‍ അകപ്പെട്ടുപോകുന്ന ഒരു അന്യഗ്രഹ ജീവിയുമായി ഒരു കുട്ടിക്കുണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഇങ്ങനെ കടന്നുകാണുന്നവരാണ് കവികള്‍.E.T യുടെ കഥ എഴുതിയത് മെലിസമതിസണ്‍ (Melissa Mathison) ആണ്.
എഴുത്തുകാരുടെ സൃഷ്ടികള്‍ അനേകരെ പ്രചോദിപ്പിച്ചതിന് പല ഉദാഹരണങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. പ്രചോദനങ്ങള്‍ കൊള്ളയ്ക്കും കൊലപാതകത്തിനും വരെ കാരണമായിട്ടുണ്ട്. ഗായകനായിരുന്ന ജോണ്‍ ലെനനെ John Lennon) മാര്‍ക്ക് ഡേവിഡ് ചാപ്മാന്‍ (Mark David Chapman) വധിച്ചതിന് പ്രചോദനമായത് ജെഡി സാലിംഗറു (JD Salinger) ടെ’The Catcher in the Rye’ എന്ന നോവലിലെ ഹോള്‍ഡന്‍ കോഫില്‍ഡ് (Holden Caulfield) എന്ന കഥാപാത്രമായിരുന്നു. ഇതേ നോവല്‍ തന്നെ റൊണാള്‍ഡ് റീഗനെതിരെ വധശ്രമം നടത്തിയ ജോണ്‍ ഹിങ്ക്‌ലി (John Hinckley) യ്ക്കും പ്രചോദമായി ഭവിച്ചു. ജോണ്‍ ലെനന്റെ കൊലപാതകി നോവലിലെ നായകന്റെ മനോനിലയെ പൂര്‍ണമായും അനുകരിക്കാനാണ് ശ്രമിച്ചത്. വിഷാദവും ഒറ്റപ്പെടലും അലട്ടിയിരുന്ന കൊലപാതകി ലെനന്റെ ആഡംബരജീവിതത്തില്‍ അസൂയാലു ആയിരുന്നു. “”Beattesis more popular than Jesus” എന്ന ഗായകന്റെ അഭിപ്രായപ്രകടനം ചാപ്മാനെ കോപാകുലനാക്കുകയും ചെയ്തിരുന്നു.
ദസ്തയോവസ്‌കിയുടെ ക്ലാസിക് നോവലായ ‘ക്രൈം ആന്റ് പണിഷ്‌മെന്റ്’ പല കുറ്റവാളികള്‍ക്കും കൊലപാതകങ്ങള്‍ക്കുമുള്ള പ്രചോദനമായിട്ടുണ്ട്. നോവലിസ്റ്റിന് പ്രചോദനമായതുതന്നെ കൊലപാതകിയായ ഫ്രഞ്ച് കവി ലേസനയറിന്റെ ജീവിതമായിരുന്നു. (Pierre Francois Lace naire)) ജയിലിനെ ‘ക്രിമിനല്‍ യൂണിവേഴ്‌സിറ്റി’ എന്നു വിശേഷിപ്പിച്ച ‘ലേസനയര്‍’ നല്ല കവിയായിരുന്നെങ്കിലും ഇരട്ടക്കൊലപാതകങ്ങള്‍ നടത്തിയ കുറ്റവാളിയായിരുന്നു. കവിയുടെ ജീവിതം നോവലിസ്റ്റിനെ പ്രചോദിപ്പിച്ചപോലെ അദ്ദേഹം സൃഷ്ടിച്ച ‘റസ്‌കോള്‍ നിക്കോഫ്’ എന്ന കഥാപാത്രത്തിന്റെ ചെയ്തികള്‍ പല കുറ്റവാളികളേയും സ്വാധീനിച്ചു. ധാരാളം ചലച്ചിത്രങ്ങള്‍ കൊടും കുറ്റകൃത്യങ്ങള്‍ക്കു വഴികാട്ടികളായതായി നമുക്കറിയാം.
മണി കെ. ചെന്താപ്പൂര് കൊല്ലംകാരനായ കവിയാണ്. ‘മണിക്കവിതകള്‍’ എന്ന പേരില്‍ തന്റേതായ ശൈലിയില്‍ ലഘുകവിതകളെഴുതിയ ചെന്താപ്പൂര് പ്രശസ്തനുമാണ്. മലയാള കവിതയില്‍ സ്വന്തമായ ഒരിടം ഈ കവി നേടിയെടുത്തിട്ടുണ്ട്. അനര്‍ഹന്‍മാര്‍ തേരുതെളിക്കുന്ന മലയാള സാഹിത്യലോകത്ത് മണിക്ക് അര്‍ഹമായ പ്രശസ്തി ലഭിക്കുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റമല്ല. പത്രപ്രവര്‍ത്തകരും കോളേജ് അധ്യാപകരും ചേര്‍ന്ന് വീതിച്ചെടുക്കുന്ന സാഹിത്യലോകത്ത് പ്രതിഭകള്‍ തമസ്‌കരിക്കപ്പെടുന്നത് കേരളത്തില്‍ പതിവാണല്ലോ. പുകാസ കവികളുടെയും എഴുത്തുകാരുടെയും പുസ്തകങ്ങള്‍ക്കൊണ്ടു മലീമസമായ നമ്മുടെ ഗ്രന്ഥശാലകള്‍ ഏതൊരു സാഹിത്യപ്രണയിയേയും കണ്ണീരണിയിക്കും. കുഞ്ഞുണ്ണിയ്ക്കുശേഷം ലഘുകവിതകളെഴുതാന്‍ പലരും തുനിഞ്ഞെങ്കിലും അതത്ര എളുപ്പമല്ലെന്നു കരുതി പിന്‍വാങ്ങുകയാണുണ്ടായത്. എന്നാല്‍ ആ മേഖലയില്‍ വിജയം വരിക്കാന്‍ മണി കെ. ചെന്താപ്പൂരിനു കഴിഞ്ഞിരിക്കുന്നു.
‘കവി ക്രാന്ത ദര്‍ശി’ എന്ന ചൊല്ലിനെ സാര്‍ത്ഥകമാക്കുന്നതാണ് കവി ചെന്താപ്പൂരിന്റെ മൂര്‍ഖന്‍ എന്ന കഥാ സമാഹാരം. അതുവായിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ തോന്നിയത്. കവിതയില്‍ മാത്രമല്ല എഴുത്തിന്റെ എല്ലാമേഖലകളിലും ശോഭിക്കാന്‍ മണിക്കു കഴിയും എന്നതിന്റെ നിദര്‍ശനമാണ് ഈ സമാഹാരം. ഏകദേശം 15 വര്‍ഷം മുമ്പ് എഴുതിയ മൂര്‍ഖനിലെ ഇതിവൃത്തം ഈ അടുത്ത കാലത്തായി കേരളത്തില്‍ പുനഃസൃഷ്ടിക്കപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹത്തെ ഞാന്‍ ക്രാന്തദര്‍ശി എന്നു വിശേഷിപ്പിച്ചത്.
ഉത്ര വധക്കേസ് എല്ലാ മലയാളികള്‍ക്കും പരിചിതമാണല്ലോ. അതിലെ പ്രതി ഉത്രയുടെ ഭര്‍ത്താവ് സൂരജ് ആ പെണ്‍കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച അതേ മാര്‍ഗം തന്നെയാണ് മൂര്‍ഖന്‍ എന്ന കഥയിലെ നായകനും ഭാര്യയെ വധിക്കാന്‍ പ്രയോജനപ്പെടുത്തുന്നത്. ഉത്രയുടെ ഘാതകന്‍ വായനക്കാരനാണോ എന്നെനിക്കറിയില്ല. വായനക്കാരനാണെങ്കിലും ഈ കഥ വായിച്ചിട്ടുണ്ടാവണമെന്നില്ല. വെറും യാദൃച്ഛികതയാകാം. എങ്കിലും ചിലപ്പോള്‍ ഈ കഥ അയാള്‍ കണ്ടിട്ടുണ്ടാവാം. അതിനു ചില സാധ്യതകളൊക്കെയുണ്ട്. രണ്ടുപേരും കൊല്ലം ജില്ലക്കാരാണ്. ഒരേ ജില്ലക്കാരായതിനാല്‍ രണ്ടുപേരും കൊല്ലം നഗരത്തെ ആശ്രയിക്കുന്നവരാണ്. കൊല്ലം കോര്‍പ്പറേഷനില്‍ നിന്നും അധികമൊന്നും അകലെയല്ല കൊലപാതകിയുടെ വീട്. സ്ഥിരം വായനക്കാരനൊന്നുമല്ലെങ്കിലും അവിചാരിതമായി ഈ കഥാപുസ്തകം മറിച്ചു നോക്കിയിട്ടുണ്ടാവാം.
ഇത്രയും ഹീനവും മനുഷ്യത്വരഹിതവുമായ ഒരു കുറ്റകൃത്യത്തിനു തന്റെ കൃതികാരണമായി എന്നത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാന്‍ കഴിയുന്ന കാര്യമൊന്നുമല്ല. എഴുത്തിലൂടെ ‘ഞാന്‍ നരകമാണല്ലോ സൃഷ്ടിച്ചത്’ എന്നിങ്ങനെ അണുബോംബുണ്ടാക്കിയ ഓപ്പന്‍ ഹീമറെപ്പോലെ എഴുത്തുകാരന് വിലപിക്കാനേ കഴിയൂ. എങ്കിലും എഴുത്തുകാരന് തന്റെ ഭാവനയുടെ സംഭാവ്യതയില്‍ കൃതാര്‍ത്ഥനാകാം. കൊലപാതകി ഈ കൃതി വായിച്ചിട്ടില്ലെങ്കിലും സ്വബുദ്ധിയില്‍ ഇങ്ങനെയൊരു രീതി ആവിഷ്‌കരിക്കാം. അല്ലെങ്കില്‍ മറ്റൊരു രീതി അവലംബിക്കാം. എന്തായാലും കുറ്റകൃത്യം അയാള്‍ നടത്തുക തന്നെ ചെയ്യും. അതിനാല്‍ എഴുത്തുകാരനു കുറ്റബോധത്തിന്റെ ആവശ്യമില്ല.
പത്ത് കഥകളുടെ ഈ സമാഹാരത്തിലെ പ്രധാന കഥ ‘മൂര്‍ഖന്‍’ ആയതുകൊണ്ടായിരിക്കണം കഥാസഞ്ചയത്തിനും ആ പേരു നല്‍കിയിരിക്കുന്നത്. ഇതിലെ മറ്റു കഥകളും പരിശോധനയും പരിഗണനയും അര്‍ഹിക്കുന്നവയാണ്. എടുത്തു പറയേണ്ട മറ്റൊരു കഥ ‘നഷ്ടപ്പെടുന്ന എന്തോ ഒന്ന്’ എന്ന തലക്കെട്ടിലുള്ളതാണ്. മുകുന്ദന്റെ പ്രശസ്ത കഥയായ ‘ഡെല്‍ഹി 1981’ എന്ന കഥയുമായി വിദൂരമായ ഒരു സാദൃശ്യമുണ്ടെങ്കിലും അതിന്റെ അനുകരണമല്ല ഇത് എന്ന് ഉറപ്പിച്ചു പറയാനാവും. മുകുന്ദന്റെ കഥയില്‍ ഒരു പെണ്‍കുട്ടി ഡെല്‍ഹിയില്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാകുന്നത് നോക്കി ആസ്വദിക്കുന്ന ചെറുപ്പക്കാരെയാണ് അവതരിപ്പിക്കുന്നത്. അങ്ങനെ ചെയ്യുന്നതില്‍ അവര്‍ക്കു കുറ്റബോധമില്ല. എന്നാല്‍ മണി കെ.ചെന്താപ്പൂരിന്റെ കഥയിലെ ചെറുപ്പക്കാരന്‍ ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടിയോടു സഹതാപമുള്ളയാളാണ്. അതില്‍ ദുഃഖിക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്നു. പക്ഷെ അയാള്‍ നിസ്സഹായനാണ്. ഒന്നും ചെയ്യാനുള്ള കഴിവ് അയാള്‍ക്കില്ല. കഥാന്ത്യത്തില്‍ തന്റെ നിസ്സഹായതയില്‍ ആശ്വാസം കൊള്ളാനായി അയാള്‍ ഇങ്ങനെ പറഞ്ഞുപോകുന്നു. ”അല്ല താനിത്ര വേവലാതിപ്പെടാന്‍ അവള്‍ തന്റെ ആരാണ്? തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ വാസന്തിക്ക്….”
ഇത് അണുകുടുംബങ്ങളും നഗരങ്ങളിലെ വ്യക്തികളുടെ അന്യവല്‍ക്കരണവും ഒക്കെ ചേര്‍ന്നു സൃഷ്ടിക്കുന്ന ഒരുതരം നിസ്സഹായതാബോധമാണ്. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആര്‍ക്കുമാവില്ല. പുതുസമൂഹത്തിന്റെ നേര്‍ച്ചിത്രമാണത്. ഓരോ വ്യക്തിയും ഇന്ന് ഒറ്റപ്പെട്ട ഒരു ദ്വീപാണ്. സാമൂഹ്യമായ ഇടപെടലുകള്‍ അസാധ്യമാകുന്ന ഇക്കാലത്ത് വ്യക്തിക്ക് ഇപ്രകാരം നിസ്സഹായനാകാനേ സാധ്യമാകൂ! അത് വരച്ചു കാണിക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. സൗമ്യമാരും ജിഷമാരുമൊക്കെ കൊല്ലപ്പെട്ടപ്പോള്‍ ദൃക്‌സാക്ഷികളാകാതിരിക്കാന്‍ പെട്ടെന്ന് ഓടിമറഞ്ഞവര്‍ ഉണ്ടാകാം. അത്തരക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു എന്നത് ഏവരുടേയും ആകുലതയാണ്.
‘ഓര്‍മയില്‍ ഒരു രാത്രി’ ആരാലും സ്വീകരിക്കപ്പെടാത്ത ഒരു മദ്യപാനിയുടെ ദുരന്തകഥയാണ്. ഭാര്യയും മക്കളും സഹോദരങ്ങളും അയാളെ നിരാകരിക്കുന്നു. ഒടുവില്‍ മനുഷ്യസ്‌നേഹത്തിന്റെ പേരില്‍ അയാളെ സുരക്ഷിതസ്ഥാനത്തെത്തിക്കാന്‍ ശ്രമിച്ച കഥാകൃത്തും കൈവിടുന്നു. അമിതമദ്യപാനികള്‍ സമൂഹത്തിനും ബന്ധുക്കള്‍ക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അത്തരക്കാരെ സമൂഹം സഹതാപത്തോടെ നോക്കിക്കാണാന്‍ തയാറാകുന്നില്ല. മദ്യപാനത്തിനെതിരെ ബോധവല്‍ക്കരണം നടത്തുകയും കുഗ്രാമങ്ങളില്‍ പോലും മദ്യവില്‍പന ഉറപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാരുകള്‍ക്കും മദ്യപന്മാരോടു കാരുണ്യമില്ല.
‘പുരോഗമനക്കാഴ്ച’ എന്ന അവസാന കഥ സ്ത്രീധനസമ്പ്രദായത്തിനെതിരെയാണ്. സ്ത്രീധനം പൂര്‍ണമായും ഇല്ലാതാവണമെങ്കില്‍ ബോധവല്‍ക്കരണം കൊണ്ടൊന്നും സാധ്യമാകില്ല. മറിച്ച് സ്ത്രീകള്‍ക്കു സാമ്പത്തിക സ്വയംപര്യാപ്തതയുണ്ടായാലേ പറ്റുകയുള്ളൂ. സ്വന്തമായി തൊഴിലുള്ള പെണ്‍കുട്ടിയ്ക്ക് പീഡകരായ ഭര്‍ത്താക്കന്മാരെ നിഷ്പ്രയാസം വലിച്ചെറിഞ്ഞു പോകാനാവും. അല്ലാത്തവര്‍ക്ക് അതിനു സാധ്യമാകില്ല. സ്ത്രീകളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കലാണ് സ്ത്രീധനത്തിനുള്ള ബദല്‍. പരിഹാരം നിര്‍ദ്ദേശിക്കല്‍ കവിയുടെ ജോലിയല്ലല്ലോ. അത് രാഷ്ട്രീയക്കാര്‍ ചെയ്യട്ടേ!