കുട്ടിസഖാക്കളാരും ഇനി ഒരു പ്രകോപനങ്ങളിലും വീഴില്ല; തികഞ്ഞ സംയമനം പാലിക്കും. അതിനായി പാര്‍ട്ടി നേരിട്ട് ഒരു ക്ലാസ് ആരംഭിക്കുകയാണ്. കേരളത്തിലെ മൊത്തം സി.പി.എം. സഖാക്കള്‍ക്ക് ഈ ക്ലാസില്‍ പങ്കെടുക്കാമെങ്കിലും കണ്ണൂര്‍ ജില്ലക്കാര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. സാധാരണ ക്ലാസ് പോലെയല്ല ഇത്. പാര്‍ട്ടി പ്രത്യേകം തയ്യാറാക്കിയ പാഠ്യപദ്ധതിയും നടത്തിപ്പുമാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ കോ-ഓര്‍ഡിനേറ്റര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ സഖാവ് തന്നെ. യോഗ്യത കൊലക്കേസില്‍ പ്രതിയായതും പോലീസ് സ്റ്റേഷനില്‍ വെച്ചും ബോംബുണ്ടാക്കും എന്നു പ്രസംഗിച്ചതും. ക്ലാസിന്റെ രക്ഷാധികാരിയാവട്ടെ പാഠ്യപദ്ധതിയ്ക്കു മുഖ്യ സംഭാവന നല്‍കിയ ആളും പഴയ പാര്‍ട്ടി സെ ക്രട്ടറിയും ഇപ്പോഴത്തെ സംസ്ഥാന മുഖ്യനുമായ വിജയന്‍ സഖാവ് തന്നെ. വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ പ്രതി തുടങ്ങി യോഗ്യതകളുടെ നീണ്ട പട്ടിക തന്നെയുണ്ട് അദ്ദേഹത്തിന്.
പാര്‍ട്ടി ക്ലാസ് കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിലാകും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എം.വി. രാഘവനെ കൊല്ലാന്‍ നിയോഗിച്ച ജനക്കൂട്ടത്തില്‍ നിന്നും അഞ്ച് ഡിഫിസഖാക്കള്‍ വെടിയേറ്റു മരിച്ചപ്പോള്‍ അവരുടെ ചോരയില്‍ പണിത മണ്ഡപം തന്നെ സംയമനം പഠിപ്പിക്കാന്‍ പറ്റിയ സ്ഥലം. അവിടെയാകുമ്പോള്‍ പാഠ്യോപകരണങ്ങളായ ബോംബ്, വടിവാള്‍, മഴു തുടങ്ങിയവ സുലഭം. കൂടാതെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെയും പ്രദര്‍ശിപ്പിക്കാം. ക്ലാസിന്റെ പ്രിന്‍സിപ്പാള്‍ പി. ജയരാജന്‍ തന്നെ. ആര്‍.എസ്.എസ്, മുസ്ലിംലീഗ്, എസ്.ഡി.പി.ഐ. എന്നീ സംഘടനകളിലുള്ളവരെ കൊന്നതു സംബന്ധിച്ച സി.ബി.ഐയുടെ മുമ്പിലെ കേസ്സുകളില്‍ പ്രധാന പ്രതി എന്നത് ആ സ്ഥാനത്തിന് യോഗ്യനാക്കുന്നു. കൊടി സുനി, വിക്രമന്‍, ട്രൗസര്‍ മ നോജ് തുടങ്ങി ക്ലാസെടുക്കാന്‍ യോഗ്യതയുള്ളവര്‍ കണ്ണൂരില്‍ പാര്‍ട്ടിക്കകത്ത് എമ്പാടുമുണ്ട്. ടി.പി.വധക്കേസ് മുതല്‍ ജയിലില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് മാഫിയ നടത്തിയതുവരെ യോഗ്യതയുള്ളവരാണവര്‍. പാഠ്യപദ്ധതിയ്ക്കും പാര്‍ട്ടിയില്‍ ക്ഷാമമില്ല. പിണറായി സാഹിത്യമായ പരനാറി, കുലംകുത്തി തുടങ്ങിയവ മനഃപാഠമാക്കണം. കോടിയേരി സഖാവിന്റെ ദേശാഭിമാനി ലേഖനങ്ങള്‍ കാണാതെ പഠിക്കണം. ശുംഭനും ഇളയച്ഛനുമായ ജയരാജന്മാര്‍ ക്ലാസ് നിരീക്ഷിക്കാനെത്തും. ദില്ലിയില്‍ നിന്നു യെച്ചൂരി സഖാവിന്റെ പറന്നുവര വും പ്രതീക്ഷിക്കാം. ഇതെല്ലാം കഴിഞ്ഞാല്‍ ജയരാജന്റെ ഐ.ആര്‍.പി.സിയില്‍ തൊഴിലും ഉറപ്പ്. ഈ ക്ലാസ് കഴിഞ്ഞാല്‍ കുട്ടി സഖാക്കളെല്ലാം ശാന്തം, പാവം ആകുമെന്ന് ഇനി സംശയിക്കുകയേ വേണ്ട.