”അമ്മാവന്‍ കറുമ്പിയെ അറവുകാരന്‍ ഹനീഫയ്ക്ക് വിറ്റ വിവരം അറിഞ്ഞില്ലേ?”
സന്ധ്യാസമയത്ത് ഉമ്മറത്തെ വരാന്തയിലിരുന്ന് പലതും സംസാരിച്ച കൂട്ടത്തില്‍ അമ്മ അച്ഛനോട് ചോദിച്ചു. നാരായണേട്ടന്റെ ഭാര്യ പറഞ്ഞാണ് അമ്മ അറിഞ്ഞതെന്ന് അവന്‍ ഊഹിച്ചു.
”ഇല്ല…”
”ചന്തയില്‍ കൊണ്ടുപോയി കൊടുക്കാതെ കുറഞ്ഞ വിലയ്ക്ക് കൊടുത്തു എന്നാ കേട്ടത്.” അമ്മ പറഞ്ഞു.
ഹനീഫയ്ക്ക് കറുമ്പിയെ കൊടുത്തു എന്നു കേട്ടപ്പോള്‍ അച്ഛന്‍ തല കുനിച്ചിരുന്നത് കണ്ണന്‍ ശ്രദ്ധിച്ചു. കറുമ്പി കാലുകൊണ്ട് തൊഴിച്ച്, കൈക്ക് പരിക്കു പറ്റിയ ദേഷ്യത്തിന് കിട്ടിയ വിലയ്ക്ക് കൊടുത്തതാവുമെന്ന് ഊഹിച്ചു. ഇറച്ചി വെട്ടുകാരന് കറുമ്പിയെ കൊടുത്തെന്നു കേട്ടപ്പോള്‍ കണ്ണനും സങ്കടം വന്നു.
”അറവുകാരനാണെങ്കിലും ഹനീഫ കറവപ്പശുവിനെ അറക്കുമെന്ന്
തോന്നുന്നില്ല. അയാള്‍ നല്ല വിലയ്ക്ക് വേറെ ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടാവും” അച്ഛന്‍ പറഞ്ഞു.
അത് കേട്ടപ്പോള്‍ കണ്ണന് സമാധാനമായി. അവന്‍ ഒന്നും പറയാതെ അമ്മയും അച്ഛനും പറയുന്നതുകേട്ടുകൊണ്ട് അവരുടെ ഇടയിലിരുന്നു.
”കറുമ്പിയുടെ പാല് കുടിക്കാനുള്ള യോഗം അയാള്‍ക്കുണ്ടായില്ലല്ലോ. നന്നായി. അതിനെ വില്‍ക്കും എന്നറിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ക്കുതന്നെ വാങ്ങാമായിരുന്നു.” അമ്മ പറഞ്ഞു.
* * *
”നമുക്ക് നന്ദിനിയില്ലേ അതു മതി. ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന പശുക്കളൊന്നും നന്ദിനിയോടൊപ്പം വരില്ല…” പശുവിനെ വാങ്ങാന്‍ രണ്ടു ചന്തയ്ക്കു പോയിട്ടും മനസ്സിനിണങ്ങിയ ഒന്നിനെ കിട്ടാത്തതുകൊണ്ട് അച്ഛന്‍ പറഞ്ഞു.
അമ്മ ഒന്നും പറയാതെ മിണ്ടാതിരുന്നു. അച്ഛന്‍ പറഞ്ഞാല്‍ കണ്ണന്‍ ഒന്നും എതിര്‍ത്ത് പറയില്ല. അച്ഛന്‍ ചെയ്യുന്നതെല്ലാം വളരെ ആലോചിച്ചിട്ടാണെന്ന് കണ്ണനറിയാം.
”നന്ദിനിയെ ആറുമാസം കഴിഞ്ഞാല്‍ ചവിട്ടിക്കാം. വാശിപിടിച്ച് വാങ്ങിയിട്ട് പാലില്ലാത്തതാണെങ്കില്‍ എന്തുകാര്യം. കറുമ്പിയുടെ ഇരട്ടിപ്പാല് നന്ദിനി നമുക്കു തരും. കുറച്ച് കാത്തിരിക്കണമെന്നല്ലേയുള്ളൂ..” അച്ഛന്‍ പറഞ്ഞു.
അപ്പോഴും അച്ഛന്‍ പറഞ്ഞത് ശരിയാണെന്നോ തെറ്റാണെന്നോ അമ്മ പറഞ്ഞില്ല. കറുമ്പിയോട് വെറുപ്പുണ്ടാവാന്‍വേണ്ടിയാവും കറുമ്പി ഊളന്‍പറമ്പിലെ വൃത്തികേട് തിന്നുന്ന കാര്യം അച്ഛന്‍ പറഞ്ഞതെന്ന കണ്ണന്റെ സംശയം മനസ്സില്‍നിന്നു പോയില്ല.
പിറ്റേദിവസം സ്‌കൂള്‍വിട്ടുവന്ന് അടുക്കളയില്‍ കയറിയപ്പോള്‍ അമ്മ പായസം വയ്ക്കുന്ന തിരക്കിലായിരുന്നു. എന്താണ് വിശേഷമെന്ന് അവന് മനസ്സിലായില്ല.
”ഇന്ന് അച്ഛന്റെ ജന്മനാളാ.” അമ്മ പറഞ്ഞു.
അച്ഛന്റെ പിറന്നാള്‍ കഴിഞ്ഞ വര്‍ഷം ആഘോഷിച്ചതായി കണ്ണന് ഓര്‍മ്മവന്നില്ല. പായസം അടുപ്പില്‍ നിന്ന് വാങ്ങിവയ്ക്കുന്നതുവരെ അവന്‍ അടുക്കളയില്‍ത്തന്നെ നിന്നു.
പായസത്തില്‍ തേങ്ങ വറുത്തിടാന്‍, ഉരുക്കി അരിച്ചെടുത്ത് ഭരണിയില്‍ ഭദ്രമായി കെട്ടിവച്ച നെയ്യാണ് അമ്മ എടുത്തത്. ഭരണിയുടെ കെട്ടഴിച്ച് അടപ്പ് മാറ്റിവച്ച പ്പോള്‍ കണ്ണന്‍ അതിലേക്ക് സൂക്ഷിച്ചുനോക്കി. അപ്പോള്‍ അവന് അറപ്പുതോന്നി. ഇളം മഞ്ഞനിറമുള്ള നെയ്യ്, സ്പൂണില്‍ കോരിയെടുത്ത് അടുപ്പത്തുവച്ച ചെറിയ ഓട്ടുരുളിയിലേക്കൊഴിച്ച്, അതില്‍ കൊട്ടതേങ്ങ ചെറുതായി അരിഞ്ഞുവച്ചത് ഇട്ടപ്പോള്‍ കണ്ണന് ഓര്‍മ്മവന്നത് ഊളന്‍പറമ്പായിരുന്നു.
”ചേച്ചീ, പായസത്തില്‍ തേങ്ങ വറുത്തെടുത്തത് കറുമ്പിയുടെ നെയ്യിലാ”. ഉമ്മറത്തെ തിണ്ണയിലിരുന്ന് എല്ലാവരും പായസം സന്തോഷത്തോടെ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ണന്‍ പറഞ്ഞു.
”അതിനെന്താ…” ചേച്ചി ഗൗരവത്തിലാണ് ചോദിച്ചത്.
അച്ഛന്‍ പറഞ്ഞ കാര്യം ചേച്ചി മറന്നെന്ന് കണ്ണന് മനസ്സിലായി. അമ്മ കണ്ണനെ നോക്കി കണ്ണിറുക്കി ചിരിച്ചു. അമ്മയ്ക്ക് കാര്യം മനസ്സി ലായിയെന്ന് കണ്ണന്‍ ഊഹിച്ചു.
”നന്ദിനി പ്രസവിക്കുമ്പോഴും അതിനെ കൊണ്ടുപോകാനും വല്യ മ്മാമ വരുമോ.?” കണ്ണന്‍ ചോദിച്ചു.
”ഏയ്.. ഇപ്പോത്തന്നെ അങ്ങേര് നാണം കെട്ടിട്ടുണ്ട്. ഇവിടുന്ന് പശുവിനെ അടിച്ചിറക്കിക്കൊണ്ടുപോയതിന് അയാളെ പലരും കുറ്റംപറയുന്നുണ്ടെന്ന് നാരായണന്‍ പറഞ്ഞു.” അച്ഛന്‍ പറഞ്ഞു.
”നമ്മള് വളര്‍ത്തി വലുതാക്കിയ പശുവിനെ എന്തിനാ വല്യമ്മാമയ്ക്ക് കൊടുത്തത്?” കണ്ണന്‍ ചോദിച്ചു.
”അത് നിന്റെ അച്ഛന്‍ ഏറ്റുവാ ങ്ങിയ കുട്ടിയല്ലേ” അമ്മ പറഞ്ഞു.
”ഏറ്റു വാങ്ങിയതോ..? അതെന്താ…?” അമ്മ പറഞ്ഞത് മനസ്സിലാകാതെ അവന്‍ ചോദിച്ചു.
”പശുവിനെ ഏറ്റെടുത്ത് വളര്‍ ത്തുന്നത് പണ്ടേ നാട്ടില്‍ പതിവുള്ളതാ. പശുക്കുട്ടിയെ വിലകൊടുത്ത് വാങ്ങാന്‍ നിവൃത്തിയില്ലാത്തവരാ ഏറ്റെടുക്കുന്നത്. പശുക്കുട്ടിയെ എറ്റെടുത്താല്‍ അതിനെ വളര്‍ത്തി പശുവാക്കി ആദ്യ പ്രസവം കഴിഞ്ഞ്, വീണ്ടും ഗര്‍ഭിണിയാക്കി പ്രസവി ക്കുന്നതിന് ഒരുമാസം മുമ്പ് ആരില്‍നിന്നാണോ അതിനെ വാങ്ങിയത്, അയാള്‍ക്ക് തിരികെ കൊടുക്കണം. ആദ്യ പ്രസവത്തിലെ കുട്ടിയെ കൊടുക്കണ്ട ആവശ്യമില്ല.” അച്ഛന്‍ പറഞ്ഞു.
”ആദ്യ പ്രസവത്തിലെ പാലും കുട്ടിയും പശുവിനെ വളര്‍ത്തിയ ആളിനുള്ളതാ. പശുവിന്റെ ഉടമസ്ഥന്‍ പശുവിനെ തന്ന ആളാണ്. വളര്‍ത്തിയ ആളല്ല.” അമ്മ പറഞ്ഞു.
”ഇതാണോ ഏറ്റെടുക്കുക എന്ന നാട്ടാചാരം?” ചേച്ചി ചോദിച്ചു.
”അച്ഛന്റെ അമ്മാവനായതു കൊണ്ട് സൗജന്യമായി കറുമ്പിയെ നല്‍കിയതാണെന്നാ കരുതിയത്.” അമ്മ പറഞ്ഞു.
”കറുമ്പിയെ കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് ഇപ്പോ മനസ്സിലായില്ലേ..” അച്ഛന്‍ ചോദിച്ചു. പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും അവന്‍ തലയാട്ടി.
”നന്ദിനിയെ കൊണ്ടു പോവില്ലല്ലോ?” കണ്ണന്‍ ചോദിച്ചു.
”ഏയ്, അതിന് അയാള്‍ക്ക് അവകാശമില്ല.” അമ്മ പറഞ്ഞു.
വല്യമ്മാമയെ അയാള്‍ എന്നു വിളിച്ചത് അച്ഛന് ഇഷ്ടമായില്ലെന്ന്, അച്ഛന്‍ അമ്മയെ രൂക്ഷമായി നോക്കിയപ്പോള്‍ കണ്ണന് മനസ്സിലായി. എങ്കിലും അമ്മയുടെ പക്ഷത്തായിരുന്നു കണ്ണന്‍.
(തുടരും)