വെയിലിലുരുകിയൊലിച്ചു ഞാനിന്നീ
വഴിയരികില്‍ മരച്ചോട്ടില്‍ വിശ്രമിക്കുന്നു
കുളിരുമായ് വന്നു കാറ്റു തലോടുന്നു
കിളികള്‍ പാട്ടു പാടിത്തരുന്നു
തണലിലിരുത്തി കഥകളോരോന്നു
പറയുകയാണ് മരമുത്തശ്ശി
ഇത്തിരിനേരം യാത്രയിലിങ്ങനെ
കിട്ടുന്നു ജീവിതസൗഖ്യം.
കുട്ടിക്കാലത്തു പലപല രോഗങ്ങള്‍
വിട്ടുമാറാതെയെന്നെപ്പൊതിഞ്ഞു
തന്നു ഭിഷഗ്വരന്‍ കയ്ക്കും കഷായങ്ങള്‍
പിന്നെയാ കയ്പും മധുരമായ് തീര്‍ന്നു.
യൗവനം വന്നു വെല്ലുവിളിച്ചു
വിഭ്രാന്തി വന്നെത്തിയെന്നെ മഥിച്ചു
കാമാ,ര്‍ത്ഥമോഹങ്ങളുള്ളില്‍ തഴച്ചു
തീരാത്ത ദുരിതങ്ങള്‍ വന്നു ഭവിച്ചു.
കാമിച്ചു കവിതതന്‍ പിന്നാലെ കൂടി
‘കാമുക’നെന്നുച്ചരിച്ചു ചിലര്‍
വരികള്‍ കുത്തിക്കുറിക്കുന്നതു കണ്ടു
‘കവി’യാണിവനെന്നു വേറെ ചിലര്‍
ചിന്തയിലാണ്ടുനടക്കുമെന്നെച്ചൂണ്ടി
‘ഭ്രാന്ത’നിവനെന്നു മറ്റു ചിലര്‍
കവിയും കാമുകനും ഭ്രാന്തനുമൊന്നെന്ന
കവിവാക്യമവരുച്ചരിച്ചു.
യൗവനനാളുകളങ്ങനെ പോയി
പിന്നെയോ വാര്‍ദ്ധക്യം വരികയായി-
ജീവവൃക്ഷത്തിന്നിലകള്‍ പഴുത്തു
കരിയിലകളായ് കാറ്റില്‍ പറന്നു.
പെറുക്കിയെടുത്തു ഞാന്‍ കൂട്ടിവെച്ചു,
മുനികള്‍ കുറിച്ചിട്ട വരികള്‍ കണ്ടു.
ഈയാലിലകളെന്‍ ചങ്ങാതികള്‍,
ഇവയിലുള്ളതു തത്ത്വചിന്തകള്‍!