ഒടുവില്‍ സുപ്രീം കോടതിയും പറഞ്ഞു-
”നടപ്പാക്കാത്ത നിയമങ്ങള്‍ക്കായി വഴി മുടക്കി സമരമെന്തിന്?”
ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയിലെ 8 ജീവന്‍ നഷ്ടപ്പെട്ട സംഘര്‍ഷത്തിന് ശേഷം ഒക്ടോബര്‍ നാലാം തിയതി ബഹുമാനപ്പെട്ട സുപ്രീം കോടതി കര്‍ഷക സമരത്തെക്കുറിച്ച് ശ്രദ്ധേയമായ ഒരു പരാമര്‍ശം നടത്തി. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കര്‍ഷകസമരത്തിന്റെ അര്‍ത്ഥശൂന്യത വെളിവാക്കുന്നതായിരുന്നു ജസ്റ്റീസ് ഖാന്‍വില്‍ക്കറുടെ വാക്കുകള്‍. ”നിങ്ങളാരോടാണ് പ്രതിഷേധിക്കുന്നത്? ഭരണകൂടത്തിന് എങ്ങനെ ഈ പ്രതിഷേധം അനുവദിക്കാന്‍ കഴിയുന്നു? എന്താണ് ഈ പ്രതിഷേധങ്ങളുടെ സാധുത? ഇതുവരെയായി ഒന്നും നടപ്പാക്കിയിട്ടില്ല. പിന്നെന്തിനാണ് ഈ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്? കോടതിയ്ക്കല്ലാതെ മറ്റാര്‍ക്കും ഈ നിയമങ്ങളുടെ സാധുത തീരുമാനിക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെ കര്‍ഷകര്‍ ഈ നിയമങ്ങളുടെ സാധുതയെ ചോദ്യം ചെയ്തു കോടതിയില്‍ ഹര്‍ജി കൊടുത്തിട്ട് തെരുവുകളില്‍ പ്രതിഷേധിക്കുന്നത് എന്തിനാണ്? ഈ അനാവശ്യ പ്രതിഷേധങ്ങളുടെ ഫലമായി ആരുടെയെങ്കിലും ജീവനോ സ്വത്തോ നഷ്ടപ്പെട്ടാല്‍ ഒരാളും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുന്നോട്ട് വരില്ല. പിന്നെന്തിനാണ് നടപ്പാക്കാത്ത നിയമങ്ങളുടെ പേരില്‍ ഈ സമരം?”
സുപ്രീം കോടതി വര്‍ത്തകളില്‍ നിറയുകയാണ്. മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ വിഷയങ്ങളില്‍ സുപ്രീംകോടതി നേരിട്ട് ഇടപെടുന്നു. അത് വലിയ തലക്കെട്ടുകളോടെ പത്രവാര്‍ത്തകളാകുന്നു. ഇപ്പോഴത്തെ തരംഗം ജുഡീഷ്യല്‍ സുപ്രീമസിയാണ്. ഒക്ടോബര്‍ 21-ന് കര്‍ഷക സമരത്തിന്റെ പേരില്‍ നടക്കുന്ന വഴി തടയലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് എം.എം.സുന്ദരേഷ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് പറഞ്ഞത് ”നിയമപരമായി കോടതിയ്ക്ക് മുമ്പില്‍ തീരുമാനമെടുക്കാന്‍ എത്തിയിരിക്കുന്ന കേസ്സാണെങ്കിലും, ഞങ്ങളൊരിക്കലും പ്രതിഷേധിക്കാനുള്ള അവകാശത്തിന് എതിരല്ല. എന്നാല്‍ റോഡുകള്‍ തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. പൊതുജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമുള്ള വഴികള്‍ മുടക്കി സമരം ചെയ്യുന്നത് അനുവദിക്കാനാവില്ല’ എന്നാണ്.
കര്‍ഷകസമരത്തിന്റെ അര്‍ത്ഥശൂന്യത മുമ്പേ തന്നെ ദേശീയ മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ കര്‍ഷകസമരം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന പേരിലാണ് പ്രചരിപ്പിച്ചത്. കര്‍ഷക സമരത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചും ഒരു ആഗോളഗൂഢാലോചനയുടെ ഭാഗമായാണ് കര്‍ഷക സമരം നടക്കുന്നതെന്നുമുള്ള വസ്തുതകള്‍ ദേശീയതലത്തില്‍ത്തന്നെ മുഖ്യധാരാമാധ്യമങ്ങളില്‍ ചര്‍ച്ചയായതാണ്. അതുകൊണ്ടുതന്നെ ആഗോളഗൂഢാലോചനയുടെ പങ്കാളിയായ ആ ഒരു ന്യൂനപക്ഷം ഒഴികെ ആര്‍ക്കും പ്രതിഷേധവുമുണ്ടായിരുന്നില്ല. ഖാലിസ്ഥാന്‍ അനുകൂലികളുടെ പങ്കും, പണക്കൊഴുപ്പും കര്‍ഷക സമരത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് ഈ വിഷയത്തില്‍ വസ്തുനിഷ്ഠമായ ഒരു അന്വേഷണം നടത്തിയാല്‍ ബോധ്യപ്പെടുന്നതാണ്.
എന്താണ് കോടതി കര്‍ഷകസമരത്തെ വിമര്‍ശിക്കാനുണ്ടായ സാഹചര്യം? കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചതിന് ശേഷവും കര്‍ഷകര്‍ റോഡ് തടസ്സപ്പെടുത്തി സമരം ചെയ്യുന്നതില്‍ എന്ത് യുക്തിയാണുള്ളത്? നിലവില്‍ നടപ്പിലില്ലാത്ത കാര്‍ഷിക നിയമങ്ങളുടെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതാരാണ്? നിക്ഷ്പക്ഷരായ ഭാരതീയരുടെ മനസ്സില്‍ ഉയര്‍ന്ന ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ എന്നു പറയപ്പെടുന്നവര്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് 8 പേര്‍ കൊല്ലപ്പെട്ടത്. അതില്‍ 4 പേര്‍ വാഹനമിടിച്ചും മരിച്ചു. നാല് ബി.ജെ.പി പ്രവര്‍ത്തകരെ അക്രമാസക്തമായ ജനക്കൂട്ടം തല്ലിക്കൊല്ലുകയുമായിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ കൊല്ലപ്പെട്ടവര്‍ 8 പേരും കര്‍ഷകരാണെന്നും, 8 പേരെയും ബി.ജെ.പിക്കാരാണ് കൊലപ്പെടുത്തിയത് എന്നുമുള്ള ഒരു പ്രതീതി ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായും കാണാം. സുപ്രീം കോടതി നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധേയമാണ്. സംഘര്‍ഷങ്ങളുടെ ഫലമായി ജീവനും സ്വത്തും നഷ്ടപ്പെടുമ്പോള്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും ഉണ്ടാവാറില്ല. ഇതിനോടകം തന്നെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ കര്‍ഷക സംഘടനകള്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അതില്‍ കോടതി വാദം കേട്ടുകൊണ്ടിരിക്കുന്നു. പിന്നെന്തിനാണ് ഈ സമരം? ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സമയത്ത് പ്രിയങ്കയെ ബില്‍ഡ് അപ്പ് കൊടുത്തു രംഗത്തിറക്കാനുള്ള ഒരു ആസൂത്രിത ശ്രമമാണോ ലഖിംപൂര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷവും, തുടര്‍ന്നുള്ള കൊലപാതകങ്ങളും എന്നുപോലും സംശയിക്കുന്നവരുണ്ട്.
യഥാര്‍ത്ഥത്തില്‍ ഇതൊരു കര്‍ഷക സമരമാണോ? പേപ്പറില്‍ പഞ്ചസാര എന്നെഴുതിയാല്‍ കടലാസിന് മധുരം ഉണ്ടാവില്ലല്ലോ? അതുപോലെ പത്രങ്ങളില്‍ കര്‍ഷകസമരം എന്ന് അച്ചടിച്ച് വന്നാല്‍ കര്‍ഷകസമരമാകുമോ? എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഈ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാവരുത്. സമാധാനപരമായി പ്രതിഷേധിക്കാനും, സംഘടിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് അക്രമാസക്തമായാല്‍ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ കോടതികള്‍ക്കാകില്ല.
എല്ലാവര്‍ക്കും ഭാരതത്തിന്റെ ഭരണസിരാകേന്ദ്രമായ ദല്‍ഹിയെ സ്തംഭിപ്പിക്കാനാണ് താല്‍പര്യം. ദല്‍ഹി സ്തംഭിപ്പിക്കുക എന്നാല്‍ ഭാരതത്തെ സ്തംഭിപ്പിക്കുക അതായത് നിര്‍ജ്ജീവമാക്കുക എന്നാണ്. ഇത്തരത്തില്‍ ഭാരതത്തെ സ്തംഭിപ്പിച്ചു നിര്‍ജ്ജീവമാക്കാനുള്ള ഒരു ഗൂഢപദ്ധതിയായിരുന്നു ഷഹീന്‍ ബാഗ് സമരം. പിന്നീട് ഇത്തരം ഷഹീന്‍ ബാഗ് മോഡല്‍ വഴിതടയല്‍ സമരങ്ങള്‍ ഭാരതത്തിലുടനീളം സംഘടിപ്പിക്കുകയുണ്ടായി.
ഹരിജന്‍ സമുദായത്തില്‍പ്പെട്ട ഒരു യുവകര്‍ഷകന്റെ കൈ-കാലുകള്‍ വെട്ടിമാറ്റി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിഹാംഗുകളുടെ ക്രൂരതയെക്കുറിച്ച് ആര്‍ക്കും ഒരു പ്രതികരണവുമില്ല. ആ സംഭവത്തിന് ഒരു ദിവസത്തില്‍ കൂടുതല്‍ ആയുസ്സ് ഉണ്ടായില്ല. എന്നാല്‍ കര്‍ഷക സമരത്തിലേക്ക് വാഹനമോടിച്ചു കയറ്റിയ മന്ത്രിപുത്രനെക്കുറിച്ച് നെടുങ്കന്‍ തലക്കെട്ടുകളോടെ വാര്‍ത്തകള്‍ കൊടുക്കാന്‍ മലയാള മാധ്യമങ്ങള്‍ മത്സരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, സഹമന്ത്രി കൈലാസ് ചൗധുരി എന്നിവര്‍ നിഹാംഗുകളുടെ തലവന്‍ സുഖ്ജീന്ദര്‍ സിങ് രന്ധ്വയോടൊപ്പം ചര്‍ച്ച നടത്തിയതിനെ പര്‍വ്വതീകരിച്ചു കാണിക്കുകയാണ് ഈ മാധ്യമങ്ങള്‍. എല്ലാം ബിജെപി സര്‍ക്കാരിന്റെ തന്ത്രങ്ങളാണ് നടക്കുന്നത് എന്നും ഇവര്‍ പ്രചരിപ്പിക്കുകയാണ്. പ്രതി സ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ ആണെങ്കില്‍ മാത്രം സെലക്ടീവായി പ്രതികരിക്കുന്നവരാണ് മാധ്യമങ്ങളും ബുദ്ധിജീവികളെന്ന് സ്വയം അവകാശപ്പെടുന്ന ചിലരും.
അന്യസംസ്ഥാനക്കാരായ ഭാരതീയരെ കാശ്മീരില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ അത് കശ്മീര്‍ വിഷയത്തില്‍ കേന്ദ്രനയത്തിന് തിരിച്ചടി എന്ന് 8 കോളം വാര്‍ത്ത കൊടുത്തത് മലയാളത്തിലെ പത്രമുത്തശ്ശിയാണ്. എന്നാല്‍ കേരള സര്‍ക്കാരിന്റെ അപക്വമായ കോവിഡ് നിയന്ത്രണങ്ങളില്‍ വ്യാപാരം തകര്‍ന്ന് പിടിച്ചു നില്‍ക്കാനാകാതെ സംസ്ഥാന സര്‍ക്കാരിനെതിരെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു ആത്മഹത്യ ചെയ്ത യുവവ്യാപാരിയുടെ മരണത്തെക്കുറിച്ച് അതേ പേജില്‍ വാര്‍ത്ത കൊടുത്തപ്പോള്‍ തലക്കെട്ട് കേരള സര്‍ക്കാരിന്റെ കോവിഡ് നയത്തിനേറ്റ തിരിച്ചടി എന്നായിരുന്നില്ല. കേരളത്തിലൊരു യുവ വ്യാപാരി ആത്മഹത്യ ചെയ്തത് കേരളത്തിന്റെ കോവിഡ് നയത്തിന്റെ തിരിച്ചടി അല്ലേ?
ഭാരതത്തെ നിര്‍ജ്ജീവമാക്കാനുള്ള ആഗോളശക്തികളുടെ നിഗൂഢമായ ആസൂത്രണമാണ് ഇപ്പോള്‍ കര്‍ഷക സമരം എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആ ഗൂഢാലോചനയില്‍ അറിഞ്ഞുകൊണ്ട് ചില മലയാള മാധ്യമങ്ങളും പങ്കാളികളാണ്. എന്നാല്‍ അത്തരം മാധ്യമ വാര്‍ത്തകളാല്‍ സ്വാധീനിക്കപ്പെട്ട് പലരും തെറ്റായ നിലപാടുകളിലേക്ക് നീങ്ങുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.