“The only constant in life is change” എന്ന് ആദ്യം പറഞ്ഞത് ഗ്രീക്കു ചിന്തകനായ (Hera Clitus) ഹെരാക്ലിറ്റസ് ആണ്. പ്ലേറ്റോയും ഇതേകാര്യം സൂചിപ്പിച്ചിട്ടുണ്ട്. മാറ്റം എന്ന പ്രതിഭാസമല്ലാതെ മറ്റൊന്നും സ്ഥിരമായില്ല എന്ന ഹെരാക്ലിറ്റസിന്റെ നിരീക്ഷണം ആധുനിക കാലത്ത് പലരും ഏറ്റെടുത്തു. അത് യാഥാര്‍ത്ഥ്യമാണെന്ന് സാധാരണ നിരീക്ഷണത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാകും. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റത്തെ തിരിച്ചറിയുകയും അതിനൊത്തു സ്വയം നവീകരിക്കുകയും ചെയ്യാത്ത ജനസമൂഹങ്ങള്‍ പിന്‍തള്ളപ്പെട്ടുപോകും. മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ ഭാരതത്തിനു ശക്തിയുണ്ടാകട്ടെ.
ഇവിടെ മാറ്റത്തെക്കുറിച്ചു പറയാനിടയായത് കവിതയുടെ രൂപപരമായ പരിണാമം ഓര്‍ത്തതു കൊണ്ടാണ്. എല്ലാം മാറുന്നതുപോലെ കവിതയ്ക്കും മാറേണ്ടിവരും. കവിത പഴയ രൂപം ഉപേക്ഷിച്ച് ഇന്ന് പുതിയ രീതികളെ ആശ്ലേഷിച്ചിരിക്കുന്നു. ഇത് നിലനില്‍ക്കുന്നതാണോ എന്നു കാലം തീരുമാനിക്കട്ടെ. സമ്പൂര്‍ണ്ണമായും ഗദ്യത്തിലേയ്ക്ക് മാറിയാല്‍ അതിനു നിലനില്പുണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം പദ്യം എന്ന രചനാരൂപത്തിനു നിലനില്‍ക്കാന്‍ കവിതയല്ലാതെ മറ്റൊരു സാഹിത്യരൂപം ഇല്ല. കവിതയുടെ അടിസ്ഥാനഭാവം ധ്വന്യാത്മകമായതിനാല്‍ ഗദ്യത്തിലും നല്ല കവിത എഴുതാനാകും. പക്ഷെ ഗദ്യത്തില്‍ എന്തെഴുതിയാലും കവിതയാണെന്ന് വിചാരിക്കാന്‍ പറ്റില്ല.
ഭാഷാപോഷിണി ഒക്‌ടോബര്‍ ലക്കത്തിലെ കവിതകള്‍ കണ്ടപ്പോഴാണ് കവിതയുടെ മര്‍മ്മത്തെക്കുറിച്ച് ആലോചിക്കാന്‍ തോന്നിയത്. കവിതകള്‍ ധാരാളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീധരനുണ്ണി, ജോര്‍ജ്ജ് ലെസ്‌ലി, ബാബുതളിയത്ത്, സെബാസ്റ്റ്യന്‍, പി.രാമന്‍, പി.കെ.ഗോപി തുടങ്ങിയവരുടെ കവിതകള്‍. പി.രാമന്റെ കവിതകള്‍ (ഞൊറി, കവിയുടെ പച്ച) രണ്ടും എടുത്തെഴുതാന്‍ പോന്ന ഒരു പ്രത്യേകതയും ശേഷിപ്പിക്കുന്നില്ല. ”തയ്യല്‍ മെഷീന്റെ ഈരടി”യൊക്കെ കഥാകാരന്മാര്‍ പോലും നിരീക്ഷിച്ചു കഴിഞ്ഞ സംഗതിയാണ്. അതില്‍ പുതുമയില്ല.
ശ്രീധരനുണ്ണിയുടെ കവിതയും ജോര്‍ജ് ലെസ്‌ലിയുടെ കവിതയും പാരായണ ക്ഷമതയുള്ളതാണ്. ജോര്‍ജ് ലെസ്‌ലിയുടെ ‘അനസ്തീഷ്യ ഗദ്യകവനമാണെങ്കിലും പുതുമയുള്ളതാണ്. സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ വേണ്ടതിനും വേണ്ടാത്തതിനും ഓപ്പറേഷന്‍ നടത്തുന്ന ഇക്കാലത്ത് അനസ്തീഷ്യയുടെ വിഭ്രാമകമായ അനുഭവതലത്തില്‍ക്കൂടി കടന്നുപോകാത്തവര്‍ കുറവായിരിക്കും. ആ തലങ്ങളെ കുറച്ചൊക്കെ അനുഭവിപ്പിക്കാന്‍ കവിക്കു കഴിയുന്നുണ്ട്.
”ഒരാളില്‍ നിന്നൊരാള്‍ ഇറങ്ങിപ്പോകുന്നു. വിളറിയ ആകാശം, കാഴ്ചകള്‍, നക്ഷത്രങ്ങള്‍” എത്ര കാവ്യാത്മകമായ നിരീക്ഷണം. അനസ്തീഷ്യയുടെ മുഹൂര്‍ത്തത്തില്‍ അതുതന്നെയാണ് സംഭവിക്കുന്നത്. നമ്മളില്‍ നിന്നും നമ്മള്‍ ഇറങ്ങിപ്പോയി മറ്റൊരാള്‍ വരികയാണ് ചെയ്യുന്നത്. തുടര്‍ന്ന്
”പക്ഷികളൊക്കെ മടങ്ങി വരുന്നു.
അച്ഛനുണ്ട്, അമ്മയുണ്ട്
ബൈക്കിനടിയില്‍ പിടഞ്ഞ സഹോദരനുണ്ട്”
ഇതൊക്കെ മരണത്തിലേയ്ക്കു പോയി മടങ്ങിവന്ന ഒരാള്‍ക്കുമാത്രം എഴുതാന്‍ കഴിയുന്ന വരികളാണ്. ജോര്‍ജ് ലെസ്‌ലി എപ്പോഴെങ്കിലും ഒരു ഓപ്പറേഷന്‍ ടേബിളില്‍ കിടന്നിട്ടുണ്ടാകും തീര്‍ച്ച. അതോ ജോണ്‍ റീഡിന്റെ (John Reed) “Operating Theatre’ എന്ന കവിത വായിച്ചിട്ടുണ്ടോ? എന്തായാലും റീഡിന്റെ കവിതയേക്കാള്‍ മെച്ചമാണ് ലെസ്‌ലിയുടെ രചന. രണ്ടു കവിതകളും ഏകദേശം ഒരേ വഴിയില്‍ സഞ്ചരിക്കുന്നതിനുകാരണം ലോകത്തെല്ലായിടത്തും ശസ്ത്രക്രിയയുടെ അനുഭവങ്ങള്‍ ഏകദേശം ഒരു പോലെയൊക്കെ ആണല്ലോ! ഡനാലെവിന്‍ (Dana Levin) എന്ന പെണ്‍ കവിയുടെ സര്‍ജിക്കല്‍ തിയേറ്റര്‍(In The Surgical Theatre) എന്ന കവിതയും ഏകദേശം ഇതുപോലൊക്കെത്തന്നെ. അത് ജോര്‍ജ് ലെസ്‌ലി വായിച്ചിരിക്കാനിടയില്ല. കാരണം ലെവിന്‍ അത്ര പ്രശസ്തയായ എഴുത്തുകാരിയൊന്നുമല്ല. യാദൃച്ഛികമായി ആ കവിത എന്റെ ശ്രദ്ധയില്‍ വന്നുവെന്നേയുള്ളു.
മറ്റു കവിതകളില്‍ ശ്രീധരനുണ്ണിയുടെ കവിതയൊഴികെ മറ്റൊന്നും എടുത്തു പറയാന്‍ തക്ക പ്രത്യേകതകള്‍ ഉള്ളതല്ല.
‘എത്രമേലിരുട്ടിയാലും ഏതു കാറ്റുവീശിയാലും ഇന്നുതന്നെ നിന്നരുകില്‍ വന്നു ഞാന്‍ കഥ പറയും’ എന്നു പറയുന്ന കവി താളബദ്ധമായ രചനയിലൂടെ വായനക്കാരെ ആനന്ദിപ്പിക്കുന്നുണ്ട്. എന്നാല്‍ കവിതയുടെ അവസാനം
‘ഞാനൊരാത്മ ദുഃഖമല്ലേ
സ്വീകരിക്കാന്‍ ഖേദമെന്തേ?’ എന്നെഴുതിയതില്‍ ഒരഭംഗിയില്ലേ എന്നു സംശയം. ‘ഒരു’ എന്ന വിശേഷണം അവിടെ യോജിക്കുമോ? ആത്മദുഃഖം എന്നതിനോട് ‘ഒരു’ ചേര്‍ത്തു പ്രയോഗിക്കുന്നത് ഒരുപാട് ആത്മദുഃഖങ്ങളുണ്ടെന്ന സൂചന തരുന്നു. അങ്ങനെയില്ലല്ലോ.
ചിലര്‍ക്ക് ചിലര്‍ നിര്‍ബ്ബന്ധാഭിനിവേശമായിത്തീരും. അവരിലൂടെയാകും ലോകം മറ്റേ വ്യക്തിയെ കണ്ടറിയുന്നത്. വേദങ്ങള്‍ സായണനിലൂടെയാണ് കൂടുതല്‍ പ്രകാശിപ്പിക്കപ്പെട്ടത്. മല്ലീനാഥന് കാളിദാസന്‍. ഡോക്ടര്‍ ജോണ്‍സന്റെ (Samuel Johnson) ആ ജീവനാന്ത അഭിനിവേശം ഷേക്‌സ്പിയര്‍ ആയിരുന്നു. നഷ്ടപ്പെട്ടു പോകുമായിരുന്ന ചില ഷേക്‌സ്പിയര്‍ കൃതികളെങ്കിലും നിലനിര്‍ത്തിയത് ജോണ്‍സനാണ്. ടി. ഗണപതി ശാസ്ത്രികളിലൂടെയാണ് പുതിയകാലത്ത് ഭാസന്‍ വെളിച്ചപ്പെട്ടത്. വൈലോപ്പിള്ളിയെ മലയാള കവിതയുടെ നെറുകില്‍ പ്രതിഷ്ഠിച്ചത് എം.എന്‍.വിജയനാണ്. മാക്‌സ്‌ബ്രോഡ് (Max Brod)) ഇല്ലായിരുന്നുവെങ്കില്‍ ഫ്രാന്‍സ് കാഫ്ക (Franz Kafka) തന്നെ ലോകസാഹിത്യത്തില്‍ കാണുമായിരുന്നോ എന്നു സംശയം.
ഇവരെയൊക്കെപ്പോലെയാണ് നമ്മുടെ കെ.എസ്. രവികുമാറും. കലാശാലാ നിരൂപകനായ രവികുമാറിന്റെ ഏറ്റവും വലിയ ‘പാഷന്‍’ കടമ്മനിട്ട എന്ന കവിയാണ്. മരണശേഷവും അദ്ദേഹം കടമ്മനിട്ടയെ വിടാതെ പിന്‍തുടരുന്നു. ഈ ലേഖകനുള്‍പ്പെടെയുള്ളവരുടെ ഒരു കാലത്തെ അഭിനിവേശമായിരുന്നു കടമ്മനിട്ട. കവിതയിലെ ആധുനികതയെ ഇത്രത്തോളം പൊലിപ്പിച്ച മറ്റൊരു കവിയില്ല. ഇടതുപക്ഷക്കാരനായി നടന്ന കടമ്മനിട്ടയെ മരണത്തോടെ അവര്‍ ഉപേക്ഷിച്ച മട്ടാണ്. എന്നാല്‍ രവികുമാര്‍ അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ തയ്യാറല്ല. കടമ്മനിട്ട കവിതാ പഠനങ്ങളും അനുസ്മരണയോഗങ്ങളും എന്നും. കടമ്മനിട്ടയില്‍ തന്നെ ജീവിക്കുകയാണ് ഈ റിട്ടയേര്‍ഡ് കോളേജദ്ധ്യാപകന്‍. ഇപ്പോള്‍ കുറെക്കാലമായി കവിയുടെ ജീവചരിത്രരചനയിലാണ് ഈ നിരൂപകന്‍ (ഭാഷാപോഷിണി).
മലയാളസാഹിത്യത്തെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് കവിതയെക്കുറിച്ചു പറയുമ്പോള്‍ വലിയ വിസ്‌ഫോടനങ്ങള്‍ നടന്ന ഒരു കാലത്ത് ആണ് കടമ്മനിട്ട എഴുതിയത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ കവിതകളൊക്കെ അദ്ദേഹത്തെ സ്വാധീനിച്ചെങ്കിലും കടമ്മനിട്ടയെ രൂപപ്പെടുത്തിയത് കടമ്മനിട്ടക്കാവും പടയണിയുമാണ്. നമ്മുടെ ദ്രാവിഡ പ്രഭവങ്ങളില്‍ നിന്നാണ് കടമ്മനിട്ട ഊര്‍ജ്ജം സ്വീകരിച്ചത്. ഈ ദ്രാവിഡ കവിയ്ക്ക് മലയാള കാവ്യചരിത്രത്തില്‍ സുവര്‍ണ സിംഹാസനം തന്നെ ഇട്ടു കൊടുക്കുമെന്നുള്ള രവികുമാറിന്റെ നിര്‍ബന്ധം സാഹിതീയമായ ഒന്നുതന്നെ. ഭാഷാപോഷിണിയിലെ അദ്ദേഹത്തിന്റെ ജീവചരിത്രരചന മനോഹരം. എം.ഗോവിന്ദന്‍, അയ്യപ്പപ്പണിക്കര്‍ എന്നീ വടവൃക്ഷങ്ങള്‍ക്കു കീഴില്‍ വളര്‍ന്ന ആ തുളസിച്ചെടി ഇന്നും മലയാളകവിതയില്‍ സൗരഭ്യം പരത്തുന്നതിനു രവികുമാര്‍ കൂടി ഒരു നിമിത്തമാവട്ടെ!
‘ഒരു ദിവസം കൂടി അവസാനിക്കുകയാണ് വെളിച്ചം അതിന്റെ പരിഹാസച്ചിരി തുടരുകയാണ്’. മോഹനകൃഷ്ണന്‍ കാലടിയുടെ ‘ആകസ്മിക സൗഹൃദങ്ങള്‍ക്ക്’ എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് (മാതൃഭൂമി ഒക്‌ടോബര്‍ 10). ‘മരിക്കാന്‍ മറന്നുപോയ മറ്റൊരു രാത്രി’യിലെ സൗഹൃദത്തിന്റെ സ്മരണയുടെ തീ നമ്മളില്‍ ജ്വലിപ്പിക്കാന്‍ മോഹനകൃഷ്ണന്റെ കവിതയ്ക്കു കഴിയുന്നു. കവിത കവി ഹൃദയത്തില്‍ നിന്നും ആസ്വാദകഹൃദയത്തിലേക്ക് കുതിരസവാരി നടത്തുന്നത് ഇവിടെ നമുക്കു കാണാന്‍ കഴിയുന്നു. കവിയുടെ ധര്‍മ്മം ഇതുതന്നെ.
മാതൃഭൂമിയില്‍ വത്സലന്‍ വാതുശ്ശേരി എഴുതിയിരിക്കുന്ന കഥ ‘എലിമിനേഷന്‍ റൗണ്ട്’ പാരായണ വ്യഗ്രത വളര്‍ത്തുന്ന ഒന്നാണ്. ഒരുപാട് ചോദ്യങ്ങള്‍ നമ്മളിലുണര്‍ത്തുന്നതും യാഥാര്‍ത്ഥ്യ ബോധമുണര്‍ത്തുന്നതുമാണ്. എന്നാല്‍ തിന്മയിലേയ്ക്കുള്ള ദൂരം കുറയ്ക്കുന്നതാണ് ആ കഥ എന്ന് കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കഥയിലൂടെ ഒരു സന്ദേശം പകര്‍ന്നു നല്‍കിയേ കഴിയൂ എന്നു നിര്‍ബ്ബന്ധം പിടിക്കാനാവില്ല. അതു മനുഷ്യനെ നന്മയിലേയ്ക്കു നയിക്കുന്നതാവണം എന്നും വാശിപിടിക്കാന്‍ പറ്റില്ല. എങ്കിലും ടോള്‍സ്റ്റോയിക്കഥകള്‍ പകരുന്നതുപോലെ ഒരു വെളിച്ചം പകരാന്‍ അതിനു കഴിഞ്ഞാല്‍ നല്ലതു തന്നെ.
വത്സലന്റെ കഥയില്‍ ഒരാള്‍ ജപ്തിയില്‍ നിന്നും രക്ഷപ്പെടാനായി മോഷ്ടാവാകാന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ അയാളില്‍ സഹജമായുള്ള നന്മയും മനുഷ്യത്വവും മൂലം ആ മോഷണം നടത്താനാവുന്നില്ല. മാത്രവുമല്ല അപകടത്തില്‍പ്പെട്ട ഒരു കുടുംബത്തിന് അയാള്‍ രക്ഷകനാവുന്നു. പക്ഷെ അയാളുടെ നന്മ വ്യര്‍ത്ഥമാണെന്നാണ് കഥാകൃത്ത് സ്ഥാപിക്കുന്നത്. അപകടത്തില്‍ പെട്ട കുടുംബത്തിന്റെ കഴുത്തിലും കൈയിലും നിറയെ സ്വര്‍ണ്ണാഭരണങ്ങളുണ്ട്. അതൊക്കെ അയാള്‍ക്കു മോഷ്ടിക്കാമായിരുന്നു. എന്നാല്‍ അയാളതു ചെയ്തില്ല. ഭാര്യ ആശുപത്രിയില്‍ പ്രസവമുറിയില്‍ കിടക്കുന്ന സമയത്ത് പണം അത്യാവശ്യമായിരുന്നെങ്കിലും മോഷ്ടിക്കാന്‍ തന്നെ വന്ന അയാള്‍ക്ക് ആ ആഭരണങ്ങള്‍ കവരാന്‍ കഴിയുന്നില്ല. പക്ഷെ അയാളെ ഞെട്ടിക്കുന്നത് വളരെ കഷ്ടപ്പെട്ട് അവര്‍ ആശുപത്രിയിലെത്തിക്കുന്ന കുടുംബത്തിന്റെ ആഭരണങ്ങള്‍ ആശുപത്രി സെക്യൂരിറ്റിക്കാരന്‍ കവരുന്നതാണ്.
ഇവിടെ മനുഷ്യത്വം വ്യര്‍ത്ഥമാണെന്ന സൂചനയാണുള്ളത്. ആശുപത്രിയിലെ സെക്യൂരിറ്റിക്കാരനെക്കാള്‍ മോശമായ അവസ്ഥയിലായിരുന്നു കള്ളന്മാരാവാന്‍ ഇറങ്ങി പുറപ്പെട്ട ജയന്തനും അശോകനും. അവരുടെ ത്യാഗം വ്യര്‍ത്ഥമാകുന്നിടത്ത് എല്ലാത്തരം ത്യാഗങ്ങളും വ്യര്‍ത്ഥമാണെന്ന വ്യംഗ്യമുണ്ട്. യാഥാര്‍ത്ഥ്യം അതുതന്നെയാണെങ്കിലും തിന്മയുടെ വിജയം ഒരിക്കലും ആഘോഷിക്കപ്പെടാന്‍ പാടില്ല. മനുഷ്യവംശത്തിന്റെ അടിസ്ഥാനഭാവം തിന്മയുടേതാണ്. നന്മ ഒരു പ്രതീക്ഷ മാത്രമാണ്. അത് ചക്രവാളത്തിന്റെ അതിരുപോലെ അകലെയകലെ നീണ്ടുപോകയേയുള്ളു. എങ്കിലും ഒരിക്കല്‍ മാക്‌സിംഗോര്‍ക്കിയുടെ ഒരു കഥാപാത്രം പറയുന്നതുപോലെ ‘എല്ലാവരും എല്ലാവരേയും സ്‌നേഹിക്കുകയും മറ്റുള്ളവരുടെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം വരുമെന്ന്’ എല്ലാ എഴുത്തുകാരും പ്രത്യാശിക്കണം. ആ പ്രത്യാശയിലാണ് മനുഷ്യവംശത്തിന്റെ ഭാവി.