വേനല്‍ക്കാല ഉച്ചകള്‍ക്ക്
എപ്പോഴും മരണവീടിന്റെ ഛായയാണ്..!
പകലിലും സ്തബ്ധമാകുന്ന
മരണ -മദ്ധ്യാഹ്നംപോലെ.
വെയില്‍,
മരണത്തിന്റെ
ശക്തിമത്തായ
നിശബ്ദതപോലെ
വീണുകൊണ്ടേയിരിക്കും.
തണല്‍മരങ്ങള്‍
മുറ്റത്ത് വിരിക്കുന്ന
നിഴലുകളില്‍
ഹൃദയത്തെ പൊതിഞ്ഞ
അര്‍ത്ഥശൂന്യതകള്‍
ലഘുകമ്പനങ്ങളായി അടയാളപ്പെടും.
എപ്പോഴെങ്കിലും
ഒന്നുവീശിപ്പോകും
ഉഷ്ണവാഹിയായ
ചെറുകാറ്റ്,
ഉറ്റവരുടെ ദു:ഖനിശ്വാസങ്ങളാകും.
അങ്ങനെ അതും
സംഭവിച്ചു കഴിഞ്ഞല്ലോ,
ആശ്വാസം..!
ഇനിയും സംഭവിക്കാന്‍
കാത്തു നില്‍ക്കേണ്ടതില്ല
എന്നതുപോലൊന്നു
മറിഞ്ഞുതിരിഞ്ഞുകിടക്കും കരിയിലകള്‍,
കിടപ്പിലായ വൃദ്ധബന്ധുവാകാം
ദലമര്‍മ്മരങ്ങളും
കിളികളുടെ നേരിയ ചിലപ്പും
മരണവീടിന്നടുക്കളയിലെ,
പിന്നാമ്പുറങ്ങളിലെ,
അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങളാകും.
ചിക്കിച്ചിനക്കിമതിയായ കോഴികളും,
ഓന്തിനെപ്പിടിക്കാന്‍
കിട്ടാത്ത പൂച്ചയും,
പഴയ അടുപ്പിന്‍തിണ്ണയില്‍
തലചെരിച്ചുമയങ്ങുന്ന പട്ടിയും,
നിര്‍വ്വികാരരായി
പടികടന്നുപോകുന്ന നാട്ടുകാരാകും.
തൊടിയിലെ തണല്‍ വെയിലായി മാറിയതിനാല്‍
തലയുയര്‍ത്തി അപേക്ഷിക്കുന്ന പശുക്കള്‍
മരിച്ചവരുടെ പറക്കമുറ്റാത്ത
ഒരു തലമുറയാകും
ചുട്ടുപഴുത്ത ഭൂമിയും
വേനലില്‍ തളിര്‍ക്കുന്ന മരങ്ങളും
ബന്ധുക്കള്‍ക്കിടയിലെ
ഒരേയൊരു ജ്ഞാനിയായി –
ഇനിയെന്ത് ?-
എന്നചിന്തകള്‍ക്കിടയിലും,
ധ്യാനാത്മകമായി നില്‍ക്കും.
പിന്നെ പതുക്കെപ്പതുക്കെ
അയാളുടെ ശാന്തതയായിമാറി,
ഉച്ച – പോക്കുവെയിലിലേക്ക്
ഇറങ്ങിപ്പോകും.