രാസവിലാസം
ഓട്ടൂര്‍ കൃതികള്‍ ഭാഗം 1
തിരുനാമാചാര്യ ജന്മശതാബ്ധി
ആഘോഷസമിതി
നാരായണാലയം ഗുരുവായൂര്‍
പേജ്:467 വില 350
പരമപ്രേമരൂപമായ ഭക്തിയുടെ വിവിധ ഭാവങ്ങളെ കാവ്യതല്ലജങ്ങളായി പുരാതനകാലം മുതല്‍ക്കേ ആചാര്യന്മാര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭക്തിഭാവത്തെ വ്യാകരണ നിബദ്ധമായ പ്രൗഢിയോടെയും കാവ്യസൗകുമാര്യത്തോടെയും മേല്പ്പുത്തൂരിനെപോലുള്ള മഹാത്മാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മലയാള ഭാഷയും ഭക്തിപ്രസ്ഥാനത്തില്‍ ഒട്ടും പിറകിലല്ല. തുഞ്ചത്താചാര്യനും പൂന്താനവും എല്ലാം അത് തെളിയിച്ചവരാണ്. ഭക്തകവികളുടെ ആ ശ്രേണിയില്‍ നിസ്സംശയം ഉള്‍പ്പെടുന്ന ഒരു മഹാത്മാവാണ് ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്.
അതിസുന്ദരവും ലളിതകോമളവുമായ പദ്യങ്ങളാല്‍ ശ്രീകൃഷ്ണ ഭഗവാന്റെ സാകാരവും നിരാകാരവുമായ ഭാവഭേദങ്ങളെ അവതരിപ്പിച്ചിട്ടുള്ളവര്‍ അദ്ദേഹത്തെപോലെ അധികമുണ്ടാവില്ല. ഓട്ടൂരിന്റെ 146 കവിതകള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ചതാണ് ‘രാസവിലാസം’. ഇത് ഭക്തര്‍ക്കും കവിതാസ്വാദകര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. ഓട്ടൂരിന്റെ മാഹാത്മ്യത്തെ മഹാകവി അക്കിത്തത്തിന്റെ വാക്കുകളിലൂടെ സ്മരിക്കാം. അക്കിത്തം പറയുന്നു:
‘കവിതയെഴുതുകയല്ല അദ്ദേഹത്തിന്റെ ലക്ഷ്യം, തന്റെ ഹൃദയത്തില്‍ വിടരുന്ന ഓരോ പൂവും വിടരുന്നതിനു മുന്‍പ് പച്ചത്തളിരോടുകൂടി പറിച്ചെടുത്ത് അങ്ങനെതന്നെ ഭഗവല്‍പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുകയാണ്. അതെ, ആ പൂക്കള്‍ വിടരുന്നതുതന്നെ ഭഗവാന്റെ കൈകളിലിരുന്നുകൊണ്ടത്രേ.’
ഭക്തിയുടെ നവവിധഭാവങ്ങളെയും സ്പര്‍ശിച്ചുകൊണ്ട് ഓട്ടൂര്‍ പദ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ഓമനപ്പൂമേനിയോടെ ഗോപികാഹൃദയങ്ങളില്‍ വേണുവൂതുന്ന നന്ദകിശോരനേയും പ്രപഞ്ചമിഥ്യാത്വത്തെ വിളംബരം ചെയ്ത് അദ്വൈതസത്യത്തെ ബോധിപ്പിക്കുന്ന ഗീതാകാരനെയും ആ പദ്യങ്ങളില്‍ കാണാം.
‘ദേഹമോ ദേഹിയോ അല്ല, കേവല ബ്രഹ്മമാണു ഞാന്‍-‘
എന്നു ബോധിച്ചു കൈവല്യം നേടിയോര്‍ ഭാഗ്യശാലികള്‍ എന്നു പാടി വേദാന്തതത്ത്വത്തെയും
‘കൃഷ്ണാനുരാഗാമൃതമിറ്റുമാത്രം
സ്വാദോര്‍ക്കുവാനൊത്ത നരന്നു പിന്നെ ആസ്വാദ്യമായ്‌ത്തോന്നുകമുക്തിയെക്കാള്‍-
ദുര്‍വാരമാം തദ്വിരഹാധിയത്രേ’
എന്നു പാടി മാധുരീ ഭക്തിയേയും അദ്ദേഹം ഭാവതീവ്രതയോടെ അവതരിപ്പിക്കുന്നു.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ നവനീതനൈര്‍മ്മല്യം പൂണ്ടകൈശോരഭാവത്തെയും ഗോപികാഹൃദയത്തെ ഹരിച്ച നന്ദനന്ദന ഭാവത്തെയുമെല്ലാം ഭക്തിയുടെ അവാച്യമായ ലയമാധുരിയോടെ കവി അവതരിപ്പിക്കുന്നു. വൃന്ദാവനത്തിലെ ഗോപിമാര്‍ അനുഭവിച്ച ഭഗവദ്‌സാന്നിധ്യത്തെയും ദ്വാരകനാഥന്റെ വീരരസത്തെയും പാര്‍ത്ഥനോടുള്ള സൗഹൃദത്തേയും ദ്രൗപദിയോടുള്ള സാഹോദര്യത്തെയും എല്ലാം കോമളപദ്യങ്ങളിലൂടെ അകതാരില്‍ നിറയ്ക്കുവാന്‍ വായനക്കാര്‍ക്ക് സാധിക്കും. കഠിനഹൃദയങ്ങളെപ്പോലും അലിയിക്കുന്ന സാന്ദ്രമായ വരികള്‍ ഓട്ടൂരിന്റെ കൃതികളുടെ പ്രത്യേകതയാണ്. മലയാളഭാഷയില്‍ കാവ്യാത്മകമായി ഭക്തിഭാവത്തെ ആവിഷ്‌കരിക്കാന്‍ പ്രതിഭാശാലിയായ ആ ഭക്തകവിക്ക് സാധിച്ചിട്ടുണ്ടെന്നുള്ളത് അവിതര്‍ക്കമാണ്.
ഭാഗവതകാരന്‍ വിളംബരം ചെയ്ത ഭഗവദ്ഭക്തിരസായനം ഓട്ടൂരിന്റെ മലയാളവരികളില്‍ സ്ഫടികസമാനമായ തിളക്കത്തോടെ അനുവാചകര്‍ക്ക് അനുഭവവേദ്യമാകും. ലൗകികാര്‍ത്ഥങ്ങളില്‍ ആഘോഷിക്കപ്പെടുന്ന രാസലീലയുടെ യോഗശാസ്ത്രപരവും വേദാന്തപരവുമായ വ്യാഖ്യാനങ്ങളെ ഉള്‍കൊള്ളുന്ന ലളിതപദ്യങ്ങളും ഈ സമാഹാരത്തില്‍ കാണാം. ഗുരുവായൂരപ്പനെ ഉണ്ണിയായും, ഗോപികാഹൃദയചോരനായും, ഭക്തദാസനായും, സര്‍വ്വലോകപ്രഭുവായും സര്‍വ്വോപരി ആത്മചൈതന്യമായും കാവ്യസുഷമയോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ കാവ്യപഞ്ചാമൃതം രുചിച്ചുമാത്രമേ അതിന്റെ മാധുര്യം അറിയുവാന്‍ കഴിയൂ. അതിനെ വാക്കുകളില്‍ വിവരിക്കാന്‍ ശ്രമിക്കുന്നത് സാഹസമാണെന്നു ഓട്ടൂര്‍ കൃതികള്‍ വായിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാകും.
ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ ഭക്തിപൂര്‍വ്വം സമര്‍പ്പിക്കപ്പെട്ട ഈ കാവ്യപുഷ്പങ്ങള്‍ ഭക്തഹൃദയങ്ങളില്‍ പരമപ്രേമത്തിന്റെ സുഗന്ധം പരത്തും എന്നതിനു സംശയമില്ല.