കണ്ണൂര്‍ ജില്ലയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ കാലവര്‍ഷക്കെടുതി 2018ന്റെ ആവര്‍ത്തനമായിരുന്നില്ല. അതിനപ്പുറമുളള കൊടും ദുരിത ദിനങ്ങളിലൂടെയാണ് നാട് കടന്നുപോയത്. പുഴയൊഴുകും വഴിയും സമീപ പ്രദേശങ്ങളും നാല് ദിനം ജല സമാധിയിലായി. നാടും നഗരവും തീരവും കുന്നുകളും ഉളളവനും ഇല്ലാത്തവനും തുടങ്ങിയെല്ലാം ദുരന്തത്തിന് മുന്നില്‍ സമന്മാരായി. രൗദ്രഭാവം പൂണ്ട നദിക്കു മുമ്പില്‍ മനുഷ്യന്‍ വെറും നിസ്സാരനും നിസ്സഹായനുമായി.
പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ മലയോര മേഖലയ്ക്ക് ഉണ്ടായ നഷ്ടം പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയാണ്. ഇവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെളളപ്പൊക്കവും പരിശോധിച്ചാല്‍ ദുരന്തം വിളിച്ചു വരുത്തിയതാണെന്ന് ബോധ്യമാവും. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ സമൂഹം കാലങ്ങളായി പ്രകൃതിക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണം വിനയായി മാറുകയായിരുന്നു.
മലമടക്കുകളില്‍ നൂറുകണക്കിന് ക്വാറികളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ജില്ലയിലെ കുന്നായ കുന്നുകളെല്ലാം അനുദിനം ഇടിച്ചു നിരത്തി ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങളുയര്‍ത്തി. ഇതിപ്പോഴും നിര്‍ബാധം തുടരുകയും ചെയ്യുന്നു. ഏക്കര്‍ കണക്കിന് വരുന്ന ചതുപ്പു നിലങ്ങളും വയലേലകളും ലോഡ് കണക്കിന് മണ്ണ് ഇട്ട് നികത്തി യാതൊരു മാനദണ്ഡവുമില്ലാതെ നിര്‍മ്മാണപ്രവൃത്തികള്‍ നടത്തി. മരങ്ങളായ മരങ്ങളെല്ലാം വെട്ടിമാറ്റി. വേനല്‍ക്കാലത്ത് കൊടും വരള്‍ച്ച, വര്‍ഷകാലത്ത് പ്രളയം, പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ ഫലം.
ജില്ലയില്‍ പാപ്പിനിശ്ശേരി, പറശ്ശിനി, നാറാത്ത്, ചിറക്കല്‍, വളപട്ടണം, മുല്ലക്കൊടി, കയരളം, കണ്ടക്കൈ, ശ്രീകണ്ഠപുരം, ഇരിക്കൂര്‍, ഇരിട്ടി, കേളകം, കണച്ചാര്‍, കൊട്ടിയൂര്‍ എന്നീ മേഖലകളെയാണ് കാലവര്‍ഷക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചത്. പ്രകൃതിക്ഷോഭത്തില്‍ 9 പേര്‍ക്ക് ജീവാപായം സംഭവിച്ചു. നൂറോളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. ഏക്കര്‍ കണക്കിന് കൃഷി നശിച്ചു. നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു. ആയിരത്തോളം കടകളില്‍ വെളളം കയറി 150 കോടിയോളം രൂപയുടെ നഷ്ടം വ്യാപാരികള്‍ക്ക് മാത്രം ഉണ്ടായി. 15 ലധികം ഇടങ്ങളില്‍ ഉരുള്‍പൊട്ടലും അമ്പതോളം ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായി. ആയിരക്കണക്കിന് വീടുകളില്‍ വെളളം കയറി, പതിനായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടി. കനത്ത നാശനഷ്ടമുണ്ടായി. വ്യക്തമായ കണക്കുകള്‍ വരാനിരിക്കുന്നതേയുളളൂ. ഊഹിക്കുന്നതിനും അപ്പുറമായിരിക്കുമെന്നുറപ്പാണ്.
കര്‍ണ്ണാടകയിലെ ബ്രഹ്മഗിരി മലനിരകളില്‍ നിന്നും ഉത്ഭവിച്ച് ഒഴുകി ഇറങ്ങുന്ന ബാരാപ്പോള്‍ പുഴയും, വയനാടന്‍ മലനിരകളില്‍ നിന്നും ഒഴുകി ഇറങ്ങുന്ന ബാവലിപുഴയും ഒരുമിച്ച് ചേരുന്നത് ജില്ലയിലെ പ്രമുഖ മലയോര വ്യാപാര കേന്ദ്രമായ ഇരിട്ടിക്ക് സമീപത്തുവെച്ചാണ്. ഇവിടെ നിന്നും മഹാപുഴയായി അറബിക്കടലില്‍ പതിക്കുന്ന വളപട്ടണം പുഴയുടെ കൈവഴികളിലെ കരപ്രദേശങ്ങളിലും കര്‍ണ്ണാടക വനമേഖലയില്‍ നിന്നും കാഞ്ഞിരക്കൊല്ലിയടക്കമുളള മലയോരമലമടക്കുകളില്‍ നിന്നൊഴുകിയെത്തി കടലില്‍ ചേരുന്ന ശ്രീകണ്ഠപുരം പുഴയുടെ കരപ്രദേശങ്ങളിലുമുളള ജനവാസ കേന്ദ്രങ്ങളാണ് ജില്ലയിലെ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ഏറ്റവും വലിയ ദുരന്തഫലം ഏറ്റുവാങ്ങിയത്. തേര്‍ളായി, പാമ്പുരുത്തി, പാവന്നൂര്‍ തുടങ്ങി ദ്വീപ് സമാനമായ നിരവധി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെളളത്തിനടിയിലായി. ശ്രീകണ്ഠപുരം നഗരം മുഴുവന്‍ വെളളത്തിനടിയിലായി.
ജില്ലയിലെ കുടിയേറ്റ ജനവാസ കേന്ദ്രങ്ങളൊക്കെയും ചെങ്കുത്തായ കുന്നുകളും മലകളും നിറഞ്ഞതാണ്. നാമമാത്രമായ കുടുംബങ്ങള്‍ മാത്രം വസിച്ചിരുന്ന ഇവിടങ്ങളില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിപ്പുറം ഉണ്ടായ മാറ്റങ്ങള്‍ അത്ഭുതാവഹമാണ്. സ്വാഭാവിക പ്രകൃതിയെ ഇല്ലാതാക്കി നൂറുകണക്കിന് ബഹുനില മണിമാളികകളാണ് ഈ മേഖലകളില്‍ പടുത്തുയര്‍ത്തപ്പെട്ടത്. നിരവധി ക്വാറികളും മലമടക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്വാഭാവിക സസ്യവര്‍ഗ്ഗങ്ങളെ ഉന്മൂലനം ചെയ്ത് റബ്ബര്‍ കൃഷി വ്യാപകമായതോടെ ആവാസ വ്യവസ്ഥയില്‍ ഗണ്യമായ മാറ്റം ഉണ്ടായി. ശക്തമായ മഴയില്‍ വ്യാപകമായ മണ്ണൊലിപ്പും ഇടക്കിടെയുണ്ടാവുന്ന ഉരുള്‍പൊട്ടലുകളും ഇവിടങ്ങളിലെ പതിവു സംഭവങ്ങളായി.
പാരിസ്ഥിതികമായി ഏറെ പ്രധാന്യമര്‍ഹിക്കുന്ന, അതിപ്രാചീനവും ചരിത്രപ്രസിദ്ധവുമായ പുണ്യഭൂമിയായ കൊട്ടിയൂര്‍ മേഖലയാണ് കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും വിധേയമായിരുന്നത്. കേരളത്തില്‍ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരേയുളള സമരത്തില്‍ ഏറ്റവും വലിയ കലാപ ഭൂമിയായതും ഇതേ കൊട്ടിയൂരായിരുന്നുവെന്നത് പ്രകൃതിക്ഷോഭങ്ങളുടെ മൂല കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഈ കലാപവുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ കേസുകളും ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് ചേര്‍ത്ത് രാജിയാക്കിയെന്നതും ഇതോട് ചേര്‍ത്ത് വായിക്കേണ്ട വസ്തുതയാണ്.
ഭൂവിനിയോഗത്തിലും കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലും വന്ന അടിസ്ഥാന മാറ്റങ്ങള്‍ക്കൊപ്പം ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് അധികൃതവും അല്ലാത്തതുമായ കരിങ്കല്‍ ക്വാറികളുടെ ഉടമകളും ഈ ദുരന്തത്തിന് സമാധാനം പറയേണ്ടതുണ്ട്. പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങളില്‍ ഭരണ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ വിമാനത്താവളം ഉള്‍പ്പെടെയുളള വികസന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്ന് വാദിക്കുകയും സ്ഥാപിക്കുകയും ചെയ്യുമ്പോള്‍, ആ വികസനത്തോടൊപ്പം ഇത്തരം വന്‍ ദുരന്തങ്ങളും ഏറ്റുവാങ്ങേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം ഭരണകൂടവും സമൂഹവും തിരിച്ചറിയേണ്ടതുണ്ട്. ആയിരക്കണക്കിന് ചതുരശ്ര അടി വലിപ്പത്തില്‍ വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ച് കൂട്ടുമ്പോള്‍ സ്വന്തം വഴിയന്വേഷിച്ച് കുതിച്ചെത്തുന്ന ജലദേവതയ്ക്ക് മാളികകളും ഏറുമാടങ്ങളും വേര്‍തിരിച്ചറിയാനാവില്ല തന്നെ.
ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം കണ്ണുപൂട്ടി തുറക്കുന്നതിനു മുന്നേ നിമിഷനേരം കൊണ്ട് ഇല്ലാതായ കുടുംബങ്ങളുടെ തിരിച്ചു വരവ്, ദുരന്തം വിതച്ച ഭൂമിയുടെ പുനര്‍ നിര്‍മ്മാണം ഇനിയെന്ന്? ഒപ്പം, തിരിച്ചടികളില്‍ നിന്ന് മുനഷ്യനെന്ന് പാഠങ്ങള്‍ ഉള്‍ക്കൊളളും? ഇതാണ് ചരിത്രത്തിലൊരിക്കലും കാണാത്ത കാലവര്‍ഷക്കെടുതിക്കിരയായ കണ്ണൂരില്‍ നിന്നും ഉയരുന്ന ചോദ്യം.