ഒരുദിവസം രാവിലെ ചായ കുടി കഴിഞ്ഞ് അച്ഛന്‍ പറമ്പില്‍ ഏതോ പണിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് വല്യമ്മാമ വീട്ടിലേക്ക് വന്നത്. വല്യമ്മാമയെ കണ്ടതും അച്ഛന്‍ പണി മതിയാക്കി മുറ്റത്തേയ്ക്കു വന്നു.
”പാടത്തു വരുന്നവഴിക്ക് ഇവിടൊന്നു കേറാമെന്നു കരുതി. പശു പ്രസവിച്ചു എന്നു കേട്ടല്ലോ. പാലുള്ള കൂട്ടത്തിലാണോ ഗോവിന്ദാ?”വല്യമ്മാമ ചോദിച്ചു.
”നാടന്‍ പശുവല്ലേ, മൂന്നാലു ഗ്ലാസ്സ് പാലു കിട്ടുന്നുണ്ട്. അമ്മാവന്‍ കയറി ഇരിക്കൂ.” അച്ഛന്‍ വല്യമ്മാമയെ അകത്തേയ്ക്കു ക്ഷണിച്ചു.
അപ്പോഴേയ്ക്കും നന്ദിനി തുള്ളിച്ചാടിക്കൊണ്ട് മുറ്റത്തു വന്നുനിന്നു. കണ്ണന്‍ അതിനെ പിടിക്കാന്‍ നോക്കി.
”പൊട്ടന്റെ കാളയുടെ കുട്ടിയല്ലേ? അത് ഇനത്തിലെ കാളയാ. കണ്ടിട്ട് കുത്തിവെപ്പിച്ച കുട്ടിയുടെ ലക്ഷണമുണ്ട്. പശുക്കുട്ടി ആയത് നിന്റെ ഭാഗ്യം.” അമ്മാവന്‍ മുറ്റത്തു തുള്ളിച്ചാടിയ കുട്ടിയെ നോക്കിക്കൊണ്ട് പറഞ്ഞു.
അമ്മാവന്‍ കൃത്യമായി കാര്യങ്ങളെല്ലാം അറിഞ്ഞത് എങ്ങനെയാണെന്ന് കണ്ണന് മനസ്സിലായില്ല. അതെല്ലാം കേട്ടതല്ലാതെ അച്ഛന്‍ മറുപടിയൊന്നും പറഞ്ഞില്ല.
”കറുപ്പുനിറമുള്ള പശുവിന്റെ പാലിന് മറ്റു പശുക്കളുടെ പാലിനെക്കാള്‍ ഗുണമുണ്ടെന്ന് കേട്ടിട്ടുണ്ട്.” വല്യമ്മാമ ചിരിച്ചുകൊണ്ട് പറഞ്ഞു.
അച്ഛന്‍ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. പശു കറുത്തതാ ണെങ്കിലും വെളുത്തതാണെങ്കിലും പാലിന് ഗുണവ്യത്യാസം ഉണ്ടാവില്ലെന്നാണ് അവന്‍ കരുതിയത്. വല്യമ്മാമ അങ്ങനെ പറഞ്ഞത് കറുമ്പിയുടെ പാലിനു വേണ്ടിയാവുമെന്ന് കണ്ണന്‍ സംശയിച്ചു.
”പാടത്ത് പണിക്കാര് ഇപ്പോ വരും. ഞാന്‍ ഇറങ്ങ്ണൂ.” അമ്മാവന്‍ വളഞ്ഞ ചൂരല്‍പ്പിടിയുള്ള ശീലക്കുട നിവര്‍ത്തി മുറ്റത്തുനിന്നും ഇടവഴിയിലേയ്ക്കിറങ്ങി. ചെറിയ വെയിലത്തും അമ്മാവന്‍ കുട നിവര്‍ത്തിയാണ് പുറത്തിറങ്ങുന്നത്. കുടയുടെ തുണി വല്യമ്മാമന്റെ മുടിപോലെ നരച്ചത് കണ്ണന്‍ കണ്ടു.
പിറ്റേദിവസം പശുവിനെ കറന്നപ്പോള്‍, ഒരു ചെറിയ തൂക്കുപാത്രത്തില്‍ ഒരു ഗ്ലാസ്സ് പാല് വല്യമ്മാമന്റെ വീട്ടില്‍ കൊണ്ടു കൊടുക്കാന്‍ അമ്മ ചേച്ചിയെ ഏല്‍പിച്ചു. അപ്പോള്‍ തലേദിവസം വല്യമ്മാമ പറഞ്ഞ കാര്യം കണ്ണന്‍ ഓര്‍ത്തു.
”കറുത്ത പശുവിന്റെ പാലിന് ഗുണം കൂടുതലുണ്ടോ അമ്മാ?” അവന്‍ ചോദിച്ചു.
”ഒരു പുതിയ കണ്ടുപിടിത്തം.” ചേച്ചി കണ്ണനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അതു കേട്ട് അമ്മയും ചിരിച്ചു.
”ഇന്നലെ വല്യമ്മാമ അച്ഛനോട് പറയുന്നത് ഞാന്‍ കേട്ടതാ..” കണ്ണന്‍ പറഞ്ഞു.
”അതേ നിന്റെ വല്യമ്മാമയ്ക്ക് ഇവിടുന്ന് പാലു കിട്ടണം. അതിനു വേണ്ടി പറഞ്ഞതാ.” അവന്‍ ചിന്തിച്ചതാണ് അമ്മയും പറഞ്ഞത്.
”ചേച്ചിയോടൊപ്പം ഞാനുംകൂടി പോവാം.” കണ്ണന്‍ പറഞ്ഞു.
”ഒരു ഗ്ലാസ്സ് പാലുമായി രണ്ടുപേരുംകൂടി പോവണ്ട. എങ്കില് നീ കൊണ്ടു കൊടുത്തോ.” ചേച്ചി പറഞ്ഞു.
”നിനക്ക് കൊണ്ടുകൊടുക്കാന്‍ പറ്റുമോ?.” അമ്മ സംശയത്തോടെ ചോദിച്ചു.
കണ്ണന്‍ ചിരിച്ചുകൊണ്ട് തലയാട്ടി. വല്യമ്മാവന്റെ വീട് അര കിലോമീറ്റര്‍ അകലെയാണെങ്കിലും നാലഞ്ച് പറമ്പുകള്‍കടന്ന് കുറുക്കുവഴിയിലൂടെ പെട്ടെന്ന് വീട്ടിലെത്താം. അവിടെച്ചെന്നാല്‍ എന്തെങ്കിലും കഴിക്കാന്‍ വല്യമ്മായി നല്‍കും. അതുകൊണ്ട് അവിടെ പോകുന്നത് കണ്ണന് ഇഷ്ടമാണ്.
”നിന്റെ ആ വള്ളിനിക്കറ് മാറ്റി സ്‌കൂളിലിടുന്ന നിക്കറ് ഇട്ടു പോയാല്‍ മതി …” ചേച്ചി പറഞ്ഞു.
വള്ളിനിക്കറ് മാറ്റി, സ്‌കൂളില്‍ ഇടുന്ന നിക്കറുമിട്ട് കണ്ണന്‍ അമ്മയുടെ കയ്യില്‍നിന്നും തൂക്കു പാത്രത്തിലാക്കിയ പാലുമായി വല്യമ്മാമന്റെ വിട്ടീലേക്ക് പോകാനിറങ്ങുമ്പോള്‍ ചേച്ചി കണ്ണന്റെ ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു.
”എന്താ കണ്ണാ അവള് അടക്കം പറഞ്ഞത്.?” അമ്മ ചോദിച്ചു.
”വല്യമ്മാവന്റെ വീട്ടിലെ പുളിമരത്തിന്റെ ചുവട്ടില്‍ വീണുകിടക്കുന്ന പുളി പറക്കിക്കോണ്ടു വരണമെന്ന്..” കണ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
പാലുമായി വല്യമ്മാമന്റെ വീട്ടിലെ പടി കയറിയപ്പോള്‍ അവിടെ അന്ന് പലഹാരത്തിന് ദോശ ആയിരിക്കണമേ എന്നാണ് കണ്ണന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചത്. അവിടുന്ന് ദേശ കഴിക്കുമ്പോഴൊ ക്കെ അവിടുത്തെ ദോശയ്ക്കും ചട്‌നിക്കും വീട്ടിലുണ്ടാക്കുന്നതി നേക്കാള്‍ കൂടുതല്‍ സ്വാദുണ്ടെന്ന് അവന് തോന്നിയിട്ടുണ്ട്.
(തുടരും)