1914 സപ്തംബര്‍ 3-ാം തിയ്യതി അനന്ത ചതുര്‍ദശി ദിനത്തില്‍ നാഗ്പൂരിലെ ഉംറേഡിലെ ഒരു പൂജാരി കുടുംബത്തില്‍ കൃഷ്ണ ഗോവിന്ദ ജോഷിയുടെയും സത്യഭാമയുടെയും മകനായി യാദവ് റാവു ജനിച്ചു. നാലു കൂടപ്പിറപ്പുകളും പെണ്‍കുട്ടികളായതിനാല്‍ കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും യാദവ് കൃഷ്ണ ജോഷിയിലായിരുന്നു. ആറു മാസം പ്രായമായപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട യാദവ്‌റാവു പഠനത്തില്‍ സമര്‍ത്ഥനായിരുന്നു. 25-ാം വയസ്സില്‍ എം.എ, എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ യാദവ്‌റാവു ദക്ഷിണഭാരതത്തില്‍ പ്രചാരകനായി നിയോഗിക്കപ്പെട്ടു. 1992 ആഗസ്റ്റ് 20 ന് മാന: സര്‍കാര്യവാഹ് ആയ ഹോ.വെ. ശേഷാദ്രിയെന്ന കര്‍ണ്ണാടകക്കാരന്‍ കൊളുത്തിയ ചിതാഗ്‌നിയില്‍ എരിഞ്ഞു തീര്‍ന്ന ആ മഹാരാഷ്ട്രക്കാരന്‍ അരനൂറ്റാണ്ടുകാലം (52 വര്‍ഷം) ജന്മദേശം വിട്ട് ദക്ഷിണ ഭാരതത്തിന്റെ സ്വന്തക്കാരനായി മാറിയിരുന്നു. സംഘചരിത്രത്തില്‍ ദക്ഷിണഭാരതത്തിലേക്ക് നിയോഗിക്കപ്പെട്ട മഹാരാഷ്ട്രക്കാരില്‍ മരണം വരെ അവിടെ തുടര്‍ന്ന ചുരുക്കം ചിലരില്‍ ഒരാള്‍. കേരളത്തില്‍ മാനനീയ ഭാസ്‌കര്‍റാവുജിയും തമിഴ്‌നാട്ടില്‍ ശിവറാംപന്ത് ജോഗളേക്കര്‍ജിയും ആന്ധ്രാപ്രദേശില്‍ രാംഭാവു ഹല്‍ദീക്കര്‍ജിയുമായിരുന്നു അന്ത്യം വരെ നിന്ന മറ്റു തുടക്കക്കാര്‍. ഈ ഗണത്തില്‍ ഏറ്റവുമാദ്യം വന്നയാള്‍ യാദവ്‌റാവു ജോഷിയാണ്. ഇതുകൊണ്ടാണ് പൂജനീയ തൃതീയ സര്‍സംഘചാലക് ദേവറസ്ജി അദ്ദേഹത്തിന്റെ മരണാനന്തരം ദക്ഷിണഭാരതത്തിലെ സംഘത്തിന്റെ ധ്രുവതാരകം അസ്തമിച്ചുവെന്ന് വിശേഷിപ്പിച്ചത്.
1927 ജനുവരി 20 നാണ് അദ്ദേഹം ആദ്യമായി ഡോക്ടര്‍ജിയെ കാണുന്നത്. നാഗ്പൂരിലെ ‘അഭിനവസംഗീത വിദ്യാലയ’ത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സംഗീത മത്സരത്തിനിടയിലായിരുന്നു ഈ സമാഗമം. ശങ്കര്‍റാവു പ്രവര്‍ത്തക് എന്ന സംഗീതവിദ്വാന്റെ ശിഷ്യനായിരുന്നു മത്സരത്തില്‍ വിജയിച്ച യാദവ്‌റാവു. വിജയികള്‍ക്കുള്ള സമ്മാനം നല്‍കാനെത്തിയതായിരുന്നു ഡോക്ടര്‍ജി. ഒടുവില്‍ സമ്മാനദാനം നിര്‍വഹിക്കാനെത്തിയ കേശവന്‍ ശങ്കരന്റെ പക്കല്‍ നിന്നും യാദവനെ അപഹരിച്ചതിന് ചരിത്രം സാക്ഷിയായി. ഡോക്ടര്‍ജിയുടെ ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ സ്വാഭാവികമായ മായാവിലാസമോ, അല്ലെങ്കില്‍ നിയതി മുന്‍കൂട്ടി നിശ്ചയിച്ച ചരിത്രഗതിയുടെ ശുഭകരമായ സമാരംഭമോ. എന്തായാലും ഇവിടുന്നങ്ങോട്ട് ഡോക്ടര്‍ജി യാദവ്‌റാവു ജോഷിയുടെ പോറ്റമ്മയായി തുടങ്ങി എല്ലാമെല്ലാമായി മാറിയതാണ് കഥ. നിരുപമമായ സ്‌നേഹത്തിന്റെ നിത്യനിതാന്ത ഉറവിടമായിരുന്ന ഡോക്ടര്‍ജി, യാദവ്‌റാവുവിനെയും രാഷ്ട്രപൂജയില്‍ അര്‍പ്പിച്ചു. ചെറിയ ചെറിയ സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പാകപ്പെടുത്തിയും പാകപ്പെട്ടും യാദവ്‌റാവുവിന്റെ ജീവിതം രാഷ്ട്രസേവനത്തിന് തയ്യാറായി. ഒടുവില്‍ ഗായകനാവാന്‍ ആഗ്രഹിച്ച കുട്ടിയുടെ ജീവിതം ഇന്ന് കോടിക്കണക്കിന് സ്വയംസേവകര്‍ കേട്ടുകുളിര്‍ക്കുന്ന മധുരവും ലളിതവുമായ ഒരു സംഗീതമാക്കി മാറ്റുന്നതില്‍ രണ്ടുപേരും വിജയം വരിച്ചു.
14-ാം വയസ്സുമുതലാണ് യാദവ്‌റാവു ശാഖയില്‍ സ്ഥിരമായത്. പിന്നീട് ശാഖയും ഡോക്ടര്‍ജിയുടെ വീടുമായിരുന്നു യാദവ്‌റാവുവിന്റെ ജീവിതം. കഷ്ടപ്പാടുകള്‍ക്ക് താത്കാലിക പരിഹാരമെന്നോണം തൊഴില്‍ എന്ന നിലയില്‍ പൂജാദികര്‍മ്മങ്ങളും അനുഷ്ഠിച്ചു വന്നു. നല്ല രീതിയില്‍ പഠനം തുടരുകയും ചെയ്തു. യാദവ്‌റാവുവിന്റെ മനസ്സില്‍ രാഷ്ട്രസേവനം ആജന്മലക്ഷ്യമായി കുട്ടിക്കാലത്തുതന്നെ ഉറച്ചു തുടങ്ങിയിരുന്നു. ഒരു പ്രത്യേക സംഭവമാണ് ഇതിനു തുടക്കം കുറിച്ചതെന്ന് യാദവ്‌റാവുജി തന്നെ പില്‍ക്കാലത്ത് വിശദീകരിച്ചിട്ടുണ്ട്. വീരസാവര്‍ക്കരുടെജയില്‍വാസം നീട്ടിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിറക്കിയ സംഭവം ഡോക്ടര്‍ജി ശാഖയില്‍ വിവരിച്ചിരുന്നു. അന്നത്തെ ദിവസം ശാഖയില്‍ പ്രാര്‍ത്ഥന കഴിഞ്ഞുള്ള ചെറിയ ഇടവേളയില്‍ വീരസാവര്‍ക്കറുടെ ദേശസ്‌നേഹത്തെക്കുറിച്ചും അദ്ദേഹത്തോട് ബ്രിട്ടീഷ് സര്‍ക്കാര്‍ കാണിക്കുന്ന അനീതിയെക്കുറിച്ചും ഡോക്ടര്‍ജി സംസാരിച്ചു. ഈ രാഷ്ട്രത്തോടും ഇവിടുത്തെ രാഷ്ട്രപ്രേമികളോടും ഡോക്ടര്‍ജിയുടെ ഹൃദയത്തിലുണ്ടായിരുന്ന ഭക്തിയും ആരാധനയും അദ്ദേഹത്തിന്റെ പ്രഭാഷണത്തിലും മുഖഭാവത്തിലും അംഗവിക്ഷേപങ്ങളിലും പ്രതിഫലിച്ചു. സ്വാഭാവികമായും അവിടെ കൂടിയിരുന്ന യുവാക്കളെയും ഇത് സ്വാധീനിച്ചു. രാജ്യകാര്യത്തെക്കുറിച്ച് ആലോചിച്ചിട്ട് ആദ്യമായി തന്റെ കണ്ണു നിറഞ്ഞത് അന്നാണെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാലഗംഗാധരതിലകന്റെ മരണദിവസത്തില്‍ ക്രിക്കറ്റുകളിച്ച കുട്ടികളെ ശകാരിച്ച സംഭവത്തില്‍ നിന്നാണ് ഡോക്ടര്‍ജി ദാദാറാവു പരമാര്‍ത്ഥിനെ നേടിയതെങ്കില്‍ സാവര്‍ക്കറുടെ ജയില്‍വാസദിനത്തില്‍ ശാഖയിലെത്തിയ കുട്ടികളില്‍ നിന്നാണ് യാദവറാവുവിനെ നേടിയത്. ഈ സംഭവത്തോടെ യാദവറാവുവിന്റെ ഹൃദയത്തില്‍ പൊട്ടിമുളച്ച രാഷ്ട്രസാധനാവല്ലരിയെ യഥാസമയം വെള്ളവും വളവും നല്‍കി ഡോക്ടര്‍ജി വളര്‍ത്തി. ഡോക്ടര്‍ജിയുടെ വീട്ടില്‍ താമസിച്ചു പഠിച്ചിരുന്ന കാലത്ത് ബാബാസാഹേബ് ആപ്‌ടെജിയും യാദവ്‌റാവുവിന്റെ വ്യക്തിത്വവികാസത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തി. അങ്ങനെ ഈശ്വരപൂജകൊണ്ട് ഉപജീവനം ചെയ്യാനായി ജനിച്ച യാദവറാവു തന്റെ ജീവിതം തന്നെ രാഷ്ട്രപൂജയാക്കി മാറ്റി.
1932 ല്‍ സംഘപരിശീലനം കഴിഞ്ഞതോടെ അദ്ദേഹം മുഴുവന്‍ സമയ സംഘപ്രവര്‍ത്തനത്തിനു തയ്യാറായി കഴിഞ്ഞിരുന്നു. പിന്നീട് പഠനം പൂര്‍ത്തിയാക്കി വിസ്താരകനായി പ്രവര്‍ത്തിച്ചു. കഠോള്‍’എന്ന സ്ഥലത്തായിരുന്നു പ്രവര്‍ത്തനം. തുടക്കം മുതലേ സംഘത്തിന്റെ പ്രാഥമികമായ വികാസപരിണാമഘട്ടങ്ങള്‍ക്ക് സാക്ഷിയും പങ്കാളിയുമായിരുന്നു. 1939 ലെ സിന്ദി ബൈഠക്കില്‍ വെച്ച് സംഘത്തിന്റെ പുതിയ പ്രാര്‍ത്ഥന പൂര്‍ണ്ണരൂപത്തില്‍ സ്വീകരിക്കപ്പെട്ടപ്പോള്‍ അത് ആദ്യമായി ചൊല്ലാനുള്ള ദൗത്യം സംഘമേല്‍പ്പിച്ചത് യാദവ്‌റാവുവിനെയാണ്. 1939 ല്‍ പ്രചാരകനായ യാദവ്‌റാവു ആ സമയത്ത് ഝാന്‍സിയിലായിരുന്നു. ഝാന്‍സിയില്‍ അദ്ദേഹം നാലുമാസത്തോളം പ്രചാരകനായി പ്രവര്‍ത്തിച്ചു. ഈ സമയത്താണ് പ്രാര്‍ത്ഥനാലാപനം സംബന്ധിച്ച് ഗുരുജിയുടെ കത്തു കിട്ടുന്നത്. പ്രാര്‍ത്ഥന മുഴുവനായും തെറ്റുകുറ്റങ്ങളില്ലാത്ത രീതിയില്‍ മനഃപാഠമാക്കി വേണം ചെല്ലേണ്ടതെന്ന് ഗുരുജി നിര്‍ദ്ദേശിച്ചിരുന്നു. യാദവ്‌റാവുജി മാസങ്ങള്‍ നീണ്ട പരിശ്രമം നടത്തി, പ്രാര്‍ത്ഥന തെറ്റില്ലാതെ ഹൃദിസ്ഥമാക്കി 1940 ലെ സംഘശിക്ഷാവര്‍ഗ്ഗില്‍ ആലപിച്ചു. ഗായകനാവാനാഗ്രഹിച്ച് ജീവിതമാരംഭിച്ച യാദവ്‌റാവു ഒരു പക്ഷെ ആ മേഖലയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഈ സൗഭാഗ്യം അദ്ദേഹത്തിനു ലഭിക്കില്ലായിരുന്നു. കഴിഞ്ഞ എട്ടു പതിറ്റാണ്ടു കാലങ്ങളായി ഭാരതത്തിന്റെ മുക്കിലും മൂലയിലും വെച്ച് കോടിക്കണക്കിന് സ്വയംസേവകര്‍ നിത്യേന നിയമേന ഭക്തിപുരസ്സരം ചൊല്ലുന്ന പ്രാര്‍ത്ഥന, ആദ്യമായി ചൊല്ലുവാനുള്ള ഭാഗ്യം സിദ്ധിച്ചതില്‍പരം എന്തു ധന്യതയാണ് ഒരു ഗായകന് ലഭിക്കുവാനുള്ളത്. അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യനും ബന്ധുവുമായ ഭീംസെന്‍ ജോഷിക്ക് സംഗീതമേഖലയിലെ സംഭാവനയ്ക്കായി ഭാരതരത്‌നം ലഭിച്ചു. ഭീംസെന്‍ ജോഷി ഒരു പൊതുപരിപാടിയില്‍ വെച്ച് പരസ്യമായി യാദവ്‌റാവുജിയുടെ കാലുപിടിച്ചനുഗ്രഹം വാങ്ങിയിട്ടുണ്ട്. യാദവ്‌റാവു സംഗീതലോകത്തില്ലാത്തതു കാരണമാണ് തനിക്കീ അംഗീകാരം കിട്ടിയതെന്ന് ഭീംസെന്‍ ജോഷി പറഞ്ഞിട്ടുമുണ്ട്. എങ്കിലും ഈ അംഗീകാരങ്ങളെക്കാള്‍ അപ്പുറമാണ് ‘നമസ്‌തേ സദാവത്സലേ’ എന്ന പ്രാര്‍ത്ഥനാഗീതം ആദ്യമായി ചൊല്ലുവാന്‍ അവസരം കൈവന്ന ഗായകന്റെ നിര്‍വൃതി. അതനുഭവിക്കാന്‍ യാദവ്‌റാവുജിക്ക് സാധിച്ചു.
യാദവ്‌റാവുജിയുടെ സഹജമായ ഈ സംഗീതാഭിരുചി പില്‍ക്കാലത്ത് സംഘത്തിനും സ്വയംസേവകര്‍ക്കും ഗുണം ചെയ്തിട്ടുണ്ട്. സംഘത്തിന്റെ ഘോഷ് രചനകള്‍ ഭാരതീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. കര്‍ണ്ണാടകത്തിലെ ഗണഗീതങ്ങള്‍ തയ്യാറാക്കുന്നതില്‍ അദ്ദേഹം പുതിയ മാനങ്ങള്‍ നല്‍കി. കേരളത്തില്‍ യാത്ര ചെയ്യുന്ന സമയത്തും അദ്ദേഹം ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്നത്തെ ഭൂരിഭാഗം ഗീതങ്ങളും ഹിന്ദി-മറാഠി-സംസ്‌കൃതം ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റി ഉപയോഗിക്കുകയായിരുന്നു പതിവ്. ഇതു മാറണമെന്നും മലയാളത്തില്‍ സ്വന്തമായി ഗണഗീതങ്ങള്‍, ഉണ്ടാക്കണമെന്നും നിര്‍ബന്ധിച്ച് ചട്ടംകെട്ടി അതു സാധിപ്പിച്ചെടുക്കുന്നതില്‍ യാദവ്‌റാവുജി പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഹരിയേട്ടന്‍ ഓര്‍മ്മിക്കുന്നു. (ഇതിന്റെ ആദ്യപരിണാമമാണ് പരമേശ്വര്‍ജി എഴുതിയെ ‘നമസ്‌കരിപ്പൂ ഭാരതമങ്ങേ’എന്ന മൗലികഗീതം). യാത്രാവേളകളിലും ഒഴിവുസമയങ്ങളിലും സഹപ്രവര്‍ത്തകരോടൊപ്പം പാട്ടുപാടി ഉല്ലസിക്കുന്ന രീതി യാദവ്‌റാവുജിക്കുണ്ടായിരുന്നു. കൂടുതല്‍ സമയവും മറ്റാരെക്കൊണ്ടെങ്കിലും ഗീതം പാടിപ്പിച്ച് അതുകേട്ടാസ്വാദിക്കുകയായിരുന്നു ഈ രാഷ്ട്രഗായകന്റെ ശൈലി. പലപ്പോഴും ഗീതങ്ങളില്‍ ലയിച്ചു ചേര്‍ന്ന് അതിന്റെ ആത്മാവിനെ സ്പര്‍ശിച്ച് വികാരപരവശനായി കണ്ണീര്‍വാര്‍ക്കുന്ന യാദവ്‌റാവുവിനെയും സഹപ്രവര്‍ത്തകര്‍ ധാരാളം കണ്ടിട്ടുണ്ട്.
യാദവ്‌റാവുജിയുടെ അടിസ്ഥാന വ്യക്തിത്വം വൈകാരികമായ ‘സംഘലീനത്വം’’ആണെന്നാണ് നേരിട്ടറിയുന്നവര്‍ സാക്ഷ്യപ്പെടുത്തിയത്. സംഘഭക്തി എന്നു നമ്മള്‍ വിളിക്കുന്ന വൈകാരിക ഭാവത്തിന്റെ മൂര്‍ത്തിമദ് രൂപമായിരുന്നു യാദവ്‌റാവുജി.
27-ാം വയസ്സില്‍ കര്‍ണ്ണാടകത്തിലെത്തിയ അദ്ദേഹം സംഘകാര്യത്തിനിടെ മറ്റൊന്നും ഓര്‍ക്കാതെ ചിന്തിക്കാതെ പരിഭവിക്കാതെ സംഘകാര്യത്തില്‍ വിലീനനായതിന്റെ കരളലിയിപ്പിക്കുന്ന ദൃഷ്ടാന്തം അദ്ദേഹത്തിന്റെ സുഹൃത്തും സഹപാഠിയുമായ പ്രഭാകര്‍ ഖര്‍ഡനാവിസ് എഴുതിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം എപ്പോഴോ ഒരിക്കല്‍ നാഗ്പൂരില്‍ എത്തിയപ്പോള്‍ പ്രഭാകര്‍ജി അദ്ദേഹത്തെ വീട്ടില്‍ ഊണിനു ക്ഷണിച്ചു. ഊണിനുശേഷം പൂരണ്‍പോളി എന്ന മറാഠി മധുരപലഹാരം അദ്ദേഹത്തിനു നല്‍കി. മലയാളിക്ക് പാലടപായസം പോലെ വിശേഷവും എന്നാല്‍ സാധാരണവുമാണ് മറാഠിക്ക് ‘പൂരണ്‍പോളി’. അന്നതു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍; ഇതിനു മുമ്പ് എത്ര വര്‍ഷം മുമ്പാണ് ഇതു കഴിച്ചതെന്ന്
തനിക്കോര്‍മ്മയില്ല എന്ന് യാദവ്‌റാവുജി പറയുമ്പോഴേക്കും പ്രഭാകര്‍ജിയും കുടുംബവും കണ്ണുതുടച്ചു കഴിഞ്ഞിരുന്നു. സംഘത്തില്‍ ഇതു സര്‍വ്വസാധാരണമെങ്കിലും അനുഷ്ഠിക്കുക കഠിനം തന്നെയാകയാല്‍ ഇതേക്കുറിച്ചോര്‍ക്കുന്ന ഏതൊരു സ്വയംസേവകന്റെയും കണ്ണു നനഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. സംഘഭക്തിയിലടിയുറച്ച സംഘലീനത്വമാണ് യാദവ്‌റാവുജിയുടെ മുഖമുദ്ര എന്നു പറയുന്നതിന്റെ അടിസ്ഥാനമിതാണ്.
ഡോക്ടര്‍ജിയോടുള്ള സ്‌നേഹത്തില്‍ തുടങ്ങി, രാഷ്ട്രാരാധനയിലൂടെ വളര്‍ന്ന്, സംഘപഥത്തില്‍ ഒടുങ്ങിയ വൈകാരിക ജീവിതമായിരുന്നു യാദവ്‌റാവുജിയുടേത്. അതികഠിനമായ അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചത് ഈ ഭക്തിഭാവന ഹൃദയത്തിലുണ്ടായിരുന്നത് കൊണ്ടാണ്. ആരംഭകാലത്ത് സംഘത്തിന്റെ ആദ്യത്തെ സര്‍സേനാപതി മാര്‍ത്തണ്ഡറാവു ജോഗിന്റെ കീഴിലായിരുന്നു സ്വയംസേവകര്‍ പരിശീലനം നേടിയിരുന്നത്. വിമുക്ത ഭടനായിരുന്ന മാര്‍ത്തണ്ഡറാവുവിന്റെ ശിക്ഷണം പട്ടാളശൈലിയിലായിരുന്നു. ഞായറാഴ്ചകളില്‍ കുതിരപ്പുറത്തുവരുന്ന സര്‍സേനാപതിയെ ആവേശത്തോടും ആരാധനയോടും പോരാത്തതിന് തെല്ലൊരു ഭയത്തോടും കൂടിയാണ് യാദവ്‌റാവു ഉള്‍പ്പെടെയുള്ള സ്വയംസേവകര്‍ കണ്ടിരുന്നുത്. പരിശീലനം തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം സ്വയംസേവകരുടെ മുഖത്ത് പുറംകൈകൊണ്ട് തൊട്ടുനോക്കാറുണ്ടായിരുന്നു. കൃത്യമായി ക്ഷൗരം ചെയ്യാതെ വരുന്നവരെ അദ്ദേഹം വലിയ മൈതാനത്ത് ഓടിക്കുക പതിവായിരുന്നു. ഭൂരിഭാഗം ദിവസങ്ങളിലും ശിക്ഷ വാങ്ങുന്നവരുടെ കൂട്ടത്തില്‍ യാദവ്‌റാവുവും ഉണ്ടാവും. ഇത്തരം കാര്യങ്ങളില്‍ അതീവശ്രദ്ധാലുവും അച്ചടക്കമുള്ളവനുമായിരുന്നു യാദവ്‌റാവുവെങ്കിലും, ദാരിദ്ര്യം കാരണം പഴയ ബ്ലേഡ് ഉപയോഗിച്ച് ക്ഷൗരം ചെയ്യാനേ അദ്ദേഹത്തിനു നിവൃത്തി ഉണ്ടായിരുന്നുള്ളൂ. ഫലമോ മൈതാനം ചുറ്റും ഓടാനുള്ള ശിക്ഷയും! ഒരിക്കല്‍പോലും ഈ ശിക്ഷാവേളയില്‍ അമര്‍ഷം കൊള്ളുന്നതിനോ തന്റെ വിധിയെ പഴിക്കുന്നതിനോ യാദവ്‌റാവു തയ്യാറായിരുന്നില്ല. കാരണം ഇത്തരം ദുരനുഭവങ്ങള്‍ക്ക് തളര്‍ത്താവുന്നതിലുമപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ സംഘഭക്തിയുടെ ആഴം.
ഈ വൈകാരികത അദ്ദേഹത്തിന്റെ ബൗദ്ധിക്കുകളുടെയും പ്രഭാഷണങ്ങളുടെയും മുഖമുദ്രയായിരുന്നു. വികാരതീവ്രമായ ആശയവും അത്രതന്നെ ആകര്‍ഷകമായ ഭാഷയുമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. ”നമ്മള്‍ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍, അവിടെ തീ പിടിച്ചാല്‍ നാം പുറത്തേക്കോടി രക്ഷപ്പെടുമെന്നും, അതേ സമയം, പുറത്തുനില്‍ക്കുമ്പോള്‍ വീടിന് തീ പിടിച്ചാല്‍ ജീവന്‍ പണയപ്പെടുത്തിയും തീ അണക്കാന്‍ അകത്തേയ്ക്ക് ഓടിച്ചെല്ലുമെന്നും” അദ്ദേഹം പറയാറുണ്ടായിരുന്നു. രാഷ്ട്രസംരക്ഷണത്തില്‍ ഹിന്ദുവിന്റെ മനോഭാവമെന്തായിരിക്കണമെന്ന് ഉദാഹരിക്കാന്‍ ഈ ലളിതമായ കഥ പര്യാപ്തമാണെന്നും തമിഴ്‌നാട്ടുകാര്‍ക്ക് യാദവ്‌റാവുജിയിലുടെ ചിരപരിചിതമായ ഉദാഹരണമാണിതെന്നും മാനനീയ ജി. സ്ഥാണുമാലയന്‍ജി (മുന്‍ ക്ഷേത്രീയ പ്രചാരക്) ഓര്‍ക്കുന്നു. ആശയങ്ങള്‍ ചെറുതായാലും വലുതായാലും സംഘഭക്തിയുടെ ആധാരത്തിലാണ് അദ്ദേഹം അവയുടെ മാറ്റുരച്ചു നോക്കാറുള്ളത്. യാദവ്‌റാവുജിയുടെ കര്‍ത്തവ്യബോധവും തെറ്റുകള്‍ തിരുത്തുവാനുള്ള മനസ്സും അനുകരണീയമാണ്. ഒരിക്കല്‍ മൂന്നു നാലു കാര്യകര്‍ത്താക്കള്‍ ചേര്‍ന്ന് തമാശ പറയുന്നതിനിടെ ഒരു സ്വയംസേവകന് അല്പം നീരസം വന്നു. നിങ്ങള്‍ എന്നെ കളിയാക്കുകയാണോ?”എന്നദ്ദേഹം ചോദിച്ചപ്പോള്‍ യാദവ്‌റാവുജി രണ്ടു കൈകളും കൂപ്പി എല്ലാവരുടെയും മുന്നില്‍വെച്ച് എല്ലാവര്‍ക്കും വേണ്ടി അദ്ദേഹത്തോട് മാപ്പു ചോദിച്ചു. സ്വയംസേവകര്‍ എനിക്ക് ഈശ്വരതുല്യമാണെന്നും ഈശ്വരന്മാരെ കളിയാക്കാറില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
1977 ല്‍ കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തില്‍ യാത്ര ചെയ്തപ്പോള്‍ അവിടുത്തെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹത്തിന്റെ പേരെഴുതിക്കൊണ്ടുവന്നു അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അന്നത്തെ അദ്ദേഹത്തിന്റെ മനോനിലയ്ക്കനുസരിച്ച് ഒപ്പിടാനും അഭിപ്രായം എഴുതാനും അദ്ദേഹം തയ്യാറായില്ല. ഒരു പക്ഷെ അതിഥിയായോ സന്ദര്‍ശകനായോ അദ്ദേഹം സ്വയം കണക്കാക്കി കാണില്ലായിരിക്കാം. എന്തായാലും ആ സന്ദര്‍ശക പുസ്തകത്തിലെ ഒരു പുറം അന്നു മുതല്‍ ഒഴിഞ്ഞു കിടന്നു. പിന്നീടൊരിക്കല്‍ 1991-92 കാലഘട്ടത്തില്‍ കന്യാകുമാരിയില്‍ എത്തിയപ്പോള്‍ ഇതേ പുസ്തകം ചോദിച്ചു വാങ്ങുകയും, 15 വര്‍ഷം മുമ്പ് ഒഴിച്ചിട്ട കോളത്തില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. ഇതിന്റെ കാരണം ഇന്നും അജ്ഞാതമാണ്. എങ്കിലും 15 വര്‍ഷം മുമ്പ് ചെയ്തുപോയ ഒരു തെറ്റോ, ധാരണപ്പിശകോ’പിന്നീട് ഓര്‍മ്മിക്കുവാനും തിരുത്തുവാനും കാണിച്ച മാനസികവും ധൈഷണികവുമായ ധൈര്യത്തെയാണ് നാം മാതൃകയാക്കേണ്ടത്. അദ്ദേഹത്തിന്റെ ചിന്തകളുടെ വൈകാരികഭൂമിക എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഇത്തരം ധാരാളം സംഭവങ്ങള്‍ ഉണ്ട്.
ഒരു സ്വയംസേവകന്‍-അയാള്‍ ഏതു മേഖലയിലായാലും ഏതു വിവിധ ക്ഷേത്രത്തിലായാലും – തന്റെ ഗടനായകന്‍ പറയുന്നത് അനുസരിക്കണമെന്ന പക്ഷക്കാരനായിരുന്നു യാദവ്‌റാവുജി. ഒരു ചെറിയ ആശയം പറയാന്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന വലിയ തത്വമാണ് നേരത്തെ പറഞ്ഞ സംഘഭക്തിക്കാധാരമായിട്ടുള്ളത്. ശാഖാ ഗടനായകന്‍ പൂജനീയ സര്‍സംഘചാലകന്റെ പ്രതിനിധിയാണെന്നാണ് യാദവ്‌റാവുജി പറയുന്ന തത്വം. സംഘത്തില്‍ ഹിന്ദു എന്ന പദത്തിന് പകരം ‘ഭാരതീയ’ എന്നുപയോഗിച്ചാല്‍ പോരെ എന്നു ദക്ഷിണഭാരതത്തില്‍ ചര്‍ച്ച നടന്നിരുന്നു. അദ്ദേഹം യുക്തിയുക്തം അതിനെ നിരാകരിച്ചു. ഈ വൈകാരിക ഭൂമികയില്‍ നിന്നതുകൊണ്ടാണ് സംഘത്തില്‍ ആഭ്യന്തര സംവാദങ്ങള്‍ നടന്ന 1949-52 കാലഘട്ടത്തില്‍ യാദവ്‌റാവുജിക്ക് ഇളകാത്ത സമീപനം കൈക്കൊള്ളാന്‍ സാധിച്ചത്. തനിക്കുശേഷം ഗുരുജിയായിരിക്കും സംഘത്തെ നയിക്കുക എന്ന് ഡോക്ടര്‍ജി സൂചിപ്പിച്ചത് യാദവ് റാവുജിയോടായിരുന്നല്ലോ. തന്റെ ശവസംസ്‌കാരച്ചടങ്ങ് ഒരു സൈനികമേധാവിയുടേത് പോലെയാവരുതെന്ന് ഡോക്ടര്‍ജി ചട്ടംകെട്ടിയതും യാദവ്‌റാവുവിനോടായിരുന്നു. ഇപ്രകാരം ഡോക്ടര്‍ജിയുടെ മനസ്സുകാണാനും ഏറ്റവും കൂടുതല്‍ സമയം അദ്ദേഹത്തോടൊപ്പം ജീവിക്കാനും സാധിച്ച ഏക കുശപഥക്കുകാരന്‍ യാദവ്‌റാവു ആയിരിക്കാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ സംഘഭക്തിയുടെ വൈകാരിക അടിത്തറ അത്രയ്ക്ക് ശക്തമായതും.
(തുടരും)