കാര്യക്ഷേത്രത്തില്‍ സംഘപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സമയത്ത് അതിവൈകാരികതകൊണ്ടുണ്ടായേക്കാവുന്ന അനര്‍ത്ഥങ്ങളെ അതിജീവിക്കാന്‍ യാദവ്‌റാവു ജോഷിക്ക് സാധിച്ചിരുന്നു. കര്‍മ്മക്ഷേത്രത്തില്‍ പ്രത്യേകിച്ചും യുദ്ധസമാനമായ അന്തരീക്ഷങ്ങളില്‍ വജ്രം പോലെ കഠിനമായ മനസാണ് ഒരു കാര്യകര്‍ത്താവിനു വേണ്ടതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നുവെന്ന് സേതുവേട്ടന്‍ ഓര്‍ക്കുന്നു (മാനനീയ എസ്. സേതുമാധവന്‍, മുന്‍ പ്രാന്തപ്രചാരക്). യാദവ് റാവുജി ക്ഷേത്രീയ പ്രചാരകായിരുന്ന സമയത്ത് കണ്ണൂര്‍ ജില്ലയില്‍ സ്വയംസേവകര്‍ കമ്മ്യൂണിസ്റ്റുകാരാല്‍ വധിക്കപ്പെട്ട് ബലിദാനികളാവുന്നത് നിത്യസംഭവങ്ങളായി മാറി. ഈ സമയത്തൊക്കെ യാത്രയ്ക്കിടയില്‍ ഇത്തരം പ്രദേശങ്ങളിലും ബലിദാനികളുടെ വീടുകളിലും എത്തുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ചെമ്പ്രയില്‍ ബലിദാനിയായ വിജയന്‍ എന്ന സ്വയംസേവകന്റെ ഗൃഹപ്രവേശചടങ്ങിലും യാദവ്‌റാവുജിയായിരുന്നു പങ്കെടുത്തത്. ചടങ്ങിനിടയില്‍ യാദവ് റാവുജിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയത് അന്നത്തെ സഹപ്രാന്തപ്രചാരകനായിരുന്ന സേതുവേട്ടനായിരുന്നു. അന്നത്തെ ഭീഷണമായ സാഹചര്യങ്ങള്‍ക്കിടയില്‍ സ്വയംസേവകരുടെ പ്രവര്‍ത്തന വൈഷമ്യങ്ങളെക്കുറിച്ച് പ്രതിപാദിച്ച യാദവ്‌റാവുജി അവരുടെ കര്‍മ്മധീരതയെ വാഴ്ത്തി സംസാരിച്ചു. ബലിദാനികളായ സ്വയംസേവകരുടെ ഓര്‍മ്മകളിലും കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷഭരിതമായ സംഘജീവിതത്തെക്കുറിച്ച് നേരിട്ടറിയുന്നതിനാലും സന്ദര്‍ഭവശാല്‍ സേതുവേട്ടന്‍ വികാരപരവശനായി. ഗദ്ഗദകണ്ഠനായ അദ്ദേഹം അല്പസമയം കസേരയില്‍ ഇരുന്നുപോയി. ഒരര്‍ത്ഥത്തില്‍ വൈകാരികമായ സ്വാധീനം അദ്ദേഹത്തെ തളര്‍ത്തിയെന്നു പറയാം. പ്രസ്തുത പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴി, യാദവ്‌റാവുജി സേതുവേട്ടനോട് ഇതേക്കുറിച്ച് സംസാരിച്ചു. കാര്യകര്‍ത്താക്കള്‍ ഹൃദയംകൊണ്ട് പൂവു പോലെ മൃദുലമായിരിക്കണമെങ്കിലും ഇത്തരംസാഹചര്യങ്ങളില്‍ വജ്രം പോലെ ബലവാന്മാരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാര്യകര്‍ത്താക്കള്‍ ഉള്ളില്‍ വേദനയുണ്ടെങ്കില്‍ പോലും അതു കടിച്ചമര്‍ത്തി വികാരത്തിനടിമപ്പെടാതെ സ്വയംസേവകര്‍ക്ക് ആത്മവിശ്വാസം നല്‍കണം, പ്രത്യേകിച്ചും കണ്ണൂര്‍ പോലുള്ള ഇടങ്ങളില്‍. ഇതായിരുന്നു യാദവ്‌റാവുജി സേതുവേട്ടന് നല്‍കിയ സന്ദേശം.

ഗൃഹപ്രവേശചടങ്ങില്‍ യാദവറാവുജി
സ്വയംസേവകരോട് അടുത്തിടപഴകുമ്പോഴും കാര്യകര്‍ത്താക്കളെ വളര്‍ത്തിയെടുക്കുമ്പോഴും സ്‌നേഹം കൊണ്ട് സ്വാധീനിക്കുകയായിരുന്നു യാദവ്‌റാവുജിയുടെ മാര്‍ഗ്ഗം. വ്യക്തിസ്‌നേഹവും സംഘഭക്തിയും അതേപടി പകര്‍ന്നുനല്‍കുന്ന പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. കര്‍ണ്ണാടക പ്രാന്തത്തിലെ ശ്രേഷ്ഠരായ സംഘകാര്യകര്‍ത്താക്കളായിരുന്ന ഹോ. വെ. ശേഷാദ്രിജി, സൂര്യനാരായണറാവുജി, സദാനന്ദ കാക്കഡെ, ജനസംഘം നേതാവ് ജഗന്നാഥ്‌റാവുജോഷി എന്നിവര്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തിലും അതിലുപരി പരിലാളനത്തിലും പൂര്‍ണ്ണത പൂണ്ടവരായിരുന്നു. യാദവ്‌റാവുവിന്റെ ശിഷ്യന്മാരാവാന്‍”ഭാഗ്യം കിട്ടിയവരാണെന്ന് ഇവരിലൊരാള്‍, അദ്ദേഹത്തിന്റെ മുന്നില്‍വെച്ചുതന്നെ പറഞ്ഞപ്പോള്‍, ഇവരൊന്നും എന്റെ ശിഷ്യന്മാരല്ല, ഞങ്ങളെല്ലാവരും ഡോക്ടര്‍ജിയുടെ ശിഷ്യന്മാരാണെന്ന് അദ്ദേഹം തിരുത്തി. “യാദവ് റാവുജി എന്റെ പോറ്റമ്മയാണ് എന്നായിരുന്നു ജഗന്നാഥ്‌റാവു ജോഷിയെപ്പോലെ സമുന്നതനായ ഒരു കാര്യകര്‍ത്താവ് തന്റെ 61-ാം പിറന്നാള്‍ ആഘോഷ വേളയില്‍ പരസ്യമായി പറഞ്ഞത്. യാദവ്‌റാവുജിയുടെയും ഭാസ്‌കര്‍റാവുജിയുടെയും സവിശേഷ ശ്രദ്ധയിലും സ്വാധീനത്തിലും വീടുവിട്ടിറങ്ങിയ കേരളത്തിലെ ഒരു പ്രചാരകന്‍ വര്‍ഷങ്ങള്‍ക്കുശേഷം, പ്രചാരകവൃത്തിക്കിടയില്‍ തന്നെ ഹിമാലയത്തിലേയ്ക്ക് പോയി. പ്രചാരകപ്രവര്‍ത്തനത്തില്‍ നിന്നും മുക്തനായതുപോലെയായിരുന്നു ഈ പോക്ക്. ഇതിനിടയില്‍ യാദവ്‌റാവുജിയുടെ ഒരു അഖിലഭാരതീയ യാത്ര ഉത്തരഖണ്ഡില്‍ ഉണ്ടായിരുന്നു. അവിടേക്ക് പോകുംമുമ്പ് കേരളത്തില്‍നിന്നും ഈ പ്രചാരകന്റെ ഉത്തരഖണ്ഡിലെ മേല്‍വിലാസം സംഘടിപ്പിച്ചിട്ടായിരുന്നു യാദവ്‌റാവുജി പോയത്. ഒരു ദിവസം സ്ഥലത്തെ വിഭാഗ് പ്രചാരകന്‍ തന്നെ താമസസ്ഥലത്തുവന്നു വിളിച്ചെന്നും നേരെ യാദവ്‌റാവുജിയുടെ ബൈഠക്ക് സ്ഥലത്തേയ്ക്ക് കൊണ്ടുപോയെന്നും അദ്ദേഹം അമ്പരപ്പോടെ ഓര്‍ക്കുന്നു. കേരളം വിട്ട് ഹിമാലയത്തില്‍ എത്തി ഒന്നൊന്നരവര്‍ഷം കഴിഞ്ഞിട്ടും യാദവ് റാവുജി അദ്ദേഹത്തെ തേടിപ്പിടിച്ചു തിരിച്ചു കൊണ്ടുവന്ന് വീണ്ടും പ്രവര്‍ത്തനത്തിലിറക്കി. ഇതായിരുന്നു ഓരോ സ്വയംസേവകനോടുമുള്ള യാദവ്‌റാവുജിയുടെ ശ്രദ്ധയുടെ ആഴം. സഹപ്രവര്‍ത്തകരെ ഇത്രമേല്‍ സ്വാധീനിക്കുന്ന ശൈലി അദ്ദേഹം നേരിട്ടു ഡോക്ടര്‍ജിയില്‍ നിന്നും സ്വായത്തമാക്കിയതാവാനേ തരമുള്ളൂ.
സംഘത്തിനു പുറത്തും അദ്ദേഹത്തിന്റെ ബന്ധങ്ങളും സമ്പര്‍ക്കങ്ങളും ഇത്തരത്തില്‍ ആഴമേറിയതും ഹൃദയബന്ധിതവുമായിരുന്നു. സംഗീത വിദ്യാലയത്തിലെ സതീര്‍ത്ഥ്യനായിരുന്ന ഭീംസെന്‍ ജോഷി മുതല്‍ ക്ലാസുമുറിയിലെ ബെഞ്ച്‌മേറ്റ് ആയിരുന്ന കുഷ്ഠരോഗനിവാരക രംഗത്തെ യോഗീവര്യനായ ബാബാ ആംടെജി വരെ വികസിതമാണ് ഈ സൗഹൃദവലയം. പില്‍ക്കാലത്ത് സംഘപഥത്തിലെ അവിരാമ പ്രദക്ഷിണത്തില്‍ അനേകം അന്യനക്ഷത്രങ്ങളിലും അദ്ദേഹം സംഘത്തിന്റെ ആദര്‍ശ പ്രകാശം പരത്തി. ഭാരതത്തിന്റെ പ്രഥമ സൈനികമേധാവി ജനറല്‍ കെ.എം. കരിയപ്പ, ജനതാദളിന്റെ ഉയര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മധു ദന്തവതെ എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടും. ജനറല്‍ കരിയപ്പ സംഘത്തിന്റെ പഥസഞ്ചലനം കാണാന്‍ നേരിട്ടെത്തി സ്വയംസേവകരുടെ അച്ചടക്കത്തെ അഭിനന്ദിച്ച കാര്യം നമുക്കറിയാം. അദ്ദേഹത്തെ സംഘവലയത്തില്‍ എത്തിച്ചത് യാദവ്‌റാവുജി ആയിരുന്നു. മധു ദന്തവതെയാകട്ടെ, താന്‍ സ്വയംസേവകനല്ലെങ്കിലും യാദവറാവുമായുള്ള സമ്പര്‍ക്കത്താല്‍ സംഘബന്ധു ആയിക്കഴിഞ്ഞെന്ന് ദേവറസ്ജിയോട് നേരിട്ടു പറഞ്ഞിട്ടുണ്ട്. 1941 ല്‍ 27-ാം വയസില്‍ കര്‍ണാടകത്തിന്റെ പ്രാന്തപ്രചാരകനായി അദ്ദേഹം ആദ്യമെത്തിയത് ബെല്‍ഗാമിലായിരുന്നു. അന്നത്തെ സംഘചാലകായിരുന്ന അപ്പാജി ജിഗ്ജിന്നിയുടെ വീട്ടില്‍ നിന്നാരംഭിച്ച പ്രചാരകയാത്രയിലെ എല്ലാ ബന്ധങ്ങളും അവസാനം വരെ അദ്ദേഹം നിലനിര്‍ത്തി. സംഘത്തിനകത്ത് ഇതു സര്‍വസാധാരണമായതിനാല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
ദക്ഷിണഭാരതത്തിലെ പ്രത്യേകസാഹചര്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് സംഘപ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ദക്ഷിണ ഭാരതത്തിലെ, പ്രത്യേകിച്ചും കര്‍ണ്ണാടകത്തിലെ സംഘപ്രവര്‍ത്തനം ഭാരതത്തിലങ്ങോളമിങ്ങോളം പല കാര്യങ്ങളിലും പില്‍ക്കാലത്ത് മാതൃകയായി. ഇതിനു പിന്നിലെ പ്രായോഗികബുദ്ധി യാദവ്‌റാവുജിയുടേതായിരുന്നു. കാര്യക്ഷേത്രത്തെക്കുറിച്ച് കൃത്യമായി പഠിച്ചതിനുശേഷം, തീരുമാനങ്ങള്‍ കൈക്കൊണ്ട്, സ്വയം മുന്നിട്ടിറങ്ങി ഒരിടത്ത് പരീക്ഷിച്ച് വിജയിപ്പിച്ച് പിന്നീടത് വ്യാപിപ്പിക്കുന്ന ശൈലി യാദവ്‌റാവുജി വികസപ്പിച്ചെടുത്തു. യഥാര്‍ത്ഥത്തില്‍ യാദവ്‌റാവുജിയുടെ പരീക്ഷണശാലയായിരുന്നു കര്‍ണ്ണാടക പ്രാന്തം. 1932 മുതല്‍ പൂജനീയ ഡോക്ടര്‍ജി ആവിഷ്‌കരിച്ച കാര്യവിസ്താര ശ്രമങ്ങളെ വിസ്താരക് യോജന എന്ന പേരില്‍ സംഘടനാവത്ക്കരിച്ചത് യാദവ്‌റാവുജിയാണ്. ഹ്രസ്വകാലത്തേക്ക് വിസ്താരകന്മായി വീടുവിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ എല്ലാ സ്വയംസേവകരും തയ്യാറാകണമെന്ന ആശയം അദ്ദേഹം 1963 ല്‍ മുന്നോട്ടുവെച്ചു നടപ്പിലാക്കി. നിശ്ചിതലക്ഷ്യത്തിനായി ഒരു പ്രചാരകനെപ്പോലെ വീടു വിട്ടിറങ്ങി വന്ന് നിശ്ചയിച്ച സ്ഥലത്ത്, നിശ്ചിത സമയത്തേക്ക് സംഘകാര്യമഗ്നനായി മാത്രം ജീവിക്കാനുള്ള അവസരം എല്ലാ സ്വയംസേവകര്‍ക്കും ലഭിച്ചുതുടങ്ങി. ഈ ശുഭകാര്യത്തെ എല്ലാ ശ്രേണിയിലുംപെട്ട സ്വയംസേവകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. വിസ്താരകയോജനക്ക് ശേഷം കര്‍ണ്ണാടകത്തില്‍ ശാഖകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. ഈ പ്രവര്‍ത്തനത്തിന്റെ സംഖ്യാത്മകവും ഗുണാത്മകവുമായ ഫലസിദ്ധിയെക്കുറിച്ച് മനസ്സിലാക്കിയ ഗുരുജി ഇത് ഭാരതത്തിലെ മറ്റു പ്രാന്തങ്ങളിലും നടത്താന്‍ അനുമതി നല്‍കി. അന്നു പ്രവര്‍ത്തനത്തിനിറങ്ങിയ വിസ്താരകന്മാര്‍ക്കായി അദ്ദേഹം ‘വിസ്താരഗീത’എന്ന പേരില്‍ പുസ്തകവുമെഴുതി.
യാദവ്‌റാവുജി കര്‍ണ്ണാടകത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ച മറ്റൊരുരീതിയായിരുന്നു വിശ്വരൂപദര്‍ശന സമാനമായ പൊതുപരിപാടികള്‍. 1947 ല്‍ തന്നെ അന്നു പ്രവര്‍ത്തനമുണ്ടായിരുന്ന മിക്കവാറും എല്ലാ പ്രാന്തങ്ങളിലും ആയിരക്കണക്കിന് സ്വയംസേവകരുടെ ശിബിരം നടന്നുതുടങ്ങിയിരുന്നു. എങ്കിലും അത് നിരന്തരമായി തുടര്‍ന്നുപോന്ന സംസ്ഥാനം കര്‍ണ്ണാടകമായിരുന്നു. ആയിരത്തില്‍ നിന്ന് പതിനായിരങ്ങളിലേക്ക് ഈ സംഖ്യ വര്‍ദ്ധിപ്പിച്ചുകൊണ്ട് സംഘകാര്യശക്തിയുടെ പ്രദര്‍ശനാത്മകമായതലം പുഷ്ടിപ്പെടുത്തുന്നതിന് ഇവ സഹായിച്ചു. സംഘപ്രവര്‍ത്തനത്തിന്റ നൈരന്തര്യത്തിനും സ്വയംസേവകരുടെ സ്ഥിരോത്സാഹത്തിനും ഇത്തരം പരിപാടികള്‍ ഗുണം ചെയ്തു. സ്വയംസേവകര്‍ക്കും സംഘബന്ധുക്കള്‍ക്കും ആവേശം പകരുന്ന ശിബിരങ്ങളും മഹാശിബിരങ്ങളും സഞ്ചലനങ്ങളും ചേര്‍ന്ന് കര്‍ണ്ണാടക പ്രാന്തത്തിന്റെ ഏതെങ്കിലും ഒരു ഭാഗം എല്ലാകാലത്തും സംഘ ഉത്സവത്തിന്റെ അന്തരീക്ഷത്തിലാക്കി നിലനിര്‍ത്താന്‍ യാദവ്‌റാവുജിക്ക് സാധിച്ചു. ഇന്നു ലക്ഷങ്ങളില്‍ എത്തിനില്‍ക്കുന്ന ഈ സംഖ്യകള്‍ തുടങ്ങിയത് 8000 ല്‍ ആയിരുന്നു. പിന്നീട് 23000, 70000 എന്നീ മാന്ത്രിക സംഖ്യകള്‍ സ്പര്‍ശിച്ചു കൊണ്ട് ഈ പ്രവര്‍ത്തനം പടിപടിയായി മുന്നോട്ടുപോയി. ഭക്തിയുടെയും ആദര്‍ശത്തിന്റെയും പ്രദര്‍ശനപരമായ മാതൃകകള്‍ ഭക്തന്റെയും ആദര്‍ശധീരന്റെയും ഹൃദയത്തെ ബലപ്പെടുത്തുന്നു. അവന്‍ സംശയങ്ങളില്‍ നിന്നു മുക്തനായി കൂടുതല്‍ വിശ്വാസത്തോടെയും ഊര്‍ജ്ജത്തോടെയും പ്രവര്‍ത്തിക്കും. ഇതായിരുന്നല്ലോ വിശ്വരൂപദര്‍ശനാനന്തരമുള്ള അര്‍ജ്ജുനന്റെ അവസ്ഥയും!.
ഇതോടൊപ്പം തന്നെ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും ആശയങ്ങള്‍ പകരുന്നതിലും അദ്ദേഹത്തിന് സവിശേഷ പ്രാവീണ്യം ഉണ്ടായിരുന്നു. കര്‍ണ്ണാടകത്തില്‍ രാഷ്‌ട്രോത്ഥാന്‍ പരിഷത്ത് ആരംഭിച്ചതും, പ്രസിദ്ധീകരണ വിഭാഗങ്ങള്‍ ആരംഭിച്ചതും ഈ പശ്ചാത്തലത്തിലാണ്. പ്രചാരണയന്ത്രങ്ങളുടെയും സാമഗ്രികളുടെയും ആവശ്യകതയേയും ഉപയോഗത്തെയും പറ്റി കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു – ഈ ആശയം മനസ്സില്‍ വെച്ചുകൊണ്ടാണ് ഗുരുജിയുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും ചിട്ടപ്പെടുത്തി സ്‌പോട്‌ലൈറ്റ് എന്ന പേരിലും ബഞ്ച് ഓഫ് തോട്‌സ് (വിചാരധാര) എന്ന പേരിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തത്. വിചാരധാര ഗുരുജിയെ ഏല്‍പ്പിക്കാന്‍ അദ്ദേഹം തന്നെ നേരിട്ട് പാലക്കാടിനടുത്ത് എടത്തറയില്‍ വരികയായിരുന്നു. കര്‍ണ്ണാടകത്തില്‍ അദ്ദേഹം മുന്‍കൈ എടുത്ത് ആരംഭിച്ച ‘’വിക്രമ’യുടെ പ്രസിദ്ധീകരണ വിഭാഗം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിപ്പോയിരുന്നു. ഈ സമയത്ത് ഇത് പരിഹരിക്കാനായി ഒരുമിച്ചുചേര്‍ന്ന മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ അതടച്ചുപൂട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. സാമ്പത്തിക പ്രതിസന്ധിമൂലം സംഘത്തിന്റെ ഒരു സംരംഭവും ഇതുവരെ മുടങ്ങിപ്പോയിട്ടില്ലെന്നും, ഇനി മുടങ്ങാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘപ്രവര്‍ത്തകര്‍ നിശ്ചയിച്ചുറപ്പിച്ച് അവരുടെ കൈകളാല്‍ ആരംഭിച്ച ഒരു പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ അവരുതന്നെ അടച്ചുപൂട്ടുന്നത് ഒരര്‍ത്ഥത്തില്‍ ഭീരുത്വമാണെന്നും ആശാസ്യകരമല്ലാത്ത പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ആ ചര്‍ച്ച വഴിമാറി, സ്വയംസേവകര്‍ ഉണര്‍ന്നു. വിക്രമ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണ്ണാടകത്തിലെ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസേവാപ്രതിഷ്ഠാന്‍ ആരംഭിച്ചതും യാദവ് റാവുജിയാണ്.

കേരളത്തെക്കുറിച്ചും ഒരു കൃത്യമായ വീക്ഷണം കുറഞ്ഞ കാലത്തിനുള്ളില്‍ അദ്ദേഹം വികസിപ്പിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു 1964 ല്‍ കേരളപ്രാന്തം രൂപീകരിച്ചത്. ആ സമയത്ത് തെക്കും വടക്കും മധ്യകേരളത്തിലും ഉണ്ടായിരുന്ന സംഖ്യാത്മകമായ അസന്തുലിതാവസ്ഥ ഉടനടി മാറ്റണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തിന്റെ മൂന്നു ഭാഗങ്ങളിലും ഒരേ രീതിയില്‍ തന്നെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. 1967 ലെ ജനസംഘ സമ്മേളനം കോഴിക്കോട് ചേര്‍ന്നത് ഇന്ന് ചരിത്രമാണല്ലോ. എന്നാല്‍ ഈ ചരിത്രനിയോഗം കോഴിക്കോടിന് സമ്മാനിച്ചത് യാദവ്‌റാവുജിയാണ്. സമ്മേളനം ദക്ഷിണഭാരതത്തില്‍ നടത്തണമെന്നായിരുന്നുദീനദയാല്‍ജിയുടെ നിര്‍ദ്ദേശം. അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന അഖിലേന്ത്യാസമ്മേളനം നടത്താനുള്ള വ്യവസ്ഥാപരവും സംഘടനാപരവുമായ ശക്തി കര്‍ണ്ണാടകത്തിനായിരുന്നു. അതിനാല്‍ മംഗലാപുരമായിരുന്നു ദീനദയാല്‍ജിയുടെ മനസ്സില്‍. എന്നാല്‍ ഈ സമ്മേളനത്തിലൂടെ കേരളം എന്ന പുതിയ സംസ്ഥാനത്തിലെ സംഘടനാപ്രവര്‍ത്തനത്തെ എങ്ങനെ ഊര്‍ജ്ജിതമാക്കാം എന്നായിരുന്നു യാദവ്‌റാവുജി ചിന്തിച്ചത്. അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ കേരള പ്രാന്തപ്രചാരകനായ മാനനീയ ഭാസ്‌കര്‍റാവുവും, ദീനദയാല്‍ജിയും അല്പമൊന്നു ശങ്കിച്ചു. എങ്കിലും യാദവ്‌റാവുജിയുടെ ദീര്‍ഘവീഷണവും ദൃഢനിശ്ചയവും മനസ്സിലാക്കി, രണ്ടുപേരും കോഴിക്കോടിനെ തെരഞ്ഞെടുത്തു. എല്ലാ അര്‍ത്ഥത്തിലും സമ്മേളനം വിജയമായിരുന്നു. കേരളത്തിലെ സംഘടനയുടെ ആന്തരികശക്തിയും കാര്യകര്‍ത്താക്കളുടെ കര്‍മ്മ സാമര്‍ത്ഥ്യവും യഥാവിധി ഉപയോഗിച്ചപ്പോള്‍ അസാധ്യമെന്നു തോന്നിപ്പോയ വലിയ വ്യവസ്ഥകള്‍ വളരെയെളുപ്പം നിര്‍വ്വഹിക്കാന്‍ നമുക്ക് സാധിച്ചു. ഈ സമ്മേളനം കാര്യകര്‍ത്താക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും സംഘശക്തിയുടെ പുതിയൊരു മാനം കാണിച്ചുകൊടുത്തു. യഥാര്‍ത്ഥത്തില്‍ ഈ ചരിത്ര സമ്മേളനത്തിന്റെ ഖ്യാതി കോഴിക്കോടിനാണെങ്കിലും ഈ ചരിത്രനിയോഗത്തിന്റെ സൂത്രധാരന്‍ യാദവ്‌റാവുജിയായിരുന്നു. ഇതിനു തൊട്ടുമുന്‍പത്തെ വര്‍ഷം (1966 ല്‍), കേരള പ്രാന്തത്തിന്റെ ആദ്യശിബിരം നടന്നിരുന്നു. ഈ ശിബിരം നടത്തിപ്പിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു യാദവ്‌റാവുജിക്ക് കേരളത്തെ തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസം ലഭിച്ചത്.
(തുടരും)