അതെ, തീവണ്ടിയെക്കുറിച്ചുള്ള കവിതകള്‍. തീവണ്ടിയെന്ന വാഹനം കേരളത്തില്‍ പ്രചാരത്തിലായ കാലത്ത് അത് മനുഷ്യമനസ്സിലുണ്ടാക്കിയ കൗതുകങ്ങളും അന്ധാളിപ്പുകളും വിസ്മയങ്ങളും കവിതയിലും നിഴലിച്ചിരുന്നു. വലിയ മഹാകവികളുടെ കൃതികളിലും അതുണ്ടായി. ശാസ്ത്രസാങ്കേതികവിദ്യയുടെ കടന്നുവരവിന്റെ ഫലമായി ഓരോരോ കാലത്ത് ജീവിതപുരോഗതിയിലുണ്ടാവുന്ന ഇത്തരം ഏത് പുതിയ അനുഭവങ്ങളും സാഹിത്യത്തിലും അലകളുണ്ടാക്കുക എന്നത് സ്വാഭാവികമാണ്.
തീവണ്ടിയും തീവണ്ടിയാത്രയും മനുഷ്യനിലുണ്ടാക്കുന്ന പ്രതികരണങ്ങളുടെ നേരനുഭവങ്ങള്‍ ധാരാളമായി അന്ന് കവിതകളില്‍ ഇടംപിടിച്ചിരുന്നു. തീവണ്ടിപ്പാളം നാടിനെ രണ്ടാക്കി മുറിച്ചുകളഞ്ഞതും അത് മറികടന്ന് പോവുന്നതിനിടയില്‍ കന്നുകാലികളും മറ്റു മൃഗങ്ങളും മനുഷ്യനും വ്യാപകമായി വണ്ടിതട്ടി മരിക്കാനിടയാവുന്നതും തീവണ്ടി യാത്രക്കിടയിലെ കൗതുകങ്ങളും എല്ലാം. ഇതിനു പുറമെ തീവണ്ടിയും തീവണ്ടിയുമായി ബന്ധപ്പെട്ട അനുഭവങ്ങളും കാവ്യബിംബമായും മാറി.
കൊല്ലവര്‍ഷം 1080 വൃശ്ചികം ഒന്നാം തീയതി (1904 നവംബര്‍ 16) മുതല്‍ പ്രസിദ്ധീകരണമാരംഭിച്ച മലയാളമാസികയാണ് ‘കവനകൗമുദി’. പന്തളത്തുനിന്നാണ് അത് പുറത്തിറങ്ങിക്കൊണ്ടിരുന്നത്. മഹാകവി പന്തളം കേരളവര്‍മ്മയായിരുന്നു പത്രാധിപരും ഉടമസ്ഥനും. പി.കെ.നാരായണന്‍ നമ്പൂതിരിയായിരുന്നു പ്രസാധകന്‍. ദ്വൈവാരികയായി തുടങ്ങിയ ഇത് മൂന്നു വര്‍ഷത്തിനു ശേഷമാണ് മാസികയായി മാറിയത്. കായംകുളം സുവര്‍ണപ്രഭ അച്ചുകൂടത്തില്‍ നിന്നാണ് അച്ചടി.
1909 മുതല്‍ കോട്ടക്കല്‍ പി.വി. കൃഷ്ണവാരിയര്‍ പത്രാധിപത്യം ഏറ്റെടുത്തു. അതിലുള്ള മുഖപ്രസംഗം മുതല്‍ ഉള്ളടക്കം, കത്തുകള്‍ എല്ലാം പദ്യരൂപത്തിലായിരുന്നുവെന്നതാണ് കൗതുകം. പരസ്യമടക്കം. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണരംഗത്ത് വിശേഷാല്‍പ്പതിപ്പുകള്‍ എന്ന ഏര്‍പ്പാട് തുടങ്ങിവച്ചത് കവനകൗമുദിയത്രേ. പല കവികള്‍ ഒന്നിച്ച് ഒരു കവിതയെഴുതുന്ന ‘കൂട്ടുകവിതാരീതി’ തുടങ്ങിവച്ചതും ഈ മാസികയാണ്. 1931 വരെ മാത്രമേ അതു പ്രസിദ്ധീകൃതമായുള്ളൂ.
അതിന്റെ ആദ്യത്തെ വിശേഷാല്‍ പ്രതിയിലെ കവിതകള്‍ മുഴുവന്‍ തീവണ്ടിയെ പരാമര്‍ശിച്ചുള്ളതായിരുന്നുവെന്നതാണ് തമാശ. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, കെ.സി.കേശവപിള്ള എന്നീ മഹാകവികളടക്കം തീവണ്ടിയെക്കുറിച്ചെഴുതിയ കവിതകളുടെ സമാഹാരമായി അതു മാറി. പത്രമാസികകള്‍ വിശേഷാല്‍പ്പതിപ്പിറക്കുന്നതിന്റെ പ്രാരംഭം ഇങ്ങനെ തീവണ്ടിയെപ്പറ്റിയുള്ളതാവട്ടെ എന്നു പന്തളത്തു തമ്പുരാന്‍ അതില്‍ മുഖക്കുറിപ്പുമെഴുതി.
അതില്‍ മഹാകവി ഉള്ളൂര്‍ എഴുതിയ ഒരു കവിതയിലെ ശ്ലോകം ഇങ്ങനെയാണ്:
”അര്‍ക്കബിംബാഖ്യമാമാരക്ത ദീപത്തെ-
പ്പൊക്കിയും താഴ്ത്തിയും കാട്ടിനിത്യം
ഹാ വിധി ദുര്‍ഘടം ദുര്‍ഘടം ജീവിത-
ത്തീവണ്ടിപ്പാതയെന്നല്ലീ ചൊല്‍വൂ.”
തീവണ്ടി പോകുമ്പോള്‍ ആപല്‍ സൂചകമായി ചുവപ്പുവെളിച്ചം ഉയര്‍ത്തിയും താഴ്ത്തിയും കാണിക്കുന്നതുപോലെ ജീവിതയാത്ര അത്യന്തം വിപല്‍സാധ്യതയുള്ളതാണ് എന്നു കാണിക്കാന്‍ ഉദയത്തിലും അസ്തമയത്തിലും സൂര്യന്‍ ചുവപ്പുവെളിച്ചം കാണിച്ചുതരികയാണെന്നാണ് കവി പറയുന്നത്.