കൃഷ്ണാവബോധത്തെ സ്വന്തം ആത്മാവിലേക്കാവാഹിച്ച് കേരളീയര്‍ ഒരിക്കല്‍ കൂടി ജന്മാഷ്ടമി ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബാലപ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ആദര്‍ശമൂര്‍ത്തിയാണ് ശ്രീകൃഷ്ണന്‍. കൃഷ്ണദര്‍ശനത്തിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് പ്രതിവാര ഗോകുല യൂണിറ്റുകള്‍ ഈ മഹാമാരി കാലത്തും സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ നടന്നു വരുന്നു എന്നത് അഭിമാനം തന്നെയാണ്. ബാലഗോകുലത്തിന്റെ ബാലദിനം കൂടിയാണ് ശ്രീകൃഷ്ണജയന്തി. ആഘോഷം എങ്ങനെയാണ് ആഹ്ലാദവും ആനന്ദവുമാകുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഓരോ ജന്മാഷ്ടമിയും.
മഹാമാരിയുടെ അവസരത്തിലും ആരോഗ്യനിയന്ത്രണങ്ങള്‍ പാലിച്ച് കുട്ടികളിലും കുടുംബത്തിലും സമാജത്തിലും ഒരുമയുടെ, സ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുന്നതായിരുന്നു ഈ വര്‍ഷത്തെ ജന്മാഷ്ടമി സുദിനം. വിഷാദം കനംതൂങ്ങിനില്‍ക്കുന്ന വര്‍ത്തമാന പരിതസ്ഥിതിയില്‍ ‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശം സമാജത്തിനും കുട്ടികള്‍ക്കും കുടുംബത്തിനും ആത്മവിശ്വാസം പകര്‍ന്നു നല്‍കി. അതാണ് കാലം നമ്മോട് ആവശ്യപ്പെടുന്നതും.
കഴിഞ്ഞവര്‍ഷം ശ്രീകൃഷ്ണജയന്തി ആഘോഷം വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയപ്പോള്‍ ലഭിച്ച ആനന്ദവും ഉത്സാഹവും ഈ വര്‍ഷത്തെ ആഘോഷം കൂടുതല്‍ മിഴിവുറ്റതാക്കാന്‍ ബാലഗോകുല പ്രവര്‍ത്തകര്‍ക്ക് പ്രേരണയും പ്രചോദനവുമായി. ജൂലായ് മാസം തന്നെ സംസ്ഥാനതലത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കേണ്ട ഡിജിറ്റല്‍ പോസ്റ്റര്‍ തയ്യാറാക്കുന്നതിനായി സംസ്ഥാനതലത്തില്‍ ഒരു ഡിജിറ്റല്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളില്‍ നിന്നായി 150 കലാകാരന്മാര്‍ പോസ്റ്ററുകള്‍ തയ്യാറാക്കി അയച്ചു. അതില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായ ഹരിശങ്കര്‍ ചെങ്ങന്നൂരിന്റെ മനോഹരമായ പോസ്റ്ററാണ് സംസ്ഥാനതലത്തില്‍ പ്രചാരണത്തിനായി ഉപയോഗിച്ചത്. ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘വിഷാദം അകറ്റാം വിജയം വരിക്കാം’ എന്ന വിഷയത്തില്‍ ലേഖനമത്സരവും നടന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്‍കി.
മനസ്സുകള്‍ ഒരുമിക്കുമ്പോള്‍ ആനന്ദത്തിന്റെ സ്വരം, അതാണ് സര്‍ഗാവിഷ്‌കാരം. അതുതന്നെയാണ് പ്രതിവാര ഗോകുലങ്ങളുടെ ലക്ഷ്യവും. ഈ സര്‍ഗശക്തി നിതാന്ത ബലവും നിത്യജാഗ്രതയും തരും. ജീവിത വിജയത്തിന്റെ ഗാഥ രചിക്കും. ഇതുതന്നെയാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയുടെ സന്ദേശം. ഗ്രാമ, നഗര വ്യത്യാസമില്ലാതെ അയല്‍വീടുകളെ ചേര്‍ത്ത് അമ്പാടിമുറ്റങ്ങള്‍ ഒരുക്കിയാണ് ജന്മാഷ്ടമി ആഘോഷിച്ചത്. ആരോഗ്യമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നതില്‍ ഗോകുലപ്രവര്‍ത്തകരും രക്ഷിതാക്കളും അതീവ ശ്രദ്ധ പതിപ്പിച്ചു. ആഘോഷത്തിന്റെ വരവറിയിച്ചുകൊണ്ട് ആഗസ്റ്റ് 26ന് ഹൈന്ദവഭവനങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പൊതുഇടങ്ങളിലും മയില്‍പ്പീലി മുദ്രണം ചെയ്ത കാവി പതാകകള്‍ ഉയര്‍ന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, സംഘത്തിന്റെയും ബാലഗോകുലത്തിന്റെയും കാര്യകര്‍ത്താക്കള്‍, സാമുദായിക സംഘടനാനേതാക്കന്മാര്‍, സന്യാസിശ്രേഷ്ഠന്മാര്‍, സാംസ്‌കാരികനായകര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പതാകകള്‍ ഉയര്‍ത്തി. ഇതിനുവേണ്ടി സൂറത്തില്‍ നിന്നും 3 ലക്ഷം പതാകകള്‍ തയ്യാറാക്കി എത്തിച്ചു. കഴിഞ്ഞവര്‍ഷത്തെ 2 ലക്ഷം പതാകകള്‍ ചേര്‍ത്ത് 5 ലക്ഷം പതാകകള്‍ കേരളക്കരയില്‍ ഉയര്‍ന്നു.
പതാകദിനം മുതല്‍ ജന്മാഷ്ടമി ദിനമായ ആഗസ്റ്റ് 30 വരെ ഓരോ സ്ഥലത്തും രൂപീകരിച്ച ആഘോഷസമിതി വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ ശ്രീകൃഷ്ണകഥകള്‍, ഭഗവദ്ഗീതാ ശ്ലോകവും വ്യാഖ്യാനവും, ഭജന, മഹദ് വ്യക്തികളുടെ സന്ദേശം എന്നിവ വ്യത്യസ്തമായ ക്രമം പാലിച്ച് അയച്ചു നല്‍കി. പതാകദിനം മുതല്‍ വീട്ടുമുറ്റത്ത് കൃഷ്ണ കുടീരം നിര്‍മ്മിക്കുവാന്‍ കുട്ടികളും കുടുംബാംഗങ്ങളും സജീവമായിരുന്നു. വാഴപ്പോളകള്‍, പച്ചിലക്കമ്പുകള്‍, പട്ടുവസ്ത്രം എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ കൃഷ്ണകുടീരം കരവിരുത് വിളിച്ചോതുന്നവയായിരുന്നു.
കൃഷ്ണകുടീരത്തില്‍ വിഗ്രഹം വെച്ച് അങ്കണത്തുളസിയില്‍ നിന്നും കുട്ടികള്‍ കെട്ടിയുണ്ടാക്കിയ തുളസിമാല ചാര്‍ത്തി നിലവിളക്കുകൊളുത്തി ജ്ഞാനപ്പാനയും ഭജനയും നാമസങ്കീര്‍ത്തനവുമായി കുട്ടികളും കുടുംബാംഗങ്ങളും ഭക്തിയില്‍ ലയിച്ചപ്പോള്‍ നഷ്ടപ്പെട്ട ആചരണങ്ങളുടെ വീണ്ടെടുപ്പിന്റെ മുഹൂര്‍ത്തങ്ങള്‍ കേരളമാകെ ദര്‍ശിച്ചു.
കുട്ടികളും ഗോകുലപ്രവര്‍ത്തകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീടുകളില്‍ നിന്നും പറിച്ചെടുത്ത ചെറിയ പുല്‍ക്കെട്ടേന്തി ആരതി ഉഴിയുവാനുള്ള വസ്തുക്കളുമായി പശുക്കളെ വളര്‍ത്തുന്ന വീട്ടിലെത്തി പശുവിന് മാലചാര്‍ത്തി ആരതി ഉഴിയുകയും കയ്യിലുള്ള പുല്ല് പശുക്കള്‍ക്ക് തീറ്റയായി നല്‍കുകയും ചെയ്തു. ഗോവില്ലാതെ ഗോവിന്ദനില്ലെന്ന കാഴ്ചപ്പാടില്‍ പശുപാലകരെ ആദരിക്കുകയും ചെയ്തു. ഇതോടൊപ്പം വൃക്ഷപൂജയും നദീവന്ദനവും തുളസീ വന്ദനവും കേരളത്തിലുടനീളം നടത്തുവാന്‍ കഴിഞ്ഞു. ഇത് കാര്‍ഷിക സംസ്‌കൃതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണ്.
രോഗഭീതി നിറഞ്ഞ ഈ വര്‍ഷം കുട്ടികള്‍ക്ക് കൃഷ്ണവേഷം ധരിക്കുവാന്‍ അവശ്യം വേണ്ട മയില്‍പ്പീലി ഓടക്കുഴല്‍, കിരീടം, മാല ഇവയടങ്ങിയ ‘നിറക്കൂട്ട്’ ബാലഗോകുലപ്രവര്‍ത്തകര്‍ പ്രാദേശിക തലത്തിലെ കലാകാരന്മാരുടെ സഹായത്താല്‍ താലൂക്ക് തലങ്ങളില്‍ തയ്യാറാക്കുകയും അതിനുവേണ്ടി വന്ന ചെലവുമാത്രം (100 രൂപ) വാങ്ങിച്ച് ആവശ്യപ്പെട്ടവര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്തു.
‘അമ്മയൂട്ടിയ കുഞ്ഞ് ആജീവനാന്തം മഹത്വം കാണും’ എന്ന സന്ദേശത്തിന്റെ പൂര്‍ത്തീകരണമായിരുന്നു കഴിഞ്ഞ വര്‍ഷം മുതല്‍ ബാലഗോകുലം ആരംഭിച്ച കണ്ണനൂട്ട്. ജന്മാഷ്ടമി സുദിനത്തില്‍ കൃഷ്ണകുടീരത്തിനുമുന്നില്‍ കുട്ടികള്‍ കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ച് കൃഷ്ണപ്പൂക്കളം തീര്‍ക്കുകയും ഉച്ചയ്ക്ക് അമ്മമാര്‍ കേരളീയവേഷം ധരിച്ച് തങ്ങളുടെ കുട്ടികളെ കൃഷ്ണവേഷം അണിയിച്ച് മടിയിലിരുത്തി കണ്ണനൂട്ട് നടത്തുകയും ചെയ്തു. ഇതില്‍ പങ്കാളികളായ അമ്മമാരും കുട്ടികളും വൈകാരികമായ അനുഭവം ബാലഗോകുലപ്രവര്‍ത്തകരുമായി പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായി.
വൈകീട്ട് 4 മണി മുതല്‍ അമ്പാടിമുറ്റത്ത് ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആരോഗ്യമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് അമ്പാടിമുറ്റം ഒരുക്കിയത്. അമ്പാടിമുറ്റത്തിനു സമീപമുള്ള വീടുകളിലെ കുട്ടികള്‍ കൃഷ്ണവേഷം, രാധ, ഗോപികാവേഷം, ഗോപികാനൃത്തം, കോല്‍ക്കളി എന്നിവയുമായി കുടുംബാംഗങ്ങളോടൊപ്പം നാമസങ്കീര്‍ത്തനങ്ങളോടെ ശോഭായാത്രയായി അമ്പാടിമുറ്റത്ത് എത്തിച്ചേര്‍ന്നു. അവിടെ പ്രത്യേകം ഒരുക്കിയ കൃഷ്ണകുടീരത്തില്‍ കുട്ടികള്‍ തുളസിമാല ചാര്‍ത്തുകയും തുടര്‍ന്ന് ഭജനയും ശ്രീകൃഷ്ണഗീതവും ഗോപികാനൃത്തവും ഉറിയടിയും അരങ്ങേറുകയുമുണ്ടായി. തുടര്‍ന്ന് മുതിര്‍ന്ന ഒരു കുട്ടി ബാലഗോകുലം സംസ്ഥാന അധ്യക്ഷന്റെ ശ്രീകൃഷ്ണജയന്തി സന്ദേശം വായിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും അമ്മമാര്‍ തയ്യാറാക്കിയ പ്രസാദം വിതരണം ചെയ്തു. തുടര്‍ന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജനം ചാനലില്‍ സംപ്രേക്ഷണം ചെയ്ത ശ്രീകൃഷ്ണ കലാസന്ധ്യ എല്ലാവരും ചേര്‍ന്ന് ആസ്വദിച്ചു.
ഈ വര്‍ഷം 8,700 സ്ഥലങ്ങളിലായി 1,22,500 അമ്പാടി മുറ്റങ്ങള്‍ ഉണ്ടായിരുന്നു. 3 ലക്ഷം കുടുംബശോഭായാത്രകളിലായി 8 ലക്ഷം കൃഷ്ണവേഷങ്ങള്‍ കെട്ടി. 3 ലക്ഷം മറ്റു വേഷങ്ങളുമുണ്ടായിരുന്നു. ആകെ 13 ലക്ഷം ബാലികമാരും 7 ലക്ഷം ബാലന്‍മാരും ആഘോഷത്തില്‍ പങ്കെടുത്തു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് 5,600 ഗോപൂജയും1,45,000 കൃഷ്ണപ്പൂക്കളവും 1,50,000 കണ്ണനൂട്ടും 1,22,500 ഉറിയടിയും 5,400 ഗോപികാനൃത്തവും സംഘടിപ്പിച്ചു.
പൊതുപരിപാടിയില്‍ ഗോവാ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ജസ്റ്റിസ് കെ.ടി. തോമസ്, ജോര്‍ജ് ഓണക്കൂര്‍, ഗായിക കെ.എസ്. ചിത്ര, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍.പ്രസന്നകുമാര്‍ എന്നിവര്‍ സന്ദേശം നല്‍കി.
(ലേഖകന്‍ ബാലഗോകുലം സംസ്ഥാന കാര്യദര്‍ശിയാണ്)