ഡിഫിയുടെ പതാകയില്‍ മാത്രമല്ല, കേരളത്തിന്റെ നഭസ്സിലും ഒരു ഇടതുഗവേഷകദിവ്യനക്ഷത്രം ഉദയം ചെയ്തിരിക്കുന്നു. ഡിഫി സംസ്ഥാന സെക്രട്ടറി എ.എ. റഹീം ആണ് ആ ദിവ്യനക്ഷത്രം. മതമില്ലാത്ത ജീവനാണ് സഖാവ് എങ്കിലും കേരള സര്‍വ്വകലാശാലയുടെ ഇസ്ലാമിക പഠനവിഭാഗത്തിലാണ് അദ്ദേഹം ഗവേഷണം നടത്തിയത്. ഇടത് ഗവേഷകരുടെയും ചരിത്രകാരന്മാരുടെയും എല്ലാ ലക്ഷണവും സഖാവില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നു ഇയ്യിടെ ഒരു വിവരാവകാശരേഖ വിളിച്ചു പറയുന്നു. എന്താണ് ഇടത് ഗവേഷകരുടെ ലക്ഷണം? ഗ്രന്ഥരചന യ്‌ക്കോ ഗവേഷണത്തിനോ ദൗത്യമേറ്റാല്‍ അതിന്റെ പ്രതിഫലം ആദ്യമേ വാങ്ങി പുട്ടടിക്കുകയും പണിയെടുക്കാതെ കാലാവധി നീട്ടിവാങ്ങുകയും ചെയ്യുക എന്നത് ആദ്യ ലക്ഷണം. കാലാവധി നീട്ടി നീട്ടി അവസാനം ദൗത്യം കയ്യൊഴിയുകയും വാങ്ങിയ പ്രതിഫലം തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുക എന്നത് രണ്ടാമത്തെ ലക്ഷണം.
ഈ ലക്ഷണം അലങ്കാരമാക്കിമാറ്റി തലയുയര്‍ത്തി നടക്കുന്ന ഇടതുചരിത്രകാരന്മാര്‍ ചില്ലറക്കാരല്ല. കെ.എന്‍.പണിക്കര്‍, ബിപിന്‍ചന്ദ്ര, പാര്‍ത്ഥസാരഥി എസ്.ഗുപ്ത, മുഷറുള്‍ഹസന്‍, ഗ്യാനേന്ദ്രപാണ്ഡേ, സുമിത് സര്‍ക്കാര്‍, ബിമല്‍ പ്രസാദ്, വസുദേവചാറ്റര്‍ജി എന്നു നീളുന്നു ഈ പട്ടിക. നാലുലക്ഷം മുതല്‍ 16 ലക്ഷം വരെയാണ് ഇവര്‍ ഓരോരുത്തരും ഐ.സി.എച്ച്. ആറിനെ വെട്ടിച്ചത്. അരുണ്‍ശൗരി ‘എമിനെന്റ് ഹിസ്റ്റോറിയന്‍സ്’ എന്ന പുസ്തകത്തില്‍ ഇവരെ തുറന്നുകാട്ടിയിട്ടുണ്ട്. ഫെലോഷിപ്പിന്റെ പേരില്‍ മൂന്നര ലക്ഷത്തോളം രൂപയാണ് കേരള സര്‍വ്വകലാശാലയെ റഹീം വെട്ടിച്ചത് എന്നാണ് വിവരാവകാശ രേഖ പറയുന്നത്. ഡിഫി കുട്ടിസഖാക്കള്‍ക്ക് ഈ ലക്ഷണമൊത്ത ഇടതു ഗവേഷകനെക്കുറിച്ചോര്‍ത്ത് ചോര തിളയ്ക്കാം.