അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അക്രമത്തിലൂടെ അധികാരം പിടിച്ചെടുത്തതും തുടര്‍ന്ന് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരെയുണ്ടായ രാക്ഷസീയമായ ആക്രമണങ്ങളുമാണ് ലോകം ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ നയതന്ത്രങ്ങളിലും ശാക്തിക ചേരികളിലും പുതിയ സംഭവവികാസങ്ങള്‍ സ്വാഭാവികമായും ചലനങ്ങളുണ്ടാക്കും. റഷ്യ, ചൈന, പാകിസ്ഥാന്‍ എന്നിവര്‍ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുമെന്ന ധാരണയാണുള്ളത്. താലിബാന്‍ ഭരണകൂടത്തോട് എന്തുനിലപാടാണ് സ്വീകരിക്കേണ്ടതെന്നതിനെക്കുറിച്ച് പാശ്ചാത്യ ശക്തികള്‍ സുചിന്തിതമായ തീരുമാനമെടുത്തിട്ടില്ല. അതിനിടെ അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ ജനകീയ പ്രതിഷേധം നടക്കുന്നുണ്ട് എന്ന വാര്‍ത്തകളും പുറത്തുവരുന്നു. ഇതെത്രത്തോളം വിജയപ്രദമാകും എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഏതായാലും മാനവരാശിയെ ഭയവിഹ്വലരാക്കുന്ന തികച്ചും പൈശാചികമായ സംഭവങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത് എന്നതിന് രണ്ടുപക്ഷമില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്ഥാനിലെ സംഭവങ്ങള്‍ വളരെ ആശങ്കയുളവാക്കുന്നതാണ്. പ്രത്യേകിച്ച് ഇന്ത്യയോടെന്നും ശത്രുതാപരമായ നിലപാടെടുത്തിരുന്ന പാകിസ്ഥാന് അഫ്ഗാന്‍ ഭരണകൂടത്തിലുണ്ടാവുന്ന സ്വാധീനമാണ് ഒരു പ്രധാന ഘടകം. പാകിസ്ഥാന്‍ എന്നും താലിബാന് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുകയായിരുന്നു എന്നത് പരസ്യമായ കാര്യമാണ്. അഫ്ഗാനിസ്ഥാനിലെ പശ്ചാത്തല വികസന പദ്ധതികളില്‍ ഇന്ത്യക്ക് ഇതുവരെ കാര്യമായ പങ്കാളിത്തം ഉണ്ടായിരുന്നു. അതെത്രത്തോളം തുടരാന്‍ കഴിയും എന്നതില്‍ സ്വാഭാവികമായും സംശയം ഉയര്‍ന്നുകഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ അണക്കെട്ടായ സാല്‍മാ ഡാം ഹെറാത്ത് മേഖലയില്‍ ഇന്ത്യയാണ് നിര്‍മ്മിച്ചു നല്‍കിയത്. 640 ദശലക്ഷം ക്യൂബിക് ലിറ്റര്‍ ശുദ്ധജലം സംഭരിക്കാനും രണ്ട് ലക്ഷം ഏക്കര്‍ കൃഷി സ്ഥലത്ത് ജലസേചനമെത്തിക്കാനും വൈദ്യുതി ഉല്പാദിപ്പിക്കാനും ഈ അണക്കെട്ടിന് കഴിയും. അതോടൊപ്പം ഇറാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ 200 കോടി ചെലവില്‍ നിര്‍മ്മിച്ച 218 കിലോ മീറ്റര്‍ റോഡ്, കാബൂളിന് വേണ്ടിയുള്ള വൈദ്യുതി പദ്ധതി, 100 വര്‍ഷം പഴക്കമുള്ള സ്റ്റോര്‍ പാലസ് പുനര്‍ നിര്‍മ്മാണം, അഫ്ഗാന്‍ പാര്‍ലമെന്റ് കെട്ടിടം എന്നിവയൊക്കെ ഇന്ത്യയുടെ സംഭാവനകളാണ്. പുതിയ സാഹചര്യത്തില്‍ ഇന്ത്യയുടെ വികസന പദ്ധതികള്‍ തുടരാനുള്ള സാദ്ധ്യത കുറവാണ്.
താലിബാന്‍ ഒരു ആശയം
താലിബാന്‍ എന്നത് വെറുമൊരു ഭീകരപ്രസ്ഥാനമല്ല. അതിന് മതത്തിന്റെ പരിവേഷമുണ്ടെന്നതാണ് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. നിരപരാധികളെ അറവുമാടുകളെ പോലെ പിടിച്ചുകൊണ്ടുപോയി കഴുത്തുവെട്ടുമ്പോഴും തലയില്‍ വെടിയുണ്ട കയറ്റുമ്പോഴും ഭ്രാന്തമായ ആവേശത്തോടെ അള്ളാഹു അക്ബര്‍ എന്നാണവര്‍ വിളിക്കുന്നത്. ഒരു മതത്തിന്റെ പേരിലാണവര്‍ സംഘടിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അധികാരം പിടിച്ചെടുക്കുന്നതും അക്രമം നടത്തുന്നതും. ഇവരോട് യോജിക്കാത്ത മറ്റ് മതവിശ്വാസികള്‍ ഇവരുടെ ചെയ്തികളെ അനുകൂലിക്കുന്നില്ല. എന്നാല്‍ അതേ മതവിശ്വാസികള്‍ മതകാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തിയോടെയാണ് താലിബാനികള്‍ മതത്തിന്റെ പേരില്‍ പലതും കാട്ടിക്കൂട്ടുന്നത്. ഇത് വെറുമൊരു അക്രമി സംഘമോ തീവ്രവാദ ഗ്രൂപ്പോ അല്ല. അത് ഒരു ആശയമാണ്. അല്ലെങ്കില്‍ ഒരു വിശ്വാസത്തിന്റെ അവാന്തര വിഭാഗമാണ്. ആ നിലയ്ക്ക് വേണം താലിബാനികളെ കാണേണ്ടത്. താലിബാന്‍ വെള്ളവും വളവും വലിച്ചെടുത്ത ആശയകേന്ദ്രവും വിശ്വാസി സമൂഹവും ലോകത്തെവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ താലിബാന് കടന്നുകയറാന്‍ പറ്റും. അല്ലെങ്കില്‍ തദ്ദേശീയമായ മറ്റൊരു താലിബാന്‍ ഈ വിശ്വാസിക്കൂട്ടങ്ങളുള്ളിടത്ത് വളര്‍ന്നുവരാം. ഇതിനെ എതിര്‍ക്കാനും മുളയിലേ നുള്ളാനുമൂള്ള ബാദ്ധ്യത പൊതുസമൂഹത്തിനും ഭരണകൂടങ്ങള്‍ക്കുമുള്ളതുപോലെ അതാതിടത്തെ ഇസ്ലാമിക മതവിശ്വാസികള്‍ക്കും ഉണ്ട്.
താലിബാനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുമ്പോഴേക്കും യഥാര്‍ത്ഥ മതവിശ്വാസികള്‍ക്ക് അവരോടുള്ള ആഭിമുഖ്യം ഇല്ലാതായിക്കൊള്ളും. കാരണം മനുഷ്യനെ നശിപ്പിക്കുന്ന മയക്കുമരുന്ന് കച്ചവടം നടത്തിയാണ് താലിബാന്‍ പണമുണ്ടാക്കുന്നതത്രെ. ഇതുകൂടാതെ ചില മുസ്ലിം രാഷ്ട്രങ്ങളും അവര്‍ക്ക് പണവും മറ്റ് സഹായങ്ങളും നല്‍കുന്നുണ്ട്. താലിബാന് ആയുധം നല്‍കുന്ന രാജ്യങ്ങളേതെല്ലാമെന്ന് ഇന്ന് ലോകത്തിന് മനസ്സിലായിട്ടുണ്ട്.
നമ്മുടെ വെല്ലുവിളി
താലിബാന്‍ ഉണ്ടാക്കിയ, ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ ഗൗരവത്തിലെടുക്കേണ്ട രാജ്യമാണ് നമ്മുടേത്. അതിന് ചരിത്രപരവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവും മതപരവുമായ കാരണങ്ങളുമുണ്ട്. മുമ്പത്തെ സാംസ്‌കാരിക ഭാരതത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ അഫ്ഗാനിസ്ഥാന്‍. ഗാന്ധാരിയുടെ ഗാന്ധാര ദേശം ഇന്നത്തെ കാന്‍ഡഹാറാണ്. 200 വര്‍ഷം മുമ്പ് പഞ്ചാബ് ഭരിച്ച രഞ്ജിത് സിംഗിന്റെ ഭരണപരിധിയില്‍ ഇന്നത്തെ അഫ്ഗാനിസ്ഥാനുമുണ്ടായിരുന്നു. താലിബാനികള്‍ ദശകങ്ങള്‍ മുമ്പ് തകര്‍ത്തെറിഞ്ഞ ബുദ്ധപ്രതിമകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകങ്ങളായിരുന്നു.
ചൈന-പാകിസ്ഥാന്‍ സഖ്യം പരസ്യമായ കാര്യമാണ്. റഷ്യ കൂടി ഈ മുന്നണിയിലേക്ക് വരികയാണെങ്കില്‍ അത് ഗുരുതരമായ വെല്ലുവിളിയാകും. കാശ്മീരില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതില്‍ പാകിസ്ഥാന് നിര്‍ണായകമായ പങ്കുണ്ട്. മതപരമായ അടിയൊഴുക്കുകളെയാണ് നമ്മുടെ ശല്യക്കാരനായ ഈ അയല്‍ക്കാരന്‍ ഇതിനായി ഉപയോഗിക്കുന്നത്. നിലവിലുണ്ടായിരുന്ന അഫ്ഗാന്‍ ഭരണകൂടത്തിനെതിരെ താലിബാന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത പാകിസ്ഥാന്‍ കാശ്മീരി തീവ്രവാദികള്‍ക്ക് വേണ്ട സഹായങ്ങളും ചെയ്തുകൊടുക്കുന്നു. പുതിയ സംഭവവികാസങ്ങളെ പാകിസ്ഥാന്‍ അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള അവസരമായാണ് കാണുക.
ചരിത്രപരമായ മറ്റൊരുപാട് ഘടകങ്ങള്‍ കൂടി ഇവിടെ നമുക്ക് കാണാന്‍ കഴിയും. ഇന്ത്യയിലെ ബഹുഭൂരിഭാഗം ഇസ്ലാം മത വിശ്വാസികളും മതത്തിന്റെ സങ്കീര്‍മായ കുരുക്കുകള്‍ക്കപ്പുറം നമ്മുടെ നാടിനെയാണ് സ്‌നേഹിക്കുന്നതെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നൂറ്റാണ്ടുകാലത്തെ വൈദേശിക ആക്രമണങ്ങളും ഭരണങ്ങളും ദേശത്തേക്കാള്‍ കൂടുതല്‍ അതിര്‍ത്തിക്കപ്പുറത്തുള്ള മത മേലാളനോടുള്ള താല്പര്യം ചിലരിലെങ്കിലും ജനിപ്പിച്ചുകാണും. ദ്വിരാഷ്ട്ര വാദത്തെക്കുറിച്ച് ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങളെ ചിന്തിപ്പിച്ചത് ഇതായിരുന്നു. പരസ്യമായി പ്രഖ്യാപിച്ച് ഏതാണ്ട് രണ്ട് ദശകത്തിനുള്ളില്‍ പാകിസ്ഥാന്‍ അവര്‍ നേടിയെടുത്തു. ലോകം കണ്ട വലിയ രക്തച്ചൊരിച്ചിലിനും പലായനങ്ങള്‍ക്കും ഇടയാക്കി. ദശകങ്ങള്‍ കൊണ്ട് മാറാത്ത മുറിവുകളും അതുണ്ടാക്കി. മതരാഷ്ട്രം വാങ്ങിപ്പോയ പാക്കിസ്ഥാന്‍ ഇന്നെവിടെയെത്തി എന്നത് ലോകത്തിനെല്ലാം അറിയാം. എന്നാലും ഇന്ത്യയിലെ മുസ്ലിങ്ങളില്‍ ഒരു വിഭാഗത്തിനിടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നു എന്നതാണ് ദാരിദ്ര്യത്തിന്റെയും വികസന രാഹിത്യത്തിന്റെയും മത സംഘര്‍ഷങ്ങളുടെയും മതമൗലിക വാദത്തിന്റെയും പടുകുഴിയില്‍ നില്‍ക്കുമ്പോഴും പാകിസ്ഥാന് ആശ്വസിക്കാന്‍ കഴിയുന്നത്.
മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍തിരിക്കണം എന്ന് എല്ലാവരും പറയാറുണ്ടെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്ന മുസ്ലിം ജനതയെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേക്കാകര്‍ഷിക്കാന്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യയില്‍ പ്രോത്സാഹിപ്പിച്ചത് മഹാത്മാഗാന്ധിയായിരുന്നു. പിന്നീടതിന് നാം വലിയ വില കൊടുക്കേണ്ടിവന്നു. സ്വാതന്ത്ര്യപൂര്‍വ കാലം മുതല്‍ മത ശക്തികളെ പ്രീണിപ്പിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം കൂട്ടുനിന്നെങ്കില്‍ സ്വാതന്ത്ര്യാനന്തരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും അത് ശക്തിയായി പിന്തുടര്‍ന്നു. ഇന്ന് അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് പലരും വിലപിക്കുന്നത് കാണുന്നുണ്ട്. എന്നാല്‍ ഏഴ് പതിറ്റാണ്ട് മൂമ്പ് നമ്മുടെ രാഷ്ട്രീയ നേതൃത്വവും ഇത്തരമൊരു ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്നില്ല. സ്വാതന്ത്ര്യം കിട്ടുന്നത് ഒന്നോരണ്ടോ വര്‍ഷം നീണ്ടാലും പിറന്ന മണ്ണ് വിഭജിക്കപ്പെടുക എന്ന ചരിത്രത്തിലെ ഏറ്റവും ദുഖകരമായ മൂഹൂര്‍ത്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അതായിരുന്നു ഏറ്റവും അഭികാമ്യം. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. ഒരുപക്ഷേ ആര്‍.എസ്.എസ് പോലുള്ള ദേശീയ പ്രസ്ഥാനം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിക്കുകയും അതിന്റെ സംഘടിത ശക്തിയോടൊപ്പം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തലപ്പത്തും ഇതേ ചിന്താഗതിക്കാരുടെ സ്വാധീനം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ നമുക്ക് വിഭജനം ഒഴിവാക്കാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ വിഭജനം നടന്നെന്നു മാത്രമല്ല തുടര്‍ന്നുള്ള ഭരണകൂടങ്ങള്‍ വിഭജന ചിന്താഗതി വീണ്ടും വളരാതിരിക്കാനുള്ള സൃഷ്ടിപരമായ നടപടികള്‍ കൈക്കൊള്ളാതിരിക്കുകയും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി രാജ്യത്തെ മാറ്റാനുള്ള രാഷ്ട്രീയ സാഹചര്യം ഒരുക്കുകയുമാണ് ചെയ്തത്.
അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട പല കാര്യങ്ങളുമുണ്ടായി. ചിലത് അസാന്നിദ്ധ്യം കൊണ്ടു ശ്രദ്ധിക്കപ്പെടേണ്ടതാണ്. ലോകത്തെവിടെയെങ്കിലും ചെറിയ ഒരു പ്രശ്‌നമുണ്ടായാല്‍ പ്രതികരിക്കുന്ന, മെഴുകുതിരി കത്തിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ നടുവില്‍ പലസ്തീനിലെ ഏതെങ്കിലും മുസ്ലിം ബാലന് പരിക്കേറ്റാല്‍ അവരുടെ വികാരം അണപൊട്ടിയൊഴുകുമായിരുന്നു. ലോക ജനതയെ നടുക്കിയ മനുഷ്യാവകാശ ലംഘനങ്ങള്‍, സ്ത്രീ വിരുദ്ധത, മനുഷ്യത്വ വിരുദ്ധത താലിബാന്‍ പ്രകടിപ്പിച്ചപ്പോള്‍ നമ്മുടെ ബുദ്ധിജീവികളെന്നവകാശപ്പെടുന്നവര്‍ സ്ഥിരം പ്രതിഷേധപരിപാടികള്‍ നിറുത്തിവച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനകള്‍ പതിവിനു വിരുദ്ധമായി മൗനം പാലിച്ചു. രോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി മാറിയ കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതം കണ്ടില്ലെന്ന് നടിച്ചു.
ഇതിനേക്കാള്‍ അപകടകരമായ മറ്റൊരു കാര്യം കൂടി നാം കണ്ടു. ഇന്ത്യന്‍ മുസ്ലിങ്ങളുടെ ആധികാരിക സംഘടനയെന്നവകാശപ്പെടുന്നവര്‍, ആത്മീയപഠന കേന്ദ്രങ്ങളെന്നറിയപ്പെടുന്ന ദിയോബന്ദില്‍ പെട്ടവര്‍ പോലും താലിബാനനുകൂലമായി പ്രസ്താവന ഇറക്കി. യു.പിയിലെ മുസ്ലിങ്ങളായ ചില സമാജ് വാദി പാര്‍ട്ടി നേതാക്കള്‍, അസമിലെ മുസ്ലിം അനുകൂല പാര്‍ട്ടിയുടെ വക്താക്കളുള്‍പ്പെടെ രണ്ടു ഡസനോളം പേര്‍ താലിബാന്‍ അനുകൂല പ്രസ്താവനകളുടെ പേരില്‍ നിയമ നടപടികള്‍ നേരിട്ടു. ഇവര്‍ക്കെതിരെ നടപടിയെടുത്തതുകൊണ്ടു മാത്രമാണ് അധികമാളുകള്‍ ഇതറിഞ്ഞത്. രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള താലിബാനനുകൂല പ്രവര്‍ത്തനങ്ങള്‍ രഹസ്യമായെങ്കിലും നടക്കുന്നുണ്ട്.
കേരളത്തിന് നേരനുഭവം
കേരളത്തിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. താലിബാനിലേതുപോലുള്ള സംഭവവികാസങ്ങള്‍ അന്യരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്നതാണ് എന്ന ധാരണ ശരിയല്ല. നൂറു വര്‍ഷം മുമ്പ് മലബാറില്‍ നടന്ന മാപ്പിള ലഹിള ഇതിനൊരുദാഹരണമാണ്. ആയിരക്കണക്കിന് ഹിന്ദുക്കളാണ് അന്ന് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. പതിനായിരങ്ങളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കി. അതിനെ ചെറുത്തവരെ കൊലചെയ്തു. മതംമാറാന്‍ തയ്യാറാകാതിരുന്ന ഹിന്ദുക്കളെ വെട്ടികിണറ്റിലിട്ടു കൂട്ടക്കൊല ചെയ്ത തുവ്വൂര്‍ സംഭവം ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. താലിബാന്‍ കാണിക്കുന്ന നിഷ്ഠൂരമായ കൊലകള്‍ കേരളീയര്‍ക്ക് അന്യമല്ലെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ് ഇതെടുത്തുപറഞ്ഞത്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമങ്ങളെ ന്യായീകരിക്കാനും തങ്ങളുടേതായ ഭാഷ്യം ചമയ്ക്കാനും രാഷ്ട്രീയ നേതാക്കള്‍ തയ്യാറാവും. കെ.കേളപ്പന്‍, കെ.മാധവന്‍ നായര്‍, ആനിബസന്റ്, ബി.ആര്‍.അംബേദ്കര്‍ തുടങ്ങിയവരൊക്കെ ഹിന്ദുവിരുദ്ധ അക്രമം നടന്നെന്ന് പറഞ്ഞ കലാപത്തെ ന്യായീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് നേതൃത്വം തയ്യാറായി. ഇപ്പോഴും തങ്ങളുടെ സങ്കുചിത നേട്ടത്തിന് വേണ്ടി അക്രമങ്ങളെ വെള്ളപൂശാന്‍ പല രാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവി നാട്യക്കാരും തയ്യാറാകുന്നു. താലിബാനെവരെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്.
കാശ്മീരിലെ സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. അല്‍ഖ്വയ്ദ തീവ്രവാദികളും പാകിസ്ഥാനുമാണ് കാശ്മീരിലെ തീവ്രവാദത്തിന് പിറകില്‍. താലിബാന്‍ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന കാശ്മീരിലെ ഹുറിയത്ത് നേതാക്കളുടെയും മറ്റു ചില രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണവും ചില സൂചനകളാണ്. സി.എ.എ യുടെ പേരില്‍ രാജ്യത്ത് കലാപമുണ്ടാക്കിയത് നാം കണ്ടതാണ്. ഇതൊന്നും നമ്മുടെ ആത്മവിശ്വാസത്തെ ഒട്ടും ചോര്‍ത്തിക്കളയുന്നില്ല. മറിച്ച് ഒരു രാജ്യം, ഒരു ജനത എന്ന നിലയില്‍ നാം എന്നത്തേക്കാളും ഒറ്റക്കെട്ടാണുതാനും.
എന്താണ് പോംവഴി ?
ഒരു ജനതയെന്ന നിലയില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ ഭേദമില്ലാതെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഭരണകൂടത്തിന് അതിലേറെ ചെയ്യാനുണ്ട്. സന്നദ്ധ സംഘടനകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മത സംഘടനകള്‍ക്കും അവരുടേതായ പങ്കു വഹിക്കാനുണ്ട്.
സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിക്കഴിഞ്ഞാല്‍ മതത്തിന്റെ പേരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയും. മദ്രസകളിലായാലും സ്‌കൂള്‍ പാഠഭാഗങ്ങളിലായാലും അന്യമത വിദ്വേഷമോ എതിരഭിപ്രായത്തോട് അസഹിഷ്ണുതയോ പ്രകടിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണം. മദ്രസകളിലെ പാഠ്യപദ്ധതി നിരീക്ഷണവിധേയമാക്കുകയും അദ്ധ്യാപകര്‍ക്ക് യോഗ്യത നിശ്ചയിക്കുകയും ഇന്‍സര്‍വീസ് പരിശീലനം നല്‍കുകയും വേണം. മതത്തിന്റെ പേരിലോ വിശ്വാസത്തിന്റെ പേരിലോ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാതിരിക്കുന്നത് കര്‍ശനമായി തടയണം. കുട്ടികള്‍ക്ക് മതത്തേക്കാളുപരി രാജ്യത്തിന്റെ വിശാലമായ പാരമ്പര്യത്തെക്കുറിച്ചും സംസ്‌കാരത്തെ കുറിച്ചുമുള്ള അറിവ് പകര്‍ന്നു കൊടുക്കുകയും അവരെ രാജ്യസ്‌നേഹമുള്ള പൗരന്മാരാക്കി വളര്‍ത്താന്‍ നടപടി സ്വീകരിക്കുകയും വേണം. മത-സാമുദായിക സംഘടനകള്‍ തങ്ങളുടെ വിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം രാജ്യസ്‌നേഹപരമായ നടപടികള്‍ കൈക്കൊള്ളുന്നുവെന്നുറപ്പുവരുത്തണം.
മത സംഘടനകള്‍ തള്ളിപ്പറയണം
രാജ്യത്തെ മത സംഘടനാ പ്രതിനിധികളെ ദേശീയ സംസ്ഥാന തലങ്ങളിലും പ്രാദേശിക തലങ്ങളിലും വിളിച്ചുകൂട്ടി രാജ്യസ്‌നേഹപരമായ നിലപാട് സ്വീകരിക്കാനും അതിനനുസൃതമായ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കാനും നിര്‍ബന്ധിക്കണം.
ഭരണഘടന ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അനുവാദം നല്‍കുന്നുണ്ട്. അന്യമത വിദ്വേഷവും, യുക്തിക്കും സാമാന്യബോധത്തിനും വിരുദ്ധമായവയും പ്രചരിപ്പിക്കുന്നത് നിയമം മൂലം തടയണം. സ്ത്രീകളോട് വിവേചനം കാണിക്കുന്നത് തടയണം. ജനസംഖ്യ നിയന്ത്രണത്തിന് കൃത്യമായി നിയമ നടപടി വേണം. ജാതീയമായ അസമത്വത്തിന്റെ ഭാഗമായി നല്‍കുന്ന സംവരണത്തില്‍ വെള്ളം ചേര്‍ത്ത് മതപരമായി അനുവദിക്കരുത്.
താലിബാന്‍ അനുവര്‍ത്തിക്കുന്ന നയങ്ങള്‍ ഇവിടത്തെ മുസ്ലിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്നതാണ് പ്രധാന പ്രശ്‌നം. ജനാധിപത്യത്തിലും നിയമ സംവിധാനത്തിലും വിശ്വാസമില്ലാതെ ശരിയത്ത് മാത്രമാണ് തങ്ങള്‍ നടപ്പാക്കുകയെന്നാണ് താലിബാന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ അനൂകൂലിക്കാത്തവരോട് വളരെ ക്രൂരമായാണ് അവര്‍ പെരുമാറുന്നത്. സ്ത്രീ സമത്വം പോയിട്ട് സ്ത്രീകള്‍ക്ക് മാന്യമായ അംഗീകാരം നല്‍കാന്‍ പോലും അവര്‍ തയ്യാറാവുന്നില്ല. സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യാന്‍ പാടില്ല, ജോലി ചെയ്യാന്‍ പാടില്ല എന്നു പറയുന്ന ഇവര്‍ സ്ത്രീകളെ അടിമകളെപ്പോലെയാണ് കാണുന്നത്. തങ്ങളുടെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നു. നൂറ്റാണ്ടുകള്‍ മുമ്പുള്ള പ്രാകൃതമായ അവസ്ഥയിലാണിന്നും ഇവര്‍ ചിന്തിക്കുന്നത്. ഇതിനെ അനുകൂലിക്കുന്നില്ലെങ്കില്‍ ഇസ്ലാം മതത്തിന്റെ പേരിലുള്ള ഈ പേക്കൂത്തിനെ തള്ളിപ്പറയാന്‍ വിവിധ മുസ്ലീം സംഘടനാ നേതൃത്വങ്ങള്‍ തയ്യാറാവണം. ബുദ്ധിയും വിവേകവുമുള്ള സാധാരണ മുസ്ലിം ഒരിക്കലും താലിബാനെ അംഗീകരിക്കില്ലെന്നുറപ്പാണ്.
കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും താലിബാന്‍ ഈ പേരിലല്ലെങ്കിലും സമാനമായ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദ റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്ന് ഇതിനു മുമ്പും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തിലെ മുസ്ലിം നേതൃത്വം പുരോഗമനപരമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ എണ്ണത്തില്‍ അധികമില്ലാത്ത യാഥാസ്ഥിതികരെ നേരിടാന്‍ ധൈര്യമില്ലാതെ അവര്‍ക്ക് വഴങ്ങുകയാണ് പല മുസ്ലിം നേതാക്കളും ചെയ്യുന്നത്. സാമൂഹ്യമാറ്റത്തിനായി മുന്നിട്ടിറങ്ങുന്ന വനിതകളെ മുസ്ലിം സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന് പകരം അവരെ പര്‍ദ്ദയ്ക്കുള്ളില്‍ നിയന്ത്രിച്ചുനിര്‍ത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. തങ്ങള്‍ ഈ നാടിന്റെ ഭാഗമാണെന്നും നൂറ്റാണ്ടുകളായി തന്റെ മുന്‍ഗാമികള്‍ ഈ ഭാരതത്തില്‍ ജീവിച്ചുവന്നവരാണെന്നും ഈ നാടിന്റെ സാംസ്‌കാരിക പാരമ്പര്യം തന്റെയും കൂടിയാണെന്നും സാധാരണ മുസ്ലിം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആരാധന രീതിയില്‍ വ്യത്യാസമുണ്ടായേക്കാം. എന്നാല്‍ നമുക്ക് നമ്മുടെ പൂര്‍വികരെ മാറ്റാന്‍ കഴിയുമോ?
രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ തങ്ങളുടെ ഇരട്ടത്താപ്പ് ഒഴിവാക്കണം. എന്തുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വത്തിന് നേരെ വെല്ലുവിളി ഉയര്‍ന്നപ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം നിശ്ശബ്ദരായത്? വോട്ട് ബാങ്ക് രാഷ്ട്രീയമല്ല, മറിച്ച ജനമനസ്സുകളെ ബോധവത്കരിക്കുകയാണ് തങ്ങളുടെ കര്‍മ്മമെന്ന് രാഷ്ട്രീയ നേതൃത്വം ഈ വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം.
മതവിശ്വാസത്തിന്റെ പേരില്‍ രാജ്യത്തിന് പുറത്തേക്ക് തങ്ങളുടെ നിയന്ത്രണ കേന്ദ്രം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കരുത്. സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തണം.
അഫ്ഗാനിസ്ഥാനിലെ പ്രശ്‌നത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് തന്നെ പാഠം പഠിക്കാനുണ്ട്. അഫ്ഗാനിസ്ഥാനില്‍ ശക്തമായ ദേശീയ പ്രസ്ഥാനങ്ങളില്ലാത്തതും തീവ്രവാദികള്‍ക്ക് തഴച്ചുവളരാന്‍ ഒരു കാരണമായിട്ടുണ്ട്. ദശകങ്ങളായി വിദേശ ശക്തികളാണ് അഫ്ഘാനിസ്ഥാനെ നിയന്ത്രിക്കുന്നത്. പലയിടത്തും ദേശീയ വാദികള്‍ താലിബാനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും അവരുടെ ശബ്ദത്തെ ഏകോപിപ്പിക്കാന്‍ കഴിയുന്നില്ല.
അതേ സമയം ഇന്ത്യയില്‍ സ്ഥിതിഗതികള്‍ മറിച്ചാണ്. ശക്തമായ ഭരണകൂടവും അതിലും ശക്തമായ ദേശീയ ബോധവും ഇന്ത്യയിലുണ്ട്. ഏത് മതവിഭാഗത്തില്‍ പെട്ടവരായാലും മതത്തിനതീതമായി സ്വന്തം നാടിനോടും പാരമ്പര്യത്തോടുമുള്ള മമത ഓരോ ഭാരതീയന്റെ മനസ്സിലും ചിന്തയിലുമുണ്ട്. ഇതാണ് നമ്മുടെ ശക്തി. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങള്‍ ഉളവാക്കുന്ന ദേശീയ-അന്തര്‍ദേശീയ സാഹചര്യത്തെ തങ്ങള്‍ക്കനുകൂലമാകാനുള്ള ഇച്ഛാ ശക്തി നമ്മുടെ സര്‍ക്കാരിനുണ്ട്. ഒരു ജനത എന്ന നിലയ്ക്ക് ഒരുമിച്ചു നില്‍ക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ളത്. അത് നമ്മള്‍ എന്നും പ്രകടിപ്പിച്ചിട്ടുള്ളതാണ്. നാടിനെ ഒരുമിപ്പിച്ച് നിറുത്താനുള്ള തീവ്രശ്രമത്തിലാണ് നാമിന്ന് ഏര്‍പ്പെടേണ്ടത് എന്നത് മാത്രമാണ് പ്രസക്തമായ കാര്യം.
(കോളമിസ്റ്റും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭകനുമാണ് ലേഖകന്‍)